Saturday, June 06, 2015

മലത്തിൽ പുളയ്ക്കുന്നവരുടെ കാലം

രാവിലെ പോകാനായി സ്കൂട്ടർ എടുക്കാൻ തുടങ്ങുമ്പോൾ താഴെ ഗേറ്റിനരികിൽ നിന്ന്  രണ്ടു ചെറുപ്പക്കാരെയും വഹിച്ച് ഒരു സ്കൂൂട്ടർ വേഗംവച്ച് വടക്കോട്ട് പോകുന്നതു കണ്ടു. ആരാണാ  കുട്ടികൾ എന്ന് തിരിച്ചറിയാനായില്ല എന്ന് മാത്രം. ഗേറ്റു തുറക്കാനായി താഴേയ്ക്കു പോയ ഭാര്യ 'അയ്യോ അവന്മാര് വേസ്റ്റ് വഴിയിലെറിഞിട്ടാണല്ലോ പോയത്, എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നു' എന്ന് പറഞ്ഞു. ഗേറ്റു തുറന്നപ്പോൾ തെക്കോട്ട് പോകുന്നതിനു പകരം അവന്മാരെ പിന്തുടർന്ന് വടക്കോട്ടു കുതിച്ചു. പിടികിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ തൊട്ടപ്പുറത്ത് നാഴിപ്പാറ കവലയിലെത്തിയപ്പോൾ അവിടെയിരുന്ന  പരിചയക്കാരോട് ഇപ്പോൾപോയ സ്കൂട്ടറി ലെ രണ്ടു കുട്ടികളാരാണെന്ന് കണ്ടോ എന്ന് തിരക്കി. ഞാലീക്കണ്ടം ഭാഗത്തുള്ളവരാണെന്നു മറുപടികിട്ടി. ഏതായാലും അകലെയുള്ള ആൾക്കാരല്ലെന്നു മനസ്സിലായി. തിരിയെ വരുമ്പോഴേയ്ക്കും അവരിട്ടിട്ടു പോയ രണ്ടുപ്ലാസ്റ്റിക്ക് കവറുകൾ കടിച്ചു പൊളിയ്ക്കാൻ ഒരു തെരുവുപട്ടി ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അത് എല്ലിൻ കഷണങ്ങളായിരുന്നെന്നും അളവുകൊണ്ട് ഒരു ചെറുകിട ഹോട്ടലിലെ വേസ്റ്റ് ആവാൻ സാധ്യതയുണ്ടെന്നും ഭാര്യ പറഞ്ഞറിഞ്ഞു, വൈകിട്ട്.
ആ ചെറുപ്പക്കാർ ആരെങ്കിലുമാകട്ടെ. പതിനെട്ടോ ഇരുപതോ വയസ്സിലേറെ കാണില്ല. അവരുടെ കൈയ്യിൽ എല്ലിൻ കഷണങ്ങൾ പൊതുനിരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ പാകത്തിൽ കവറിലാക്കി കൊടുത്ത ആ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് കൊടുക്കുന്ന ജീവിതപാഠമാണ് നാം മനസ്സിലാക്കേണ്ടത്. അവർ വളർന്നു വരുന്ന ജീവിത സാഹചര്യമാണ് മനസ്സിലാക്കേണ്ടത്. സ്വച്ഛമായ ഒരു ഗൃഹാന്തരീക്ഷത്തിൽ വളരുന്ന ചെറുപ്പക്കാർ ഇറച്ചിവേസ്റ്റ് പൊതുനിരത്തിൽ കൊണ്ടുതള്ളുകയില്ല. മലിനമായ ഒരു മനഃസ്ഥിതിയിൽ പുലർന്ന്, മാലിന്യം തിന്നുന്നവർക്കേ ആന്യന്റെ വീട്ടുപടിയ്ക്കലോ അയല്പക്കക്കാരന്റെ മുറ്റത്തോ പൊതു നിറത്തിലോ ഒക്കെ പ്ലാസ്റ്റിക്ക് കൂട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളാൻ തോന്നുകയുള്ളു. അവർ ദിവസവും ഭക്ഷിക്കുന്നത് മാലിന്യങ്ങളായിരിക്കും. മലത്തിന്മേലാവും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത്. അവരുടെ മാതാപിതാക്കൾ അങ്ങനെതന്നെയാവണം അവരെ പരിശീലിപ്പിക്കുനന്ത്.
ഒരു പക്ഷേ, ആ മാതാപിതാക്കൾ വിദ്യാസമ്പന്നരുമാവാം. മക്കളെ ഡോക്ടറോ എഞ്ചിനിയറോ ഒക്കെ ആക്കാൻ പാകത്തിൽ കോട്ടും ടൈയ്യും പോളീഷിട്ടുമിനുക്കിയ ഭാഷണശൈലിയുമൊക്കെ നിര്ബന്ധമായ ഏതെങ്കിലും വിദ്യാലയത്തിലാവാം പഠിപ്പിച്ചത്. ഈ സാഹചര്യങ്ങളൊക്കെ ഉള്ളവരടക്കം കൊണ്ടുതള്ളുന്ന മാലിന്യക്കൂമ്പാരത്തിനു നടുവിലാണ് ഇന്ന് ഓരോ കേരളീയനും ജീവിക്കുന്നത്.
ഇന്നലെ ഇതേ ചെറുപ്പക്കാർ തങ്ങളുടെ വിദ്യാലയത്തിൽ  പരിസ്ഥിതിദിനാചരണത്തിന്റെ മാമാങ്കങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുമുണ്ടാവണം. അതങ്ങനെയേവരൂ. ഇപ്പോൾ കേരളം ഏതു തട്ടിപ്പിന്റെയും ജാഡയുടെയും പിറകെപോകും . പരമ്പരാഗതമായി നാം പാലിച്ചു വന്നിരുന്ന ലളിത ജീവിതത്തിന്റെയും പ്രകൃതിബദ്ധതയുറെയും അംശങ്ങളെല്ലാം നാമെന്നേ കൈവെടിഞ്ഞുകഴിഞ്ഞു.
മഹാരാഷ്ട്രത്തിലെ ഇറച്ചി നിരോധനവുമായി ബന്ധപ്പെട്ട് മലയാളികൾ ടണ്‍കണക്കിനാണ് സോഷ്യൽ മീഡിയാ വഴി പ്രതികരിച്ചത്. ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം ഏതെങ്കിലും ഭരണകൂടം കണ്ടുകെട്ടുന്നത് ആശാസ്യമായ കാര്യമല്ല. അതിനെതിരെ ശക്തമായി പ്രതികരിയ്ക്കേണ്ടതുമാണ്. എന്നാൽ ആ പ്രതികരണങ്ങളിൽ വല്ലാത്തൊരു മാംസദാഹം ഒളിഞ്ഞിരുന്നില്ലേ എന്ന് ചില അഭിപ്രായപ്രകടനങ്ങൾ കണ്ടപ്പോൾ തോന്നിയതാണ്. ഏതാനും വര്ഷങ്ങളായി മലയാളിയുടെ മാംസദാഹം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും. എന്തിനേയും ആരെയും ഇറച്ചിയായി കാണുന്ന ഒരു മനഃസ്ഥിതിയിലേയ്ക്കാണോ നമ്മുടെ സമൂഹം പോകുന്നതെന്നുപോലും ചിലപ്പോൾ തോന്നിപ്പോകും.
അതായത് മലയാളികളുടെ പോക്കറ്റുകളൂടെ കനം വർദ്ധി ച്ചു . ജീവിതത്തിന്റെ തൊങ്ങലുകൾക്ക് നിറപ്പകിട്ടാർന്നു. തണ്ടും പത്രാസും വളർന്നു. ഞാൻ, എന്റേത് എന്ന ഒരു സ്വാർത്ഥം കനത്തു. ഇതെല്ലാമെങ്ങനെ ആയാലും ചുറ്റുംകാണുന്ന എന്തിനെയും മാംസത്തൂക്കത്തിൽ അളന്നുനോക്കി നാവുനുണയ്ക്കുന്ന ഒരു ജീവിതം എത്രമാത്രം ഉദാത്തമാണ് ? നില്ക്കുന്ന മണ്ണിനെയും, ശ്വസിക്കുന്ന വായുവിനെയും, ചുറ്റും ഇരുകാലിലും നാൽക്കാലിലും നടക്കുകയും ചിറകുവീശി പറക്കുകയും ഇഴഞ്ഞു നീങ്ങുകയും ചെയ്യുന്ന കോടാനുകോടി ജീവജാലങ്ങളെയും തിരിച്ചറിയാൻ പഠിപ്പിക്കാത്ത വിദ്യാഭ്യാസം എന്ത് നന്മയാണ് ചെയ്യുന്നത്?
എന്റെ വീടിനുമുൻപിൽ വഴിയിൽ പ്ലാസ്ടിക്ക് കവറിൽ ഇറച്ചി അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ചെറുപ്പക്കാരെ കുറ്റപ്പെടുത്താനാവില്ല. അവർ അത്രയേ പഠിച്ചിട്ടുള്ളു. പക്ഷേ, ഒരു മനുഷ്യൻ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന വസ്തുതകൾ അവരിലേയ്ക്ക് പകരാതിരുന്ന അവരുടെ വീടൂകളിലെ സംസ്കാരത്തിനും അതിനു തിരിതെളിക്കേണ്ടിയിരുന്ന  അവരുടെ മാതാപിതാക്കൾക്കും അവർക്ക് കിട്ടിയ വിദ്യാഭ്യാസവഴിയ്ക്കും മാപ്പില്ല. ഇന്ന് ഈ ഭൂഗോളത്തിൽ വീണ എല്ലാ മാലിന്യങ്ങളും ആ ജീർണ്ണസംസ്കാരത്തിന്റെ നെഞ്ചിലേയ്ക്കാവട്ടെ!


ചിത്രം ഗൂർണിക്ക- പാബ്ലോ പിക്കാസോ

No comments: