Tuesday, March 25, 2014

കൊറ്റന്‍കുളങ്ങരയിലെ സുന്ദരിമാര്‍


വഴിയരികിലെ ഈ രാത്രിസുന്ദരിയെ നോക്കൂ. കൊറ്റന്‍ കുളങ്ങര അമ്പലത്തിലേക്കാണ് അവളുടെ യാത്ര. മീനപ്പത്തിനും പതിനൊന്നിനുമായി കൊറ്റന്‍കുളങ്ങര അമ്മയുടെ നടയില്‍ ചമയവിളക്കെടുക്കാന്‍ വരുന്ന ആയിരക്കണക്കിനു പുരുഷാംഗനമാരിലൊരാള്‍. കൈയ്യിലൊരു നല്ല ക്യാമറയില്ലാത്തതിന്റെ പരാധീനത ഇന്നലെയോളം ഒരിക്കലും തോന്നിയിട്ടില്ല. അത്രയ്ക്കു ഭംഗിയായിരുന്നു മോഹിനിമാരുടെ രാത്രിയ്ക്ക്. വാക്കുക്കള്‍ കൊണ്ട് പകര്‍ത്താനാവാത്ത ഒത്തിരി കൗതുകങ്ങള്‍ ഇരുളിന്റെ കാരുണ്യത്തില്‍ എന്റെ ക്യാമറയ്ക്ക് ആവാഹിക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ നിരത്തി പ്രകാശിപ്പിക്കാതിരിക്കാനാവുന്നില്ല.
















Sunday, March 23, 2014

നിലാവത്തെ ചില കാഴ്ചകള്‍


പാതിരാത്രിയില്‍ ആ തിളക്കം ഒന്നമ്പരപ്പിക്കാതിരുന്നില്ല
ജനലിലൂടെ കണ്ടപ്പോള്‍
എന്താണെന്നൊരെത്തും പിടിയും കിട്ടിയില്ല
വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോളൊട്ടു കാണാനുമായില്ല
രാവിലെ
ജന്നലിലൂടെയും
മുറ്റത്തുനിന്നും
സംഭവസ്ഥലം വിശദമായി പരിശോധിച്ചപ്പോള്‍
കിഴക്കേ വീടിന്റെ ടെറസില്‍നിന്നാവാനേ വഴിയുള്ളു ആ പ്രകാശമെന്ന്
ഉറപ്പായി.
അത് അലൗകികമായ ഒന്നാണെന്നു തോന്നിയതേയില്ല
എങ്കിലും
ഒറ്റയ്ക്കിരിക്കുന്ന രാത്രി
ആളൊഴിഞ്ഞ കിഴക്കേ വീട്
(പറമ്പില്‍ പണിചെയ്യുമായിരുന്ന ചെറുക്കച്ചന്‍ പറഞ്ഞ കഥയില്‍
ആ വീട്ടില്‍
അരൂപിയായ ഒരു വലിയ കാരണവരുടെ മെതിയടിയൊച്ച കേള്‍ക്കാം
ചില രാത്രികളില്‍)
മെല്ലെ മെല്ലെ ആ വെളിച്ചം പച്ച നീലയായും പിന്നെ മങ്ങി മങ്ങിയിരുണ്ടും
അലിഞ്ഞു പോയത്
ഒക്കെ

നിലാവിന്റെ മായാജാലമായിരുന്നു അതെന്ന യുക്തി
അപ്പോളും കൈവെടിഞ്ഞിരുന്നില്ല.
വാതില്‍ തുറന്നു പുറത്തൊന്നിറങ്ങി നോക്കാന്‍ ധൈര്യം വന്നതും
ആ യുക്തിവിടാതിരുന്നതു കൊണ്ടാണല്ലോ.

നിലാവിന്
അങ്ങനെ ഒത്തിരി ചതികളറിയാം
പലതിനെയും പെരുപ്പിച്ചു കാട്ടുവാനും
ചിലതിനെയൊക്കെയൊളിച്ചുവയ്ക്കുവാനും
നിശ്ചലതകളെ ചലനങ്ങളാക്കുവാനും
മണ്ണിനെയും വിണ്ണിനെയും ഭ്രമങ്ങളാക്കുവാനുമൊക്കെ
നിലാവിനു കഴിയും
കള്ളനു വഴികാട്ടുന്നതും
ജാരനെ ഗന്ധര്‍വനാക്കുന്നതും
അതിന്റെ കുസൃതിമാത്രം
ഗന്ധങ്ങള്‍ക്കു മാദകകതയും
കുളിരിനു ദിവ്യപരിവേഷവും നല്കും നിലാവ്

വെറുമൊരു മനുഷ്യനെപ്പോലും
അമാനുഷശരീരിയാക്കുവാനും
പ്രപഞ്ചത്തെ മുഴുവന്‍ പടച്ചവനെ ക്കൊണ്ട്
ഈ നിലാവിന്റെ ഇതളുകള്‍ നിന്റെ മുടിയില്‍ ഞാന്‍ ചൂടിക്കട്ടേയെന്ന്
ലൗകികനായ കാമുകനാക്കുവാനും
നിലാവിനേ കഴിയൂ.

അതുകൊണ്ടു തന്നെ നിലാവിനെ
വിശ്വസിക്കരുത്.

ജന്നലിലൂടെ കണ്ട പ്രകാശത്തിന്റെ
പച്ചപ്പും
തിളക്കവും ഓര്‍ക്കുന്നുണ്ടിപ്പോഴും
ഒഴുകിനടക്കുന്നതുപോലെതോന്നി
അത് അന്തരീക്ഷത്തില്‍
ജന്നലിലൂടെ നോക്കുമ്പോള്‍ കാണാം
അല്പം പിന്നിലേക്കോ
ഇടത്തേക്കോ
വലത്തേക്കോ
നീങ്ങിനിന്നാല്‍ കാണാനുമാവില്ല.

നിലാവിന്റെ ചില ഭ്രമങ്ങളേ!

നിലാവിലെ പലകാഴ്ചകളും ഇങ്ങനെയാണ്...
നിറങ്ങളെയും'
നിഴലുകളെയും
കുട്ടിക്ക്കുഴച്ചുകളയും

ചിത്രം കടപ്പാട്: വിക്കിപെയിന്റിംഗ്സ്. ജോസഫ് റൈറ്റിന്റെ നിലാവത്ത് ഡോവ്സ് ഡേല്‍(1785)

Saturday, March 08, 2014

എല്ലാം മറക്കുന്ന നിമിഷങ്ങള്‍

ആമസോണിയന്‍ വനാന്തരത്തിലെ വിചിത്രസ്വഭാവികളായ ആദിമജനതയെക്കുറിച്ച് അളിയന്‍ പറഞ്ഞപ്പോഴേ അത് മാക്കിഗുഎങ്കാ ആണെന്നു മനസ്സിലായി. ശരീരത്ത് ഒരിറ്റു വസ്ത്രത്തിന്റെ മറവുപോലും സ്വീകരിക്കാന്‍ മടിക്കുന്ന അതിസുന്ദരരായ ആണുങ്ങളും പെണ്ണുങ്ങളും...മരിയോ വര്‍ഗാസ് യോസയുടെ ' The Story Teller" ആദ്യവായനനടത്തിയത് മൂന്നോളം പതിറ്റാണ്ടു മുന്‍പാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കേബിള്‍ ടിവി കാണാന്‍ തുടങ്ങിയ ഇടയ്ക്ക് ഡിസ്കവറി ചാനലില്‍ തെക്കന്‍ പെറുവിലെ മാനു നാഷണല്‍ പാര്‍ക്കിനെക്കുറിച്ചുള്ള ടെലി ഫിലിമില്‍ മാക്കിഗുഎങ്കയെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത് അവരുടെ സൗന്ദര്യത്തെക്കുറിച്ചാണ്.
അതേ! അത്രയ്ക്കും സൗന്ദര്യമുള്ള മനുഷ്യരാണ് മാക്കിഗുഎങ്കാകള്‍. മലയാളികളുമായി അവര്‍ക്കു മറ്റൊരു ബന്ധവുംകൂടിയുണ്ടെന്നു ' story teller' വെളിപ്പെടുത്തുന്നു. അതായത് നാനൂറ് നാനൂറ്റന്പതുകൊല്ലം മുന്പ് സമാധാന പ്രിയരായ മാക്കിഗുനെങ്കാകള്‍ ആമസോണ്‍ വനത്തിന്റെ നിഗൂഢതയിലേക്കു പിന്‍വലിയാന്‍ കാരണമായത് അവരുടെ ദിവ്യവൃക്ഷത്തിന്റെ കറ ഭൂമിയില്‍ വീണതിനെ തുടര്‍ന്നാണത്രേ. ആമസോണ്‍ വനാന്തരത്തില്‍ വളരെ സുലഭമായിരുന്ന ഒരു മരത്തില്‍ വെള്ളക്കാരുടെ വെടികൊണ്ട് ഏറ്റമുറിവില്‍ നിന്നും
വെളുത്ത ചോര പൊടിഞ്ഞതു കണ്ട് ഉള്‍ക്കാട്ടിലേക്കു പിന്‍വലിഞ്ഞുവെന്നാണ് യോസ പങ്കുവച്ച പുരാണം. ജെസ്യൂട്ട് പാതിരിമാര്‍, വിറാക്കൊച്ചയേയും പച്ചാമാമായെയും ആരാധിച്ചിരുന്ന ആ ആദിമ ജനതയുടെ ഇടയില്‍ ' സംസ്കാരം' വിളമ്പാന്‍ പതിനേഴാം നൂറ്റാണ്ടുമുതല്‍ സജീവമായിരുന്നു എന്നും ചരിത്രം പറയുന്നു. ഏതായാലും അവരുടെയാ ദിവ്യവൃക്ഷം കോട്ടയം ജില്ലയിലെ വിവിധമേഖലകളുടെ ഇന്നത്തെ ദിവ്യവൃക്ഷമായതു ചരിത്രം. അതിനു സായ്വന്‍മാര്‍ കൊടുത്ത പേര് റബ്ബര്‍ എന്നാണ്. പുരാതനരായ ആമസോനിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം അതൊരു ദിവ്യവൃക്ഷമായിരുന്നു. അതിന്റെ കറ വീഴുക എന്നത് ലോകാവസാനം പോലെ ഭയാനകമായ ഒരു സംഭവവുമായിരുന്നു.
ഏതായാലും വിറാകൊച്ചയുടെ അനുഗ്രഹം കൊണ്ടാണോ എന്തോ, മാക്കിഗുനെകായുടെ ലോകം അതുകൊണ്ടവസാനിച്ചില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് വിവിധ ഗോത്രങ്ങളിലായി പന്തീരായിരത്തില്‍പ്പരം മാക്കി ഗുവെങ്കാകള്‍  ആമസോണ്‍ നദിയുടെ ആദിമ ധാരകളില്‍പ്പെടുന്ന ഉറുബാംബാ, മാദ്രെ ഡി ഡയോസ് നദികളുടെ മേഖലകളില്‍ ജീവിക്കുന്നുണ്ട്, പെറുവില്‍ മാത്രം. ബൊളീവിയ, ബ്രസീല്‍ എന്നിവിടങ്ങളിലും ഈ വംശക്കാരുടെ സാന്നിധ്യമുണ്ട്.
ഇന്നിതൊരു സംരക്ഷിത മനുഷ്യവിഭാഗമായിരിക്കാം. ആരെയും ദ്രോഹിക്കാതെ ഗാഢവനാന്തരത്തില്‍ ജീവിച്ചുവന്ന അവര്‍ ഇതുവരെയും സഹസ്രാബ്ദങ്ങളോളം തങ്ങളുടെ ഗോത്രങ്ങള്‍ അനുഷ്ഠിച്ചുവന്ന ആചാരങ്ങളും സംസാരിച്ചുവന്ന ഭാഷകളും പൂര്‍ണ്നമായും വെടിഞ്ഞില്ല എന്നതിനും വിറക്കൊച്ചയോടു നന്ദി പറയാം.
എനിക്കു തോന്നുന്നത് എല്ലാ അധിനിവേശങ്ങളും ഇത്രമേല്‍ അപൂര്‍ണ്ണമായിട്ടേയിരിക്കൂ എന്നതാണ്. ഇങ്കാകളുടെ രാജാവായ അതഹുവാള്‍യെ((20 March 1497–29 August 1533)തൂക്കിലേറ്റിയതോടെ ലോകം തന്റെ വിശ്വാസത്തിന്റെയും ചക്രവര്‍ത്തിയുടെയും കീഴിലായി എന്നു വിശ്വസിച്ച പിസ്സാറോയെ ലോകം മറന്നുകാണും. ഒരുപക്ഷേ, അതാഹുവാള്‍പ്പേയും ഇങ്കാകളെയും തന്നെ. പക്ഷേ ഇങ്കാകളുടെ അധിനിവേശം ഭയന്ന് അതിനും മുന്പേ, ഉള്‍ക്കാടുകളിലേക്കു വലിഞ്ഞ മാക്കിഗുവെങ്കാ എന്ന ചെറുഗോത്രംഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തരായിരിക്കുന്നു എന്നതാണു വിധി നല്കുന്ന പാഠം.
മാകിഗുഎങ്കാനിലനില്‍ക്കട്ടെ. ആമസോണ്‍കാടുകളും സഹ്യനും ആറന്മുളയിലെയോ, ലോകത്തുമറ്റെവിടത്തെയ്ക്കെയോ പരമ്പരാഗതമണ്ണൂകളും. പുരാതനകാലം മുതല്‍ മനുഷ്യസ്പര്‍ശ്ശമേറ്റ കവിയൂരിലിരുന്ന്  എനിക്കിത്രയേ പറയാനാവൂ.
ഇതെല്ലാം ഒരു വേനല്‍ക്കാല രാത്രിയുടെ ലഹരിയിലുണര്‍ന്ന മറ്റെല്ലാം മറന്ന ചിന്തയാണെന്ന വാസ്തവവും മറയ്ക്കാനാഗ്രഹിക്കുന്നില്ല.


(അളിയന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്റെ സുഹൃത്ത് ശ്രീ രാമകൃഷ്ണനെയാകുന്നു. അളിയന്‍മാര്‍ക്ക്( സഹോദരിയുടെ ഭര്‍ത്താവിനെ പമ്പയുടെയും മണിമലയുടെയും കരയില്‍ വിളിക്കുന്നതങ്ങനെയാണ്) പ്രാധാന്യമേറെയുള്ള ഞാലീക്കണ്ടത്തില്‍ ശേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അളിയന്‍ അദ്ദേഹമാണല്ലോ)