Saturday, November 22, 2014

മഞ്ഞോര്‍മകള്‍

കുന്നിന്നുച്ചിയില്‍ മഞ്ഞുപെയ്യുന്ന നേരം കട്ടി-
ക്കമ്പിളിത്തുണിപ്പുതപ്പൊന്നുമേ ധരിക്കാതെ
അസ്ഥിയെത്തുളയ്ക്കുന്ന കാറ്റിനെ നേരിട്ടന്തി
വെട്ടത്തില്‍ മിഴിനട്ടു നിന്നകാലവുമുണ്ട്.....

മറ്റൊരോര്‍മ്മയില്‍,ത്തലക്കാവേരിക്കുന്നിന്‍മേലെ
മുറ്റിയപുകമഞ്ഞില്‍ കണ്ണുഴന്നറിയാതെ-
യൊറ്റയ്ക്ക് കൈയ്യില്‍ക്കോര്‍ത്ത പുല്ലിനെച്ചുറ്റിപ്പിടി-
ച്ചെത്രമേല്‍ നിമിഷങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്

ഉത്സവക്കാലം ധനുമാസത്തില്‍ മഞ്ഞില്‍ക്കുളി-
ച്ചെത്രയോ രാവോര്‍മ്മകള്‍, പിന്നെത്ര നിലാശയ്യ
ബസ്സിന്റെജനല്‍ഷട്ടര്‍താഴ്താതെ കിലോമീറ്റ-
റെത്രയോ പിന്നിട്ടൂയലാടുന്ന സഞ്ചാരങ്ങള്‍...

വൃശ്ചികം പിറന്നിട്ടേയുള്ളു രാവിനും കരു-
ത്തിത്രയേയായിട്ടുള്ളു, പതിരാവായേയുള്ളു.
ജന്നലില്‍ക്കൂടിച്ചിന്നിയെത്തുന്ന തണുപ്പിന്റെ
കുഞ്ഞുനാവാടുമ്പോഴേയിന്നിതാവിറയ്ക്കുന്നു!


No comments: