Thursday, May 23, 2013

കുംഭം


കുംഭസംക്രമത്തിന്‍നാള്‍
വാതില്‍മെല്ലവേചാരീ-
ട്ടന്തിമഞ്ഞളിപ്പിലേ-
ക്കിറങ്ങിപ്പോയാനൊരാള്‍
മങ്ങിയവെട്ടം ചാര്‍ത്തി
നിഴലായ്പ്പോയോന്‍
കണ്ണുമഞ്ഞളിച്ചിരിക്കയാ-
ലാരെന്നു തിരിഞ്ഞില്ല.

കുംഭമോ ക്രൗര്യം പൊള്ളും
കൂര്‍ത്ത ചുംബനങ്ങളാ-
ലുള്ളിലെയീര്‍പ്പം തോര്‍ത്തി
പ്രാണനെയൂറ്റീടുമ്പോള്‍
കത്തുന്ന പ്രണയത്തി-
നാശ്ലേഷവര്‍ഷങ്ങളാല്‍
ഉറ്റതെല്ലാമേയെടു-
ത്തെന്നിലേക്കാണ്ടീടുമ്പോള്‍...........

കുംഭമങ്ങനെതന്നെ,
പ്രാര്‍ഥനാബന്ധം കൊണ്ട
നിര്‍നിദ്രരാവിന്‍പുണ്യം
ഭസ്മമായ് ചാര്‍ത്തിക്കൊണ്ടും
ഉന്നിദ്രമലര്‍ച്ചയോടാര്‍ത്തു
കാവുകള്‍ തീണ്ടി
പള്ളിവാളിളക്കു-
ന്നൊരുച്ചതന്‍ രൗദ്രം കാത്തും............

വിങ്ങലിന്‍ ചുവരുകള്‍-
ക്കുള്ളിലെ മുഖങ്ങളോ
സന്നിബാധിച്ചും
ഭ്രാന്തന്‍കണ്ണൂകള്‍ മിഴിപ്പിച്ചും.
ഒന്നുമേ തിരിച്ചറി-
ഞ്ഞീടുക വയ്യാ 
ചൂടാല്‍തെല്ലിട തളര്‍ന്നുഞാന്‍
മയങ്ങിപ്പോയിക്കാണും................
കുംഭസംക്രമസന്ധ്യാ
വേളയിലൊടുക്കത്തെ
അങ്കവസ്ത്രവുമൂരി-
ക്കളഞ്ഞേ പോയോനാരോ?

ബന്ധുവോ പിണങ്ങനോ
ഒന്നുമേയല്ലാത്തോനോ
ഒന്നിലും തെളിയാതെ
യെങ്ങുമേ കാണുന്നോനോ?
ഒന്നുമേയറിയില്ല.
അന്തിമാനത്തില്‍ത്തൂങ്ങും
അമ്പിളിക്കഷണത്തിന്‍
ദീപ്തിമാത്രമേ ശിഷ്ടം

കുംഭമങ്ങനെയല്ലോ
ആര്‍ത്തിയും പുകച്ചിലും
വിങ്ങുന്ന വേനല്‍ക്കാലം
കത്തിയാളീടും സര്‍വം.
തന്മകളാളിക്കത്തി
നില്പതിന്‍ തിളക്കത്തില്‍
മങ്ങാത്ത നിലാവായി
പൊങ്ങിനില്പവനാരോ?

No comments: