Saturday, February 22, 2014

നിക്കാനോര്‍ പാറ കവിത ചൊല്ലുമ്പോള്‍

സെര്‍വാന്റിസ് പുരസ്കാരം നേടിയ ചിലിയന്‍ മഹാകവി നിക്കാനോര്‍ പാറ കവിതചൊല്ലുന്നതിന്റെ യൂട്യൂബ് ലിങ്ക് ചേര്‍ക്കുന്നു. http://www.youtube.com/watch?v=10NobVKg7foഅന്യമായ ഭാഷയാണെങ്കിലും വിചിത്രമായ ഒരീണവ്യവസ്ഥയില്‍ കവിത സംവദിക്കുന്നില്ലേ എന്നു തോന്നും. കവിതയുടെ പേര് സാങ്കല്പിക മനുഷ്യന്‍ എന്നാണ്. ബാല്‍ക്കണിയില്‍ കവി പ്രത്യക്ഷപ്പെടുന്നതും കാത്തുനില്ക്കുന്ന ജനക്കൂട്ടം വിചിത്രമായ ഒരു കാഴ്ചതന്നെയല്ലേ. 'സാങ്കല്പിക മനുഷ്യ'ന്റെ ഇംഗ്ലീഷ് പരിഭാഷ തപ്പിയിട്ടുകിട്ടിയില്ല. പാറയുടെ മറ്റു രണ്ടു കവിതകളുടെ ക്ഷിപ്ര വിവര്‍ത്തനം ചേര്‍ക്കുന്നു.



യുവകവികളേ,

ആവുന്നതുപോലെയെഴുതുക
നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍
ഒരു രീതിയേ ശരിയുള്ളു എന്ന വിശ്വാസം
തുടരാന്‍ ഇടമില്ലാത്തവണ്ണം
ഒഴുകിയിട്ടുണ്ടുചോര പാലത്തിനടിയിലൂടെ

കവിതയില്‍ എന്തും അനുവദിക്കപ്പെട്ടിരിക്കുന്നു.

ഈ ഒരൊറ്റ നിയമമനുസരിച്ചേ
ശൂന്യമായൊരു താളിനെ ജീവന്‍വയ്പ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയൂ...




മുന്നറിയിപ്പ്

തീപിടുത്തമുണ്ടായാല്‍
എലിവേറ്ററിനു പകരം
കോവേണി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക, എല്ലായ്പ്പോഴും
മറിച്ചൊരു അറിയിപ്പു വരുന്നതുവരെ


പുകവലിക്കരുത്
മൂത്രമൊഴിക്കരുത്
അപ്പിയിടരുത്
റേഡീയോ കേള്‍ക്കരുത്
മറിച്ചൊരു നിര്‍ദ്ദേശമുണ്ടായില്ലെങ്കില്‍
ഓരോ തവണ ഉപയോഗം കഴിഞ്ഞും
ദയവായി
ടോയ്ളെറ്റ് ഫ്ലഷുചെയ്യുക
സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
തീവണ്ടിയിലൊഴികെ
സഹയാത്രികനെക്കുറിച്ചൊരു
ചിന്തവേണം
മുന്നേറുക ക്രിസ്ത്യന്‍ പോരാളികളേ
സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍
നഷ്ടപ്പെടുവാന്‍ നമുക്കില്ലയൊന്നും
എങ്കിലും പരമപിതാവിനു ജീവപ്രണാമം
പുത്രനും പരിശുദ്ധാത്മാവിനും
മറിച്ചൊരു അറിയിപ്പും വന്നിട്ടില്ലെങ്കില്‍
സാന്ദര്‍ഭികമായി പറയട്ടെ
ഈ സത്യങ്ങള്‍ സ്വയം സമര്‍ഥിക്കപ്പെടുന്നവയായി
നാം കാത്തുസൂക്ഷിക്കുകയാണല്ലോ
അതായത് മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടവരാണെന്നും
സ്രഷ്ടാവിനാല്‍
പരസ്പരം യോജിക്കാത്ത ചില
അവകാശങ്ങളാല്‍
പുഷ്ടിപ്പെടുത്തപ്പെട്ടവരാണെന്നും
ഉദാഹരണത്തിന് : പ്രാണന്‍,
സ്വാതന്ത്ര്യം & ആനന്ദാസക്തി&
ഒടുക്കത്തേതെങ്കിലും ഒട്ടും അപ്രധാനമല്ലാത്തതായി
2 + 2 നുത്തരം 4 ആണെന്നും
മറിച്ചൊരു നിര്‍ദ്ദേശം ഉണ്ടാവും വരെ


പിന്‍കുറിപ്പ്: നിക്കാനോര്‍പാറയുടെ 'സാങ്കല്പിക മനുഷ്യന്‍' എന്ന കവിതയുടെ പ്രചോദനമുള്‍ക്കൊണ്ടു വരഞ്ഞ ചിത്രമാണ് കൊടുത്തിട്ടുള്ളത്. ഡീവിയന്റ് ആര്‍ട്ട് എന്ന സൈറ്റിനോടു കടപ്പാട്.

No comments: