Wednesday, October 01, 2014

കവിതയുടെ ജാതകം.....

കവിത എന്താണ്, അതെങ്ങനെയാണുണ്ടാവുന്നത് എന്നതൊക്കെ സാഹിത്യപഠനത്തിലെ വിഷയങ്ങളാണ്. കവിതയുടെ നിര്‍വചനങ്ങള്‍ പഠിക്കേണ്ട കാര്യം ഇപ്പോളില്ലെങ്കിലും വാക്കുകള്‍ കവിതപേറുന്ന സന്ദര്‍ഭങ്ങള്‍ നാമോരുത്തരുയടെയും ജീവിതത്തില്‍ അനവധി ഉണ്ടാവാറുണ്ട്. ചിലവാചകങ്ങള്‍ നമ്മില്‍ നിന്നുതന്നെ ജനിക്കുന്നത്, അത് കേള്‍വിക്കാരില്‍ ഉദ്ദേശിച്ചതിലുമധികമായി അനുരണനം ചെയ്യുന്നത് ഒക്കെ കൗതുകകരമായ വസ്തുതകളാണ്. പറച്ചിലിന്റെയും ചൊല്ലലിന്റെയും എഴുതലിന്റെയും ചരിത്രത്തില്‍ നമ്മുടെയൊക്കെയും വകയായി ഇത്തരമൊത്തിരി സംഭാവനകള്‍ കാണും. നമ്മില്‍ നിന്നു തന്നെ അതൊക്കെ എങ്ങനെ ജനിച്ചു എന്നത് ആലോചിക്കാന്‍ കൗതുകമില്ലേ? എനിക്കേതായാലും ചിലപ്പോള്‍ തോന്നാറുണ്ട്.

1985ല്‍ ആദ്യത്തെ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വാക്കെങ്ങനെ കവിതയാകുന്നു എന്നതിന്റെ രസതന്ത്രം ഒട്ടും തന്നെ പിടികിട്ടുമായിരുന്നില്ല. എങ്കിലും 'കറുത്തപക്ഷിയോട്' എന്നുപേരുള്ള ഒരു കവിത പ്രസിദ്ധീകരണത്തിനു യോഗം നേടി. അതാവട്ടെ ആത്മാര്‍ഥതയുടെ അംശം ഒരുപക്ഷേ വളരെ കുറഞ്ഞ ഒരു സൃഷ്ടിയായിരുന്നു. വായിച്ചപലതിന്റെയും സ്വാധീനത്തില്‍, ബാലപംക്തിയില്‍ സ്ഥിരമായി വരുന്ന പലതിനെയും കിണഞ്ഞു നോക്കിയതിന്റെ അനുഭവപാഠം വച്ച് എഴുതിപ്പിടിപ്പിച്ച ഒന്ന്. അതങ്ങു പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ 'കവിത' എഴുതാമെന്ന് ഒരു തോന്നലൊക്കെയുണ്ടായി. പലതും കുറിച്ചുവച്ചു. ഒന്നോരണ്ടോ വട്ടം  വായിച്ച് തിരുത്തലും വരുത്തി, കുട്ടേട്ടന്‍, ബാലപംക്തി, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുക പതിവാക്കി. പോയകവിതകളൊക്കെ കൃത്യമായിത്തന്നെ മടങ്ങി വന്നു. എല്ലാത്തിലും കുട്ടേട്ടന്റെ കുറിപ്പുണ്ടാവും. ആ കവിതയ്ക്കെന്തൊക്കെയാണ് പോരായ്മകളെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ടാവും. ചിലതൊക്കെ തിരുത്തി അയക്കാന്‍ പറയും. അങ്ങനെ പലകുറി കുട്ടേട്ടന്‍ പറഞ്ഞതനുസരിച്ച് തിരുത്തല്‍ വരുത്തിയയച്ചിട്ടും പ്രസിദ്ധീകരിക്കാതെ പോയ കുറെക്കവിതകളുമുണ്ട്. എഴുത്തേതായാലും നിന്നില്ല. തുടരെത്തുടരെ എഴുതി. എഴുതുന്നതിന്റെ മിനുക്കം കൂടിക്കൂടിവന്നു. ചിലതിലൊക്കെ കവിതയുടെ മിന്നായം ഉണ്ടാവുകയും ചെയ്തു. കവിതയെക്കുറിച്ചുള്ള സങ്കല്പത്തിനും കുറെക്കൂടി വ്യക്തത വരികയും ചെയ്തു.

യക്ഷിസങ്കല്പം എക്കാലത്തും ഒരു ഹരമാണെനിക്ക്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കുഞ്ഞമ്മാവന്‍ പുതിയ വീടുവച്ച് അങ്ങോട്ടു താമസം മാറിയതോടെ കുഞ്ഞമ്മാവന്റേതായിരുന്ന തെക്കേപ്പുര( വീടിന്റെ തെക്കുവശത്തെ മുറി) എന്റെയും അനിയന്റെയും കിടപ്പുമുറിയായി. പത്താം ക്ലാസ്സിലെത്തിയതോടെ ആ മുറി എന്റേതു മാത്രമായി. ആ മുറിയില്‍ നിന്ന് ഏറിവന്നാല്‍ അറുപതടി ദൂരമേയുള്ളു കന്യാക്കോണിയില്‍ നില്ക്കുന്ന പാലയിലേക്ക്. ഇന്ന് വാര്‍ദ്ധക്യം അധികരിച്ച് മുരടിച്ചു നില്ക്കുന്ന ആ പാലമരം അക്കാലത്തൊക്കെ അതീവ സുന്ദരിയായിരുന്നു. അയല്പക്കത്തെ ചില പഴയ ആള്‍ക്കാരെങ്കിലും ആ പാലമരത്തില്‍ വസിക്കുന്നവളെ കണ്ടിട്ടുണ്ടത്രേ. അവരെക്കാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അല്പം പ്രായമൊക്കെയായ ശേഷം നിലാവുള്ള ചില രാത്രികളില്‍ മുറുക്കാനും ചവച്ചുകൊണ്ട് തെക്കേ മുറ്റത്ത് പാതിരാവുകഴിയുവോളം ഇരുന്നിട്ടുമുണ്ട്. യക്ഷി അനുഭവത്തിന്റേതായ ഒരു കവിത വലിയൊരു സ്വപ്നമായിരുന്നു. പലവുരു ശ്രമിച്ചെങ്കിലും തൃപ്തികരമായി ഒരു വരിപോലും ഉറന്നില്ല, ഉള്ളില്‍.

അങ്ങനെയിരിക്കെ എംഫില്‍ പഠനകാലത്തെ ഒരു അവധിദിവസം   പകല്‍വായനയും എഴുതാനുള്ളആഗ്രഹവുംഒക്കെയായി പടിഞ്ഞാറുവശത്തെ ഇളം പ്ലാവിന്റെ ചുവട്ടിലിരിക്കുമ്പോഴാണ് വെള്ളിയാഴ്ചയുടെ ആദ്യവരികള്‍ ഉടല്‍പൂണ്ടത്. എഴുതാന്‍ തുടങ്ങിയതുംവരികളൊന്നൊന്നായി വന്നു. എഴുത്തുകഴിഞ്ഞു വായിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. അന്നത്തെ ഇരിപ്പു നിര്‍ത്തി എഴുന്നേല്ക്കാന്‍ തുടങ്ങുമ്പോഴാണ് വേറെയും ചിലത് ഉള്ളീല്‍ ശേഷിക്കുന്നുണ്ടെന്നു തോന്നിയത്. പേനയെടുത്ത് നിര്‍ത്താതെഴുതി- പ്രണയജലധി. തുടര്‍ന്നുള്ള വായനകളില്‍ഈ കവിതയ്ക്കാണ് കൂടുതല്‍ തിരുത്തുകള്‍ ആദ്യം ചെയ്തത്. അത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍പ്രസിദ്ധീകരിക്കപ്പെട്ടു.

ഇങ്ങനെയൊക്കെയാണ് കവിതയിലെന്റെ ജാതകങ്ങള്‍. അപ്രതീക്ഷിതമായി പിറക്കുന്ന ചിലതിനൊക്കെ അപ്രതീക്ഷിതമായ സ്വീകരണം ലഭിക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇതാ അങ്ങനെയൊരനുഭവം. കഴിഞ്ഞ ശനിയാഴ്ച പത്തുമണിവരെ കൂട്ടുകാരോടൊപ്പം ചിലവഴിച്ച് വീട്ടിലെത്തി കഞ്ഞികുടിയും കഴിഞ്ഞ് ഫേസ്ബുക്കും തുറന്ന് പലതും നോക്കി പാതിരാവു കടന്നുപോകുന്നതറിയാതെ ഇരുന്നു. ഒടുവിലെപ്പോഴോ എന്തെങ്കിലും എഴുതിയാലോ എന്നു തോന്നി. ഒന്നും എഴുതാനുണ്ടായിരുന്നില്ല. എന്നിട്ടും എന്തെങ്കിലും എഴുതേണ്ടതാണെന്ന ശാഠ്യം കാരണം വെറുതെ ഓരോന്നു കുറിച്ചു തുടങ്ങി. ഓരോ വരി കഴിയും തോറും പുതിയ വെറും വരികള്‍ തോന്നിത്തോന്നി വന്നു.....അങ്ങനെ രാത്രി 1. 35ന് അത് പോസ്റ്റുചെയ്തു.... പത്തുമിനിട്ടുകഴിഞ്ഞ്  ഉറങ്ങാനായി ഫേസ്ബുക്ക് പൂട്ടുമ്പോള്‍ത്തന്നെ ഇഷ്ടം സൂചന ഒന്നുരണ്ടെണ്ണം വന്നു കഴിഞ്ഞിരുന്നു. പത്തിലേറെ ഇഷ്ടങ്ങള്‍ വന്നു കഴിഞ്ഞപ്പോള്‍ ആണ് കവിതാസ്പെഷല്‍ കൂട്ടങ്ങളിലേക്ക് അത് കൊടുത്തത്. ഓരോന്നില്‍ നിന്നും കുറെയധികം ഇഷ്ടങ്ങളും കമന്റുകളും വന്നുകഴിഞ്ഞു ഇതുവരെ.  ചിലകവിതകളുടെ ജാതകം ഇങ്ങനെ വിചിത്രമാണ്. ഇതാണ് പാതിരാവില്‍ കുറിച്ചിട്ടആ വരികള്‍(പേര് ഇന്നലെ കൊടുത്തതാണ്)


ഉറക്കം വരാഞ്ഞല്ല
!!!!!!!!!!!!!!!!!!!!!!!!

ഉറക്കം വരാഞ്ഞിട്ടല്ല
പതിവതായിപ്പോയതിനാല്‍
പാതിരാവായിട്ടും
ഉറങ്ങിയിട്ടില്ല ഞാന്‍

താഴത്തെ വീട്ടിലെപ്പട്ടികള്‍
കലിപ്പോടെ കുരയ്ക്കുന്നുണ്ട്
ഉള്‍മുറികളിലെ കൂര്‍ക്കം
ചങ്കിലേക്കുറ്റുവീഴുന്നുണ്ട്

പെയ്തമഴയുടെ കന്നിവീര്യം
ചെന്നിയില്‍
തുടിയ്കുന്നുണ്ട്

ഉറക്കം വരാഞ്ഞിട്ടല്ലേയല്ല,
പാതിരാവായിട്ടും
ഉറങ്ങാനാവുന്നില്ല.

മുമ്പിലീ സ്ക്രീനിന്‍ വെട്ടം
തുള്ളിനില്കുമ്പോള്‍
ഭൂവിന്‍
അന്യമൂലകളില്‍ നിന്നും
സന്ദേശരക്താക്ഷരം
നെറ്റിയില്‍ കത്തിച്ചുംകൊണ്ടീപ്പേജു
തിളങ്ങുമ്പോള്‍
കണ്ണുകള്‍ അടഞ്ഞാലും
അടയ്ക്കാനാവുന്നില്ല.

താഴത്തെവീട്ടിലെപ്പട്ടികള്‍
ചങ്ങലപറിച്ചേക്കാം...............




++++++++++++++++++++++++++++++

 പിന്‍കുറി:

അല്ല, ഇപ്പോഴും മനസ്സിലാവുന്നില്ല.
എന്താ ഈ കവിത?



No comments: