Wednesday, December 18, 2013

മണ്ണിന്റെതാളം, ആതിരക്കുളിര്‍, തളര്‍ന്ന പാട്ട്................

ധനുമാസത്തിരുവാതിര ഒരു സങ്കല്പമാണ്. മഞ്ഞിന്റെയും നിലാവിന്റെയും മയാജാലങ്ങളും കുറെയേറെ നാട്ടാചാരങ്ങളുടെയും രുചികളുടെയും പൊടിപ്പും തൊങ്ങലും ചേര്‍ന്ന് മനസ്സില്‍ തറച്ചിട്ട ഒരു ചിത്രം. അതങ്ങനെതന്നെ നില്ക്കുന്നത് ഒരു കുഴപ്പമായി തോന്നിയിട്ടില്ല. തിരുവാതിരക്കാലത്ത് നിലാവുദിച്ചുകഴിയുമ്പോള്‍ കുഞ്ഞിരാമന്‍ നായരുടെ തിരുവാതിരക്കവിതകള്‍ ചൊല്ലി എല്ലാംമറന്നിരിക്കുന്ന അനുഷ്ഠാനം ഞാന്‍ തുടങ്ങിവച്ചത്, ഈ സങ്കല്പങ്ങളെല്ലാം പരമാവധിനിറം പിടിച്ചു ജീവിതത്തെ അടിമുടി കുതിച്ചുതുള്ളിച്ച യൗവനോദയകാലത്തെപ്പോഴോ ആയിരുന്നു..... അതു മുടക്കാന്‍ മധ്യവയസ്സിന്റെ തെളിഞ്ഞയുച്ചിയില്‍ നില്കുമ്പോഴും തോന്നുന്നില്ല. പക്ഷേ, മഞ്ഞും തണുപ്പുമില്ലാതെ ഒരു വൃശ്ചികം കടന്നുപോയ ഇക്കൊല്ലത്തെ ആദ്യ മഞ്ഞേറ്റപ്പോള്‍‌ത്തന്നെ തൊണ്ട പണിമുടക്കി. ഇന്നലെയുച്ചയ്ക്ക് ഊണുകഴിഞ്ഞുള്ള നടത്തത്തിനിടയിലെ രസത്തര്‍ക്കം ഉള്ള ശബ്ദം കൂടിയപഹരിച്ചു. രാത്രി നന്നേ വൈകി, നിലാവു തിരുവാതിരകുളിച്ചു മുന്നില്‍നിന്നപ്പോള്‍ ഇല്ലാത്ത ഒച്ച കൊണ്ട് 'അന്നത്തെ തിരുവാതിര' ചൊല്ലാന്‍ ശ്രമിച്ചു........ ഏതു നാടിനും കാണും ഇതേ പോലെ സവിശേഷമായ അനുഷ്ഠാനങ്ങളും മാധുര്യങ്ങളുമായി കുറെ ഉത്സവങ്ങള്‍. ഋതുവാഘോഷങ്ങള്‍...... ആതിര മലയാളിക്കെന്നപോലെ...... കവിയൂരുകാര്‍ക്ക് ധനുമാസത്തിരുവാതിര നാടിന്റെ ഉത്സവത്തിന്റെ തുടക്കം കൂടിയാണ്. ഇനിയത്തെ പത്തു രാപ്പകലുകള്‍ സജീവമാക്കുന്ന ഒരു പിടി സംഭവങ്ങള്‍ ഓരോ കവിയൂരുകാരന്റെയും മനസ്സില്‍ സങ്കല്പമായി പതിഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് മിണ്ടാനും പാടാനും തൊണ്ടഇല്ലെങ്കില്‍ എന്തെങ്കിലും കുത്തിക്കുറിക്കുകയെങ്കിലും ചെയ്യമെന്നു തോന്നിയത്. അതിനുപറ്റിയൊരു പടം തപ്പിയത്. അതിനിടയിലൊരു( തൊണ്ടതെളിയാ)ചര്‍ച്ച പൊട്ടിമുളച്ചത്........ പച്ചമാമ അവതരിച്ചത്.......... ഞാന്‍ തിരഞ്ഞത് ആദ്യം പറഞ്ഞ തിരുവാതിര 'ഫീല്‍' ഉള്ള ഒരു പടമായിരുന്നു. തെളിഞ്ഞതപ്പടി തിരുവാതിരകളിയുടെയും കലണ്ടര്‍ ശിവന്റെയും ചിത്രങ്ങള്‍ മാത്രം. അങ്ങനെയാണ് പ്രകൃതിയുടെ ഉത്സവം നിറഞ്ഞ ചിത്രങ്ങളോ പ്രകൃതിതന്നെ തെളിഞ്ഞ രൂപങ്ങളോ പ്രകൃതിയെത്തന്നെ പേരിട്ടു കല്പിച്ച ആചാരങ്ങളോ തിരയാന്‍ തോന്നിയത്. പച്ചമാമ അങ്ങനെയൊരു പരിചിത നാമമായിരുന്നു. ക്വെച്ചാ ഭാഷയില്‍ പച്ചമാമ ചന്ദ്രനെയാണോ ഭൂമിയെയാണോ കുറിക്കുന്നതെന്ന് ഒരു സന്ദേഹമുണ്ടായിരുന്നെങ്കിലും അതങ്ങു ചന്ദ്രനാണെന്നു തത്കാലത്തേക്കു തീരുമാനിക്കുകയും ചെയ്തു( അമ്പിളിമാമനെന്ന പേരിനോടുള്ള ഒരു വിദൂര സാഹോദര്യം തോന്നിയതില്‍ നിന്നുമായിരുന്നു ഇതൊക്കെ. തിരുവാതിര ദിനത്തിലെ സൂപ്പര്‍സ്റ്റാറുകളിലൊന്ന് ചന്ദ്രന്‍ തന്നെയാണല്ലോ.) പച്ചമാമയെ ഗൂഗിള്‍ ഇമേജുകളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ഒരു പെണ്‍രൂപമായിരുന്നു. ചന്ദ്രന്‍ ആണാണെന്നാണു നാം വിശ്വസിക്കുന്നതെങ്കിലും ഇങ്കാകള്‍( incas) ചന്ദ്രനെ പെണ്ണായിട്ടാവാം ആരാധിച്ചിരുന്നതെന്നു കരുതി നല്ലൊരു പച്ചമാമാ ചിത്രവും കൊണ്ട് തിരച്ചില്‍ നിര്‍ത്തിയാലോ എന്നും ആദ്യം തുനിഞ്ഞു.( ചന്ദ്രന്റെ പെണ്മ കവിമൊഴികളിലൂടെ പരിചയിച്ചിട്ടുമുണ്ടല്ലോ)എങ്കിലും ഒരു സംശയം ഉദിച്ചതു നിവാരണം ചെയ്യാതെ തുടരാന്‍ തോന്നിയില്ല. ചെയ്തൂ വീണ്ടുമൊരു ഗൂഗിള്‍ത്തിരയല്‍. അതേ പച്ചമാമ പ്രകൃതിദേവതയാണ്. വിറക്കൊച്ച സൂര്യദേവനും... പ്രകൃതിമാതാവും പിതാവും..... ചന്ദ്രദേവത മാമാ കില്ലായാണ്. അവരും സ്ത്രീ തന്നെ.( The Story Teller വായിക്കുമ്പോഴാണ് വിറക്കൊച്ചയും പച്ചമാമയും മാമാ കില്ലയുമൊക്കെ പരിചിതരായത്.) അന്നു ചെറിയൊരു തിരച്ചിലിലൂടെ( ഗൂഗിള്‍ തിരച്ചിലിന്റെ അവസാനവാക്കാവുന്ന കാലത്തിനും ഒത്തിരി മുന്പായിരുന്നു അത്) ഇതൊക്കെ ഇങ്കാ ദേവതകളാണെന്നും അവരെന്തിനെയൊക്കെയാണു പ്രതിനിധാനം ചെയ്യുന്നതെന്നും ഒന്നറിഞ്ഞിരുന്നതാണ്. കലചക്രമുരുളുന്തോറും ഓര്‍മ്മയുടെ അടരുകള്‍ നിറയുകയും അറിവുകളെ വേര്‍തിരിച്ചു വച്ചിരിക്കുന്ന മുറികളുടെ അടപ്പുകളില്‍ വിടവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ, അറിവുകളും ദൈവങ്ങളും രൂപങ്ങളും നിറങ്ങളുമെല്ലാം കൂടിക്കുഴയുകയും ചെയ്തുപോയി എന്നതാണു വാസ്തവം. ഏതായാലും തിരുവാതിരനിലാവിന്റെകുളിര്‍ ആവും വിധം കാട്ടുന്ന ഒരു ചിത്രം തേടിച്ചെന്നത് ഭുഗോളത്തിന്റെ അങ്ങേച്ചെരുവില്‍ നിന്നും എനിക്കു പ്രിയങ്കരമായ ചിലവാക്കുകളെ നാമമാക്കിയ ദേവതകളെക്കുറിച്ചും യോസയുടെയും മാര്‍ക്കേസിന്റെയും നെരൂദയുടെയും ബൊളാനോയുടെയും വാക്കുകളിലൂടെ പ്രിയതരമാ ഒരു ഭൂഭാഗത്തിന്റെ ആത്മാവു തുളിക്കുന്നന്ന ചില ചിത്രങ്ങളിലുമായിരുന്നു. എന്തുംമാത്രം മനോഹരമായ ആചാരങ്ങളും ദൈവങ്ങളുമൊക്കെയാ മനുഷ്യന്‍ ഇക്കാലത്തിനിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. എത്രയോ എണ്ണം ഓര്‍മ്മയില്‍/ ചരിത്രത്തില്‍ ഒരു നേര്‍ത്തപാടുപോലുമവശേഷിപ്പിക്കാതെ മാഞ്ഞുപോയിരിക്കുന്നു. അന്യം നിന്നുപോയ ആചാരങ്ങളുടെയും ആരുമോര്‍ക്കാത്ത ദൈവങ്ങളുടെയും ആരും വെളിപ്പെടുത്താന്‍ ശ്രമിക്കാത്ത/ ധൈര്യപ്പെടാത്ത ആശയങ്ങളുടെയും സ്വപ്നങ്ങളുഎടും സങ്കല്പങ്ങളുടെയുമൊക്കെ മ്യൂസിയമായി മാറാന്‍ ഇന്റര്‍നെറ്റ് എന്ന നവയുഗ പരമശിവനു കഴിയുന്നുണ്ടെന്നതും ഓര്‍ക്കണം. ഏതായാലും ഗൂഗിളിന്റെ പലാഴി കടഞ്ഞുകിട്ടിയ ദൈവങ്ങളെയെല്ലാം ഞാനിവിടങ്ങു പ്രതിഷ്ഠിക്കുകയാണ്...... ഇത്രയൊക്കെ ചെയ്തെങ്കിലും ' മെല്ലെയടിവയ്ക്കുന്നൂ മഞ്ഞുംതണുപ്പുമായി ചെല്ലമാം ധനുമാസ മൂകരാത്രി' എന്നും 'അമ്പിളിച്ചെറുകൂമ്പു മെല്ലെച്ചിരിച്ചുണര്‍ന്നു പൂമ്പൊടി വിതറിയെന്നോര്‍മ്മകളില്‍...' എന്നുമൊക്കെ മഞ്ഞും നിലാവം ചേര്‍ന്നുപരന്ന നീലിമയിലേക്ക് തൊണ്ടകൊണ്ട് ആവോളം എയ്തു നിറയാന്‍ ആവില്ലെന്നതിന്റെ സങ്കടം മാറുന്നില്ല..... ചിത്രസൂചിക: ഒന്നാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ തെക്കനമേരിക്കന്‍ ഇങ്കാസങ്കല്പത്തിലുള്ള ചാന്ദ്രദേവതയാണ്- മാമാ കില്ലാ. മൂന്നാമത്തേതു ഇന്ത്യന്‍പാരമ്പര്യത്തിലുള്ള ചന്ദ്ര സങ്കല്പം, ഒരു ടിബെറ്റന്‍ തങ്കാ പെയിന്റിംഗ്. നാലാമത്തെ ചിത്രം ഈജിപ്ഷ്യന്‍ ചാന്ദ്ര ദേവതയായ തോത്ത്. അഞ്ചാമത്തേത് ഇങ്കാകളുടെ പച്ചമാമ.....

Friday, November 29, 2013

മുങ്ങിനിവര്‍ന്നോ പൊലിഞ്ഞോ??

ആകാശത്തു കണ്‍തറപ്പിച്ചിരിക്കുന്ന അനേകം പര്യവേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നോ ഐസോണ്‍ വാല്‍നക്ഷത്രത്തിന്റെ സൂര്യസ്നാനം? പറയാറായിട്ടില്ല! ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കുതിച്ചുചാട്ടത്തിനൊടുവില്‍ സൂര്യകുണ്ഡത്തിലേക്കു പതിച്ച ഐസോണ്‍ പൊലിഞ്ഞോ ഉരിരോടെയിരിക്കുന്നോ എന്നതില്‍ ഇപ്പോഴും രണ്ടഭിപ്രായം നിലനില്കുന്നു. സൂര്യനിലേക്കു മുങ്ങിയ വാല്‍നക്ഷത്രം അഗ്നിസാഗരത്തിലാവോളം മുങ്ങിക്കുളിച്ച് മറ്റൊരുതലയ്ക്കല്‍ക്കൂടി നിവര്‍ന്നോ എന്നാണിപ്പോള്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ചിലചിത്രങ്ങളില്‍ ഐസോണിന്റെ നേര്‍ത്ത അവശിഷ്ടം സൂര്യസ്നാനത്തെ അതിജീവിച്ചതിന്റെ സൂചനകള്‍ കാണാനുണ്ടത്രേ! അഥവാ അങ്ങനെയൊരതിജീവനമുണ്ടായാലും നാം കാത്തിരുന്നത്ര ഗംഭീരമായ ഒരു ക്രിസ്മസ്ക്കാല ആകാശക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നു തോന്നുന്നു. കാരണം സൂര്യനിലേക്കു പതിച്ചപ്പോഴോ സൂര്യനെ സമീച്ചപ്പോള്‍ത്തന്നെയോ ഐസോണിന്റെ നല്ലോരു പങ്കും കത്തിയമര്‍ന്നാവിയായിപ്പോയി എന്നാണു ശാസ്ത്രമതം. 2012 സെപ്തംബര്‍ മാസത്തില്‍ വിതാലി നെവ്സ്കി, ആര്‍ട്യോം നോവ്കോനോക് എന്നീ റഷ്യാക്കാരാണ് അന്താരാഷ്ട്ര ശാസ്ത്ര ഒപ്ടിക്കല്‍ ശൃംഖല( ISON) മുഖേന പുതിയൊരു വാല്‍ നക്ഷത്രത്തെ വ്യാഴത്തിനരികിലായി കണ്ടെത്തിയത്. കോമറ്റ് സി/2012 എന്നു ശാസ്ത്രീയമായി ജ്ഞാനസ്നാനം ചെയ്യപ്പെട്ട ആ വാല്‍നക്ഷത്രം 2013 നവംബര്‍ ഇരുപത്തിയെട്ടോടെ സൂര്യനു സമീപത്തെത്തുമെന്നും സൂര്യനെ വലംവച്ച് മടക്കയാത്രചെയ്യുമ്പോള്‍ 2013 ഡിസംബര്‍ പകുതിയോടെ ഭൂമിക്കരികില്‍ എത്തി വിസ്മയകരമായ ഒരാകാശക്കാഴ്ചയൊരുക്കുമെന്നുമായിരുന്നു സങ്കല്പം. പഞ്ചാംഗപ്രവചനമനുസരിച്ച് സൂര്യനെ സമീപിച്ച ഐസോണിന്റെ ഭാവിയെന്താണെന്നതാണ് ഇപ്പോളത്തെ സംശയം. ഡിസംബര്‍ പകുതിക്ക് തിരുവാതിരരാവിലെ ചന്ദ്രനെ വെല്ലുവിളിച്ച് അതിലും വലിപ്പത്തില്‍ ആകാശത്തെ പൊലിക്കാന്‍ വരുമെന്നു പ്രതീക്ഷിക്കപ്പെട്ടവന്റെ ഭാവി! ഇതൊക്കെ ആകശം കാണാന്‍ ആഗ്രഹിക്കുന്നവരുടെ കൗതുകങ്ങള്‍ മാത്രം. സോളാറും പ്ലീനവും തരുണ്‍ തേജ്പാലും ചക്കിട്ടപ്പാറയുമൊക്കെ കൊഴുക്കുന്ന നമ്മുടെ മാധ്യമ/ചാനല്‍ ലോകത്തിന് ഇതൊന്നുമൊരിക്കലും വാര്‍ത്തയാവില്ല. മാംസം തുറിച്ചുനില്കുന്ന വാര്‍ത്തകള്‍ക്കു പരതുന്ന നമ്മുടെ മൃഗീയഭൂരിപക്ഷത്തിനും എന്തു വാല്‍നക്ഷത്രം, ഏതു സൂര്യന്‍ എന്നാണു മനഃസ്ഥിതി. പ്രപഞ്ചത്തിന്റെ പൂര്‍ണ്ണതയും സൗന്ദര്യവും അറിയാന്‍ വാല്‍നക്ഷത്രങ്ങളുടെ വരവോ ഗാലക്സിക സംഭവങ്ങളോ കത്തിരിക്കേണ്ടതില്ല. ഒരു നിശ്വാസത്തെ അതിജീവിച്ച് സ്വന്തം ശ്വാസാന്തരങ്ങളിലേക്ക് പ്രാണന്‍ അയത്നലളിതായി ഇഴുകിയിറങ്ങുന്നതു മനസ്സിലാക്കിയാല്‍ മതി. ഒരു പൂവിരിയുന്നതു സാക്ഷ്യം വഹിച്ചാല്‍ മതി. നിലാവൂറുന്ന ഒരു രാത്രിയെ മനസ്സിലാവാഹിച്ചാല്‍ മതി. എഎങ്കിലും ചില കൗതുകങ്ങളുണ്ടല്ലോ! ഹെയ്ല്‍ ബോപ്പ് എന്ന വാല്‍ നക്ഷത്രത്തെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കണ്ടിരിക്കാന്‍ മാത്രമായി ഞാനും എന്റെ പെണ്ണും കൂടി കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ദിവസവും ദീപാരാധനയ്കു പോവുകയും പടിഞ്ഞാറേ കണ്ണാടിത്തിണ്ണയില്‍ അമ്പലമടയ്ക്കുവോളം അവനെക്കണ്ടിരുന്നതും ഓര്‍മ്മയിലെ ഒരു മധുരമാണ്. എയ്ത്തു നക്ഷത്രത്തിന്റെ പാച്ചില്‍കണ്ട് വിസ്മയപ്പെട്ടിരുന്ന ഞാലീക്കണ്ടത്തിലെ പഴയ സായന്തനങ്ങളും. കാത്തിരിക്കുകയായിരുന്നു, ഇക്കല്ലവും. തിരുവാതിരനിലാവിനൊപ്പം കൊട്ടിക്കയറുന്ന ഉത്സവരാവുകള്‍ക്കൊപ്പം പള്ളിവേട്ടനാളിലെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിനു ചാമരം വീശി ഒക്കെ ആകാശത്തില്‍ ചന്ദ്രനെക്കാള്‍ തെളിഞ്ഞു നില്ക്കുന്ന ഭീമന്‍ വാല്‍നക്ഷത്രത്തെ.......

Tuesday, November 26, 2013

തിരുവിലാല.......................

പത്തുപതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരുവില്വാമലയിലെത്തിയപ്പോള്‍ തീര്‍ത്തും അപരിചിതമായ ഒരു സ്ഥലമായിപ്പോയി മുന്‍പില്‍ വെളിപ്പെട്ടത്. പാമ്പാടിപ്പാലത്തിനു കീഴെ തടയണയുടെ വരുതിയില്‍ തളഞ്ഞുപോയ ഭാരതപ്പുഴ മുതല്‍ പാടേ മാറിപ്പോയ ഒരു ഭൂപടം മുന്‍പില്‍ നിവര്‍ന്നു.പാമ്പാടിപ്പാലത്തിനു കീഴെ ഉണ്ണിയുടെ ക്യാമറയ്ക്കിരയായി ചാരിനിന്ന തൂണിന്റെ പകുതിയോളം വെള്ളത്തിനടിയിലായിരിക്കുന്നു. അണയ്ക്കു താഴെ പുല്ലു വളര്‍ന്നു കിളര്‍ന്ന പരപ്പിനിടയിലൂടെ ഒന്നു രണ്ടു നീര്‍ച്ചാലുകള്‍ മെലിഞ്ഞാണെങ്കിലും പ്രസരിപ്പോടെ താഴേക്കു കുതിക്കുന്നുണ്ട്. ചിലരൊക്കെ അതില്‍ കുളിക്കുന്നുണ്ട്. പുല്‍പ്പരപ്പിനിടയില്‍ ചെറിയ ഇടങ്ങള്‍ തെളിച്ചിടത്ത് കുട്ടികള്‍ കളിക്കുന്നു. പുല്പ്പരപ്പിലങ്ങിങ്ങായി മറപറ്റിയിരുന്ന് ചീട്ടുകളിക്കുന്ന കൂട്ടങ്ങള്‍....പുഴയെന്നു പേരുള്ള പുല്ലുനിറഞ്ഞ ഒരു വിസ്മയലോകം. ചെക്ക് ഡാമിന്റെ അരികിലായി കഴുത്തറ്റം വെള്ളത്തില്‍ സമൃദ്ധിയായി നീന്തിത്തുടിച്ചു കുളിച്ചു. വെള്ളത്തിനു മാത്രം മാറ്റമില്ല. കാതങ്ങളോടിത്തളര്‍ന്ന ശരീരത്തെ അത് കുളിരുകൊണ്ടും നിറവുകൊണ്ടും പുതുപുത്തനാക്കി. ഉറക്കമിളപ്പും ലഹരിയും പാടകെട്ടിയ മനസ്സിനെ നവോന്മേഷഭരിതമാക്കി. ക്ഷേത്ര പരിസരവും പുനര്‍ജ്ജനിയെ വഹിക്കുന്ന വില്വാദ്രിയുമൊക്കെ പുതുമയുടെ പുളപ്പുകള്‍ കൊണ്ട് മാറിയിരുന്നു. ചുങ്കം കവല മുഖമാകെ മിനുക്കി നിന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപോലും പഴയപരിചയത്തിന്റെ ചിരിയല്ല കാണിച്ചത്. നൂറുതവണ തലചായ്ക്കാനിടം തന്ന ശ്രീരാമവിലാസം ലോഡ്ജിന്റെ ബോര്‍ഡുമാത്രം ബാക്കിയുണ്ട്. പടിഞ്ഞാറേ നടവഴിയില്‍ ആലിന്റെ ചുവട്ടിലായീട്ടുണ്ടായിരുന്ന ഞങ്ങളുടെ ആ പഴയ ചായക്കട അങ്ങനെയൊന്നവിടെയുണ്ടായിരുന്നു എന്ന ഒരു സ്മരണപോലും ശേഷിപ്പിച്ചിട്ടില്ല. ഭക്തജനങ്ങളെ വഹിച്ചുവരുന്ന വണ്ടികള്‍ പടിഞ്ഞാറേ നടയ്ക്കല്‍ നിറഞ്ഞുണ്ട്. അമ്പലത്തിനകത്തും പണ്ടുകണ്ടതിലേറെയാളുണ്ട്. വില്വാദിരിനാഥനുമാത്രം കാര്യമായ മാറ്റം തോന്നിയില്ല. നോട്ടക്കാരനും മാറിപ്പോയെന്നതല്ലേ സത്യം! അതേ, കാലം മാറിപ്പോയി എന്നു പരിതപിക്കുമ്പോള്‍ നാം ആദ്യം മറക്കുന്നത് കാലാനുസൃതമായി നമുക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ്. ശീഖ്റമാറ്റങ്ങള്‍ക്കു വിധേയമാകുന്ന കേരളത്തില്‍ ജീവിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മാറ്റങ്ങള്‍ ഞെട്ടിക്കുകതന്നെ ചെയ്യും. പ്രത്യേകിച്ചും മലയാളി മാറാനായി തുനിഞ്ഞിറങ്ങിയ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍! മാറ്റത്തെയും പുരോഗതിയെയും കുറിച്ചുള്ള സങ്കല്പങ്ങളിലും ചര്‍ച്ചകളിലും ആവട്ടെ ഇതേ മലയാളി കടുത്ത യാഥാസ്ഥിതികത്വം കാത്തു സൂക്ഷിക്കുകയും ചെയ്യും. പരിസ്ഥിതിസംബന്ധവിഷയങ്ങളില്‍ നമ്മുടെ പൊതു മനഃസ്ഥിതിയും അതിലെ ആത്മാര്‍ഥതയും പലപ്പോഴും തലതിരിഞ്ഞതാവുന്നതും അതുകൊണ്ടുതന്നെയാണ്. സാഹസികമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഭൂഗോളത്തിന്റെ മറ്റേതുപ്രദേശത്തെയുമപേക്ഷിച്ച് കുറവായതിനാല്‍ത്തന്നെ അഭിപ്രയത്തിലും അവതാരത്തിലുമൊക്കെ നാം സാഹസികതക്കുറവു പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ജീവിതത്തിനോടും കാഴ്ചകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുതപ്പെടാനുള്ള ഒരു പ്രേരണയ്ക്കൊപ്പം അറിയാനുള്ള തേടലിന്റെ അഭാവം കൂടി നമ്മുടെ സമൂഹത്തിന്റെ പൊതുമുതലാണ്. അതുകൊണ്ടു തന്നെ സ്വന്തം വ്യക്തിത്വത്തിലും ചുറ്റുപാടുകളിലും സ്വാഭാവികമായി വരുന്ന മാറ്റങ്ങളും സ്വന്തം സൗകര്യങ്ങള്‍ക്കായി നാമീ രണ്ടുമേഖലയിലും ഉണ്ടാക്കിയ മാറ്റങ്ങളും പരിഗണനാ വിഷയം പോലുമാക്കാതെ അന്യന്റെ ചെയ്തികളെയും അവയുണര്‍ത്തുന്ന മാറ്റങ്ങളെയും അതിന്റെ ഭവിഷയ്ത്തുക്കളെയും കുറിച്ച് ആശങ്കപ്പെടാനും പ്രതികരിക്കുവാനും തുനിഞ്ഞിറങ്ങിയവരുടെ സംഘം കൂടിയായിത്തീരുന്നു കേരളക്കരയിലെ മനുഷ്യര്‍. തിരുവില്വാമലയില്‍ നിന്നും സന്ധ്യമങ്ങുമ്പോള്‍ തുടങ്ങിയ മടക്കയാത്രയ്ക്കിടയില്‍ ഒരു മുറുക്കാന്‍ ചവയ്ക്കാന്‍ തോന്നിയത് പണ്ടു പലവട്ടം ചെയ്ത ഒരു പ്രവൃത്തി ആവര്‍ത്തിക്കുന്നതിന്റെ കൗതുകമോര്‍ത്താണ്. പഴയൊരോര്‍മവച്ച് ചുങ്കം കവലയില്‍ മാടക്കടകള്‍ ഉണ്ടായിരുന്ന പഴയന്നൂരേക്കുള്ള വഴിയോരത്ത് വണ്ടി നിര്‍ത്തി തിരഞ്ഞു. ചുണ്ണാമ്പുതേച്ച പാടുള്ള ഒരൊറ്റക്കടപോലും തിരുവില്വാമല ചുങ്കം കവലയില്‍ കണ്ടെത്താനായില്ല.

Friday, November 15, 2013

പ്രതിഭാസങ്ങള്‍ സൃഷ്ടിക്കപ്പെടുകയല്ല

സച്ചിന്‍തെണ്ടുല്‍ക്കറുടെ കളിജീവിതത്തിന്റെ വിരാമച്ചടങ്ങുകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തോന്നുകയാണ്..... ഒരു ജനതയുടെ അണമുറിഞ്ഞ ആരാധനയുടെ കേന്ദ്രമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവം. വികാരഭരിതരയ ആരാധകര്‍ നിറഞ്ഞ ഗാലറി. വികാരം നിയന്ത്രിക്കാന്‍ പാടുപെടുന്ന സച്ചിന്റെ ഭാര്യയും കുട്ടികളും. ക്ഷണികമായ മനുഷ്യജന്മത്തില്‍ ഇതില്‍പ്പരമായ അവസ്ഥകള്‍ ഉണ്ടാവാനുണ്ടോ? ദൈവം റിട്ടയേറ്ഡ് എന്ന് മാതൃഭൂമിച്ചാനല്‍! ഞാനാലോചിച്ചത് ദൈവമായിത്തീര്‍ന്ന ഒരു മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കണ്ണില്‍ ഈ നിമിഷങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചാണ്. അതിന്റെ മാന്ത്രികത, ദിവ്യത്വം അവര്‍ക്കുപോലും പിന്നീടേ മനസ്സിലാവൂ. കളിക്കളങ്ങളും ആരാധകരും ഒഴിഞ്ഞ സ്വകാര്യജീവിതത്തിന്റെ നിമിഷങ്ങളില്‍ ഈ മുഹൂര്‍ത്തങ്ങള്‍ എത്രമാത്രം ഗമ്ഭീരമായിരിക്കും? അതേ , സച്ചിന്‍ ഒരു കളിയുടെ ദൈവമായിരുന്നു. ഒരു ജനതയുഠെ വികാരമായിരുന്നു. പെലെയെപ്പോലെ, മാറഡോണയെപ്പോലെ ........ കലകളില്‍, സമൂഹ്യമണ്ഡലത്തില്‍, രാഷ്ട്രീയത്തില്‍ ഒക്കെ ഇമ്മാതിരി അവതാരങ്ങള്‍ കാലാകാലങ്ങളിലുണ്ടാവും. അതൊക്കെ ഉണ്ടാവലാണ്. ഇതിഹാസങ്ങലെ സൃഷ്ടിക്കാനാവും. പക്ഷേ പ്രതിഭാസങ്ങള്‍ സ്വയംഭൂവാണ്. സച്ചിന്‍............

Saturday, September 14, 2013

പൂരാടം, 1993

1993ലെ പൂരാടം നാളിലാണെന്നു തോന്നുന്നു, ജീവിതത്തിലെ വലിയൊരു യാത്രയ്ക്കായി കോട്ടയം റെയില്‍വേ സ്ടേഷനില്‍ നിന്ന് 11 പേര്‍ കേരളാ എക്സ്പ്രെസ്സില്‍ കയറിയത്. വണ്ടി വിടാനൊരുങ്ങുമ്പോഴേ ആദ്യ അത്ഭുതം സംഭവിച്ചു. പത്തുപേരായിരുന്നു കൊട്ടയത്തുനിന്നും ദില്ലിയിലേക്ക് ടിക്കറ്റെടുത്തിരുന്നത്. വണ്ടി കാത്തിരിക്കുന്ന സമയത്ത് ഞങ്ങളോട് കഥപറഞ്ഞു നിന്നിരുന്ന, ഓണ ശമ്പളവും വാങ്ങി ഇത്തവണ വിടിലേക്കെന്ന് നേരത്തെ തീരുമാനിച്ചിരുന്ന, തലേക്കൊല്ലത്തെ നാലംഗ ഹിമാലയന്‍ സംഘത്തിലെ ഒളിമങ്ങാത്ത താരം പ്രബോധ് വണ്ടി വിടാറായപ്പോഴേക്കും ദില്ലിക്കുള്ള സാധാ ടിക്കറ്റുമെടുത്ത് ഓടി വന്നു വണ്ടിയില്‍ കയറി. കിട്ടിയ സമയം കൊണ്ട് ദില്ലിയില്‍ ഒഴിവാക്കാനാവാത്ത ഒരു ട്രെയിനിംഗിനു വിട്ടിരിക്കുന്നു എന്ന് അമ്മയെ അറിയിക്കാന്‍ ശട്ടം കെട്ടിയാണവന്റെ വരവ്. കോട്ടയത്തെ ഹിമാലയന്‍ സഞ്ചാരികളുടെ പട്ടികയിലേക്ക്( കെ. ബി. പ്രസന്നകുമാര്‍, സുരേഷ് ബാബു, അനേകം യാത്രകളുടെ പാരമ്പര്യവുമായി കോട്ടയത്തേക്കു രണ്ടു വര്‍ഷം മുന്‍പു കുടിയേറിയ ഡി. വിനയചന്ദ്രന്‍ എന്നിവരുടെ പ്രചോദനം അത്രയ്ക്കും മനസ്സിനെ കീഴടക്കിയിരുന്നു) നാലു യൂണിവേഴ്സിറ്റിക്കാര്‍ ആദ്യമായി കയറിയത് 1992ലാണ്. ഉണ്ണികൃഷ്ണവാര്യര്‍, പി. രഘുനാഥ്, ബ്ലേസ് ജോര്‍ജ്ജ്, പ്രബോധ് എന്നിങ്ങനെ നാലുപേര്‍. അവരുടെ വിവരണങ്ങള് യൂണിവേഴ്സിറ്റിയിലെ പലരെയും തിരുനക്കരയമ്പലത്തിന്റെ കിഴക്കേ പടിയിലെ ഇരുപ്പുകാരില് ഒരു സംഘത്തെയും വല്ലാതെ പ്രചോദിപ്പിച്ചു. അങ്ങനെയാണ് ഈ പത്തംഗയാത്രാ സംഘത്തിന്റെ രൂപപ്പെടല്‍. പലരും തമ്മില്‍ ആദ്യമായി കാണുന്നത് റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു. ആ യാത്രയുടെ ചിത്രങ്ങള്‍ പലരുടെയും കൈകളിലായി ചിതറിപ്പോയിരുന്നു. അന്നത്തെ സാമ്പത്തികാവസ്ഥയില്‍ വേണമെന്നു തോന്നുന്നത്ര ചിത്രങ്ങളുടെ കോപ്പി എടുക്കുക എന്നത്( പ്രത്യേകിച്ചും ഓണക്കാലത്തെ എല്ലാ ആനുകൂല്യങ്ങളുമടക്കമുള്ള ശമ്പളം മുഴുവന്‍ യാത്രയ്ക്കു ചിലവഴിച്ച പശ്ചാത്തലത്തില്‍.)ബുദ്ധിമുട്ടായിരുന്നു. ഏറെ നാള്‍ ഓര്‍മ്മിച്ചും വിരട്ടിയും മടുത്ത് ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് സെക്ഷനിലേക്കു മടങ്ങും വഴി നജീബിരുന്ന പഴയ സെക്ഷനില്‍ അതിക്രമിച്ചു കയറി പിടിച്ചെടുക്കുകയായിരുന്നു, പഴയ കുറെ ചിത്രങ്ങള്‍. സ്കാന്‍ ചെയ്ത് എല്ലാം ഫേസ്ബുക്കില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞപ്പോള്‍ സമാധാനമായി. അതിന്റെ പല കമന്റുകളും കൗതുകമുണര്‍ത്തി. അതൊരു വെറും യാത്രയായിരുന്നില്ല. കാലാവസ്ഥയുടെ ചതിക്കുഴികളില്‍‌പ്പെട്ട് പലതവണ വഴിയില്‍ കിടന്നും മരണത്തെ മുഖാമുഖം കണ്ട് വിറുങ്ങലിച്ച നിമിഷങ്ങള്‍ നിറഞ്ഞും ജീവിതത്തിന്റെ തന്നെ യാത്രയായി മാറുകയായിരുന്നു അത്. കേദാരനാഥത്തിലേക്കുള്ള വഴിയില്‍ രുദ്രപ്രയാഗയില്‍ ഗംഭീര മലയിടിച്ചിലില്‍പ്പെട്ട് ഒന്നരദിവസത്തോളം വഴിയില്‍ക്കിടന്നു. ഏതാണ്ടൊരാഴ്ചകഴിഞ്ഞ്, ബദരിയിലേക്കുള്ള വഴിയില്‍ ഗോവിന്ദാഘട്ടിനും ബദരിക്കുമിടയിലുള്ള ഹനുമാന്‍ചട്ടി എന്ന മലമുനമ്പില്‍ ഒരു വമ്പന്‍ മലയിടിച്ചിലിനു മുഖാമുഖം. തിരിച്ചോടി ബസ്സിലെത്തി ഒരു ചെറു കാട്ടുകല്ലിന്റെ പിടിയില്‍ മാത്രം തടഞ്ഞു നിര്‍ത്തപ്പെട്ട് ഒരു അഗാധഗര്‍ത്തത്തിന്റെ വിളുമ്പത്ത് പിടയുന്ന മനസ്സോടെ ചിലവഴിക്കേണ്ടി വന്ന ഒരു രാത്രി. വീണ്ടും ഏകദേശമൊരാഴ്ചകഴിയാറായപ്പോള്‍ ഗംഗോത്രിയില്‍ നിന്ന് തെളിഞ്ഞ കാലാവസ്ഥയില്‍ നടക്കാനാരംഭിച്ച് ഇടിഞ്ഞു വീഴുന്ന മലനിരകള്‍ക്കിടയില്‍പ്പെട്ട് ചീര്‍ബാസയില്‍ കഴിയേണ്ടി വന്ന മറ്റൊരു രാത്രി. ഇതൊക്കെയിരിക്കെ വ്യക്തിപരമായി നേരിട്ട ഏറ്റവും വലിയ സംഘര്‍ഷം ഗൗരികുണ്ഡില്‍ നിന്നും കേദാരത്തിലേക്കുള്ള നടത്തിനിടയിലായിരുന്നു. റാംബാസയ്ക് മുകളിലെ ഒരു പാറപ്പുറത്ത് അള്ളിപ്പിടിച്ച് ശ്വാസം കിട്ടാതെ വിതുമ്പിപ്പോയ കുറെ നിമിഷങ്ങള്‍............ ഹിമാലയം എന്തെല്ലാമാണ് മനുഷ്യനെ പ്രലോഭിപ്പിക്കാനും നിയന്ത്രിക്കാനും നിസ്സാരനാക്കാനും വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്!

Tuesday, August 06, 2013

കര്‍ക്കിടകവാവിനു ഞാലിക്കണ്ടം...

മഴയുടെ ഉത്സവം പൊടിപൊടിപ്പനായിരുന്നെങ്കിലും വാവിന്‍ നാളില്‍ മഴ മലയാളിയോട് കരുണ കാട്ടി. അല്ലെങ്കില്‍ ഭൂമിമലയാളം, ഒരു പക്ഷേ പ്രളയമലയാളമായിപ്പോയേനെ. വാവിന് പരമ്പരാഗതമായി മലയാളഗോത്രങ്ങളില്‍ പലതും കള്ളുനേദിച്ച് തനി ദ്രാവിഡരീതിയിലായിരുന്നു അടുത്തകാലം വരെ പിതൃതര്‍പ്പണം നടത്തിയിരുന്നത്. അതൊക്കെ ഇപ്പോള്‍ ക്ഷേത്രക്കടവുകളിലേക്ക് കുടിയേറിയിരിക്കുന്നു. ഞാലീക്കണ്ടത്തിലും, വര്‍ഷങ്ങളായി ഭക്തസാമീപ്യമില്ലാതിരുന്ന പാറപ്പുഴ ശ്രീകൃഷ്ണക്ഷേത്രം കഴിഞ്ഞ ഒനു രണ്ടു വര്‍ഷമായി പിതൃപൂജയുടെ വേദിയായി മാറിയിരിക്കുന്നു. ഞാലീക്കണ്ടം കവലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് മണിമലയാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന പാറപ്പുഴ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ പ്രസക്തി കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവിലെ ക്ഷേത്രം എന്നതു മാത്രമാണ്. അത്രയ്ക്കും തകര്‍ന്ന അവസ്ഥയിലാണത്. പഴമയുടെ അനേകം മുദ്രകള്‍ ഉണ്ടെങ്കിലും അത് അവഗണിക്കപ്പെട്ട നിലയിലാണ്. പിതൃപൂജകളിലൂടെയും സമീപവാസികളുടെ അടുത്തകാലത്തുണ്ടായ ഇടപെടലിലൂടെയും അതിനും നല്ല ഒരവസ്ഥ വന്നു കൂടായ്കയില്ല. ഏതായാലും ഞാലീക്കണ്ടത്തിലെ ഇന്നത്തെ കൂട്ടായ്മയില്‍ ഈ ക്ഷേത്രത്തെക്കുറിച്ചും ഞങ്ങള്‍ പറഞ്ഞു എന്നത് നേര്- പറഞ്ഞു പറഞ്ഞ്, പാടേ മാറിപ്പോയ പലതിനെയും കുറിച്ചു പറഞ്ഞ കൂട്ടത്തില്‍. കാരണം ഞങ്ങളുടെ ഓര്‍മ്മയില്‍ അത്രയ്ക്കൊന്നും മാറ്റം വരാതെ കവിയൂരില്‍ നിലനില്ക്കുന്ന ഒന്ന് ഈ ക്ഷേത്രം മാത്രമാണ്. മാറി എന്ന് നാം എന്തിനെയെങ്കിലും കുറിച്ചു പറയുകയാണെങ്കില്‍ അത് നമുക്ക്സ്വയം ഉണ്ടായ മാറ്റത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണല്ലോ. നൊസ്റ്റാള്‍ജിയ എന്ന രോഗം( ചിലപ്പോള്‍ അതൊരു അനുഗ്രഹമാണെന്നതു സത്യം) ബാധിക്കുമ്പോഴാണ് നാമങ്ങനെയൊക്കെ പറയുക. തിരിച്ചു പിടിക്കാനാവാതെ പോയ നാളുകളെക്കുറിച്ചോര്‍ത്ത് ഒരു പക്ഷേ സങ്കടമുറവെടുക്കുമ്പോള്‍. ഏതായാലും , ഞാന്‍ ഞാലീക്കണ്ടത്തെ മനസ്സുതൊട്ടുകാണാന്‍ തുടങ്ങിയിട്ട് മൂന്നരപതിറ്റാണ്ടെങ്കിലും ആയി എന്ന ഊറ്റത്തിന്റെ ബലത്തിലാവാം ഞാലീക്കണ്ടത്തിന്റെ മാറ്റത്തിനെക്കുറിച്ച് ഞാനീപ്പറഞ്ഞതെല്ലാം. പത്തു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ഉള്ള അനേകം ഓര്‍മ്മകള്‍ എനിക്കാ സ്ഥലത്തെക്കുറിച്ചുണ്ട്. അതെല്ലാം ഇന്നത്തെ സാഹചര്യത്തില്‍ സ്വപ്നാത്മകമായ ഓര്‍മ്മച്ചിത്രങ്ങള്‍ മാത്രം. അതിന്റെ നുറുങ്ങുകളെങ്കിലും ആവിഷ്കരിക്കാനായെങ്കില്‍ എന്നത് ഒരു സ്വപ്നവും. ഞാനെഴുതിയ നോവലില്‍ ഞാലീക്കണ്ടം ഉണ്ട്. പ്ഷേ അത് പഴയതിന്റെയുമ് 2പുതിയതിന്റെയും ഒരു മിശ്രിതമാണ്. പഴയ ഞാലീക്കണ്ടത്തെ അവതരിപ്പിക്കുന്ന ഒന്നെഴുതണമെന്ന ആഗ്രഹം ഉള്ളില്‍ കടയുന്നതുകൊണ്ടുതന്നെയാണ്, ഈ അടുക്കും ചിട്ടയുമില്ലാത്ത പ്രലാപം. ഒരു പക്ഷേ ഞാനത് എഴുതിയേക്കാം. അങ്ങനെയെങ്കില്‍ ഇതൊരാമുഖക്കുറിപ്പായി കരുതുക( ഞാലീക്കണ്ടം മുഖ്യകഥാപാത്രമാകുന്ന ഒരു ബ്ലോഗ് നോവല്‍ എന്ന സങ്കല്പത്തോടെ പുതിയൊരു ബ്ലോഗ് പേജ് ആരംഭിച്ചിരുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ആവോ. 1. ഞാലീക്കണ്ടം ഒരു ചെറിയ കവലയാകുന്നു. കവിയൂരിലെ പുരാതനമായ മഹാക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഞാലീക്കണ്ടം ആരംഭിക്കുന്നു. 2. കിഴക്കേ നട ഒഴിവാക്കിയാല്‍ രണ്ടു കവലകളാണ് ഞാലീക്കണ്ടത്തില്‍, അന്തിച്ചന്തയും അഞ്ചല്‍ക്കുറ്റിക്കലും. 3. ഏതൊരു സ്ഥലത്തെയും പോലെ ഞാലീക്കണ്ടവും മുഖമ് മിനുക്കിയിരിക്കുന്നു. ഈ ഒരു ഭൂമികയില്‍ നിന്നാരംഭിച്ചാല്‍ , ഒത്തിരിപറയാനുണ്ട്. ഇതാ ഈ ഉപഗ്രഹചിത്രം എനിക്കു വാക്കിലാവിഷ്കരിക്കാനാവാത്ത ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ തനതവസ്ഥയാണ്... കര്‍ക്കിടകത്തില്‍, ഈ അമാവാസിയിരുളില്‍ ഓര്‍മകള്‍ക്ക് തര്‍പ്പണം നടത്തി ഞങ്ങള്‍ പിരിയുമ്പോള്‍ ഇത്രയൊക്കെയേ മനസ്സില്‍ ശേഷിച്ചുള്ളു.

Friday, June 21, 2013

മലകള്‍ കോപിച്ചപ്പോള്‍

ഹിമാലയനിരകളില്‍ ചതുര്‍ധാമങ്ങള്‍ ഇനി പഴയപടി തീര്‍ഥാടകര്‍ക്ക് എത്തിപ്പെടാവുന്ന നിലയിലാവണമെങ്കില്‍ മൂന്നുവര്‍ഷമെങ്കിലും കഴിയണമത്രേ. മഴയേതാണ്ട് അടങ്ങിയിട്ടും മഞ്ഞുമലകള്‍ ചൂഴ്ന്നു നില്ക്കുന്ന ദേവഭൂമിയിലകപ്പെട്ടുപോയ പതിനായിരക്കണക്കിനാള്‍ക്കാരെ ഇനിയും പൂര്‍ണ്ണമായി സുരക്ഷിതസ്ഥലങ്ങളിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഏതൊക്കെ നാട്ടുകാരുണ്ടാവും?? എത്രപേര്‍ മലകളുടെ രുദ്രതാണ്ഡവത്തില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവും? എത്രപേര്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായിക്കാണും??? ഒന്നും പറയാന്‍ കഴിയില്ല. കേദാരനാഥന്റെയും ബദരിനാരായണന്റെയും തട്ടകങ്ങളില്‍ നടന്ന മനുഷ്യദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമാവാന്‍ കാരണമെന്താണെന്നതു പക്ഷേ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഈ ചിത്രങ്ങള്‍ 1882-ലെടുത്തതാണ്. ജിയോളജിക്കല്‍ സര്‍‌വേ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ഇവ ലഭ്യമാണ്.
എത്രമാത്രം നിര്‍ജ്ജനവും ശാന്തഗംഭീരവുമാണ് കേദാരശൈലത്തിന്റെ താഴ്വര. ഇതേ സ്ഥലത്തിന് നൂറ്റിമുപ്പതുകൊല്ലങ്ങള്‍ കൊണ്ട് വന്ന മാറ്റം മനസ്സിലാക്കാനായാല്‍ ആ ദുരന്തം വരുത്തിവച്ചതിന്റെ വഴികള്‍ മനസ്സിലാവും.
( ഇക്കാലയളവിനുള്ളില്‍ ഭൂമുഖത്തെ ഏതാണ്ടെല്ലാ സ്ഥലങ്ങള്‍ക്കും ഇതേനിലയിലോ, ഇതിന്റെ പതിന്മടങ്ങോ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നതു നേര്. പക്ഷേ അതിലോലപ്രകൃതിയുള്ള, ഒരു ദേവാലയത്തിന്റെ സാന്നിധ്യമൊന്നുകൊണ്ടുമാത്രം മനുഷ്യനു വല്ലപ്പോഴും വഴങ്ങുന്ന കേദാരത്തില്‍ നടന്ന മാറ്റങ്ങള്‍ അങ്ങനെ എഴുതിത്തള്ളാനാവില്ല.)1992 ലെ ഓണക്കാലത്ത് തുടങ്ങിയ ഒരു യാത്രയില്‍ ഹിമവദ്ഭൂമിയുടെ സൗന്ദര്യവും ക്രൗര്യവും മനസ്സിലാക്കേണ്ടി വന്നതാണ് എനിക്ക്. അന്ന് കേദാറിലേക്കുള്ള യാത്രയ്ക്കിടയില്‍ രുദ്രപ്രയാഗയിലും ഏതാനും ദിവസത്തിനുശേഷം ബദരിയാത്രയ്ക്കിടയില്‍ ഹനുമാന്‍ചട്ടിയില്‍ വച്ചും വീണ്ടും രണ്ടുമൂന്നു ദിവസത്തിനു ശേഷം ഗോമുഖിലേക്കു കയറുന്നതിനിടയില്‍ ചീഡ്ബാസയില്‍ വച്ചും ഹിമവാന്റെ വിശ്വരൂപത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അങ്കലാപ്പ് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളുടെ മുന്പന്തിയിലാണ്. മലയിടിച്ചിലും മലവെള്ളപ്പാച്ചിലും. മനുഷ്യന്‍ എത്രമാത്രം നിസ്സാരനാണെന്നു പഠിപ്പിച്ച ഒരു യാത്ര. ആ യാത്രയ്ക്കിടയില്‍ ഇരുണ്ട ഒരു അപരാഹ്നത്തില്‍ ഗോവിന്ദഘട്ടിലൂടെ കടന്നുപോയി. ഒന്നോ രണ്ടോ പീടികകള്‍ മാത്രമുള്ള ചെറിയ ഒരു കവല. ഹേമകുണ്ഡ് സാഹിബിലേക്കും പൂക്കളുടെ താഴ്വരയിലേക്കും വഴിപിരിയുന്നിടം. കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്തഭൂമിയായി മാറിയ ഗോവിന്ദഘട്ടിന്റെ ചിത്രങ്ങള്‍ ഞെട്ടിച്ചത് ആ ഇരുണ്ട സ്ഥലം നാലും അഞ്ചും നിലക്കെട്ടിടങ്ങളനവധിനിറഞ്ഞ ഒരു ചെറുപട്ടണമായി ഈ ഇരുപതുകൊല്ലം കൊണ്ടു മാറിയിരുന്നു എന്നു മനസ്സിലായപ്പോളാണ്. കേദാരത്തിന്റെ കാര്യവുമ് അതു തന്നെ. വളരെ ഭയാനകമായ രീതിയിലാണെങ്കിലും കേദാരഭൂമി മനുഷ്യന്റെ ദുര്‍മോഹങ്ങള്‍ കൊണ്ടുകെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസത്തിന്റെയും വിനോദത്തിന്റെയുമൊക്കെപ്പേരില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ അതിന്റെ സ്വാഭാവികത മുറിക്കാതെ പുരാതനര്‍ പണികഴിച്ച വിനീതമായ തീര്‍ഥങ്ങളെപ്പോലും കച്ചവടക്കണ്ണോടെ സപ്തനക്ഷത്രപ്രൗഢിയിലേക്ക് വളര്‍ത്തിയെടുക്കുമ്പോള്‍ ജാഗ്രതൈ.....
ഇതാവും കേദാരനാഥനും ബദരിനാരായണനും പുണ്യകാംക്ഷികളെ ഈ ദിനങ്ങളില്‍ ദൃഷ്ടാന്തപ്പെടുത്തിയത്.

Tuesday, June 11, 2013

ദൈവത്തിന്റെ ഫോട്ടോ അച്ചടിച്ച ആഴ്ചപ്പതിപ്പ്‌

എൺപതുകളുടെ പകുതിയിലെ ഒരു രാത്രി അക്കാലത്തെ അനേകം രാത്രികളെപ്പോലെ മറക്കാനാവാത്ത ഒന്നായി മനസ്സിൽ പതിഞ്ഞുനിൽക്കുന്നുണ്ട്‌. ഷാജിയോടൊപ്പം 'അമ്മ അറിയാൻ' പ്രദർശ്ശിപ്പിക്കുന്നതിന്റെ പോസ്റ്റർ ഒട്ടിക്കാനായി ഇറങ്ങിയ രാത്രി. പോസ്റ്റർ തയ്യാറാക്കി, പശ ഉണ്ടാക്കി അതൊട്ടിക്കാനായി ഉള്ള രാത്രി നടപ്പ്‌. ഇടയ്ക്കിടെ ഷാജി ഒരു ബീഡി പുകയ്ക്കും. ഞാനും ചിലപ്പോൾ ഒന്നുരണ്ടു പുകയെടുക്കും. വർത്തമാനം പറഞ്ഞുകൊണ്ട്‌, ആദ്യം തോട്ടഭാഗം വരെ നടന്ന്‌ അവിടെ ഒന്നോ രണ്ടോ പോസ്റ്റർ ഒട്ടിച്ച ശേഷം തിരിയെ വന്ന തുടർന്ന്‌ കമ്മാളത്തകിടി വരെ പോയി അവിടെയും പോസ്റ്റർ ഒട്ടിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയോ കലാസാംസ്കാരികസംഘടനയുടെയോ മേല്വിലാസമില്ലാതെ, വിരലിലെണ്ണാവുന്ന കൂട്ടായ്മമാത്രം അവകാശപ്പെടാനാവുന്ന ഒരു കൈയ്യെഴുത്തുമാസികയുടെ പ്രവർത്തകരാണ്‌ ഇത്ര ഔദ്ധത്യത്തോടെ പാതിരാത്രിയിൽ ഒരുഗ്രാമത്തിന്റെ അങ്ങേത്തലമുതൽ ഇങ്ങേത്തലവരെ നടന്ന്‌ പരസ്യം പതിക്കുന്നത്‌. എട്ടോ പത്തോ പോസ്റ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മഹത്തായ ഒരു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ നടപ്പ്‌. കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക്‌ കുതിക്കുകയാണെന്നു വിളിച്ചറിയിക്കുന്ന ഒരു അദമ്യമായ പ്രക്ഷേപണം ആ പ്രവൃത്തിയിലുണ്ടായിരുന്നു. കവിയൂർ ഞാലിയിൽ ഭഗവതിക്ഷേത്രത്തിന്റെ മൈതാനത്ത്‌ 'അമ്മ അറിയാൻ' പ്രദർശ്ശിപ്പിക്കപ്പെട്ടതും ഈ അവേശപ്പെരുക്കത്തിന്‌ ലഹരിപകർന്നു. ആ ചെറുമൈതാനം നിറയെ പലപ്രായവും മാനസികനിലയും വിശ്വാസവുമുള്ള ആൾക്കാർ, ക്ഷമയോടെ ചിത്രം കണ്ടു. ഞങ്ങളുടെ പാട്ടയിൽ കൈക്കരുത്തനുസരിച്ച്‌ സംഭാവന ഇടുകയും ചെയ്തു. പിറ്റേന്ന്‌ അതേ സ്ഥലത്ത്‌ 'അഗ്രഹാരത്തിൽ കഴുതൈ' പ്രദർശ്ശിപ്പിച്ചപ്പോളാവട്ടെ, കാഴ്ച്ചക്കാരുടെ പ്രതികരണം ഞങ്ങളെ അഭിമാനിപ്പിക്കുന്നതായി. അതായിരുന്നു അക്കാലത്തിന്റെ ലഹരി. ജോൺ എന്റെ തലമുറയുടെ സ്വപ്നങ്ങൾക്ക്‌ ചിറകു തുന്നിയകാലം. 'അമ്മ അറിയാൻ' ഒരു സംഭവമായത്‌ അതിന്റെ അനുകരിക്കാനാവാത്ത അരാജകത്വംകൊണ്ടാണ്‌. ഇന്ന്‌ ജോണിന്റെ മരണത്തിന്റെ കാൽനൂറ്റാണ്ടുപ്രമാണിച്ച്‌ പ്രത്യേക പതിപ്പിന്റെ പകിട്ടുമായിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കണ്ടപ്പോൾ ആ പഴയ സ്വപ്നങ്ങളുടെ മുഴക്കം വീണ്ടും കേൾക്കായി. മഴനനഞ്ഞുതൂങ്ങിനിൽക്കുന്ന നഗരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ബസ്സിലിരുന്ന്‌ അത്‌ എല്ലാപ്പേജും മറിച്ചുനോക്കുമ്പോൾ ആ കാലത്തിന്റെ നിറങ്ങൾ വിരലിൽ വീണ്ടും മിന്നി. അത്രമാത്രം അനുഭവിപ്പിക്കാൻ മാത്രം മാന്ത്രികപ്രഭാവമുണ്ട്‌ അരാജകതയുടെ ദൈവത്തിന്റെ തൂവൽ മുനയ്ക്ക്‌..

Sunday, June 09, 2013

നാട്ടുവഴികളിലെ മുന്‍നടത്തക്കാര്‍ക്ക്

അയ്യരുസാര്‍ കടന്നുപോയിട്ട് ഒരാഴ്ചയിലേറെയായി.
ഈ നാട്ടിന്‍പുറത്തിന്റെ ചരിതത്തില്‍ കവിയൂര്‍ശിവരാമയ്യര്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെപ്പോഴോ. കുഞ്ഞിലേ മുതലേ ഈ നാമം കേട്ടിരുന്നു എന്നത് എന്റെയോര്‍മ്മ. ഉത്സവകാലത്തെ ആധ്യാത്മികപ്രഭാഷണങ്ങള്‍ക്കും സ്കൂളിലെ ചടങ്ങുകള്‍ക്കുമൊക്കെ ഒരു സ്ഥിരം ക്ഷണിതാവ് എന്നതിലുപരി, ഞാനൊക്കെ പത്താംക്ലാസ്സിലെത്തിയപ്പോഴേക്കും റിട്ടയര്‍ ചെയ്ത അദ്ദേഹം അയ്യേഴ്സ് കോളേജ് എന്ന ട്യൂഷന്‍ഹോം തുടങ്ങുകയും ചെയ്തിരുന്നു. ഞാന്‍ അയ്യേഴ്സ് കോളേജില്‍ ഒരു വിദ്യാര്‍ഥിയായിരുന്നില്ല എന്നതിനാല്‍ത്തന്നെ എന്റെ തലമുറയിലെ ബഹുഭൂരിപക്ഷത്തിനുമൊപ്പം അയ്യരുസാരിന്റെ ശിഷ്യന്‍ എന്ന പദവി എനിക്കുണ്ടായില്ല, നേരിട്ട്.
പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹവുമായി അടുത്ത ബന്ധം ഉണ്ടാവുന്നത്, പഠനമൊക്കെ പൂര്‍ത്തിയാക്കി ഞാനൊരു ജോലിക്കാരനായ ശേഷം. കവിയൂര്‍മഹാക്ഷേത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ അരികിലെത്തിച്ചത്. ആ ബന്ധം ആ നിലയില്‍ വളര്‍ന്നു. പില്കാലത്ത് ക്ഷേത്രചരിത്രസംബന്ധമായ ഒരു കൈപ്പുസ്തകം ഇറക്കുന്നതിന് അദ്ദേഹം എനിക്കു പ്രേരണയും വഴികാട്ടിയുമായി. എന്റേതായ എഴുത്തുകളെക്കുറിച്ച് ഞാന്‍ നേരിട്ട് ഒന്നും പറയാതിരുന്നിട്ടും അദേഹം തേടിപ്പിടിച്ചു.

ആ യൗവനമായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും മഹത്വം എന്നെനിക്കു തോന്നുന്നു. പുതിയതായി ഒരു പുസ്തകത്തെക്കുറിച്ചു കേട്ടാല്‍ അത് വായിക്കാനുള്ള ആഗ്രഹം തൊണ്ണൂറാം വയസ്സിലും അദ്ദേഹം കാത്തു. പഴയ ആചാരങ്ങളെ നിസ്സംഗതയോടെ ചവിട്ടിമാറ്റാന്‍ ഉത്സാഹവുമുണ്ടായിരുന്നു. അയ്യരുസാര്‍ കവിയൂര്‍ക്ഷേത്രോപദേശകസമിതി പ്രസിഡന്റായിരിക്കുന്ന സമയത്താണ് പ്രസിദ്ധ വാസ്തുശില്പിയായ രാമുകടകവും പ്രസിദ്ധ ഫോട്ടോഗ്രാഫറായ ജോഗീന്ദര്‍സിംഗും ഫോട്ടോയെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ അനുമതിയുമായി കവിയൂര്‍ക്ഷേത്രത്തിലെത്തുന്നത്. കേരളീയക്സഹെത്രങ്ങളുടെയും കൊട്ടരങ്ങളുടെയും ശില്പചാതുരിയിലേക്കെത്തിനോക്കുന്ന ഒരു ഗ്രന്ഥരചനയുടെ ഭാഗമായുള്ള വരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വര്‍ക്കല, തിരുവല്ലം, ഹരിപ്പാട്, തിരുവല്ല, കവിയൂര്‍, വാഴപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം എന്നീക്ഷേത്രങ്ങളില്‍ ചിത്രമെടുക്കുന്നതിനായിരുന്നു ദേവസ്വം ബോര്‍ഡ് അനുമതി നല്കിയത്. ആദ്യത്തെ സ്ഥലങ്ങളിലൊക്കെ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും തിരുവല്ലയില്‍ നാലമ്പലത്തിനകത്ത് ചിത്രമെടുക്കുന്നതിന് എന്തൊക്കെയോ എതിര്‍പ്പുകളുണ്ടായി. കവിയുരില്‍ ആദ്യമൊന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായില്ലെങ്കിലും ചിത്രങ്ങളെടുത്ത് രാമുകടകവും സംഘവും അടുത്തകേന്ദ്രത്തിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന സമയത്ത്, നമസ്കാരമണ്ഡപത്തില്‍ കയറി ചിത്രങ്ങളെടുത്തു എന്നതിന്റെ പേരില്‍ വന്‍ പ്രതിഷേധം തന്നെയുയര്‍ന്നു. ( കവിയൂര്‍ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ മാഹാത്മ്യം വിശദമായി പകര്‍ത്തിയിട്ടുള്ള ഡോ. റോണാള്‍ഡ് ബെര്‍ണ്ണിയറുടെ Temple arts of Kerala എന്ന ഗ്രന്ഥത്തില്‍ നമസ്കാരമണ്ഡപത്തിലേതടക്കം അനേകം ശില്പങ്ങളുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഡോ. ബെര്‍ണ്ണിയര്‍ക്ക് നമസ്കാരമണ്ഡപത്തില്‍ കയറി നിര്‍ബാധം ചിത്രങ്ങളെടുക്കനായെങ്കില്‍ രണ്ടായിരത്തി അഞ്ചായപ്പോഴേക്കും കവിയൂരിലെ/ കേരളത്തിലെ സാംസ്കാരികാന്തരീക്ഷം അതിനെ ആചാരധ്വംസനവും തീണ്ടലുമായി മാറ്റി എന്നോര്‍ക്കുക)ഏതായാലും പ്രതിഷേധം തിരിഞ്ഞത് അയ്യരുസാറിന്റെ നേര്‍ക്കാണ്. ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും വിവരിച്ച് രാമുകടകത്തെയും സംഘത്തെയും വഴികാണിച്ചു നയിച്ചത് സാറായിരുന്നല്ലോ. ഒന്നുകില്‍ ശുദ്ധികലശം അല്ലെങ്കില്‍ ക്ഷേത്രോപദേശകസമിതിയുടെ രാജി എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടില്‍ അന്ന് അയ്യരുസാര്‍ ഉരച്ചു നിന്നു. ക്ഷേത്രം മാനേജര്‍ അന്ന് ശുദ്ധികലശം നടത്തി ഈ പ്രതിഷേധം തണുപ്പിച്ചെന്നു തോന്നുന്നു, പക്ഷേ സാറിന്റെ അചഞ്ചലമായ നിലപാട് ശ്രദ്ധേയമായി. ഏതാനും മാസങ്ങള്‍ക്കുശേഷം, കവിയൂര്‍മഹാക്ഷേത്രത്തിന്റെ നമസ്കാരമണ്ഡപത്തിന്റെയും വാതില്മാടത്തിന്റെയും മനോഹരമായ ചിത്രം മുഖപടമാക്കി ഇറങ്ങിയ Glimpses of Architecture in Kerala എന്ന പുസ്തകം സാറിനു കോംപ്ളിമെന്ററി കോപ്പികിട്ടിയത് ഈ സമരനായകരെക്കാണിച്ചപ്പോള്‍ അവര്‍ മിണ്ടാട്ടമില്ലാതെ ചിരിച്ചു നിന്നത് ഞാനോര്‍ക്കുന്നു.
ആ നിത്യയൗവനത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് സാര്‍ കടന്നു പോയിരിക്കുന്നത്. ഒരിക്കലും തളരാത്ത യൌവനതീക്ഷ്ണതയോടെ ലോകത്തെ തെളിമയോടെ കാണുകയും ചിരിയോടെ നേരിടുകയും ചെയ്ത ഒരു മനുഷ്യന്‍. വായനയും എഴുത്തും വ്രതമാക്കിയ ഒരാള്‍. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും മലയാളത്തിലും ഒരേപോലെ പാണ്ഡിത്യം. പുതുമകളെ സുമനസ്സോടെ സ്വീകരിക്കുവാനും പഴമകളുടെ ജീര്‍ണ്ണമുഖത്തെ കുപ്പയിലെറിയാനുമുള്ള ഔദ്ധത്യം അയ്യരുസാറിന് എന്നുമുണ്ടായിരുന്നു.
ജലരേഖകളാല്‍ ഭ്രംശിക്കപ്പെട്ട് എന്ന എന്റെ നോവലിന്റെ കോപ്പി ഗുരുദക്ഷിണയായി സാറിനു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ഒരു പേജിനപ്പുറം അദ്ദേഹം വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കാഴ്ചക്കുറവുകാരണം ഒരു ലെന്‍സ് ചേര്‍ത്തുപിടിച്ച് പത്രം വായിക്കാന്‍ അദ്ദേഹം കഷ്ടപ്പെടുന്നതു കണ്ടിട്ടുമുണ്ടായിരുന്നു.



എന്നാല്‍, ഒന്നുരണ്ടാഴ്ചയ്ക്കുശേഷം അമ്പലത്തില്‍ വച്ചുകണ്ടപ്പോള്‍ അദ്ദേഹം ഉറക്കെപ്പറഞ്ഞ വാക്കുകള്‍ ആ പുസ്തകത്തിനുകിട്ടിയ ഏറ്റവും വലിയ നിരൂപണവുമായി- 'ഞാനതു മുഴുവന്‍ വായിച്ചു. അയ്യോ, അതിസുന്ദരിയായ ഒരു യുവതിയെ കഷണം കഷണമായി മുറിച്ചിട്ടിരിക്കുന്ന ഒരു പ്രതീതിയാണ് ഉണ്ടായത്. എനിക്കൊട്ടുമിഷ്ടപ്പെട്ടില്ല.'

Sunday, June 02, 2013

നനവ്

ഒരുമഴയ്ക്കെന്തൊക്കെച്ചെയ്യാനാവും??
മറുപടി മലയാളിക്കു പറയാനാവുന്നതുപോലെ ലോകത്തൊരു മനുഷ്യവംശത്തിനും പറയാന്‍ സാധിച്ചേക്കില്ല. അത്രയ്ക്കു കൊതിച്ചുപോയീ മഴയെ ഇക്കൊല്ലം.
എന്തുകൊണ്ടു മഴ,
എങ്ങനെ മഴ,
എപ്പോളൊക്കെ മഴ,
എത്രകണ്ടുമഴ
എന്നിത്യാദി
നൂറായിരം ചോദ്യങ്ങളെയും അവയ്ക്കൊക്കെയുണ്ടാകാവുന്ന നൂറുനൂറായിരം ഉത്തരങ്ങളെയും ഈ മഴയില്‍ ഒതുക്കാം.( അതേ, ഇപ്പോഴും മഴയാണ്. നിര്‍ത്താത്ത മഴയിരമ്പത്തിന്റതാണീ രാത്രി.)
എന്തായിരുന്നു ഒരാഴ്ചമുന്പുവരെയുള്ള പുകച്ചിലും പരവേശവും? ഇന്നു രാവിലെ കിണറ്റിലേക്കു കണ്ണയച്ചപ്പോളാണ് ആശ്വാസമായത്, അരഞ്ഞാണമായ അരഞ്ഞാണത്തിനെല്ലാം ഋതുവുണര്‍ന്നിട്ടുണ്ട്. മിനിയാന്നുവരെ ഊഷരമായിക്കിടന്നവയ്ക്കൊക്കെ ജീവന്‍ വച്ചിട്ടുണ്ട്.
ഇതാണെക്കാലവും മഴയുടെ ലക്ഷ്യവും.
മഴ, കനിഞ്ഞനുവദിച്ച വൈദ്യുതിത്തകരാറിലൂടെ, മഴയിലേക്ക് മുറിഞ്ഞു നില്ക്കുന്ന ഈ കുറിപ്പ് നനയുമ്പോള്‍.........................................
നനവ്......
നനവ് നിറയുമ്പോള്‍, നനവുമാത്രം
സത്യമാവുമ്പോള്‍
വേനലിനെ മറന്നേപോകുന്നു.
മനുഷ്യന്‍,
ഹാ,
ഓര്‍മ്മകളെപ്പിടിച്ചാണയിടാരുണ്ടെങ്കിലും
മനുഷ്യന്‍ യഥാര്‍ഥത്തില്‍
മറവിയുടെ സന്തതിയാണല്ലോ.


Sunday, May 26, 2013

ഉണര്‍ച്ച


എത്രാമത്തെ കടിയിലാണുണര്‍ന്നതെന്നറിയില്ല
ചുറ്റിപ്പറക്കുന്ന ധാര്‍ഷ്ട്യത്തിന്റെ
മൂളലിനെയുന്നം വച്ച്
കൈയ്യൊന്നു വീശി
ആദ്യം.
ചുറ്റിപ്പറന്ന ശബ്ദം ഞെരിഞ്ഞമര്‍ന്നു.
ഉന്നമിപ്പോഴും പിഴച്ചിട്ടില്ല,
പാതിയുറക്കത്തിലും.
വീണ്ടും പക്ഷേയുറക്കത്തിലേക്കു മടങ്ങമെന്നുകരുതി
തിരിഞ്ഞൊന്നു കിടന്നെങ്കിലും
അവിടെയുന്നം പിഴച്ചു.

എന്നും വെളുപ്പിനെ
ഉറക്കം മുറിക്കാന്‍ എത്താറുള്ള കൊതുക്
ഇതു തന്നെയാണോ?
എന്നും ആ മൂളലിന്
ഇതേ താളം തന്നെ.
എന്നും 
കൊതുകുകടി കൊള്ളുന്നതിന്‍മുന്പ്
സഞ്ചരിച്ച സ്വപ്നം ഒന്നു തന്നെയാണോ?
ആര്‍ക്കറിയാം
സ്വപ്നങ്ങളെയും മൂളക്കങ്ങളെയും 
വ്യാഖ്യാനിക്കാനുള്ള ഭാഷ.
 

Saturday, May 25, 2013

വിനയചന്ദ്രികേ,...............

ശരിക്കും നല്ല വിനയം
നിലാവിന്
നീണ്ടൊരിടവേളയ്ക്കുശേഷം പെയ്ത മഴയോടുള്ള ബഹുമാനം,
അതാവാം കാര്യം...................
നല്ല മഴയായിരുന്നു,
ഇന്നുമിന്നലെയും

നാളെയും നല്ല
മഴ
തന്നെ
യായി
രുന്നെ
ങ്കി
ല്‍

ന്നായി
രുന്നു..ന്നു...ന്നു.

ശ്ശേ,
ഹയ്യോ പോരാ,
ച്ഛേ ..................

വ്യാക്ഷേപകങ്ങള്‍ക്കും
അതിശയച്ചിഹ്നങ്ങള്‍ക്കുമൊന്നും
പഴയ പകിട്ടില്ല.....
മഴയ്ക്കും..
എങ്കിലുമിന്നു നല്ല മഴയായിരുന്നു.
എന്റെ മുറ്റത്തും
അതിരമ്പുഴയിലാഫീസിലും
വരുംവഴിയിലും
കുളിമുറിയിലും
പറഞ്ഞ വാക്കിലും
രുചിച്ചകള്ളിലും

ഇപ്പോള്‍പ്പെയ്യുന്നിലെങ്കിലും
ചുരുക്കത്തില്‍ ഈ
നിലാവിലും രാത്രിയിലുമെല്ലാം
ഇനിക്കാണാനിരിക്കും കിനാവിലും
താണ്ടാന്‍ കൊതിക്കും
നിദ്രയിലുമെല്ലാം
മഴ മാത്രമേയുള്ളു.
ഇടവപ്പാതി,
അഥവാ
തെക്കുകിഴക്കന്‍ മണ്‍സൂണുമായി
ഈ മഴയ്ക്ക് പുലബന്ധം പോലുമില്ലെന്ന്
കാലാവസ്ഥാ തമ്പുരാക്കന്മാരും
ഉപഗ്രഹ ചിത്രങ്ങളുംആണയിട്ടാലും
ഈ മഴയെ ഒട്ടും
നമ്പരുതെന്ന്
മൂന്നാം പെഗ്ഗിന്റെ ചൂടില്‍ അവന്‍
വിദഗ്ധമൊഴിയാല്‍
പറയുമ്പോഴും
പൂക്കാത്ത ചെമ്പകത്തിന്റെ മണം പോലെ
പകരാത്ത യക്ഷിയുടെ നഖമുറിവുപോലെ
എഴുതാത്ത കവിതയുടെ
മികവുപോലെ
മഴയുണ്ടെല്ലാത്തിലും.

നാലാം തവണയുംതിണര്‍ത്ത
ഗ്ലാസ്സ്
നിലാവിലേക്ക് നീട്ടി
സോഡപകരാനൊരുങ്ങുമ്പോള്‍
ഞാനോര്‍ത്തത്
മറ്റൊരുഷ്ണരാവിനെ,
തൃക്കക്കുടിയുടെ നിറുകയില്‍
ഇലകള്‍ കൊഴിയുന്നൂ തെരുതെരെത്തുരുതുരെ എന്ന്
അലറിപ്പാടിയ കവിയുടെ
വരികളെക്കവിഞ്ഞ-
വന്റെനെറ്റിമേല്‍,
കവിതകേട്ടിരുന്നവര്‍ക്കുമേല്‍
മേടവറുതിയില്‍ച്ചോന്നു തുടുത്ത സന്ധ്യമേല്‍
കവിയൂരിന്റെ
ലഹരിയായി
പെയ്ത്
ഇടിമിന്നല്‍പൊട്ടിച്ചിരികളാല്‍ത്തുള്ളി
ഒരു നിമിഷംകൊണ്ട്
ഒരു വര്‍ഷത്തിന്റെ
വറവിനെ
പെയ്തുനിറച്ച രാവിനെ.....

അവന്‍
വിനീതനായ്
മറഞ്ഞു
ഓര്‍മ്മതന്‍
വിദൂരമൂരിലേക്ക്.
മഴകളും തോര്‍ന്നു.
മറവികള്‍ തോര്‍ന്നു.
സഹസ്രവത്സരചരിതമൊക്കെയും
പറഞ്ഞു തീരുന്നു
ശില, തൃക്കക്കുടി.

നരപിടിച്ചൊരീ
രാത്രി,
ചിലപ്പോള്‍ താളത്തിലും
മറ്റുചിലപ്പോള്‍ താളഭഞ്ജനത്തിലും
നിലാവൂര്‍ന്നു മഴയായും
നുണഞ്ഞ മദ്യമായും
ലഹരിയില്‍ നിലാവായും
നിലാച്ചേലില്‍
രാക്കിളിയുടെ പാട്ടായും.......

തൃക്കക്കുടിയ്ക്കു മാത്രം മാറ്റമില്ല.
കവിതയ്ക്കും
കരിങ്കല്ലിനെ
ഇളക്കാനാവില്ല
മുറിക്കാനാവില്ല
ഉളിക്കല്ലാതെ.




Thursday, May 23, 2013

കുംഭം


കുംഭസംക്രമത്തിന്‍നാള്‍
വാതില്‍മെല്ലവേചാരീ-
ട്ടന്തിമഞ്ഞളിപ്പിലേ-
ക്കിറങ്ങിപ്പോയാനൊരാള്‍
മങ്ങിയവെട്ടം ചാര്‍ത്തി
നിഴലായ്പ്പോയോന്‍
കണ്ണുമഞ്ഞളിച്ചിരിക്കയാ-
ലാരെന്നു തിരിഞ്ഞില്ല.

കുംഭമോ ക്രൗര്യം പൊള്ളും
കൂര്‍ത്ത ചുംബനങ്ങളാ-
ലുള്ളിലെയീര്‍പ്പം തോര്‍ത്തി
പ്രാണനെയൂറ്റീടുമ്പോള്‍
കത്തുന്ന പ്രണയത്തി-
നാശ്ലേഷവര്‍ഷങ്ങളാല്‍
ഉറ്റതെല്ലാമേയെടു-
ത്തെന്നിലേക്കാണ്ടീടുമ്പോള്‍...........

കുംഭമങ്ങനെതന്നെ,
പ്രാര്‍ഥനാബന്ധം കൊണ്ട
നിര്‍നിദ്രരാവിന്‍പുണ്യം
ഭസ്മമായ് ചാര്‍ത്തിക്കൊണ്ടും
ഉന്നിദ്രമലര്‍ച്ചയോടാര്‍ത്തു
കാവുകള്‍ തീണ്ടി
പള്ളിവാളിളക്കു-
ന്നൊരുച്ചതന്‍ രൗദ്രം കാത്തും............

വിങ്ങലിന്‍ ചുവരുകള്‍-
ക്കുള്ളിലെ മുഖങ്ങളോ
സന്നിബാധിച്ചും
ഭ്രാന്തന്‍കണ്ണൂകള്‍ മിഴിപ്പിച്ചും.
ഒന്നുമേ തിരിച്ചറി-
ഞ്ഞീടുക വയ്യാ 
ചൂടാല്‍തെല്ലിട തളര്‍ന്നുഞാന്‍
മയങ്ങിപ്പോയിക്കാണും................
കുംഭസംക്രമസന്ധ്യാ
വേളയിലൊടുക്കത്തെ
അങ്കവസ്ത്രവുമൂരി-
ക്കളഞ്ഞേ പോയോനാരോ?

ബന്ധുവോ പിണങ്ങനോ
ഒന്നുമേയല്ലാത്തോനോ
ഒന്നിലും തെളിയാതെ
യെങ്ങുമേ കാണുന്നോനോ?
ഒന്നുമേയറിയില്ല.
അന്തിമാനത്തില്‍ത്തൂങ്ങും
അമ്പിളിക്കഷണത്തിന്‍
ദീപ്തിമാത്രമേ ശിഷ്ടം

കുംഭമങ്ങനെയല്ലോ
ആര്‍ത്തിയും പുകച്ചിലും
വിങ്ങുന്ന വേനല്‍ക്കാലം
കത്തിയാളീടും സര്‍വം.
തന്മകളാളിക്കത്തി
നില്പതിന്‍ തിളക്കത്തില്‍
മങ്ങാത്ത നിലാവായി
പൊങ്ങിനില്പവനാരോ?

Tuesday, May 21, 2013

കേരളത്തിന്റെ സാംസ്കാരികഗരിമകള്‍

ഹോ! അതിശയകരം തന്നെ ഈ നാട്.ലോകസംസ്കാരത്തിന്റെ കളിത്തൊട്ടില്‍. ഇവിടെയങ്ങു വഴിഞ്ഞൊഴുകുകല്ലേ സംസ്കൃതിയുടെ മഹാനദി( പണ്ട് പച്ചവെള്ളമൊഴുകിയിരുന്ന നദികളൊക്കെ ഈ സംസ്കാരസമ്പത്തിന്റെ മികവുകണ്ട് ഒഴുക്കൊക്കെ നിര്‍ത്തി ചെളികുത്തിയും കൊതുകരിച്ചും കിടക്കുകയാണ്.). പത്രത്തിലോ ടിവിയിലോ ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലോ ശ്രദ്ധിച്ചാല്‍ അറിയാം ആ സംസ്കാരത്തിന്റെ ഗാംഭീര്യം. ആരാ മലയാളിയെന്നറിയാമോ? വിദ്യാഭ്യാസം, വിവരം, വൃത്തി , ലോകപരിജ്ഞാനം, വ്ശ്വാസം, അവിശ്വാസം, ഇതിനെല്ലാം ഉപരി സദാചാരം എന്നുവേണ്ട ലോകത്തെന്തെല്ലാം ജ്ഞാനവ്യവസ്ഥകളുണ്ടോ, എന്തൊക്കെ തൊഴില്‍ മേഖലകളുണ്ടോ അതിലൊക്കെ അഗ്രഗണ്യന്‍ ഈ മലയാളി തന്നെ. തമിഴനെയും, തെലുങ്കനെയും സായ്‌വിനെയും ബംഗാളിയെയും ഒക്കെ ഈ സംസ്കാരശിരോമണിസമൂഹം പുച്ഛിക്കുന്നതു വെറുതെയാണോ! ( കയ്മെയ്യനങ്ങി ചെയ്യാനുള്ള പണികളൊക്കെ അതുകൊണ്ടല്ലിയോ ഇത്തരം കഴുതകളെ ഏല്പിച്ച് നാമങ്ങനെ ഉമ്മറത്തു വിരാജിക്കുന്നത്.) അങ്ങനെ വിരാജിക്കുമ്പോള്‍ സ്വാഭാവികമായും സാമൂഹിക വിമര്‍ശനത്വരയുണരുകയും ചെയ്യും. ഒബാമ മുതല്‍ ഇറിയന്‍ ജായയിലെ (മുന്‍) നരഭോജി ഗോത്രത്തിന്റെ തലവന്‍ വരെ, ആകാശഗംഗ മുതല്‍ കടല്‍പ്പുറത്തെ ഏറ്റവും ചെറിയ മണല്‍ത്തരിവരെ, അമൃതുമുതല്‍ അമേധ്യം വരെ എന്തിനെയും ഏതിനെയും ഇരുപത്തിനാലുമണിക്കൂറും വിമര്‍ശിക്കാനുള്ള അവകാശമങ്ങു മലയാളിക്ക് തീറെഴുതിക്കിട്ടിയിട്ടുണ്ടല്ലോ. വിമര്‍ശിച്ച് വിമര്‍ശിച്ച് എന്തിനെയും പൊന്നാക്കുക എന്നതാണല്ലോ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം.
അത്തരം വിമര്‍ശനങ്ങള്‍ എഴുന്നള്ളിക്കാനിപ്പോള്‍ നല്ല തലയെടുപ്പുള്ള മാധ്യമങ്ങളുടെ കൂട്ടുമുണ്ട്. ആരും എഡിറ്റുചെയ്യുമെന്ന വിഷമം വേണ്ട. ആരെയും എന്തും പറയാം. മനുഷ്യസംസ്കാരത്തിന്റെ പരശതം തലമുറകളെ കോള്‍മയിര്‍ക്കൊള്ളിക്കുന്ന അഭിപ്രായ ഘോഷയാത്രകള്‍ ഓരോ നിമിഷവും അവതരിച്ചുകൊണ്ടിരിക്കുകയല്ലയോ! ആ നിശിതശരങ്ങളേല്കുന്ന ഇരകളുടെ കാര്യമോ, നരകത്തിനുപോലും സാധിക്കാത്തത്ര അവരുടെ വ്യക്തിത്വത്തെ ചുട്ടുനീറ്റിസ്ഫുടം ചെയ്തുകളയും.
കുറെ ദിവസങ്ങളായി ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസാണ് ഇര. ഇന്നൊരു വീഡിയോ ഫേസ്ബുക്കില്‍ കൊടുത്തിരിക്കുന്നതുകണ്ടു. രഞ്ജിനിയുടെ തെറി എന്ന പേരില്‍. ഞാനതുകാണുമ്പോള്‍ 18000ത്തില്‍പരം ആള്‍ക്കാര്‍ അതു ഷെയറുചെയ്തുകഴിഞിരുന്നു. 1340 പേര് അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ അഭിപ്രായങ്ങളില്‍ ഒന്നോരണ്ടെണ്ണം വായിച്ചാല്‍ അതില്‍ 99ശതമാനത്തിന്റെയും സ്വരം മനസ്സിലാകും. ചുറ്റും അരിച്ചു നില്ക്കുന്ന മനോരോഗം മൂര്‍ച്ഛിച്ച ഒരു വലിയ ആള്‍ക്കൂട്ടത്തിനു നേരെ അവര്‍ പൊട്ടിത്തെറിച്ചത് തീര്‍ത്തും പാപം തന്നെയാണെന്ന് പലരും വിലയിരുത്തുന്നു. ആ വിലയിരുത്തലിന്റെ ഭാഷയാവട്ടെ മലയാളി കൊട്ടിഘോഷിക്കുന്ന സംസ്കാരത്തിന്റെ സര്‍വ ഗാംഭീര്യവും തുണിയുരിച്ചുകാട്ടുന്നുമുണ്ട്.
മാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നവളായിക്കൊള്ളട്ടെ, അവര്‍ക്ക് ഒരു സ്ത്രീ മനുഷ്യ ജീവി എന്നീ പരിഗണനകളില്‍ എന്തെങ്കിലും കൊടുക്കുന്ന രീതിയില്‍ ആ ചെറു വീഡിയോയിലെ ആള്‍ക്കൂട്ടത്തിലാരും പെരുമാറുന്നതായി തോന്നിയില്ല. ഉച്ചവെയിലത്ത്, തെരുവില്‍ ഒറ്റപ്പെട്ട ഒരു സ്ത്രീയെ, അവഹേളിക്കുവാനും സ്വന്തം മൊബൈല്‍ ക്യാമാറാകളില്‍ ആ ക്രൂരവിനോദം ഒരുരംഗവും വിട്ടുപോകാതെ പകര്‍ത്തുവാനും തിക്കും തിരക്കുംകൂട്ടുന്ന ഒരു ജനാവലി. ആ വീഡിയോ കണ്ട്, അവരെ ഭര്‍ത്സിക്കുവാന്‍ അറിയാവുന്ന ശാപവ്വാക്കെല്ലാം അണിനിരത്തുന്ന മറ്റൊരാള്‍ക്കൂട്ടം.
മഴപോലും ഈ നാട്ടിലേക്കെത്തിനോക്കാന്‍ ഭയക്കുന്നതെന്തുകൊണ്ടാണെന്ന് ഇനിയും സംശയമുണ്ടോ?

Wednesday, May 08, 2013

32/64

സിദ്ധാര്‍ഥശിവയുടെ പുതിയ നാടകപരീക്ഷണം 32/64 ഇന്ന് പകല്‍വെളിച്ചത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഷ്ടദളത്തില്‍ അരങ്ങേറി.
നാടകപരീക്ഷണം, പകല്‍വെളിച്ചം എന്നീ വാക്കുകള്‍ക്ക് അടിവരയിടാവുന്നതാണ്. മലയാളക്കരയെ സംബന്ധിച്ചിടത്തോളം പരീക്ഷണ നാടകങ്ങള്‍ അന്യമല്ല. ഒരു കാലഘട്ടത്തെയാകമാനം സ്വാധീനിക്കുന്ന തരത്തില്‍ അരങ്ങിലും വീക്ഷണത്തിലും അവതരണത്തിലും എത്രയോ പുതുമകള്‍ ഇവിടെ നടന്നിരിക്കുന്നു. അവയില്‍നിന്നും ഈ നാടകത്തെ വേറിട്ടുനിര്‍ത്തുന്നത് അതിന്റെ സംഘബലവും അയഞ്ഞ ആഖ്യാനശൈലിയും കൊണ്ടാണെന്നു തോന്നുന്നു. നിയന്ത്രണാതീതമായ പകല്‍വെളിച്ചത്തില്‍ അഷ്ടദളത്തിന്റെ തുറന്ന അന്തരീക്ഷത്തില്‍ അവതരിക്കപ്പെട്ടതാവട്ടെ ഇതിനു വിചിത്രമായ ഒരു തെരുവുനാടകത്തിന്റെ ഭാവം കൊടുക്കുകയും ചെയ്തു.
അതേ, അത്രപെട്ടെന്നു സാധ്യമല്ലാത്ത ഒന്നിനെ സാക്ഷാത്കരിച്ചതിലൂടെയാണ് സിദ്ധാര്‍ഥ് ഇവിടെ ശ്രദ്ധേയനാകുന്നത്.
അദൃശ്യമായ നാലുകണ്ണുകളുടെ വരുതിയില്‍ അറുപത്തിനാലുകളങ്ങളില്‍ സഞ്ചാരം നിയന്ത്രിക്കപ്പെട്ട ചതുരംഗക്കരുക്കളാണ് സിദ്ധാര്‍ഥിന്റെ നാടകത്തിലെ കഥാപാത്രങ്ങള്‍. ചലനങ്ങള്‍ക്കിടയിലെ നീണ്ടമൗനങ്ങളെ വാചാലമാക്കിക്കൊണ്ട് മുഷിപ്പുമാറ്റാനായി പറയപ്പെടുന്ന കഥകളാണ് നാടകത്തിന്റെ ജീവന്‍. തങ്ങളുടെ വരുതിയിലല്ലാത്ത ജിവിതത്തെ കഥകള്‍ കൊണ്ടു ചെറുത്തുനില്ക്കാന്‍ ശ്രമിക്കുന്നവര്‍. കഥകളാവട്ടെ, ഒരു പ്രദേശത്തിന്റെ പരിധിക്കുള്ളിലെ അത്ര പ്രത്യേകതകളൊന്നുമില്ലാത്ത ചില സംഭവങ്ങളോ നാടോടി വഴക്കത്തിലൂടെ ഏവര്‍ക്കും സുപരിചിതമായതോ കാലഘട്ടങ്ങളെ പുളകം കൊള്ളിച്ച ചലച്ചിത്രങ്ങളുടേതോ ഒക്കെയും. കരുനീക്കങ്ങള്‍ക്കിടയിലെ നീണ്ട ഇടവേളകളില്‍ ഈ കഥകളുടെ സഹായത്തോടെ പരിനിഷ്ഠിതമായ കളങ്ങളില്‍ തളയ്ക്കപ്പെട്ട കരുക്കള്‍ ചതുരംഗപ്പലകയില്‍ സ്വതന്ത്രമായി വിഹരിക്കുന്നു. കളി നീളുന്നു. കഥകള്‍ കൂടിക്കുഴയുകയും ഭിന്നപാഠങ്ങള്‍ തേടുകയും ചെയ്യുന്നു. കരുക്കളൊന്നൊന്നായി ഒഴിഞ്ഞ് രണ്ടു രാജാക്കന്മാര്‍ മാത്രം എതിരിട്ടു നിന്ന് സ്വന്തം കര്‍മ്മഭാരങ്ങളുടെ വിഴുപ്പില്‍ കിതച്ച് പൊരുതാനൊരുങ്ങുമ്പോള്‍ അദൃശ്യനായ വിധാതാവ് കളി നിര്‍ത്തുകയും ചെയ്യുന്നു.
കളങ്ങളില്‍ തളയ്ക്കപ്പെട്ട കരുക്കളുടെ നിശ്ചിതചലനങ്ങളുടെ താളാത്മകമായ ക്രമവും കഥകളില് വിഹരിക്കുമ്പോളത്തെ ക്രമരാഹിത്യത്തിന്റെ പരമകോടും ചേര്‍ന്ന് ഈ നാടകത്തെ വിചിത്രമായ ഒരു അനുഭവമാക്കുന്നു. കുറോസോവയുടെ ഡ്രീംസിലെ ചെറിമരങ്ങളുടെ കഥയുടെ ദൃശ്യഭംഗി ചിലപ്പോഴൊക്കെ ഈ നാടകത്തിനു തരമാവുന്നു. ഇതൊന്നും അത്ര എളുപ്പമാര്‍ജ്ജിക്കാവുന്നതല്ല എന്ന സത്യം മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം കൃതഹസ്തത സംവിധാനകലയില്‍ സിദ്ധാര്‍ഥിനു നേടാന്‍ കഴിഞ്ഞു എന്നു ബോധ്യമാവുക.
നാടകരംഗത്തു മുന്‍പരിചയം ഒട്ടുമില്ലാത്തവരായിരുന്നു അറുപത്തിനാല് അഭിനേതാക്കളില്‍ ഏറെപ്പേരും. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെയും ബസേലിയസ് കോളേജിലെയും വിദ്യാര്‍ഥികള്‍. അവരെക്കൊണ്ട് വളരെ അയഞ്ഞ ഘടനയുള്ള ഈ നാടകം സമര്‍ഥമായി നിര്‍വഹിക്കാനായി എന്നത് സംവിധായകന്റെ വിജയം തന്നെയാണ്.
മഹാത്മാഗാന്ധി സര്‍വകലാശാലാ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ സംസ്കാരയുടെയും സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെയും സഹകരണത്തോടെയാണ് ഈ നാടക അരങ്ങേറ്റം.


Tuesday, March 26, 2013

മേഘങ്ങള്‍

വൈകിട്ട് ആന്ദ്രൂ ബസ്സില്‍ തിരുവല്ലയിലേക്ക് വരുംവഴി ഞാന്‍ ശ്രദ്ധിച്ചത് മേഘങ്ങളെയാണ്. മഴമേഘങ്ങള്‍. വരണ്ടുണങ്ങിയ വഴിക്കും ഇടങ്ങള്‍ക്കും മീതേ പരന്നു പാറി അണയുന്ന മഴമേഘങ്ങള്‍. ഒരു സ്വപ്നം പോലെ..... വേനലിന്റെ കഴുത്തറുക്കാന്‍ സര്‍വായുധങ്ങളും കരുതി എല്ലാത്തിനെയും മൂടി മഴമേഘങ്ങളെത്തി.
എനിക്ക് കൂട്ടുകാരന്‍ ജോയിയെ ഓര്‍മ്മ വന്നത് വെറുതെയല്ല. ഒരു സാധാരണക്കാരന്റെ വാദമുഖങ്ങളുമായി മനോരമയും മേമ്പൊടിക്ക് ഹിന്ദുവുമ് വായിച്ച് വിജ്ഞാനിയായി ജോയി എന്നും വരും ആഫീസില്‍. ഇടവേളകളിലൊക്കെ തന്റെ ( പത്രവാര്‍ത്തയില്‍ സ്വരൂപിച്ച ) ന്നൊമ്പരങ്ങളും ആശങ്കകളും വിളമ്പും.
ജോയിയുടെ സങ്കടങ്ങള്‍ വലുതാണ്. ഭൂമിയെക്കുറിച്ച്, മനുഷ്യനെക്കുറിച്ച് ഒക്കെ ജോയി സകലമാന ആശ്ങ്കകളും പങ്കുവയ്ക്കും.
ജോയിയെ പ്രകോപിപ്പിക്കാന്‍ മറ്റൊന്നും വേണ്ട; ഇതൊന്നും സംഭവങ്ങളല്ല, സ്വാഭാവികതകള്‍ മാത്രമാണെന്ന വേദാന്തഛായയുള്ള മറുപടി മാത്രം മതി.
( ശരിക്കും ചിലപ്പോളൊക്കെ അങ്ങനെ ശരിക്കും തോന്നാറുമുണ്ട്)
മേഘങ്ങളുടെ വരവു കണ്ടപ്പോള്‍ അതാണു തോന്നിയതും.
ഭൂമിയും പ്രപഞ്ചമാകെയും നാം ചിട്ടപ്പെടുത്തിയ ക്ലോക്കിനനുസരിച്ച് പ്രവര്ത്തിക്കണമെന്നു ശാഠ്യം പിടിക്കുന്നതിലെത്രമാത്രമ് സംഗതിയുണ്ട്? പരിസ്ഥിതി വാദം തീവ്രവാദമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ നിന്നുകൊണ്ടാണ് ഈ ചോദ്യമെന്നു കൂടിയോര്‍ക്കണം. ഭൂമുഖത്തെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ പരിസ്ഥിതിനാശത്തിന്റെ ഫലങ്ങളും അണുശക്തിയുടെ ദുര്‍ഫലങ്ങളും ഓസോണ്‍ പാളി ശോഷണവും അന്റാര്ട്ടിക്കയിലെ മഞ്ഞുരുകലും ഒക്കെ ആശങ്കയായി തോന്നുന്ന ഒരാളുടെ തന്നെ സംശയമാണ്. ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും ക്ലോക്കുകളെ നാം, ഭൂലോകവാസിയായ മനുഷ്യന്‍ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്.
ഒട്ടും തന്നെയില്ല എന്നാണെനിക്കു തോന്നുന്നത്. തടിയുറച്ച ഈശ്വരവിശ്വാസമുള്ള ജോയിയും ഈശ്വരന്‍ എന്നുകേട്ടാല്‍ അയ്യേ എന്നു നിലവിളിച്ച് സ്ഥലം കാലിയാക്കുന്ന പരിഷ്കൃത- വ്യവസ്ഥാപിത - പരിസ്ഥിതി തീവ്രവാദിയും സമന്വയിക്കുന്ന ഒരു തലത്തിന്റെ പ്രസക്തിയെക്കുറിച്ചുകൂടി ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.
ഭൂമി ഉണ്ടായ ശേഷം എത്രയോ വന്‍ വരള്ച്ചകളും വെള്ളപ്പൊക്കങ്ങളും മഞ്ഞുരുക്കങ്ങളും ഭൂകമ്പങ്ങളും പകര്ച്ചവ്യാധികളും ഒക്കെയുണ്ടായിട്ടുണ്ടാവും. എത്രയോ പ്രാണികുലങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കും. ഇതിലൊക്കെ മനുഷ്യന്റെ പങ്കെന്തായിരുന്നു? ഇതൊക്കെ മനസ്സിലാക്കാതെ, മനസ്സിലുണ്ടെങ്കില്‍പ്പോലും ബോധപൂര്‍വം മറച്ചുകൊണ്ടുള്ള  പരിസ്ഥിതി തീവ്രവാദത്തിന്റെ അര്‍ഥമെന്താണ്??
ഇതും യാഥാര്‍ഥ്യത്തിന്റെ ഒരു വശമാണ്. ഇന്ന് നാം കാണുന്ന പരിസ്ഥിതി വാദവും ഏതുപരിസ്ഥിതിവാദിയും അപ്പാടെയാക്ഷേപിക്കുന്ന യൂറോ കേന്ദ്രീകൃതമായ ചിന്താഗതിയുടെ സന്തതിയാണ്. അവിടെ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന ധാരണ ഒന്നാം പടിയില്‍ത്തന്നെയുണ്ട്. ആ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ നാഥനും ഗുണഭോക്താവും ആണെന്നും മറ്റെലാ ജീവജാലങ്ങളും ഭൂമിയും താരഗണങ്ങളൂമൊക്കെത്തന്നെയും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണെന്നും ഉള്ള ചിന്താഗതിയുണ്ട്. അതുകൊണ്ടാണ് മനുഷ്യന് രക്ഷകന്റെ റോള് ചമയുന്നത്. തനിക്കുവേണ്ടി വന്‍ വ്യവസായങ്ങളും അണുനിലയങ്ങളും ജെനിറ്റിക് ന്ബിയന്ത്രിത വിത്തുകളും ബഹിരാകാശയാനപാത്രങ്ങളും സുഖഭോഗസാമഗ്രികളും ഒരുക്കുന്ന അതേ ചിന്താഗതിയുടെ മൂലത്തില്‍ നിന്നു തന്നെയാണ് മനുഷ്യനേ ഭൂമിയെ രക്ഷിക്കാനാവൂ, അവന്‍ ഇതെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നൊക്കെയുള്ള വാദങ്ങളുമുയരുന്നത്.
ജോയിയിലേക്കു തിരിയെ വരാം. ജോയി വിശ്വസിക്കുന്നതും അതാണ്. കേവലം മതാത്മകമായ ഒരു തലത്തില്‍ നിന്നാണെങ്കിലും മനുഷ്യന്‍ ഭൂമിയെ നശിപ്പിക്കുകയാണെന്നും അത് ആധുനിക മനുഷ്യന്റെ വകതിരിവില്ലായ്മയാണെന്നും വരള്‍ച്ചയുമ് വെള്ളപ്പൊക്കവും ഒക്കെ അതിന്റെ സന്തതിയാണെന്നും ഇതൊക്കെ ലോകാന്ത്യത്തിന്റെ സൂചനകളാണെന്നും ജോയി കരുതുന്നു.
അങ്ങനെ ജോയി വായിക്കുന്നു.
പ്രപഞ്ചം മുഴുവന്‍ നശിപിക്കാനൊരുങ്ങുന്ന ഈ മനുഷ്യന്‍ പ്രകൃതിക്കപ്പുറത്തല്ലാതെ ഏതു ലോകത്തില്‍ നിന്നും വന്നവനാണ്. പ്രകൃതിയുടെ ഭാഗമല്ലേ മനുഷ്യന്‍?
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെങ്കില്‍ അവന് പ്രകൃതിയെ എത്രമാത്രം ധിക്കരിക്കുവാന്‍ കരുത്തുണ്ട്?
ഭൂമിയുടെ അവകാശികളെക്കുറിച്ച് ഒരു ബഷീറിയന്‍ ചിന്തയുടെ ഭ്രാന്തമായ പാഗന്‍ ഉദ്ഘോഷത്തെ എത്രമാത്രം കുടിലതയോടെയാണ് പാശ്ചാത്യ സംസ്കൃതി നിഷ്പ്രഭമാക്കുന്നതെന്നു നോക്കൂ...........


