Tuesday, March 13, 2012

അന്ധകാരം

1981- 84 കാലങ്ങളില്‍ മാതൃഭൂമിആഴ്ച്കപ്പതിപ്പിന്റെ നവതരംഗം പേജുകളില്‍ നിറഞ്ഞുനിന്നിരുന്ന ചിലപേരുകള്‍ ഉണ്ട്- .ബി കൃഷ്ണകുമാര്‍, വി. ആര്‍ . മാധവന്‍, സെബാസ്ട്യന്‍, ജോസഫ് എന്നിങ്ങനെ തുടങ്ങി പോളി കെ. അയ്യംപള്ളി , ആശാ എന്‍. നായര്‍ എന്നൊക്കെ വരെ. ഇതൊക്കെ ഓര്‍മ്മയാണ്.  വീടിന്റെ തെക്കെയറ്റത്തെ ഷോവോളിനകത്ത് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ആരും തൊടാതെ പൊടിപിടിച്ചും പൂതലിച്ചുമിരിക്കുന്ന രണ്ടായിരത്തോളം ആഴ്ചപ്പതിപ്പികളുടെ ഇടയില്‍ അവയെല്ലാം ഉണ്ടുതാനും ( ഇനിയവതിരഞെടുക്കാനുള്ളധൈര്യമോ ശരീരബലമോഇല്ല. 1982 മുതലാണ് - സെക്കന്‍ഡ്പ്രീഡിഗ്രി പഠിക്കുന്നകാലം - ഞാന്‍ ആഴ്ചപ്പതിപ്പ് സ്ഥിരമായി സ്വന്തമായി വാങ്ങാന്‍ തുടങ്ങിയത്. ഓരോ ലക്കവും ദിവ്യമായി ചുളുങ്ങാതെ മടങ്ങാതെ നമ്പറിട്ടു സൂക്ഷിക്കുകയും ചെയ്തു. താമസിയാതെ കലാകൗമുദിയും  - അതിനു നമ്പറിടേണ്ട കാര്യമില്ലല്ലോ‌- അയിരത്തി ഒരുനൂറോളം മാതൃഭൂമി ഇങ്ങനെകൃത്യമായി നമ്പരിട്ടുസൂക്ഷിച്ചു . പിന്നെപ്പോഴോ വാരികയുടെ ശൈലിമാറ്റം സഹിക്കാനാവാതായപ്പോള്‍ വരുത്തുന്നതു നിര്‍ത്തി. പക്ഷേ പഴയ ലക്കങ്ങളുടെ ശേഖരം കാര്യമായിത്തന്നെ സൂക്ഷിച്ചു വന്നതാണ് . 2001 കാലത്തെപ്പോഴോ പെങ്ങള്‍ ബി. എഡ്. പഠിച്ചസമയത്ത് നാത്തൂന്മാര്‍ രണ്ടുപേരും കൂടി അടുക്കില്‍ നിന്നും ചിലതെടുത്തു. അതുകഴിഞ്ഞ് രണ്ടുകൊല്ലം തിരുവല്ലയില്‍ വാടകത്താമസം കൂടി വേണ്ടി വന്നതോടു കൂടി വീക്കിലികള്‍ സ്പര്ശമേല്ക്കാതെ നശിക്കാന്‍ തുടങ്ങി. ഇപ്പോള്‍ തൊടാന്‍പോലും പേടിക്കുന്നവസ്ഥയിലുമായി.) എഴുതാനുള്ളൊരു താത്പര്യം വേരെടുത്തു തുടങ്ങി യ കാലമായിരുന്നതുകൊണ്ട് നിരന്തരം കാണുന്ന പേരുകളെയും അവരെഴുതുന്നതിനെയും അസൂയയോടെയും വരും കാലത്തിന്റെ സാഹിത്യം നയിക്കാന്‍ പോകുന്നവരെന്ന ആരാധനയോടെയും ശ്രദ്ധിക്കാറുണ്ടായിരുന്നു . ഇക്കാലത്തു നടന്ന, മാതൃഭൂമി വിദ്യാര്ഥികള്‍ക്കു വേണ്ടി നടത്തിയ, സാഹിത്യമത്സരത്തില്‍ വിജയിച്ചവരുടെപേരും അതേപോലെതന്നെ മനസ്സില്‍ തറച്ചു.കഥയ്ക്കും ലേഖനത്തിനും സമ്മാനം നേടിയ വത്സലന്‍ വാതുശ്ശേരി, കഥയില്‍ സമ്മാനം ലഭിച്ച ജി. അശോക് കുമാര്‍ കര്‍തതാ, ലേഖനത്തിനുസമ്മാനം ലഭിച്ച ജോണി പുല്ലുവഴി, കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടി യ ബി. കൃഷ്ണകുമാര്‍ , രണ്ടാം സമ്മാനം കിട്ടി യ വി. ആര്‍ . മാധവന്‍ എന്നീ പേരുകള്‍ .  കൃഷ്ണകുമാറിന്റെ ' അന്ധകാരം ' എന് നകവിത മിക്കവാരും വരികള്‍ ഇപ്പോഴും ഞാനോര്ക്കുന്നുണ്ട് . '  പുകയുന്നചുണ്ടിന്നുചഷകം ചെരിക്കുവാന്‍ നിറകുംഭമേന്തുന്ന മാറിടങ്ങള്‍
താഴുന്നകൈകള്‍ക്കു താവളം തീര്‍ക്കുവാന്‍ താരുണ്യമേന്തും നിതംബബിംബം
തരികയില്ലെന്നുള്ളൊരാവാശി പ്രേമാര്‍ഥിതന്‍ പുരുഷത്വശോധനാ മാര്‍ഗമാണോ?
ഒടുവിലെന്‍ കൈകള്‍ നിന്നുടയാടയില്‍ രണ്ടുപിടയുന്നസര്‍പങ്ങളായിവീണു
വ്രതശുഷ്കതാ യെമൂടിത്തിമിര്‍ത്തൊരു കരിമുകില്‍ പൊട്ടിച്ചിരിച്ചുതാണു
ഇരുളിന്റെകമ്പളം പൊക്കീനിലാവിന്റെനരകപ്രകാശം നിഴല്‍ ചുരത്തീ......

മുറിവില്‍ മുളകരയ്ക്കുന്നനിലാവിന്റെ കനിവില്‍ നിന്‍ തേങ്ങല്‍ കലര്‍ന്നനേരം
ഒരുകടല്‍ വറ്റിച്ചചുണ്ടില്‍ ഞാന്‍ സാന്ത്വനവചനം തിരയുകയായിരുന്നു
ചിരിപൂത്തചുണ്ടി ന്റെവിടവിലൊരുബീഡിയില്‍ ചിതഞാന്‍ കൊളുത്തുകയായിരുനന്നു. ................

മൃതിയിലും നിഞ്ചുണ്ടിലൊരുമന്ദഹാസത്തിന്‍ പ്രതികാരജ്വാലനിറഞ്ഞുനിന്നൂ
അതുകാണുവാന്‍ മാത്രമെത്തിഞാന്‍ ചുണ്ടിലെകറതീര്‍ന്നയാത്രാമൊഴിയുമായി...

  ഇവരൊക്കെ മലയാളസാഹിത്യത്തില്‍ സമീപഭാവിയില്‍ത്തന്നെജ്വലിച്ചുനില്‍ക്കാന്‍ പോകുന്ന നക്ഷത്രങ്ങളാണെന്നുഞാന്‍ സങ്കല്പിച്ചുപോയി. അവരുടെ പുതിയ പുതിയ സൃഷ്ടികള്‍ വന്നിട്ടുണ്ടോഎന്ന ആകാംക്ഷയോടെയായിരുന്നുഓരോപുതിയ ആഴ്ചപ്പതിപ്പും തുറന്നു താളുകള്‍ മറിക്കുന്നത്.
പക്ഷേ, ഇതൊന്നുമുണ്ടായില്ല.
ബി. കൃഷ്ണകുമാറിന്റെ' കലണ്ടര്‍ എന്നൊരു കവിതകൂടികണ്ടതായിഓര്‍മയുണ്ട്. മലയാളത്തിലെമികച്ചകവികളിലൊരാളായിവളരുമെന്നുഞാന്‍ കരുതിയ ആപേര് പിന്നൊരിക്കലും കേള്ക്കപോലുമുണ്ടായില്ല. വി. ആര്‍ . മാധവനും അതുപോലെ. വത്സലന്‍ വാതുശ്ശേരിയെ പലവട്ടം പല ഇന്റര്‍വ്യൂകളില്‍ കണ്ടു: വലിയൊരുഗവേഷണപ്രബന്ധക്കെട്ടും വഹിച്ച് പ്രത്യക്ഷപ്പെടുന്നരൂപത്തില്‍. കഥാകൃത്തായ വത്സലന്‍ വാതുശ്ശേരിയെ എല്ലാവരും മറന്നുപോയി. അശോക് കുമാര്‍ കര്‍ത്തയുടെ കാര്യവും അങ്ങനെതന്നെ. പക്ഷേ ഫേസ്ബുക്കിലൂടെ കുറെനാള്‍ മുന്പു കണ്ടെത്തുമ്പോള്‍ അദ്ദേഹവും കഥാകൃത്തിന്റെ അങ്കി അഴിച്ചുകളഞ്ഞിരുന്നു. അന്നത്തെ ജോസഫ്  തന്നെയാണെന്നു കരുതുന്നു കവി എസ്. ജോസഫ്. ആശാ എന്‍ . നായര്‍ ആശാലതയെന്ന വേഷം ധരിച്ചെത്തി . ആശയും ആ പഴയകാലത്തെക്കുറിച്ചും അന്നത്തെ കവിതകളെക്കുറിച്ചും വലിയ ഓര്‍മകളൊന്നും സൂക്ഷിക്കുന്നില്ല. ' പരല്‍ മീനുകളുടെസൗഹൃദം' എന്നൊരുകവിതഞാന്‍ വ്യക്തമായും ഓര്‍ക്കുന്നുണ്ട്. ആശ പറയുന്നത് ആ ഒറ്റകവിതയേ ആ പംക്തിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്നാണ് .
അതെന്തുമാവട്ടെ, എവിടെപ്പോയീ മറ്റുള്ളവര്‍ ? പ്രത്യേകിച്ചും മുകളില്‍ ഞാനോര്‍ത്തു കുറിച്ചിട്ടവരികള്‍ ഒരു മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി എഴുതിയവയാണെന്നിരിക്കെ!
സാഹിത്യത്തിന്റെവഴികള്‍ ഇങ്ങനെയാ ണ് ( ലോകത്തിന്റെയും )തിളങ്ങുന്നതാരകങ്ങള്‍ നിമിഷം കൊണ്ടൂര്‍ന് ന് അന്ധകാരത്തിലേക്കു മറയുന്നു. ശൂന്യതകളില്‍ നിന്നും പുതിയ താരങ്ങള്‍ പൊടുന്നനെ പൊട്ടിയുണരുന്നു.....
പക്ഷേ, പ്രകാശവര്‍ഷങ്ങക്കിപ്പുറമുള്ളചിലയിടങ്ങളില്‍ പഴയതിളക്കങ്ങള്‍ ഓര്‍ക്കുന്നവരുണ്ടായേക്കാമെന്നുമാത്രം!!

No comments: