Monday, January 21, 2008

പ്രണയജലധി

വിസ്തൃതം ജലാകരം, സ്വപ്നസന്നിഭം, ഭ്രാന്ത-
മുല്‍ക്കടസ്നേഹം ചുഴികുത്തുന്ന ധാരാപാതം
മിഥ്യയിക്കളിത്തോണി, കൈകുഴഞ്ഞാലും നമ്മ-
ളെത്തിടാത്തീരം നോക്കിക്കണ്‍തിരുമ്മുന്നൂ സ്ഥിരം.
ചുറ്റിലും മഹാകാശവിഭ്രമം,ചിമ്മുംദീപതൃഷ്ണകള്‍
ക്ഷീരാബ്ധിയില്‍ മത്തനാം നാരായണന്‍

ഓളങ്ങള്‍ വളര്‍ന്നേക്കാമെങ്കിലും കുനിയ്ക്കായ്ക-
തോളുനീ,യേതോദിവ്യവീര്യത്താല്‍ക്കുതിപ്പുനാം.
പാളുന്ന മിന്നല്‍, ബോധക്രാന്തിയില്‍ക്കാണാകുന്നൂ
കാലനാഭിയിലുഗ്രയാനപാത്രത്തില്‍ നമ്മേ
കാമുകരല്ലോനമ്മള്‍ ചൂഴുമിത്തമോവീചി
മായയാല്‍മീട്ടിസ്സൗരയൂഥമാരചിക്കുവോര്‍
താളം മുറിഞ്ഞെന്നാലും കാതരയായീടായ്ക
സാഗരമിതും നമ്മില്‍ ജാതമായ്ത്തിമിര്‍ക്കുന്നു
എപ്പോള്‍നാം കുഴഞ്ഞാലും കണ്ണുകള്‍ കെടുംമുന്‍പേ-
യെത്തിടും പച്ചച്ചില്ല കൊക്കിലേന്തീടും പക്ഷി.

വത്സലം പ്രളയാബ്ധിവക്ഷസ്സിലമര്‍ന്നേതോ
കക്കയിലര്‍ഥം തേടും കുട്ടികളല്ലോ നമ്മള്‍
അസ്പഷ്ടജലം മനോരാശിയില്‍ നമുക്കായി
സൃഷ്ടിക്കയാവാം വരും ജന്മരാശികള്‍ ദ്രുതം.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌-1992)

Thursday, January 17, 2008

വെള്ളിയാഴ്ച

നിദ്രാടനത്തിന്‍ വിളര്‍ത്തകയങ്ങളി- ലൊച്ചയില്ലാതെ രാപ്പാടികള്‍ തേങ്ങിയോ കാറ്റിലുലഞ്ഞ പാലക്കൊമ്പില്‍ നിന്നൊരു പാട്ടുപറന്നു നിലാവിലലിഞ്ഞുവോ ഏതോ നിഗൂഢ നിമിത്തമറിഞ്ഞപോല്‍ കാഞ്ഞിരം നിന്നു വിറയ്ക്കുന്നു, ദുസ്സ്വപ്ന- ജാലകമാരോ തുറന്നു വയ്ക്കുന്നുവോ ദൂരത്തൊരോട്ടുചിലമ്പു കിലുങ്ങിയോ? പൂവുകളെല്ലാം വിടര്‍ന്നു പൊടുന്നനെ കാവുകളേഴു ഗന്ധം ചൂഴ്‌ന്നു നില്‍ക്കവേ ആരും തൊടാതിലതോറും തെളിയുന്ന പ്രേമവചസ്സും മയില്‍പ്പീലിമുദ്രയും. പേടിതുള്ളും പനങ്കാട്ടിലിടയ്ക്കൊരു പേശലഗാത്രി ചിരിച്ചു മായുന്നുവോ ഏതോസുതാര്യനഖം വന്നകംപിളര്‍- ന്നാധികളെല്ലാമെടുത്തു മാറ്റുന്നുവോ? രാത്രി ഗൂഢം, കൊള്ളിമീന്‍പോലെ മായുന്ന പോകുവരത്തുകള്‍ വീശും ചിറകുകള്‍ ഒറ്റയ്ക്കുപോകുമ്പൊഴും കൂട്ടിനെത്തുന്ന സ്വത്വംവെളിപ്പെടുത്താത്ത സാന്നിദ്ധ്യങ്ങള്‍ എല്ലാം മറന്നു ചിരിക്കുന്നരാവിന്റെ- യുള്ളം കിനിഞ്ഞു തിമിര്‍ക്കയാം രാക്കിളി ഒറ്റയ്ക്കുരാവില്‍ നടന്നു പോകുന്നൊരാള്‍ ഒറ്റയെക്കാത്തു ചിരിച്ചു നില്‍ക്കുന്നൊരാള്‍ കര്‍പ്പുരം ആഴ്ചപ്പതിപ്പ്‌(1994)

Thursday, January 10, 2008

മറയ്ക്കാന്‍ വിധിക്കപ്പെട്ട ചിലതൊക്കെ

ചില കാര്യങ്ങളൊക്കെ നമ്മ‍ളറിയാതെ മറച്ചു വയ്ക്കാന്‍ നാം വിധിക്കപ്പെടുന്നു.
അതീവ രഹസ്യമായി ഉള്‍ത്തടത്തില്‍ മയക്കിക്കിടത്തിയ ചില വിചാരങ്ങള്‍, ആഗ്രഹങ്ങള്‍.
ഒരു പക്ഷേ പൂവണിയില്ലെന്ന് നമുക്കുതന്നെ അറിയാം. സമൂഹം, കുടുംബം എന്നിങ്ങനെ മാറ്റിനിര്‍ത്താനാവാത്ത അത്യാവശ്യബാധ്യതകള്‍ നമ്മെ അതിനു പ്രേരിപ്പിക്കുന്നു എന്നതാണ്‌ സത്യം. അങ്ങനെ നടക്കാത്ത ആഗ്രഹങ്ങളുടെ ഗൂഡ വിലാപങ്ങളെ പേറിയാണ്‌ ഓരോ വ്യക്തിയും ജീവിതത്തിന്റെ ദിനങ്ങളെ കഴിച്ചുകൂട്ടുന്നത്‌. അനാവൃതമായ ഈ ലോകത്തെ കേന്ദ്രീകരിച്ചാണ്‌ കഥകളും(പലപ്പോഴും) മറ്റു സാഹിത്യ കൃതികളും ഉരുത്തിരിയുന്നത്‌.
അത്തരം ഒരു വിലക്കപ്പെട്ട ലോകം സാക്ഷാത്കരിക്കാന്‍ നാടുവിട്ട ഒരാളുടെ കഥ എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ അതിന്‌ ഉദ്ദേശിച്ച രീതിയില്‍ ആവിഷ്കാരം സാധിക്കാന്‍ പത്തു കൊല്ലത്തിലേറെയൊടുത്തു. അതൊരു നോവലാണ്‌. പുറത്തുവരും എന്ന പ്രതീക്ഷയുള്ളതിനാല്‍ അതെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഒരു പ്രസാധകന്റെ കൈവശമിരിക്കുന്ന സ്വന്തം നോവലിനെക്കുറിച്ച്‌ ഇപ്പോള്‍ വെളിപ്പെടുത്തുന്നതില്‍ അര്‍ഥമില്ലല്ലോ. ഏതായാലും അങ്ങിനെയൊന്ന് സാക്ഷാത്കരിക്കുവാന്‍ എനിക്ക്‌ കഴിഞ്ഞു. ബാക്കി ആരുടെയൊക്കെയോ കൈയ്യില്‍.....
എങ്കിലും മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിലുരുത്തിരിയുന്ന നിഗൂഢ സമസ്യകളെക്കുറിച്ച്‌ അന്വേഷണം തുടരുന്നു. എനിയും എന്തെങ്കിലും കഴിഞ്ഞാലും അത്തരമൊരു വിഷയത്തെ കേന്ദ്രീകരിച്ചാവണമെന്നാഗ്രഹമുണ്ട്‌. ഒരു പ്ക്ഷേ എനിക്കങ്ങനെയേ എഴുതാനാവുകയുള്ളു. എന്റെ തന്നെ വ്യക്തിത്വത്തിന്റെ ഞാന്‍ മാത്രമറിയുന്ന മുഖം എനിക്കനാവരണം ചെയ്യാന്‍ അതേ മാര്‍ഗ്ഗമുള്ളു. ചിലപ്പോള്‍ അതൊക്കെ പെര്‍വേഴ്ഷന്‍ എന്ന ഗണത്തില്‍ പെടുന്നതാവാം. ചിലപ്പോള്‍ അതു വെറും തരളമായതാവാം. എങ്കിലും അങ്ങനെയുള്ള ഒരു ലോകത്തിന്റെ ആവിഷ്കാരം സുഖം തരുന്ന ഒരു അനുഭൂതിയാണ്‌.
മറ്റൊരു കാര്യം, മനസ്സിന്റെ ഗൂഢതലങ്ങളെ ആവിഷ്കരിക്കുമ്പോഴും അത്‌ തീര്‍ത്തും മനോനിഷ്ഠമാവുന്നതിനോട്‌ എനിക്കു യോജിപ്പില്ല. ഞാന്‍ ആള്‍ക്കൂട്ടങ്ങളെ ഇഷ്ടപ്പെടുന്നു. ഉത്സവങ്ങളെ കാമിക്കുന്നു. അതുകൊണ്ടുതന്നെ അങ്ങേയറ്റം ബഹളമയമായ( എക്സ്റ്റ്ര്റ്റ്രോവെര്‍ട്ടായ) ആഖ്യാനമാണ്‌ ഞാന്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത്‌. ഏതൊരു മലയാളിക്കും ഇത്തരമൊരു ബഹളക്കാരന്റെ മുഖമുണ്ട്‌. ആഘോഷമാക്കുന്നത്‌ ഒരു മലയാളി സ്വഭാവമാണ്‌.
കഴിഞ്ഞ ദിവസം ട്രെയിനില്‍ ഞാനിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ ചെറുപ്പക്കാരനായ ഒരു വെള്ളക്കാരനും അയാളുടെ മൂന്നു വയസ്സു തോന്നിക്കുന്ന മകളും കയറി. ആ മുറിയില്‍ ഉണ്ടായിരുന്ന ചിലര്‍ അയാളെ ഒരു സംഭാഷണത്തിലേക്ക്‌ ക്ഷണിച്ചു. തികഞ്ഞ ആഹ്ലാദത്തോടെ അയാള്‍ വര്‍ത്തമാനം തുടങ്ങി. ജര്‍മ്മന്‍ സ്വദേശിയായ അയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസമാണ്‌. കുട്ടി ഈ സമയത്ത്‌ ഒരു ബാലരമ നിവര്‍ത്തി എന്തൊക്കെയോ ചെയ്യുന്നുണ്ട്‌. ആറന്മുളയ്ക്കടുത്തുള്ള മാലക്കരയിലെ ആനന്ദവാടി ആശ്രമത്തിലെ സ്ഥിരതാമസക്കാരനാണയാള്‍. ഭാര്യാമാതാവ്‌ കോട്ടയത്ത്‌ ആശുപത്രിയിലാണ്‌. ആശുപത്ര സന്ദര്‍ശ്ശനം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ അയാള്‍.
പലതും ചോദിച്ച കൂട്ടത്തില്‍ ജര്‍മ്മനിയിലേയും കേരളത്തിലേയും ജീവിതശെയിലികളുടെ അന്തരം എന്താണെന്ന് സഹയാത്രികരിലോരാള്‍ സായ്‌വിനോടാരാഞ്ഞു. ഉറക്കെച്ചിരിച്ച്‌ ചോദ്യകര്‍ത്താവിന്റെ കൈയ്യില്‍ പിടിച്ച്‌ തന്നിലേക്ക്‌ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട്‌ അയാള്‍ മലയാളത്തില്‍ പറഞ്ഞു- ഞാനിങ്ങനെ പറയുന്നതിനിടയില്‍ ചേട്ടന്റെ ശരീരത്തില്‍ തൊടുകയും പിടിക്കുകയുമൊക്കെ ചെയ്യുന്നത്‌ ഇവിടെ സ്വഭാവികം. പക്ഷേ ജര്‍മ്മനിയില്‍ അടുത്ത സുഹൃത്തുക്കള്ളണെങ്കില്‍പ്പോലും ഇങ്ങനെ ചെയ്യാനാവില്ല. അവിടെ എല്ലാവരും ഒരകലം പാലിക്കുന്നു. ശരീരത്ത്‌ അനാവശ്യമായി സ്പര്‍ശ്ശിച്ചാല്‍ അതോടെ ആ ബന്ധം മുറിയും. ചിലപ്പോള്‍ അടിയും കിട്ടും.

വരവ്‌


ചിലവരവുകള്‍ അങ്ങനെയാണ്‌. നാടാകെ ഇളക്കിമറിച്ച്‌.....
ഇക്കൊല്ലത്തെ ഉത്സവത്തിന്‌ ദേവസ്വം ആനകള്‍ക്കുപുറമേ മറ്റുചിലര്‍ കൂടി എത്തിയത്‌ ഒരു സവിശേഷതയായിരുന്നു. പ്രത്യേകിച്ചും ഗുരുവായൂര്‍ വലിയ കേശവന്‍.
തിങ്ങിനിറഞ്ഞ പുരുഷാരത്തിനിടെ നെറ്റിപ്പട്ടം കെട്ടാനൊരുങ്ങുന്ന ആനയെ ചെത്തുവേഷത്തില്‍ നടന്നു പോകുന്ന പിള്ളേര്‍ തിരിഞ്ഞുനിന്ന് കാര്യമായിത്തൊഴുന്നത്‌ ഒരു കാഴ്ചയായിരുന്നു.
പള്ളിവേട്ട ദിവസത്തെ സേവയ്ക്കെഴുന്നള്ളത്ത്‌ പൊടിപൊടിക്കുകതന്നെചെയ്തു.
അടുത്തകൊല്ലം വരാന്‍ പോകുന ആനകളെക്കുറിച്ചുള്ള ആലോചനായോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോങ്ങാടുകുട്ടിശ്ശങ്കരന്‍, മംഗലാംകുന്നിലെ മൂന്നിലേതോ ഒന്ന് എന്നിങ്ങനെയൊക്കെ പറഞ്ഞുകേള്‍ക്കുന്നു.
വലിയകേശവന്‌ അകമ്പടിയായി ഉണ്ണിയും ഉണ്ടായിരുന്നു. ആനത്തലവന്മാരുടെ സ്റ്റാഫ്ഫ്‌ ഫോട്ടോഗ്രഫര്‍. (കൂടുതലറിയാന്‍ തേവരുടാന എന്ന ബ്ലോഗ്‌ തന്നെ ശരണം).

വലിയമ്പലത്തിലേക്ക്‌ വലിയകേശവനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞാലിയില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്നതിന്റെ ചിത്രം ചര്‍ത്തിരിക്കുന്നു.