Friday, November 21, 2014

പറമ്പില്‍ പലതും നടക്കുന്നുണ്ട്

മുറ്റത്ത് മന്ദാരം നട്ടപ്പോള്‍
അവന്‍ സ്ഥാനമൊന്നും നോക്കിക്കാണുകില്ല.
കിളികളെ ഊട്ടിയിരുന്നതിനും
നേരം കാലം ശ്രദ്ധിച്ചിരിക്കില്ല.
നടന്നുപോയവഴികളില്‍
കാല്പാടുകള്‍ പതിഞ്ഞിടുണ്ടോ എന്ന്
പിന്തിരിഞ്ഞു നോക്കിയ ചരിത്രമില്ല
അവന്.


സ്വന്തം കാല്പാടുകള്‍
നന്നായി പതിഞ്ഞിട്ടുണ്ടോ എന്ന്,
നിഴല്‍ പിന്നില്‍ത്തന്നെയുണ്ടോ എന്ന്
ശങ്കിക്കുന്നവരുണ്ടാവാം
പാറപ്പുറത്തു പാടുവീണില്ലല്ലോ എന്ന്
വിഷമിച്ച്
ദേവശില്പിയെ വരുത്തി
സ്വന്തം പാദം കൊത്തിവയ്പ്പിക്കുന്നവരുണ്ടാവാം
എവിടെയെങ്കിലും
മറ്റാരുടെയെങ്കിലും കാല്പാടൊന്നു തെളിഞ്ഞതുകണ്ടാല്‍
കലിയോടെ അതു മായ്ക്കുന്നവരും

അവന്‍ അക്കൂട്ടത്തിലൊരാളായിരുന്നില്ല.

തെച്ചിയും തുളസിയും
ആരാണു തങ്ങളെ നട്ടതെന്നതിനെക്കുറിച്ച്
തലപുകയാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
അതില്‍ച്ചേക്കേറുന്ന കിളികള്‍ക്ക്
ചെടികള്‍ വളര്‍ന്നതുകണക്കാക്കാതെ
തരം കിട്ടമ്പോഴൊകെ വെള്ളം പകരുകയും
നിഴല്‍പറ്റിനിന്ന്
അവയോടു സംസാരിക്കുകയും ചെയ്യുന്നവന്റെ
ചരിതത്തില്‍ വലിയ താത്പര്യം കാണില്ല.
മഴുവുമായി വരുന്നവന്റെ
മുഖം
ഇവയൊന്നും മറക്കില്ല.

ഭിത്തിചിത്രങ്ങള്‍
മായിച്ചു
കളിച്ച് പായുന്നതിനിടയില്‍
കുറുമ്പന്‍ കുട്ടി
ആകാശത്തേക്കു കൈയാഞ്ഞു വീശിക്കൊണ്ട് പലകുറി
ചാടിനോക്കി.
കുരുവിയുടെ രൂപമുള്ള
മേഘം
കിഴക്കോട്ട് ഒഴുകിനീങ്ങിക്കൊണ്ടേയിരുന്നു.............

No comments: