Wednesday, October 15, 2014

സ്കൂട്ടര്‍

റബ്ബര്‍മരങ്ങളുടെ കാനനത്തിലൂടെ
സ്കൂട്ടര്‍ നീങ്ങുമ്പോള്‍
സ്ഥലമേതെന്നറിയില്ലായിരുന്നു.
അറിയില്ലായിരുന്നു എന്ന അറിവ്
ആശങ്കപ്പെടുത്തിയതുമില്ല.




റബ്ബര്‍മരങ്ങളുടെ തണലിലൂടെ സ്കൂട്ടര്‍
കുടുങ്ങിക്കുലുങ്ങി സഞ്ചരിച്ചുകൊണ്ടിരുന്നു.

 


ഇടയ്ക്ക് തണല്‍ മുറിയുന്നമട്ടില്‍
മരങ്ങള്‍ ഇലപൊഴിച്ചു നില്ക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കു ചിലടത്ത്
റബ്ബര്‍തോട്ടത്തിന്റെ തിട്ടലുകളില്‍ നിന്ന്
പുതുമഴയുടെ വെള്ളം ഇരമ്പിച്ചാടുന്നുണ്ടായിരുന്നു.
ചിലയിടത്ത് അടിക്കാട്ടില്‍
ഓണംവിളമ്പി
മുക്കുറ്റികള്‍ കൂട്ടമായി പൂത്തുനിന്നിരുന്നു.
ഇടയിലൊരു കൊന്നയില്‍
നിറച്ചും കണി പൂത്തിരുന്നു.
റബ്ബര്‍തോട്ടം
അറ്റമില്ലാതെ പരന്നുകിടന്നിരുന്നൂ
വലത്തുമിടത്തും മുന്പിലും പിറകിലും




അതിനിടയിലൂടെ സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുമുഴക്കത്തോടെ
സഞ്ചരിച്ചുകൊണ്ടിരുന്നു.




വഴിതെറ്റിയോ എന്ന് ഞങ്ങള്‍ ചിലപ്പോഴമ്പരന്നെന്നു തോന്നുന്നു
വഴിചോദിക്കാനാരെയും കാണാനില്ലായിരുന്നു.
എങ്ങോട്ടാണുപോകേണ്ടതെന്നും
അറിയില്ലായിരുന്നു എന്നു തോന്നുന്നു.
റബ്ബര്‍മരങ്ങളിലെ കാറ്റ് ചിലപ്പോള്‍
ഞങ്ങളുടെ ആശങ്കപെരുക്കി.
തളിര്‍ക്കുന്ന മരങ്ങളുടെ
ശീതളിമ ചിലപ്പോള്‍ ലഹരിയായി.
ഇടയ്ക്കൊരു തണല്‍പറ്റിനില്ക്കുന്ന
രണ്ടു കുഞ്ഞന്‍ പാറകളിലിരുന്ന്
അല്പം വിശ്രമിച്ചാലോ എന്നു തോന്നി.
വിശപ്പും ദാഹവും മുറ്റി
വീണുപോവുമെന്നും തോന്നി.




വഴിനീണ്ടു കിടന്നതിലൂടെ
സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുത്ത്
സഞ്ചരിച്ചുകൊണ്ടിരുന്നു.




പിന്നിലത്തെ സീറ്റിലിരുന്ന്
ഞാനിതെല്ലാം കണ്ടു.
എന്റെ വര്‍ത്തമാനം കേട്ട്
അവന്‍ വണ്ടിയോടിച്ചു.
എന്നത്തെ യാത്രയാണെന്നോര്‍മ്മയില്ല
എത്രയാത്രകള്‍ കൂടിക്കുഴഞ്ഞെന്നുമറിയില്ല
ഓര്‍മയോ സ്വപ്നമോ എന്നും അറിയില്ല
ഓര്‍മയും സ്വപ്നവും കൂടിക്കുഴഞ്ഞോ എന്നും
പിന്നിലത്തെ സീറ്റിലായിരുന്നു ഞാന്‍
മുന്നിലവന്‍.
വഴിനീണ്ടു കിടന്നു
വണ്ടിയോടിക്കൊണ്ടിരുന്നു
മുന്പിലും പിന്പിലും വലത്തുമിടത്തും
റബ്ബര്‍മരങ്ങളുടെ കാനനം നിരന്നു നിവര്‍ന്നു കിടന്നു
ഇരുളും വെളിച്ചവുംഇടകലര്‍ന്നു നിന്നു. 
സ്ഥലമേതെന്നറിയില്ല
സമയമേതെന്നുഴറിയില്ല.
യാത്രയെന്തിനെന്നറിഞ്ഞില്ല




കുടുങ്ങിക്കുലുങ്ങിക്കുടുകുടുത്ത്
സ്കൂട്ടര്‍ നീങ്ങിക്കൊണ്ടിരുന്നു
മുന്പിലവന്‍
പിന്നില്‍ ഞാനും.
റബ്ബര്‍മരങ്ങളുടെ കാനനം

No comments: