Friday, April 18, 2014

ഇലക്കാറ്റൊടുങ്ങി

ഗബ്രിയല്‍ ഗാര്‍സ്യാ മാര്‍ക്കേസിനെ പരിചയപ്പെടുന്നത് മുന്നു പതിറ്റണ്ടുകള്‍ക്കപ്പുറമാണ്. പ്രീഡിഗ്രിക്കാലത്ത്. ആയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജി. മധുസൂദനന്‍ എഴുതിയ ' മൃത്യുവശ്യത നമ്മെ അദൃശ്യരാക്കുന്നു' എന്ന ലേഖനം മാര്‍ക്കേസ് എന്ന വലിയ എഴുത്തുകാരനെക്കുറിച്ചുള്ള ഒരാമുഖവും മാജിക്കല്‍ റിയലിസം എന്ന വാക്കും പുതുതായി എന്നില്‍ പകര്‍ന്നു. The Chronicle of A Death Foretold' ഇംഗ്ലീഷ് പതിപ്പു വായിച്ചതിന്റെ ആസ്വാദനക്കുറിപ്പായിരുന്നു ആ ലേഖനം. അതിന്റെ കഥാസൂചന വല്ലാത്തൊരു ആസക്തിയുണര്‍ത്തി .മാര്‍ക്കേസിന്റെ കൃതികളിലേതെങ്കിലും വായിക്കുന്നത് സ്വപ്നം കാണാന്‍ തുടങ്ങി. ഡി സി ബുക്സ് മാര്‍ക്കേസിനു നോബല്‍ സമ്മാനം ലഭിച്ചതിനോടനുബന്ധിച്ച് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ' മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് ലഭിച്ചു. വായിച്ചുവെങ്കിലും എന്തുകൊണ്ടോ അതത്ര മഹത്തായി തോന്നിയില്ല. അതിന്റെ ഭാഷ വല്ലാതെ മടുപിക്കുന്നതായി തോന്നുകയും ചെയ്തു. തുടര്‍ന്നെപ്പോഴൊക്കെയോ ഏതോ ലിറ്റില്‍ മാഗസിനുകളില്‍ നിന്നും ഒന്നോ രണ്ടോ കഥാവിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ വായിച്ചുവെങ്കിലും മാര്‍ക്കേസിനെ വായിച്ചു എന്നു പറയാറായത് മൂന്നു നാലുകൊല്ലം കൂടിക്കഴിഞ്ഞ് ' In Evil Hour', ' The Leaf Storm' എന്നീ നോവലുകളുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കാനായതോടെയാണ്. യഥാര്‍ഥ കൃതിയുടെ ഏതാണ്ടരികിലെത്തിയ ഒരു തോന്നല്‍ ഉണ്ടായി. 

ഫിഡല്‍ കാസ്ട്രോയും മാര്‍ക്കേസും- കാരിക്കേച്ചര്‍
ശരിക്കുപറഞ്ഞാല്‍ Evil Hourലെയും Leafstormലെയും ചെറുനഗരത്തിന്റെ ചിത്രങ്ങള്‍ മനസ്സില്‍ വല്ലാതെ പതിഞ്ഞു. ഞാലീക്കണ്ടമെന്ന ഞങ്ങളുടെ ചെറുഗ്രാമത്തിന്റെ ചിത്രങ്ങളുമായി അത് കൂടിക്കുഴയാന്‍ തുടങ്ങി. മാര്‍ക്കേസ് തന്റെ മാന്ത്രികമായ ആഖ്യാന ശൈലികൊണ്ട് എന്റെ മനസ്സിനെ അടിപ്പെടുത്തി. അന്ന് ഏറണാകുളത്തു ജോലിയുള്ള സര്‍ക്കാരണ്ണന്‍ എന്നു വിളിക്കുന്ന എസ്. മോഹനകുമാര്‍ ഏലൂര്‍ ലെന്‍ഡിംഗ് ലൈബ്രറിയില്‍ നിന്നു സംഘടിപ്പിച്ചു കൊണ്ടുവന്നതായിരുന്നു ആ പുസ്തകങ്ങള്‍. മറ്റു മാര്‍ക്കേസ് പുസ്തകങ്ങള്‍ കൊണ്ടു തരാമോ എന്ന് അണ്ണനോട് ചോദിച്ചെങ്കിലും പലതും ഓട്ടത്തിലായതിനാല്‍ അതു വീണ്ടും നീണ്ടു.


യോസ, ഹോസെ ഡൊനോസോ, മാര്‍ക്കേസ്
ജോലികിട്ടി കോട്ടയത്തെത്തിയതോടെ പുസ്തകക്കൂട്ടായ്മകള്‍ വളര്‍ന്നു. ' The Autumn of the Partriarch' കിട്ടിയത് ലെറ്റേഴ്സില്‍ അന്നു പഠിച്ചുകൊണ്ടിരുന്ന പാര്‍വതിയില്‍ നിന്നുമാണ്. തുടര്‍ന്ന് ലെറ്റേഴ്സില്‍ വിദ്യാര്‍ഥിയായെത്തിയതോടെ, മാര്‍ക്കേസിന്റെ അതുവരെയുള്ള ഏതാണ്ടെല്ലാ കൃതികളും യോസ, ഫുവന്റസ്, കോര്‍ട്ടസാര്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ബൂമിന്റെ മറ്റു നെടുംതൂണുകളൂടെ ഗ്രന്ഥങ്ങളും കരഗതമായി.

One Hundred Years of Solitudeന്റെ അവസാനതാളുകള്‍ മഴയത്തൂടെ കോട്ടയത്തേക്കു കുതിക്കുന്ന പരശുരാം എക്സ്പ്രസ്സിന്റെ വാതില്കല്‍ നിന്ന് ശ്വാസം വിടാതെ വായിച്ചത് മറക്കവയ്യ. 'Before reaching the final line, however, he had already understood that he would never leave that room, for it was foreseen that the city of mirrors( or images) would be wiped out by the wind and exiled from the memory of men at the precise moment when Aureliano Babilonia would finish deciphering the parchments, and that everything written on them was unrepeatable since time immemorial and forever more, because races condemned to one hundred years solitude did not have a second opportunity on earth' എന്ന അവസാനവാചകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കോട്ടയത്തിനു തൊട്ടുമുന്‍പുള്ള വിശാലമായ പാടത്തിന്റെ നടുവിലെത്തിയിരുന്നു. കൊടൂരാറ്റിനു മീതെയുള്ള പാലം കടക്കുമ്പോള്‍ പെട്ടെന്നു ചരിഞ്ഞടിച്ച കാറ്റ് എന്നെയും പുസ്തകത്തെയും മഴയില്‍ കുതിര്‍ത്തു. വാചകം തീരുമ്പോള്‍ വണ്ടി  ഒന്നാമത്തെ തുരങ്കത്തിലേക്കു നൂണുകയറുകയായിരുന്നു.

അരക്കത്തക്കയിലെ മാര്‍ക്കേസ് മ്യൂസിയം
 അക്കൊല്ലം തന്നെയാണെന്നു തോന്നുന്നു My Macondo എന്ന സ്വന്തം ചിത്രവുമായി ഡാന്‍ വെല്‍ഡണ്‍ എത്തിയത്. കോട്ടയം നഗരത്തിലെവിടെയോ ഒരിടത്തുവച്ച് അതുകണ്ടതോര്‍മ്മയുണ്ട്. 

നോവലിലെ എന്റെ പ്രിയങ്ങളും ആസക്തികളും മാറി മറിഞ്ഞുകൊണ്ടിരുന്നു. യോസ, പാമുക്ക് , മുറാകാമി എന്നിങ്ങനെ............ പക്ഷേ മാര്‍ക്കേസ്, ഒരു സംഭവം തന്നെയാണെന്ന മനഃസ്ഥിതി ഒരിക്കലും മാറിയില്ല. മാര്‍ക്കേസ് കൃതികളില്‍ത്തന്നെ എന്റെ ഇഷ്ടങ്ങള്‍ ഇങ്ങനെ പോകുന്നു. One Hundred Years of Solitude ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു മഹാവൃക്ഷമാണ്.  എങ്കിലും ഘടനകൊണ്ടും ചടുലതകൊണ്ടും ആഖ്യാനത്തിന്റെ കറതീര്‍ന്ന മികവുകൊണ്ടും മുന്നിട്ടു നില്ക്കുന്നതായി എനിക്കു തോന്നുന്നത് The Chronicle of A Death Foretold തന്നെ. കഥകളില്‍ Monologue of Isabel watching it rain in Macondoയും.
ഏറ്റവും വിചിത്രമായും മാന്ത്രികമായും തോന്നുന്നതോ, നിറങ്ങളും ഗന്ധങ്ങളും ഒക്കെ വന്യമായ ചാരുതയോടെ അനുവാചകനിലേക്ക് ചാട്ടിയിറക്കാന്‍ പ്രാപ്തമായ ആ ആഖ്യാനവൈഭവം തന്നെ. എന്തൊരു വന്യതയാണതിന്! എന്തൊരു കവിതയാണ്! അവസാന കൃതികളിലേക്കു വരുമ്പോള്‍ പാടേ ചോര്‍ന്നുപോയതും ഈ ഒരു വശ്യത തന്നെ.
മക്കോണ്ടോയുടെ വന്യമായ സംസ്കൃതി, 
വാഴപ്പഴത്തിന്റെയും പേരയ്ക്കയുടെയും ഗന്ധം വഹിക്കുന്ന കാറ്റ്, ആനക്കൊണ്ടകള്‍ അലറിയാര്‍ക്കുന്ന വന്യതയിലൂടെ നീളുന്ന മഹാനദിയിലെ തോണിയാത്ര, ചിത്രശലഭങ്ങള്‍ പെയ്യുന്ന കാഴ്ചകള്‍, വിചിത്രസ്വഭാവികളായ മനുഷ്യര്‍........ ഗാബോ, പ്രിയപ്പെട്ട ഗാബോ, താങ്കള്‍ സൃഷ്ടിച്ച ലോകം അതിഗംഭീരം തന്നെ. ലോകത്തെയാകെ വിസ്മയത്തിന്റെ ചിറകുകളിലേറ്റിയ കഥാകാരന് ഇനി അപരലോകങ്ങളുടെ വിശാലതയിലേക്കു കുതിക്കാം. സാര്‍ഥകമായ ഒരു കഥപറച്ചിലിന്റെ പൂര്‍ണ്ണ സംതൃപ്തിയോടെ.