Thursday, January 31, 2013

കമ്പങ്ങള്‍

എന്തൊക്കെയാണു കമ്പങ്ങള്‍ ആളുകള്‍ക്ക്!
(കഥ)കളിക്കമ്പം, പൂരക്കമ്പം, ആനക്കമ്പം, വെടിക്കമ്പം എന്നിങ്ങനെ പലകമ്പങ്ങളും ഈ കേരളക്കരയില്‍ നടപിലുണ്ടായിരുന്നു. കാലദേശങ്ങള്‍ക്കനുസരിച്ച് കമ്പങ്ങളും മാറിക്കൊണ്ടിരുന്നു. ഇന്നത്തെ ആഗോളവത്കൃതജീവിതത്തില്‍ ആളുകളുടെ കമ്പങ്ങളും മാറി....
കമ്പങ്ങള്‍ സ്വകാര്യമായിരിക്കുമ്പോള്‍ അതിനോരു സുഖവും ഭദ്രതയുമുണ്ട്. പക്ഷേ സ്വന്തം കമ്പങ്ങള്‍ സമൂഹത്തിലേക്ക് അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഗതിമാറി. നിര്‍ഭാഗ്യവശാല്‍ ഇന്ന് നാം കാണുന്നത് അതാണ്. പത്രങ്ങളില്‍ നിറയുന്ന പല ദുര്‍വാര്‍ത്തകളുടെയും ഉറവിടം അതാണ്. പീഡനകഥകള്‍ മുതല്‍ ഉത്സവപ്പറമ്പിലെ ആനയിടച്ചിലുകള്‍ക്കു വരെ വഴിവയ്ക്കുന്നത് ചിലരുടെ കമ്പങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനുള്ള പ്രവണതയുടെ പരിണതഫലമാണ്.
ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും മേളങ്ങളും കമ്പമാണെങ്കിലും ആനക്കമ്പം എനിക്കില്ല. ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും. തലയെടുപ്പുള്ള അനേകം ഗജരാജന്മാരെക്കണ്ടിട്ടുണ്ടെങ്കിലും തിടമ്പെടുത്തുനില്കുമ്പോഴൊഴിച്ച് അവയോട് അമിതമായ കൗതുകം തോന്നിയിട്ടില്ല. ഒത്ത വലിപ്പമുള്ള നെറ്റിപ്പട്ടമണിഞ്ഞ് വലിപ്പമുള്ള ചട്ടം കയറ്റി നില്കുമ്പോള്‍ ആന ഒരു കൗതുകമാവും, എന്റെ നോട്ടത്തില്‍. തിരുവല്ല ജയചന്ദ്രന്‍, ആറന്മുള രഘുനാഥന്‍, കരുനാഗപ്പള്ളി മഹാദേവന്‍ എന്നീ ലക്ഷണമൊത്ത ഗജവീരന്മാരുടെ തലയില്‍ പാര്‍വതീപരമേശ്വരന്മാരുടെ ഗംഭീരമായ തിടമ്പെഴുന്നള്ളിക്കുന്നത് കണ്ടു പരിചയിച്ച ഒരു ശീലം അതിനു കാരണമാവാം. അങ്ങനെയൊരു എഴുന്നള്ളിപ്പിനു സാക്ഷ്യം വഹിക്കുമ്പോള്‍ ആ തിടമ്പിന്റെ ഭംഗി/പ്രൗഢി ആ ആനയുടെ മുതുകിലേറുമ്പോള്‍ എത്രമാത്രം പൂര്‍ണ്ണമാവുന്നു എന്നതാണ് അധികവും ശ്രദ്ധിക്കുക. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ ഏറ്റുമാനൂരെ ഉത്സവം ആദ്യമായി കാണുമ്പോള്‍ ആ മനോഹരമായ തിടമ്പ് അല്പം കൂടി ലക്ഷണയുക്തനായ ആനയുടെ പുറത്തായിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. അക്കാലത്ത് ആനക്കമ്പം ഈ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല. ആ കാലത്തു തന്നെ അകമ്പടിയെഴുന്നള്ളിച്ച ഒരാനയുടെ ലക്ഷണക്കുറവുകാരണം കവിയൂരില്‍ നല്ല ഒരാനയെ പള്ളീവേട്ടദിവസത്തേക്ക് സംഘടിപ്പിക്ക്കുവാന്‍ ശ്രമിച്ചതിന്റെ ഭീകരസ്മൃതികളും ഉണ്ട്. ഇവിടം കൊണ്ടവസാനിക്കുന്നു എന്റെ ആനക്കമ്പം.
കോങ്ങാടുകുട്ടിശ്ശങ്കരനെ ശ്രദ്ധിക്കുന്നത് കൈരളിയിലെ ഇ ഫോര്‍ എലിഫന്റിന്റെ ഒരെപ്പിസോഡ് അവിചാരിതമായി കണ്ടപ്പോളാണ്. ആ സമയമായപ്പോഴേക്കും നല്ല ആനകള്‍ കവിയൂരുത്സവത്തിനും ഏതാണ്ടൊക്കെ അന്യമായിക്കഴിഞിരുന്നു. ദേവസ്വം ആനകള്‍ കുറവായതുകാരണം കൂലിയാനകളെ തിടമ്പെടുക്കാന്‍ പോലും വിളിക്കേണ്ടി വന്നുതുടങ്ങിയിരുന്നു.
കുട്ടിശ്ശങ്കരന്റെ നടപ്പാണ് ശ്രദ്ധയാകര്‍ഷിച്ചത്. അത്തരമൊരാനയുടെ പുറത്ത് എഴുന്നള്ളിപ്പ് കാണാനുള്ള കൗതുകം ഉണര്‍ന്നു എന്നതാണ് സത്യം. പിന്നീട് തികഞ്ഞ ആനക്കമ്പക്കാരനായി മാറിയ ഉണ്ണിയോട്, ( തേവരുടാന എന്ന ബ്ളോഗന്‍) കോങ്ങാടുകുട്ടിശ്ശങ്കരനെക്കുറിച്ച് സൂചിപ്പിച്ചു. അവന്‍ പിറ്റേയാഴ്ചതന്നെ കോങ്ങാട്ടുപോയി മദപ്പാടില്‍ തളച്ചിരുന്ന കുട്ടിശ്ശങ്കരന്റെ ഒത്തിരിപ്പടങ്ങളുമെടുത്തു.
എപ്പോഴോ ആനക്കമ്പം ബാധിച്ച ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് ഒരു നോവല്‍ പോലെന്തെങ്കിലും എഴുതണമെന്ന കമ്പവുമുദിച്ചു.
തുടര്‍ന്ന് കുട്ടിശ്ശങ്കരന്റെ എഴുന്നള്ളിപ്പുകാണാനാഗ്രഹിച്ച് തൃപ്പൂണിത്തുറയുത്സവത്തിനു പോയെങ്കിലും അന്ന് അദ്ദേഹത്തെ എഴുന്നള്ളിച്ചില്ല. എങ്കിലും എഴുതാനുദ്ദേശിക്കുന്ന സംഭവത്തിന് ബലം കിട്ടാന്‍ കുട്ടിശ്ശങ്കരന്റെ അത്യാവശ്യവിവരങ്ങള്‍ മോഹനേട്ടന്റെ( ഒന്നാം പാപ്പാന്‍) യും ആനകളുടെ ഉസ്താദായിരുന്ന (കടുവാ)വേലായുധന്റെയും പക്കല്‍ നിന്നു കരസ്ഥമാക്കി, ജീവിതത്തിലാദ്യമായി ഒരു ആനയുടെ കൊമ്പു പിടിച്ചു ഫോട്ടോയ്ക്ക് പോസുചെയ്തതിന്റെ അമ്പരപ്പോടെ തിരിയെപ്പോന്നു. കഥ എങ്ങനെ ഉരുത്തിരിച്ചെടുക്കാമെന്നു കുറെയാലോചിച്ചെങ്കിലും നടന്നില്ല. എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ നിന്നുപോകുന്ന അവസ്ഥ. അതിനിടയിലെപ്പോഴോ നായികയ്ക്ക് ആനക്കമ്പം തുടങ്ങുന്നത് കുട്ടിശ്ശങ്കരനെ കവിയൂരില്‍ എഴുന്നള്ളിക്കുന്നത് കാണുമ്പോഴാണെന്നും സങ്കല്പിച്ചുപോയി. എഴുത്ത് സംഭവിച്ചില്ലെങ്കിലും അതിനോടനുബന്ധിച്ചുണ്ടായ സങ്കല്പം യാഥാര്‍ഥ്യമായി. കോങ്ങാട് കവിയൂരിലെത്തി, പത്തോളം മറ്റ് ആന സൂപ്പര്‍താരങ്ങള്‍ക്കൊപ്പം. ആറാട്ടിനെഴുന്നള്ളിച്ചപ്പോള്‍ തിടമ്പു വഹിക്കുകയും ചെയ്തു.
എഴുതാനുള്ള ശ്രമം ഉപേക്ഷിച്ചില്ലെങ്കിലും അത് അസാധ്യമായിത്തന്നെ തുടര്‍ന്നു. കവിയൂരിനെയാണെങ്കില്‍ ആനക്കമ്പം വിഴുങ്ങുകയും ചെയ്തു.
ഇതിനിടയില്‍ ഒരു കാര്യം കൂടിശ്രദ്ധിച്ചു. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍, പാമ്പാടി രാജന്‍, ഗുരുവായൂര്‍ വലിയകേശവന്‍ എന്നീ താരങ്ങളെ അപേക്ഷിച്ച് കുട്ടിശ്ശങ്കരന് ആരാധകര്‍ തുലോം കുറവാണെന്ന്. ഒരു പക്ഷേ ആനയുടെ തലപ്പൊക്കം കാട്ടാനുള്ള വിമുഖതയോ, ശരീരത്തിന്റെ മാംസളതക്കുറവോ ആവാം കാരണമെന്നും തോന്നി.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ കുട്ടിശ്ശങ്കരനെ വീണ്ടും കാണാനിടവന്നു. ആനക്കമ്പക്കാരിയുടെ കഥ എഴുതാനുള്ള ഭ്രമം വീണ്ടും ശക്തമായ സമയത്ത് അപ്രതീക്ഷിതമായി വളരെ ഉള്‍നാടന്‍ പ്രത്യേകതകളുള്ള കടയനിക്കാടിലെ ചെറുക്ഷേത്രത്തില്‍. കടയനിക്കാടും എന്റെ സ്ഥലമാണ്. ഞാന്‍ വിവാഹം കഴിച്ചു ചെന്ന സ്ഥലം. അല്പം കാനനച്ഛായയുള്ള സ്വതേ ഉറക്കച്ചടവുള്ള ആ ദേശത്തും കോങ്ങാടു കുട്ടിശങ്കരന് ആരാധകരുണ്ടെന്നുള്ള അറിവ് അല്പം അമ്പരപ്പിച്ചുതാനും.
കടയനിക്കാട് ശാസ്താം കാവില്‍ കോങ്ങാടു കുട്ടിശങ്കരനെ എഴുന്നള്ളിപ്പിനു വിളിക്കുകമാത്രമല്ല ചെയ്തത്. ഗജരാജന്‍, ഗജരാജപ്രജാപതി എന്നീ പട്ടങ്ങള്‍ ലഭിച്ചിട്ടുള്ള ആ ഗജവീരന് ഗജശ്രേഷ്ഠകുലപതി എന്നൊരു ബിരുദവും സമ്മാനിച്ചു കടയനിക്കാടു ഗ്രാമം.
നഗരത്തിലെ ക്ഷേത്രങ്ങളെപ്പോലും അതിശയിക്കുന്ന രീതിയില്‍ ആള്‍ത്തിരക്കനുഭവപ്പെടുന്ന കവിയൂരിന്റെ അനുഭവങ്ങള്‍ നിറഞ്ഞതുകൊണ്ടാവാം പൊതുവേ കടയനിക്കാടിന്റെ ഗ്രാമീണ ഉത്സവത്തില്‍ കുട്ടിശ്ശങ്കരന്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മുന്പില്‍ ശാസ്താവിന്റെ തിടമ്പേറ്റിനില്കുന്നത് ഒരു കാഴ്ചയൊരുക്കിയില്ല. എങ്കിലും ഒരു ഗ്രാമീണ ഉത്സവത്തിന്റെ ലാളിത്യത്തില്‍ ആ ഗജരാജപ്രഭാവം തലയെടുത്തു നിന്നു.
സൗമ്യനായ ഗജരാജന്‍. നേര്‍ത്തവനകാന്തിയുടെ ഉടമയായി എഴുന്നള്ളുന്ന ശാസ്താവ്....





ആനക്കമ്പക്കാരിയുടെ കഥ എഴുതണം എന്ന ആഗ്രഹം വീണ്ടും ചിറകുകുടയുന്നുണ്ട്, എന്റെയുള്ളില്‍!

Sunday, January 13, 2013

തണല്‍


യാദൃച്ഛികമായിട്ടാണ് കവലയിലെ ബദാം മരം ശ്രദ്ധിച്ചത്. ഒത്തിരിനാളുകള്‍ക്കു ശേഷം.
ഇരുപത്തഞ്ചുവര്‍ഷം മുന്പ് അത് ഞങ്ങള്‍ നട്ട ബദാം. അതിന്റെ ചരിത്രത്തിന് കൗതുകകരമായ ഒരു വശമുണ്ട്. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി കൃഷിഭവനില്‍ നിന്നു വിതരണം ചെയ്ത ബദാം തൈകളില്‍ രണ്ടുമൂന്നെണ്ണം സംഘടിപ്പിച്ചുകൊണ്ടുവന്നത് മണിച്ചേട്ടനായിരുന്നെന്നു തോന്നുന്നു. അത് കവലയില്‍ നടാനും തീരുമാനിച്ചു. സംഘമായിത്തന്നെ കവലയിലേക്കു ചെന്ന് ബസ് സ്റ്റോപ്പില്‍ മൂന്നു തൈകളും നട്ടു. ഇരുവശത്തുമുള്ള കടക്കാരും തിണ്ണയ്ക്കു നില്ക്കുന്നവരുമൊക്കെ ഈ സംഘശക്തിപ്രകടനം കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അത് അക്ഷരയുടെ, പ്രതികരണവേദിയുടെ പ്രവര്‍ത്തനങ്ങളോട് സ്വതേ തോന്നാറുള്ള മടുപ്പും തമാശയും, ഇവന്മാരിനി എന്തിനുള്ള പുറപ്പാടാണാവോ എന്ന ആശങ്കയും കലര്‍ന്ന ഒരുതരം കുതുകമായിരുന്നു താനും.
അതായിരുന്നല്ലോ അക്കാലത്ത് ആ കൂട്ടത്തിന്റെ പ്രസക്തി!
എണ്‍പതുകള്‍.......... യൗവനം..... തമ്മില്‍‌ച്ചേരുന്നവര്‍ക്ക് ഒത്തുചേരാന്‍ ഞാലീക്കണ്ടം കനിഞ്ഞു തന്ന ഒരു അവസരം. അക്ഷരാ കോളേജ് പിറക്കുന്നതിനുമുന്‍പുതന്നെ ആ കൂട്ടായ്മ മുളയെടുത്തുകഴിഞ്ഞിരുന്നു. പ്രതികരണവേദി എന്ന് താമസിയാതെ സ്വയം നാമകരണം ചെയ്യപ്പെട്ട ഒരു നാല്‍വര്‍ സംഘം.... താളം കയ്യെഴുത്തുമാസിക...........
താളത്തിനു പ്രവര്‍ത്തകര്‍ നാലേയുള്ളായിരുന്നു എങ്കിലും ഞാലിക്കണ്ടത്തിലെ വൈകിട്ടത്തെ കൂട്ടായ്മയില്‍ അതിന്റെ ഇരട്ടിയിലേറെ അംഗബലമുണ്ടായിരുന്നു. അന്ന് പറയത്തക്ക മതിലുകളൊന്നുമില്ലാത്ത ഒരു മൈതാനമായിരുന്നു ഞാലീലമ്പലത്തിന്റേത്. അമ്പലമാകട്ടെ പുതുക്കിപ്പണിതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. കാപ്പിക്കട, റേഷന്‍കട. ബേബിമാപ്പിളയുടെ പലചരക്കുകട, കുട്ടപ്പന്റെ എന്തും കിട്ടുന്ന മാടക്കട, ദാമോദരന്‍പിള്ളച്ചേട്ടന്റെ മുറുക്കാന്‍കട, അനിയന്‍കൊച്ചാട്ടന്റെ പലചരക്കുക, അങ്ങേ വശത്ത് കാക്കോളിലെ പറമ്പില്‍ രണ്ടു മാടക്കടകള്‍ എന്നിവയ്ക്കുപുറമേ കരയോഗക്കെട്ടിടത്തില്‍ ഒന്നോ രണ്ടോ മുറികളില്‍ ഒരു തുണിക്കടയും, സ്ടേഷനറി ഹോള്‍സേല്‍കടയും പ്രവര്‍ത്തനം തുടങ്ങിയത് അക്കാലത്താണ്. ഞാലീക്കണ്ടം മുഖം മിന്നുക്കാന്‍ രണ്ടും കല്പിച്ചു തയ്യാറായ കാലം.
താളം തുടങ്ങി.
ആരുമറിയാതെ തുടങ്ങിയ ആ സംരംഭം ശ്രദ്ധപിടിച്ചുപറ്റിയത് പതിനെട്ടു കവിതകളുടെ പുറംചട്ടയില്‍ പകര്‍ത്തിയിട്ടിരുന്ന ചുള്ളിക്കാടന്‍ വരികളില്‍ നിന്ന് ഏതാനും എണ്ണം പകര്‍ത്തി കറുത്ത കടലാസില്‍ വെള്ളച്ചായം കൊണ്ട് ഷാജി ചമച്ച ആ പോസ്ടറാണ്- നമുക്കിനി കരയിക്കുന്ന വാക്കുകള്‍ക്കു പകരം കത്തുന്ന വാക്കുകള്‍ വായിക്കാം.
അതു വായിക്കാന്‍ ചിലരെങ്കിലും തേടിപ്പിടിച്ചെത്തി. ആ പോസ്റ്ററിന് അനിയന്‍കൊച്ചട്ടാന്‍ സംരക്ഷകനായി.
1987-ലെ തിരഞ്ഞെടുപ്പുകാലത്ത് പതിച്ച ഏതാനും അരാജകമായ പോസ്റ്ററുകളിലൂടെ പക്ഷേ പ്രതികരണവേദി ഞാലീക്കണ്ടത്തിനാകെ വില്ലന്‍ സംഘമായി മാറി. അന്ന് സംഘം വളര്‍ന്നിരുന്നു. സതീശന്‍ചേട്ടന്‍, മണിച്ചേട്ടന്‍ എന്നീ മുതിര്‍ന്നവര്‍ വന്നതോടെ അതിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. താളം അല്പം പ്രൊഫഷണല്‍ കെട്ടും മട്ടും ആര്‍ജ്ജിച്ചു. പിന്നീട് പലരീതിയില്‍ പ്രമുഖരായിത്തീര്‍ന്ന പലരും അന്നതുമായി സഹകരിച്ചിരുന്നു. തിരക്കഥാകൃത്തായി പേരെടുത്ത സുരേഷ്ബാബു ഒന്നുരണ്ടു ലക്കങ്ങള്‍ക്ക് കവര്‍ച്ചിത്രം വരച്ചു. തോട്ടഭാഗത്തു പ്രവര്‍ത്തിച്ചിരുന്ന സതീശന്‍ചേട്ടന്റെ ഇംപീരിയല്‍ കോളേജ് കരയോഗക്കെട്ടിടത്തിന്റെ പിന്നാംപുറത്തേക്ക് അക്ഷരാ കോളേജ് എന്ന നാമത്തോടെ മാറ്റപ്പെട്ടതോടെ ഞാലീക്കണ്ടത്തിന്റെ വിചിത്രമായ ഒരു കാലം തുടിച്ചു തുടങ്ങി. പ്രതികരണവേദിയുടെ തട്ടകം അങ്ങോട്ടായി. ഒഡേസയുടെ സിനിമകള്‍ ഞാലിയിലമ്പലത്തിന്റെ മൈതാനത്ത് പ്രദര്‍ശ്ശിപ്പിക്കപ്പെട്ടു( അമ്മ അറിയാന്‍, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നിവ! അമ്പലമൈതാനത്ത്. ഇന്ന് ഒരു പക്ഷേ അതൊക്കെ സങ്കല്‍പ്പിക്കാന്‍പോലും ആയെന്നു വരില്ല.) ഇതുമൊക്കെയായി ബന്ധപ്പെട്ട് പലര്‍ അക്ഷരയിലൂടെ കടന്നു കയറി. സിനിമാ പ്രദര്‍ശനവും പോസ്ടറുമൊക്കെയായി പലപ്പോഴും ഞങ്ങളൊക്കെ അവിടെ തങ്ങി.
അങ്ങനെയാണ് ബദാം നടുന്നത്. ബസ്സ് കാത്തു നില്കുന്നവര്‍ക്ക് ഒരു തണല്‍ എന്ന ഉദ്ദേശത്തോടെ.
ബദാം വളര്‍ന്നു തുടങ്ങി. ഞങ്ങളാണതു നട്ടതെങ്കിലും, ഞങ്ങളുടെ ആശയങ്ങളുമായും പ്രവര്‍ത്തികളുമായി പലപ്പോഴും വിയോജിക്കേണ്ടി വന്നെങ്കിലും ഞാലീക്കണ്ടത്തിലെ മുതിര്‍ന്നവരും വഴിയിറമ്പിലെ കടക്കാരും ഒക്കെ അതിനെ പരിപാലിച്ചു. ഒരെണ്ണം പക്ഷേ ഇത്ര പരിലാളനകിട്ടിയിട്ടും അധികകാലം നിലനിന്നില്ല. ബാക്കിരണ്ടെണ്ണം അനുദിനം തിടം വച്ചുകൊണ്ടിരുന്നു.
അങ്ങനെയിരിക്ക ഒരു വൈകുന്നേരത്ത് പ്രക്ഷോഭകരമായ വാര്‍ത്തയുമായി മണിച്ചേട്ടന്റെ വരവ്, നമ്മുടെ ബദാമിന്റെ കമ്പ് ആരോ മുറിച്ചുകളഞ്ഞു. ഞങ്ങളെല്ലാവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ സമൂഹദ്രോഹത്തിനെതിരെ കടുത്ത പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു. ഞങ്ങളിലൊന്നിനെത്തൊട്ടാല്‍ തൊട്ടവന്റെ കൈവെട്ടും എന്നു മുറിയിപ്പുകൊടുക്കുന്ന ഒരു പ്രതിഷേധം.
കുറെ പ്ളക്കാര്‍ഡുകള്‍ തയ്യാറാവാന്‍ താമസം വന്നില്ല.( ചായം, കാര്‍ഡ് ബോര്‍ഡ് ഒക്കെ ആവശ്യത്തിനു സ്റ്റോക്കുണ്ടല്ലോ ). ഇരുപതിനടുത്തുവരുന്ന ഒരു മൗന ജാഥ കവലയിലേക്ക് നീങ്ങുന്നത് ഞാലീക്കണ്ടത്തിന്റെ പുതിയ കൗതുകമായി. “ ബദാമിന്റെ കമ്പു വെട്ടിയ സമൂഹദ്രോഹീ, നിനക്കു മാപ്പില്ല ' എന്ന പ്ളക്കാര്‍ഡേന്തിയ സതീശന്‍ചേട്ടന്റെ പിന്നിലായി ജാഥ കവല വലം വച്ച് അംഗവൈകല്യം വന്ന തൈക്കരികില്‍ അതു കുത്തിനാട്ടി അവസാനിപ്പിച്ചു. പ്രകടനം കഴിഞ്ഞതും ഒരാള്‍ അരികില്‍ വന്നു. കുട്ടപ്പന്‍. ഞാനാ അതിന്റെ കമ്പു മുറിച്ചത്. രാവിലത്തെ ഫുട്ബോര്‍ഡ് വരെ ആളുണ്ടായിരുന്ന എട്ടേകാലിന്റെ കോളേജു വണ്ടി വളവുതിരിഞ്ഞപ്പോള്‍ അതിന്റെ ഒരു കമ്പ് ഒടിഞ്ഞായിരുന്നു. അതങ്ങനെ കിടന്നാല്‍ പിന്നെ വരുന്ന വണ്ടികള്‍ കടന്നുപോവുമ്പോ അതു കൂടുതല്‍ ഒടിയുമല്ലോ എന്നു കരുതി ഞാനതങ്ങു കണ്ടിച്ചതാ.
ഞങ്ങളല്പം ഇളിഭ്യരായി എന്നതു വാസ്തവം. എങ്കിലും ഞങ്ങള്‍ നട്ട തണല്‍ മരത്തെ തൊടുകളിച്ചാല്‍ കളി കാര്യമാകും എന്ന് ഒന്ന് നാട്ടുകാരെ അറിയിക്കാന്‍ ആ പ്രകടനം ആവശ്യമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
കുറെക്കൊല്ലം മുന്പ് ഈ മരം വെട്ടിക്കളയും മുന്പ് സ്ഥലം പഞ്ചായത്തുമെമ്പര്‍ അന്നത്തെ ഞങ്ങളുടെ കൂടത്തിലെ ഒരാളോട് അതിന്റെ കാര്യം സൂചിപ്പിച്ചിരുന്നു എന്നതുമോര്‍ക്കുന്നു. ഓട്ടോ സ്റ്റാന്ഡുമൊക്കെയായതോടെ ആ വളവിനു മരം നില്ക്കുന്നത് കുഴപ്പമായതിനാല്‍ അതു കളയട്ടെ എന്ന് ഒരു ചോദ്യം.
ഇപ്പോള്‍ ഒന്നേ ബാക്കിയുള്ളു. അതങ്ങു വളര്‍ന്നു കൊഴുത്തു. ഇടുങ്ങിയ ഞാലീക്കണ്ടം കവലയില്‍ അതല്ലാതെ ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇന്നുമൊരു ആശ്രയമില്ല. കവലയിലെ ഓട്ടോക്കാര്‍ക്ക് സുഖമായിരിക്കാനുള്ള തണലും അതുതന്നെ. വൈകുന്നേരമാകുമ്പോളേക്കും അതിന്റെ ചുവടില്‍ മുറുക്കാന്‍ കച്ചവടവുമുണ്ട്.
ഞാലീക്കണ്ടം പക്ഷേ അടിമുടി മാറി. അമ്പലമൈതാനം അടച്ചുകെട്ടി. എട്ടുമണി കഴിയുന്നതോടെ അതിന്റെ ഗേറ്റുകളടയും. പല കടകളും ഇല്ലാതായി. ഒപ്പം അന്നു കട നടത്തിക്കൊണ്ടിരുന്ന മിക്കവരും. വൈകുന്നേരങ്ങളെ കൊഴുപ്പിച്ചിരുന്ന കവലയുടെ പലഭാഗത്തുമുണ്ടായിരുന്ന മിക്ക ഇരുപ്പുസംഘങ്ങളും നാമാവശേഷമായി. ഞങ്ങളുടെ കൂട്ടമാവട്ടെ, ഇപ്പോള്‍ നിലവിലുണ്ടോ ഇല്ലയോ എന്നുതന്നെ പറയാന്‍പോലുമാവാത്ത അവസ്ഥയിലായി. കവിയൂരില്‍ തുടരുന്നവര്‍ തന്നെ തമ്മില്‍ കാണുന്നതു ചിരുക്കം. ഒത്തുകൂടുമ്പോളുള്ള ചര്‍ച്ചകള്‍ക്കാവട്ടെ പണ്ടത്തെ ചര്‍ച്ചകളുടെ ചൂടോ വ്യക്തതയോ ഇല്ല. സ്വസ്ഥമായി അരമണിക്കൂര്‍ ഇരിക്കാനുള്ള സ്ഥലം ഇല്ലതന്നെ. പിന്നെങ്ങനെ കൂടും. അഥവാ കൂടിയാല്‍ത്തന്നെ അത് വൈകിട്ടെന്താ പരിപാടി എന്ന ഒരു വിളിയുടെ പുറത്തായിരിക്കും.
രാത്രി പത്തുമണിക്കും സന്ധ്യയുടെ ഊഷ്മളതയോടെ സജീവത കരുതിരുന്ന ഞാലീക്കണ്ടവുമിപ്പോള്‍ എട്ടുമണിയാവുംപോഴേക്കും കടകളടഞ്ഞ് ശൂന്യമാവും.
വീടുകളിലപ്പോള്‍ സീരിയലുകളുടെ ഗദ്ഗദം നിറഞ്ഞു കഴിഞ്ഞിരിക്കുമല്ലോ.

Wednesday, January 09, 2013

വാരിച്ചൊരിഞ്ഞ നിറങ്ങള്‍

ഒരുത്സവം കടന്നുപോവുമ്പോള്‍ എന്തൊക്കെയാണു ശേഷിപ്പിക്കുന്നത്!
ഓര്‍മ്മകള്‍! ഒത്തിരിയൊത്തിരി ഓര്‍മ്മകള്‍.......
വെറുമൊരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു കൊല്ലത്തേക്കു ചര്‍ച്ചയ്ക്കും കൊത്തിപ്പെറുക്കലിനും ഉള്ള വകയാവെ. ഒരുത്സവത്തെ വിശകലനം ചെയ്തു തീരുമ്പോഴേക്കും അടുത്തതിന്റെ കാഹളം മുഴങ്ങിയിരിക്കും.
എന്റേതൊരു ഗ്രാമമാണെങ്കിലും അതിന്റെ ഉത്സവം അത്രഗ്രാമീണമല്ലെന്നതു നേര്. മധ്യതിരുവിതാംകൂറിലെ വലിയുത്സവങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് കവിയൂരുത്സവം. പെരുമയേറിയ മഹാക്ഷേത്രത്തിലെ പെരുമയാര്‍ന്ന ഉത്സവം. കാലത്തിന്റെ ഒഴുക്കില്‍ അതിന്റെ പകിട്ടുകള്‍ക്ക് ഏറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും കവിയൂരുത്സവം കവിയൂരും കുന്നന്താനത്തും ഇരവിപേരൂരിലും മറ്റുമൂള്ളവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരം തന്നെയാണ്. അതാണ് ഇക്കൊല്ലവും കണ്ടതും.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ച് കാലഘട്ടം മുതല്‍ കണ്ട ഉത്സവങ്ങളുടെ ഓര്‍മയുണ്ട് ഈയുള്ളവന്. ടിവിയും ഇന്റര്‍നെറ്റും സങ്കല്പത്തില്‍പ്പോലുമെത്തിയിട്ടില്ലാത്ത എഴുപത് എണ്‍പതുകളിലെ ഉത്സവം വേറിട്ടൊരു അനുഭവമായിരുന്നു. എഴുപതുകളില്‍ എന്റെയോര്‍മ്മയിലുള്ള ഉത്സവങ്ങളില്‍ ക്ഷേത്ര പരിസരമാകെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ മൂന്നു നാലു ദിവസങ്ങളാണ്. ഞാലിക്കണ്ടം അന്തിച്ചന്തയ്ക്കടുത്തുള്ള കിഴക്കനേത്തു കെട്ടിടത്തിനു മുന്പില്‍ വരുന്ന പാത്രക്കടയില്‍ത്തുടങ്ങി ഉത്സവ വാണിഭക്കാരുടെ നീണ്ടനിര. കുളത്തിന്റെ കിഴക്കുവശത്തും തെക്കുവശത്തും ചെറുകിട സര്‍ക്കസ്, ജാലവിദ്യ സ്റ്റാളുകള്‍. കുളത്തിനു പടിഞ്ഞാറുവശത്തായി കല്‍ച്ചട്ടിക്കച്ചവടക്കാരുടെ വലിയ കൊട്ടില്‍. ക്ഷേത്രത്തിനുമുന്പിലത്തെ മൈതാനത്തിന്റെ തെക്കെ വശത്ത് ഇരുപത്തഞ്ചോളം ചിന്തിക്കടകള്‍, വടക്കുവശത്ത് ഇരുമ്പുസാധനങ്ങളും പറ, ഉലക്ക, ചങ്ങഴി തുടങ്ങിയവയും വില്ക്കുന്നകടകളും. കവിയൂരുത്സവം ആറന്മുള, ചെങ്ങന്നൂര്‍, തിരുവല്ല ക്ഷേത്രോത്സവങ്ങള്‍ക്കൊപ്പം പമ്പാതടത്തിലെ ഏറ്റവും വലിയ വില്പനമേളകളിലൊന്നായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളവസാനിക്കുംവരെയും ഈ വില്പനമേള അതേപടി തുടര്‍ന്നു.
ആറാനകളുണ്ടായിരുന്നു ആദ്യം. തമിഴ് നാട്ടില്‍ നിന്നുള്ള നാദസ്വര വിദഗ്ധര്‍ പങ്കെടുക്കുന്ന സേവയും ഓര്‍ക്കുന്നു. എഴുപതുകളുടെ അവസാനവര്‍ഷങ്ങളില്‍ ഉത്സവത്തിന്റെ പലതലങ്ങളിലും മങ്ങലേറ്റു. ദേവസ്വം ബോര്‍ഡിനൊപ്പം ഉത്സവനടത്തിപ്പിനു കമ്മറ്റിയുണ്ടായിരുന്നെങ്കിലും ഉത്സവത്തിന്റെ ഘോഷങ്ങള്‍ കുറഞ്ഞു. ആനകള്‍ നാലായും പിന്നെ മൂന്നായും കുറഞ്ഞു. ജനപങ്കാളിത്തത്തിനുമാത്രം മാറ്റം വന്നില്ല. ക്ഷേത്രമതിലകവും പരിസരങ്ങളും ഉത്സവം കാണാനെത്തിയവരെക്കൊണ്ടു തിങ്ങിനിറഞ്ഞു. കിഴക്കന്‍മേഖലകളില്‍ നിന്ന് പായും ചുരുട്ടിപ്പിടിച്ച് കവിയൂരുത്സവം കാണാനെത്തുന്നവര്‍ കുറഞ്ഞില്ല. കൊടിയേറിയാല്‍ പത്തുദിവസത്തേക്ക് കവിയൂരിലെ മിക്കവീടുകളിലും ഒന്നു രണ്ട് അതിഥികള്‍ക്ക് ഊണുകരുതുമായിരുന്നു. പള്ളിവേട്ടദിവസം അതിന്റെ അളവ് കൂടുതലായിരിക്കുമെന്നുമാത്രം. എണ്‍പതുകളുടെ ആദ്യപകുതിയില്‍ ഒന്നു രണ്ടു കമ്മറ്റികള്‍ ഉത്സവക്കൊഴുപ്പ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും ജനപ്രവാഹം കവിയൂരുത്സവത്തിനു കുറഞ്ഞില്ല. ആയിരത്തിത്തൊള്ളായിരത്തിയെണ്‍പത്തിയാറില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഉത്സവത്തിന്റെ മികവു വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം വിജയിച്ചു. തുടര്‍ന്ന് പടിപടിയായി കലാപരിപാടികള്‍ വര്‍ദ്ധിച്ചു. ആനകളുടെ എണ്ണം അവസാനത്തെ രണ്ടു ദിവസത്തേക്കെങ്കിലും നാലായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ പടിപടിയായി ഉത്സവത്തിന്റെ നിലവാരം ഉയര്‍ന്നു. ഉത്സവം നിലവാരം വീണ്ടെടുത്തു തുടങ്ങിയെങ്കിലും പല ഘടകങ്ങള്‍ അതിന്റെ നിറപ്പകിട്ടിനെ ബാധിച്ചു. പ്രധാനമായും ടിവിയുടെ പ്രചാരം. വീടടച്ചിട്ട് ഉത്സവത്തിനുപോകുന്നതിലുള്ള ഭയം മറ്റൊന്ന്. ഏറിവരുന്ന വാഹനസൗകര്യങ്ങള്‍ ഏതെങ്കിലുമൊരു സമയത്ത് ഉത്സവത്തിനെത്തി താമാസിയാതെ മടങ്ങാവുന്ന അവസ്ഥ സൃഷ്ടിച്ചതോടെ രാത്രിയിലെ ആള്‍ത്തിരക്കിനെ ചുരുക്കി. കേരളത്തിനെ പൊതുവായി ബാധിച്ച പുതിയ സംഗതികളെ ഉത്സവനഗരികള്‍ നേരിട്ടു വരുന്നതിന് അല്പം കാലതാമസം വന്നു എന്നു മാത്രം. കലാപരിപാടികള്‍ക്ക് ആളില്ലാതായിത്തുടങ്ങിയതോടെ എഴുന്നള്ളിപ്പുകളുടെ കൊഴുപ്പുവര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായി. ഇന്നു ബാധിച്ചിരിക്കുന്ന ആനക്കമ്പത്തിന്റെ തുടക്കം അവിടുന്നാണ്. ആനക്കമ്പം ചെരുപ്പക്കാരെ ആകര്‍ഷിച്ചുതുടങ്ങിയതോടെ ഉത്സവങ്ങള്‍ വീണ്ടും സജീവമാവുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കവിയൂരുത്സവത്തിനു കൊഴുപ്പേറ്റുന്നതും പലരും കേട്ടറിയുക പോലും ചെയ്തിട്ടില്ലാത്ത ഏതാനും വടക്കന്‍ ആനകളുടെ സാന്നിധ്യമാണ്. അത് വിജയിക്കുകയും ചെയ്തു, ഒരു തരത്തില്‍. ഇക്കുറി ജനാവലി എന്റെ ഓര്‍മ്മകളിലേതിന് സമാനമായിരുന്നു. എങ്കിലും ഉത്സവങ്ങള്‍ക്ക് പഴയ രീതിയിലുള്ള പ്രസക്തിയുണ്ടാവാന്‍ നിവൃത്തിയില്ലല്ലോ!
അതുകൊണ്ട് ടിവിയെയും നെറ്റിനെയും വെല്ലുന്ന ഷോ ബിസിനസ്സാവുകയല്ലാതെന്തുമാര്‍ഗ്ഗം?







എങ്കിലും ഉത്സവം കുറെയേറെ പകിട്ടുകളെ ഓര്‍മ്മയില്‍ ശേഷിപ്പിച്ച് ഈ ഗ്രാമത്തെ ലഹരിപിടിപ്പിച്ചു എന്നതു നേര്. അതും കവിയൂരുത്സവത്തിന്റേതായ രീതിയില്‍.....