Friday, August 01, 2014

നിഴൽക്കാലം





ജാഗരൂകം

Wednesday, February4, 2009

നിഴലുകളുടെ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. 
മരങ്ങളുടെ ഓരംപറ്റി, ചുവരുകളോടു ചേര്‍ന്ന്, ജന്നല്‍ച്ചില്ലുകളില്‍ ശബ്ദമുയര്‍ത്താതെ നഖമുരുമ്മി നിഴലുകളായിരം. പതിനായിരം.  
നിഴലുകളുടെ സാമ്രാജ്യം.  
അടരടരായി, തുള്ളിതുള്ളിയായി നിഴലുകള്‍ പടര്‍ന്ന് നിഴലുകളുടേതുമാത്രമായ ഒരു ലോകം പുലരുകയായിരുന്നു. അതിനുമുന്‍പും നിഴലുകള്‍ ഉണ്ടായിരുന്നു. 
അവ ഈ വീടിനെ വലം വയ്ക്കുന്നുണ്ടണ്ടായിരുന്നു. 
വാഴത്തോപ്പിനുള്ളില്‍ പകലാകെ മര്‍മ്മരമുയര്‍ത്തിയത് കാറ്റുമാത്രമായിരുന്നില്ല. 
കരിഞ്ഞൊടിഞ്ഞ വാഴക്കയ്യുകളുടെ മറപറ്റി അവ അപ്പോഴും വിഹരിക്കുന്നുണ്ടായിരുന്നു. ആയിരമായിരമായിത്തന്നെ. 
രാത്രിയായതോടെ അവയ്ക്ക് സഞ്ചാരസ്വാതന്ത്ര്യം അപാരമായെന്നുമാത്രം. 
വെളിപ്പെട്ടുപോകുമോ എന്ന ഭയമില്ലാതെ, ഒരു മറയില്‍ ചുരുങ്ങാന്‍ ജാഗ്രത വേണ്ടാതെ, അവയ്ക്കിപ്പോള്‍ യഥേഷ്ടം സഞ്ചരിക്കാം.  
ഇപ്പോഴും മസ്സിലാകാത്തത്, വെളിപ്പെടുന്നതിന് എന്തിനാണിവയിത്രയും ഭയക്കുന്നതെന്നാണ്.  ഭയക്കുന്നിഴലുകള്‍ക്കിടയില്‍ ജീവിയ്ക്കുന്നതിന്റെ സാഹസം ബലപ്പെടുത്തുമ്പോഴും, ഈ ആയിരക്കണക്കിനു നിഴലുകളില്‍ ഒരെണ്ണമെങ്കിലും വെളിച്ചത്തിലക്കിറങ്ങിവരുമെന്നും മുഖം വെളിവാക്കുമെന്നുമുള്ള പ്രതീക്ഷ ഒരിക്കലും സഫലമാകത്തതിന്റെ സങ്കടം ചെറുതല്ല.  
എക്കാലവും ഇങ്ങനെ മറപറ്റി ഇവ ചുഴലം നില്ക്കുന്നതെന്തിനാണെന്നാണ് മനസ്സിലാവാത്തത്. 
സ്വന്തം നിലനില്പ് വെളിപ്പെടുത്താനാവാത്ത ജീവിതത്തിന്റെ അര്‍ഥം എന്താണ്? 
ഉണ്ടായിരിക്കുമ്പോഴും ഇല്ലാ എന്നു തോന്നിപ്പിക്കുന്ന അവയുടെ ജീവിതമാണ് അത്ഭുതപ്പെടുത്തുന്നത്.  
ഇനി അവ ഇല്ലാ എന്നു വന്നാലോ.  
ഇല്ല. നിഴലുകളേ ഇല്ലാത്ത ഒരു ലോകം സാധ്യമല്ല. 
ഈ മുറിപോലെ എല്ലാത്തിനും അര്‍ഥം നല്കുന്നത് ചുഴന്നു നില്ക്കുന്ന നിഴലുകളാണ്.  
അവയുടെ രതി, ക്രൌര്യം, പകപ്പ്, ജാഗ്രത, വിഷാദം, സന്ദിഗ്ധത ഒക്കെ നിറഞ്ഞുനില്ക്കുകയാണ് എങ്ങും.  
മുറ്റത്തെ ചൊരിമണലില്‍ കാല്‍വിരല്‍കൊണ്ട് അദൃശ്യചിത്രം വരഞ്ഞു നില്‍ക്കുന്ന ലജ്ജാലുവായ നിഴലിനോട് ജന്നല്‍പ്പാളിയോടു ചേന്ന് പതുങ്ങി നില്‍ക്കുന്ന നിഴല്‍ പറയുന്നത് ഇപ്പോള്‍ കേള്‍ക്കാകുന്നുണ്ട്  ഇതൊരു കോളടിക്കുന്ന കേസ്സുതന്നെയാടേയ്  
എന്താ, വല്ലോം കാണമ്പറ്റുന്നുണ്ടാ, രണ്ടാം നിഴല്‍ തുടുത്ത ആകാംക്ഷയോടെ ആരായുന്നു.  മഞ്ഞിനിടേല്‍ക്കൂടി കാണുന്നതുപോലാണെങ്കിലും, വെട്ടമടിച്ച് ആ നിറോം തിളക്കോമൊക്കെ ഫീലു ചെയ്യുന്നുണ്ട്. കുറേയുരുപ്പടി ദേഹത്തുതന്നെയൊണ്ട്. മുറിയുടെ അങ്ങേ ഭിത്തിയിലെ അലമാരയുടെ താക്കോല്‍ ആ കമ്പ്യൂട്ടര്‍ മേശേടെ വലിപ്പിലാ വെക്കുന്നത്, ഒന്നാം നിഴലിന്റെ മറുപടി.
  മടിയില്‍ വച്ചിരിക്കുന്ന കത്തിമുന തുടയിലുരുമ്മിയതിന്റെ അസ്വാരസ്യം കൊണ്ട് മുരണ്ട് മൂന്നാമത്തെ നിഴല്‍ വെന്റിലേറ്ററിലേക്ക് തുടരെത്തുടരെ കണ്ണയച്ചു. 
നാലാമത്തെ നിഴല്‍ അടുക്കളപ്പിറകിലൂടെ ഒരു മീന്‍മണത്തിന്റെ പരലുകള്‍ തേടി ഇടയ്ക്കിടെ കരഞ്ഞും മടുത്ത് ഒരിടത്തിരുന്ന് മുഖം നക്കിത്തുടച്ചും അലക്ഷ്യമായി മ്യാവൂ എന്ന് കരഞ്ഞും സമയം പോക്കുന്നു. 
വേറെയെത്രയോ നിഴലുകള്‍, തിരിച്ചറിയാനാവാത്ത വേറെയെത്രയോ കാമനകള്‍, പൂരിപ്പിക്കാനാവുമെങ്കില്‍ എത്രരേം വേണമെങ്കിലും സമയം കൊല്ലാന്‍ സഹായിക്കുന്ന സമസ്യകള്‍, മറപറ്റി, ഒളിനോക്കി ഈ രാത്രിയില്‍…  
എല്ലാ രാത്രികളും ഇങ്ങതെന്നെയാണെന്ന് തോന്നുന്നു. പകലുകളും. ചിലപ്പോളൊക്കെ ആ തോന്നല്‍ ഉണ്ടാവുമെങ്കിലും ഇന്നത്തെപ്പോലെ അതില്‍ മുഴുകാന്‍ തോന്നിയിട്ടില്ല എന്നു മാത്രം.  നിഴലുകള്‍ക്കിടയിലെ ഈ ജീവിതത്തിനും ഒരു സുഖമുണ്ട്. അതിന്റെ സാഹസികത ജീവിതത്തെ സമ്പന്നമാക്കുന്നുണ്ട്.  ഏകാന്തതയെ തുടച്ചുനീക്കുന്ന കൂട്ടായി കാവല്‍ നില്ക്കുന്നുണ്ട്.  
ഇതിലേതെങ്കിലും ഒരു നിഴല്‍ സങ്കോചം വെടിഞ്ഞ്, ഏതെങ്കിലും വിടവിലൂടെയോ, ജന്നലോ വാതിലോ തല്ലിത്തകര്‍ത്തോ കാമാസക്തിയോ കത്തിയോ ഒളിനീക്കിയാണെങ്കിലും മുന്നില്‍ വന്നു നില്ക്കുന്ന നിമിഷത്തെ പ്രതീക്ഷിക്കുന്നതിനും കൌതുകമുണ്ട്. വിചിത്രമായ ഒരു ക്ളൈമാക്സ് പ്രതീക്ഷിക്കുന്നതിന്റെ രസം.  കാത്തിരുന്നു മടുത്തു. 
Posted by Janakipaul at 11:39 PM

 ഈ ബ്ളോഗ് പോസ്റ്റ് ചെയ്ത് രണ്ടുമണിക്കൂര്‍ തികയും മുന്‍പ് ജാനകി പോള്‍ മൃഗീയമായി കൊലചെയ്യപ്പെട്ടു. അവരുടെ കിടപ്പുമുറിയുടെ ജന്നലിന്റെ അഴികളും ബാത്ത്റൂമിന്റെ വെന്റിലേറ്ററും അറുത്തുമാറ്റ്പ്പെട്ടിരുന്നു. കിടപ്പുമുറിയിലെ വാര്‍ഡ്റോബില്‍ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടി ജഡത്തിനു സമീപം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. കട്ടിലില്‍ ബന്ധിക്കപ്പെട്ടനിലയിലായിരുന്നു ജാനകിയുടെ ജഡം. മരിക്കും മുന്‍പും അതിനുശേഷവും അവര്‍ ബലാല്‍സംഗത്തിനിരയായി എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. മരിക്കും മുന്‍പ് ക്രൂരമായ രീതിയില്‍ അവര്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടു.  കണ്ണുകള്‍ രണ്ടും ചുഴന്നെടുക്കപ്പെടുകയും നാവ് അറുത്തുമാറ്റപ്പെടുകയും ചെയ്തിരുന്നു. ശരീരമാകെ നഖം കൊണ്ടും കത്തിത്തലപ്പുകൊണ്ടും വരഞ്ഞ മുറിവുകളുണ്ടായിരുന്നു. ഊറ്റമാര്‍ന്ന കവിതകള്‍ കൊണ്ടെന്ന പോലെ അത്യാകര്‍ഷകമായ മുഖകാന്തികൊണ്ടും സാംസ്കാരികരംഗത്ത് നിറസാന്നിദ്ധ്യം തെളിയിച്ച ജാനകി പോളിന്റെ മുഖം ആകെ വികലമാക്കപ്പെട്ട രീതിയിലായിരുന്നു. ശുചിയായി സൂക്ഷിക്കപ്പെട്ട മുറിയുടെ തറയിലും തൂവെള്ള നിറത്തിലുള്ള കിടക്കവിരിയിലും രക്തം ഒഴുകിപ്പരന്നു കിടന്നു. തറയില്‍ ശുക്ളം ഉണങ്ങിപ്പിടിച്ചപാടുകള്‍ ഉണ്ടായിരുന്നു. തറയില്‍ ഒഴുകിപ്പരന്ന ചോരച്ചാലില്‍ ഒരു പൂച്ചയുടെ കാല്പ്പാടുകള്‍ പതിഞ്ഞു കിടന്നിരുന്നു എന്നു മാത്രമല്ല ചോര നക്കിക്കുടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടണ്ടായിരുന്നു.  
ജാനകി പോളിന്റെ മരണം ആഴ്ച്ചകളോളം പത്രങ്ങളും ചാനലുകളും ആഘോഷിച്ചു. നാടിനെ പിടിച്ചുകുലുക്കിയ ആ മരണം ചൂടുപിടിച്ച മാധ്യമ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും സാഹിത്യ സാംസ്കാരിക നായകരുടെ മൌനവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എന്തിലും ഏതിലും സമയവും സാഹചര്യവും നോക്കാതെ ഇടപെടുന്ന പാരമ്പര്യമുള്ളവരുടെ നാവില്‍ നിന്നു പോലും ഒരു വാക്കെങ്കിലും ജാനകിയുടെ മരണത്തെതുടര്‍ന്ന് ഉളവായില്ല എന്നതും അന്ന് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വിഷയമായി. പൊതുവേ, സാംസ്കാരിക രംഗത്തു പടര്‍ന്നു പിടിച്ചിട്ടുള്ള കുറ്റകരമായ മൌനവും സമൂഹത്തെ കാര്‍ന്നു തിന്നു തുടങ്ങിയിരിക്കുന്ന അക്രമാസക്തിയും ചര്‍ച്ചകളില്‍ പങ്കെടുത്ത പലരെയും ഉദ്വേഗപ്പെടുത്തി. നഗരപാര്‍ശ്വത്തിലുള്ള സ്വന്തം വീട്ടില്‍ വച്ച് ഒരു പ്രമുഖ വ്യക്തി ഇത്രയും ദാരുണമായ വിധത്തില്‍ മരണത്തിനു വിധേയയാവുന്ന സാഹചര്യം സാധാരണ പൌരന്റെ ജീവിതത്തെ എത്രമാത്രം ഭീതിദമാക്കാം എന്നതായിരുന്നു കാതലായി ഉയര്‍ന്ന ശബ്ദം. ഭരണാധികാരികളും പൊലീസും പരക്കെ വിമര്‍ശ്ശിക്കപ്പെട്ടു.  
മാധ്യമങ്ങളുടെ അലമുറ ഒട്ടൊന്ന് അടങ്ങിത്തുടങ്ങിയപ്പോളാണ് ജാനകിയുടെ മരണത്തിനു കാരണക്കാരായ മൂന്നു പേരെ പൊലീസ് അടുത്തടുത്ത ദിവസങ്ങളില്‍ പിടികൂടുന്നത്. ഇതോടെ വീണ്ടും വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും പ്രവാഹമായി. പൊലീസിന്റെ കൃത്യനിര്‍വഹണശേഷി എല്ലാവരും പ്രകീര്‍ത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായതോടെ ചര്‍ച്ച വീണ്ടും സമൂഹത്തെ, പ്രത്യേകിച്ചും യുവാക്കളെ ബാധിച്ചിരിക്കുന്ന അക്രമാസക്തി ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി. ആധുനിക സംവിധാനങ്ങളുടെ പ്രചാരവും പാശ്ചാത്യ രീതിയോടുള്ള അതിരുകടന്ന ആസക്തിയും നമ്മുടെ സമൂഹത്തെ വഴിപിഴപ്പിക്കുന്നു എന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും എതിരഭിപ്രായമുണ്ടണ്ടായില്ല. ഇന്റെര്‍നെറ്റും മൊബൈല്‍ ഫോണും പ്രതിപ്പട്ടികയില്‍ ഒന്നാമതെത്തി.   പൊലീസിന്റെ പിടിയിലായ മൂന്നുപേരും കുറ്റം സമ്മതിച്ചു.  ജാനകിയുടെ സമീപവാസിയായ അലന്‍ എന്ന യുവാവാണ് ആദ്യം പൊലീസിന്റെ പിടിയിലകപ്പെട്ടത്. മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ച ജാനകിയുടെ നഗ്നചിത്രങ്ങളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് അലനെ കുരുക്കിയത്. സംഭവദിവസം രാത്രി പന്ത്രണ്ടണ്ടരമണിയോടെ ജാനകിയുടെ കിടപ്പുമുറിയുടെ തുറന്നു കിടന്ന ജന്നലിലൂടെ അകത്തുപ്രവേശിച്ച താന്‍ അവര്‍ കട്ടിലിനോടു ബന്ധിക്കപ്പെട്ട നിലയില്‍ കിടക്കുന്നതാണു കണ്ടണ്ടതെന്ന് അലന്‍ മൊഴി നല്കി. കിടപ്പുമുറിയുടെ പടിഞ്ഞാറെ ഭിത്തിയിലുള്ള രണ്ടുപാളി ജന്നലിന്റെ താഴത്തെ നിരയിലുള്ള എട്ടു കമ്പികള്‍ അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു എന്നും അവന്‍ പറഞ്ഞു. ജാനകിയുടെ വീടിനു ചുറ്റും രാത്രികാലങ്ങളില്‍ നടന്ന് അവരുടെ മുറിയിലും കുളിമുറിയിലും ഒളിഞ്ഞു നോക്കുക തന്റെ പതിവായിരുന്നു എന്ന് പ്രതി സമ്മതിച്ചു. അങ്ങനെയൊരു വേളയില്‍ മൊബൈല്‍ ക്യാമറയില്‍ പിടിച്ച കുളിമുറി ദൃശ്യങ്ങളായിരുന്നു അലന്‍ ചില സുഹൃത്തുക്കള്‍ക്ക് മെസ്സേജ് ചെയ്തത്.  താന്‍ ജാനകിയുടെ ശരീരത്തില്‍ കാര്യമായിട്ടൊന്നു തൊടുകപോലും ചെയ്തിട്ടില്ലെന്ന് അലന്‍ തറപ്പിച്ചു പറഞ്ഞു. പതിവുപടി ജാനകിയുടെ വീടിനു ചുറ്റും പരുമ്മി നടക്കുമ്പോള്‍ അവരുടെ കിടപ്പുമുറിയുടെ ജന്നല്‍ തുറന്ന് ജന്നലഴികള്‍ അറുത്തുമാറ്റപ്പെട്ട രീതിയില്‍ കണ്ടതുകാരണം രണ്ടും കല്പിച്ച് അകത്തു കടക്കുകയായിരുന്നു. മുറിയിലെ അരണ്ട വെളിച്ചത്തില്‍ കട്ടിലില്‍ മയങ്ങിക്കിടക്കുന്ന ജാനകിയുടെ രൂപം കണ്ടു. അവര്‍ ബന്ധനസ്ഥയാണെന്ന് തിരിച്ചറിഞ്ഞത് മൊബൈലിന്റെ പ്രകാശത്തിലാണ്. വളരെക്കാലമായി തന്റെ ഒളിനോട്ടത്തിനു വിധേയമായ ആ ശരീരം അത്രയടുത്ത് കണ്ടപ്പോള്‍ അവര്‍ ബന്ധനസ്ഥയാണെന്നും വീട് കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്നുമൊക്കെയുള്ള വിവരങ്ങള്‍ക്കു വിലകൊടുക്കാതെ, മുന്നില്‍ കിടക്കുന്ന ശരീരത്തിന്റെ ദൃശ്യവിരുന്നിലേക്ക് വഴുതിവീഴാനായിരുന്നു ഉണര്‍ന്ന പ്രേരണ. അവര്‍ നല്ല മയക്കത്തിലാണെന്ന് ഉറപ്പുവരുത്തിയശേഷം ആരുടെയും കാഴ്ചയെ വിളിച്ചു വരുത്തുന്ന ആ തുടകളുടെ സമീപദൃശ്യത്തിനായി നൈറ്റി പതിയെ തെറുത്തുകയറ്റി, മൊബൈലിന്റെ വെളിച്ചത്തില്‍ ആ ദൃശ്യം അസ്വദിച്ച് രണ്ടുതവണ സ്വയംഭോഗം ചെയ്തതായി അലന്‍ വെളിപ്പെടുത്തി. അത്രയുമായപ്പോഴേക്കും സംഭവത്തിന്റെ ഗൌരവം വെളിവായി താന്‍ ജന്നലിലൂടെത്തന്നെ പുറത്തുപോന്നു എന്നും അവന്‍ പറഞ്ഞു.  
ജാനകിയുടെ വീട്ടിലേക്കു പോകുമ്പോള്‍ അവരുടെ വീടിടുത്തുവച്ച് കണ്ടണ്ട അപരിചിതായ ഒരു വ്യക്തിയെക്കുറിച്ച് അലന്‍ നല്കിയ മങ്ങിയ രൂപരേഖയില്‍ നിന്നുമാണ് രണ്ടാമത്തെ അറസ്റ്റ് നടക്കുന്നത്. നഗരപരിസരത്ത് സമീപകാലങ്ങളില്‍ നടന്ന ഏഴോളം മോഷണങ്ങള്‍ക്കും അതോടെ തുമ്പുകിട്ടി. ശിവങ്കുട്ടി എന്നറിയപ്പെടുന്ന ശിവകുമാര്‍. ജീവിത സാഹചര്യങ്ങളാണ് തന്നെ മോഷ്ടാവാക്കിയതെന്ന് അയാള്‍ പൊലീസിനു നല്കിയ മൊഴിയില്‍ ആദ്യമേ പ്രസ്താവിച്ചു. നഗരത്തിലെ മോഷണത്തിനു പറ്റിയ വീടുകള്‍ മാസങ്ങളോളം അയാള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഒറ്റയ്ക്ക് ഒരു സ്ത്രീ താമസിക്കുന്ന ആ വീടും അതിന്റെ ഉടമയുടെ ആടയാഭരണങ്ങളും അവന്റെ ഇരകളുടെ നിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. തക്കം കിട്ടിയപ്പോള്‍ ജന്നലഴികള്‍ മുറിച്ച് അകത്തുകടന്ന താന്‍ ഉറങ്ങിക്കിടക്കുന്ന ജാനകിയെ ക്ളോറോഫോം മണപ്പിച്ച് മയക്കുകയും അപ്രതീക്ഷതമായി അവര്‍ മയക്കം വിട്ടാലോ എന്നു ഭയന്ന് കട്ടിലോടു ചേര്‍ത്ത് ബന്ധിക്കുകയും ചെയ്തശേഷം അവരുടെ ആഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു. നിരവധി ദിവസങ്ങളായി താന്‍ ആ വീടിനു ചുറ്റും രാത്രികാലത്ത് ശ്രദ്ധയോടെ നടന്നിരുന്നു എന്ന് ശിവങ്കുട്ടി പറഞ്ഞു. ജാനകി താക്കോല്‍ സൂക്ഷിക്കുന്നത് കമ്പ്യൂട്ടര്‍ കീബോര്‍ഡിന്റെ കീഴിലാണെന്ന് നേരത്തെ കണ്ടുപിടിച്ചിരുന്നത് വേഗം തന്നെ തന്റെ കൃത്യം നിര്‍വ്വഹിക്കുവാന്‍ അവനെ സഹായിച്ചു. ആഭരണങ്ങള്‍ എടുത്ത് തന്റെ ബാഗിലാക്കിയ ശേഷം അതു സൂക്ഷിച്ചിരുന്ന പിച്ചളപൊതിഞ്ഞ ചെറിയ തടിപ്പെട്ടി കട്ടിലിരികില്‍ത്തന്നെ ഉപേക്ഷിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആഭരണങ്ങളും പണവും ലഭിച്ചതിനാല്‍ വെറുതെ ഒരു ഭാരം കൂടിചുമക്കേണ്ടണ്ടന്ന തോന്നലിലാണ് പുരാവസ്തുകുതുകികള്‍ക്ക് പ്രിയമാകുമായിരുന്ന ആ പെട്ടി വേണ്ടെണ്ടന്നു വച്ചതെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു.  ജാനകിയുടെ ശരീരത്തില്‍ കയര്‍വരിയാനൊഴിച്ച് സ്പര്‍ശ്ശിച്ചിട്ടേയില്ലെന്ന് ശിവങ്കുട്ടിയും പറഞ്ഞു. മോഷണമായിരുന്നു തന്റെ ലക്ഷ്യം. അതുകഴിഞ്ഞതും സ്ഥലം വിടുക എന്ന ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. കട്ടിലില്‍ ബോധശൂന്യയായികിടക്കുന്ന സ്ത്രീയുടെ ശരീരകാന്തി തന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാതിരിക്കാന്‍ അതുകൊണ്ടുതന്നെ ശ്രദ്ധിച്ചു. എങ്കിലും മോഷണം കഴിഞ്ഞ് പുറത്തിറങ്ങി നടക്കുന്നതിനിടയില്‍ പരിസരത്ത് ഒരാള്‍ കൂടി പരുമ്മിനടക്കുന്നത് ശ്രദ്ധയില്പ്പെട്ടു. അയാളുടെ ഉദ്ദേശമെന്തെന്ന് അറിയാനുള്ള കൌതുകം തോന്നി. അയാളെ കണ്ടതായി പോലും നടിക്കാതെ നടന്നു നീങ്ങിയെങ്കിലും അപ്പുറത്തെ വളവുതിരിയുന്നിടത്ത് പതുങ്ങി അല്പനേരം ചിലവഴിച്ചു. അയാളും ആ വീടുതന്നെ ലക്ഷ്യമിടുന്നതെന്നു മനസ്സിലായതോടെ എന്താണു നടക്കാന്‍ പോകുന്നതെന്ന ആകാംക്ഷ ബാധിച്ച് മെല്ലെ തിരിയെവന്നു. ആ രൂപം താന്‍ ചമച്ചവഴിയിലൂടെത്തന്നെ വീടിനകത്തേക്ക് പ്രവേശിച്ചതോടെ ആകാംക്ഷ വര്‍ദ്ധിച്ചു. ജന്നലിടുത്ത് വെളിപ്പെടാതെ ശ്രദ്ധിച്ചു നിന്ന് അയാളുടെ പ്രവൃത്തികള്‍ വീക്ഷിക്കാന്‍ തുടങ്ങി. തന്നെക്കാള്‍ ചെറുപ്പമായ ആ വ്യക്തി ജാനകിയുടെ ശരീരത്തുനിന്നും വസ്ത്രം വലിച്ചുനീക്കുന്നതും പിന്നെ കണ്ടതാസ്വദിച്ച് സ്വയംഭോഗം ചെയ്യുന്നതും കണ്ട് ലജ്ജയാണു തോന്നിയത്. കഴിയുമെങ്കില്‍ ആ ഞരമ്പുരോഗിയുടെ പിടലിക്ക് രണ്ടു പിടവച്ചുകൊടുക്കുമായിരുന്നു എന്നും ശിവങ്കുട്ടിപറഞ്ഞു.  
അലന്റെയും ശിവങ്കുട്ടിയുടെയും മൊഴികളില്‍ നിന്ന് ഉരുത്തിരിഞ്ഞ സംഭവപശ്ചാത്തലത്തിന്  ക്രമവും ചേര്‍ച്ചയും ഉണ്ടെങ്കിലും ജാനകിയെ കൊന്നതാര് എന്ന ചോദ്യം മാധ്യമങ്ങള്‍ കൊത്തിവലിച്ചു തുടങ്ങിയപ്പോഴേക്കും മൂന്നാം പ്രതിയും പിടിക്കപ്പെട്ടു. ജെ എന്നറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു അത്. സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നതു തന്നെയായിരുന്നു അയാളുടെ മേല്‍വിലാസം. മുപ്പതിലേറെ കൊല്ലമായി നഗരത്തിലെ ഏതു സാംസ്കാരിക സംഭവത്തിലും മുന്‍പന്തിയില്‍ത്തന്നെ പ്രത്യക്ഷപ്പെടാറുള്ള ഒരു വ്യക്തി. വെളിച്ചം കാണാത്ത ഒരു സിനിമയുടെ സ്ക്രിപ്റ്റും നഗരത്തില്‍ വര്‍ഷം തോറും നടക്കാറുള്ള പുസ്തകപ്രദര്‍ശ്ശനം, ചലച്ചിത്രോത്സവം എന്നിവയെ കുറിച്ച് ഒരിടത്തരം പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വന്നിട്ടുള്ള ഏതാനും സംഭവക്കുറിപ്പുകളുമായിരുന്നു അയാളുടെ എടുത്തുപറയാനുള്ള സംഭാവനകള്‍. ജാനകിയുടെ മൊബൈല്‍ ഫോണിലേക്കു വന്നവിളികളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ജെയെ സംശയത്തിന്റെ മുനയിലെത്തിച്ചത്. പൊലീസിന്റെ ആദ്യ ചോദ്യംചെയ്യലില്‍ത്തന്നെ ജാനകിയെ ബലാല്‍സംഗം ചെയ്തതും ശാരീരികവൈകല്യങ്ങള്‍ വരുത്തി കൊലപ്പെടുത്തിയതും താനാണെന്ന് അയാള്‍ വെളിപ്പെടുത്തി.  ജാനകിയോടുള്ള തീരാത്ത അഭിനിവേശം, അവരുടെ ശൈത്യം നിറഞ്ഞ അവഗണന, അവരുടെ വിജയങ്ങളിലുള്ള അസൂയ ഇതൊക്കെ തന്നെ ഇത്തരമൊരു കൃത്യത്തിനു പ്രേരിപ്പിക്കുകയായിരുന്നു എന്ന് ജെ പൊലീസിന്റെ മുന്‍പില്‍ തുറന്നു പറഞ്ഞു. ഈ ഇടത്തരം നഗരത്തിലെ സാംസ്കാരിക ലോകത്തിന്റെ മുടിചൂടാമന്നായിരുന്ന ജെ, ജാനകി പോള്‍ എന്ന കവിയുടെ ഉദയവേളയില്‍ത്തന്നെ താന്‍ നിഷ്പ്രഭാവുകയാണെന്ന് മനസ്സിലാക്കിയിരുന്നു. അസാമാന്യ  സൌന്ദര്യം കൊണ്ടും അതിനെ വെല്ലുന്ന കാവ്യവ്യക്തിത്വം കൊണ്ടും ജാനകി ഗരത്തിന്റെയും നാടിന്റെയൊട്ടാകെയും ശ്രദ്ധാകേന്ദ്രമാവുന്നത് ജെ അസൂയയോടെ ആദ്യമാദ്യം കണ്ടു. പിന്നെ അവര്‍ സാഹിത്യമേഖലയിലാകെ പ്രകാശം പരത്തുന്ന ഒരു വ്യക്തിത്വമായി അനുദിനം വളരുകയാണെന്ന ബോധം അയാളെ നിസ്സഹായാക്കി. അസൂയയും നിസ്സഹായയതയും മറികടക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം അവരെ അംഗീകരിക്കുകയാണെന്നറിയാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ജെ സംഘാടകനായ പല സാഹിത്യ സംഭവങ്ങളിലും ജാനകി പോളിനെ അവതരിപ്പിച്ച് അവരുടെ പ്രിയംപിടിച്ചുപറ്റുവാന്‍ ശ്രമിച്ചു. ഏതു വേദിയിലും തിളങ്ങുന്ന ജാനകി ആ മേളകളെ സജീവമാക്കിയെങ്കിലും ജെയെ തീര്‍ത്തും അവഗണിച്ചു. അവരുടെ പ്രഭാവം അയാളില്‍ ആരാധന ജനിപ്പിക്കുവാനും ആരാധന കടുത്ത പ്രേമമായി വളരുവാനും കാലം ഏറെ വേണ്ടി വന്നില്ല. ജാനകി ജെയെ അവഗണിച്ചുകൊണ്ടേയിരുന്നു. അവഗണനയുണര്‍ത്തിയ തീക്ഷ്ണമായ പകയും കാമവും തിരതള്ളി ജെ അവരെ വകവരുത്തുവാന്‍തന്നെ തീരുമാനിച്ചു. പല ചടങ്ങുകള്‍ക്കു ക്ഷണിക്കുവാനായി അവരുടെ വീട്ടില്‍ ചെന്നിട്ടുള്ള ജെ ആദ്യ സന്ദര്‍ശനവേളയില്‍ത്തന്നെ മനോഹരമായി സംവിധാനം  ചെയ്ത ജാനകിയുടെ വീടിന്റെ ജനലുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കുമുള്ള സുരക്ഷിതത്വക്കുറവ് ശ്രദ്ധിച്ചിരുന്നു. ജാനകിയെ കൊല്ലാന്‍ തീരുമാനിച്ച ജെ തന്റെ നീക്കങ്ങള്‍ക്ക് സുഘടിതമായ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കിയത് ദിവസങ്ങള്‍ പണിപ്പെട്ടാണ്.
വീട്ടിനുള്ളില്‍ കടക്കാന്‍ ആ വെന്റിലേറ്റര്‍ തന്നെ തിരഞ്ഞെടുത്തത് വെറും ഒരു കൌതുകം കൊണ്ടു മാത്രമാണെന്നു ജെ പറഞ്ഞു. ജാനകിയുടെ മൂറിയിലെ വിളക്കണഞ്ഞ് കൃത്യം പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോള്‍ ജെ വീട്ടില്‍ കടക്കാനുള്ള ശ്രമം തുടങ്ങി. വീടിനുമൂകളിലേക്കു ചാഞ്ഞു നിന്ന ഉയരം കുറഞ്ഞുപടര്‍ന്ന മാവിലൂടെ കയറി അതിന്റെ ചില്ലയില്‍ നിന്നുകൊണ്ടണ്ട് വെന്റിലേറ്ററിന്റെ ജന്നല്‍ തകര്‍ത്തു. ചില്ലുടയുന്ന ശബ്ദം നേര്‍ത്തതായി മുഴങ്ങിയതുകാരണം ആ ശബ്ദം ജാനകിയെ ഉണര്‍ത്തിയോ എന്ന സംശയത്തില്‍ കുറെ നേരം സ്വസ്ഥാത്ത് നിശ്ചലനായിരുന്നു. അനക്കമൊന്നും വീട്ടിനുള്ളില്‍ നിന്നില്ല എന്നുറപ്പാക്കിയശേഷം ശ്രദ്ധാപൂര്‍വ്വം അഴികള്‍ അറുത്തുമാറ്റാന്‍ തുടങ്ങി. ഏറെ പാടുപെട്ട് ബാത്റൂമിലേക്കിറങ്ങി അതിന്റെ ഫ്ളഷ്ഡോര്‍ തുറക്കുമ്പോഴാണ് കിടപ്പുമുറിയുടെ കമ്പിയില്‍ ലോഹമുരയുന്ന ശബ്ദം ശ്രദ്ധിച്ചത്. ഫ്ളഷ് ഡോര്‍ ചാരി വിടവിലൂടെ സംഭവം ശ്രദ്ധിച്ച് ഏറെ നേരം  ഇരുന്നു. താന്‍ ചെയ്തതിലും കൃതഹസ്തതയോടെ ആരോ ജന്നലഴി അറുത്തുമാറ്റുന്നത് ജെ കണ്ടു. ഏതാനും നിമിഷങ്ങള്‍കഴിഞ്ഞപ്പോള്‍ ഒരു രൂപം ജന്നലിലൂടെ പ്രവേശിപ്പിക്കുന്നതും കാലൊച്ച കേള്‍പ്പിക്കാതെ ജാനകിയുടെ കിടക്കയെ സമീപിച്ച് ഒരു തൂവാല അവരുടെ മുഖത്തോടു ചേര്‍ക്കുന്നതും കണ്ടു. തുടര്‍ന്ന് ആ രൂപം ജാനകിയെ പ്ളാസ്റിക് കയറുകൊണ്ട് കട്ടിലോട് ചേര്‍ത്തു ബന്ധിച്ചു. വളരെ പരിചിതനെപ്പോലെ കമ്പ്യൂട്ടര്‍ മേശയില്‍ നിന്നും കീബോര്‍ഡ് ഉയര്‍ത്തി താക്കോലെടുക്കുന്നുതും അലമാരതുറക്കുന്നതും അതില്‍ നിന്നും ഒരു പെട്ടി പുറത്തെടുത്ത് അതു തുറന്ന് ആഭരണങ്ങള്‍ സ്വന്തം ബാഗില്‍ തിരുകുന്നതും കണ്ടു. പെട്ടി കട്ടിലിനരികില്‍ത്തന്നെ വച്ചശേഷം ആ രൂപം അലമാരയെ സമീപിച്ച് കുറെനേരം തിരച്ചില്‍ തുടര്‍ന്നു. എന്തൊക്കെയോ ബാഗില്‍തിരുകി, കട്ടിലില്‍ മയങ്ങിക്കിടക്കുന്ന ജാനകിയെ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ജന്നലിലൂടെ അപ്രത്യക്ഷനായി. ഈ രംഗത്തിനു മുഴുവന്‍ എന്തു ചെയ്യണമെന്നറിയാതെ സാക്ഷ്യം വഹിച്ച ജെ താന്‍ ആ മോഷ്ടാവിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടണോ അവനെ കീഴ്പ്പെടുത്തണോ എന്നൊക്കെയുള്ള ചിന്തയിലായിരുന്നു. ഏതെങ്കിലും കാരണവശാല്‍ മോഷ്ടാവ് താനിരിക്കുന്നിടത്തേക്കു വരുമോ എന്ന ഭയത്തില്‍ അയാള്‍ കത്തി കയ്യില്‍ പിടിച്ചു. ആ സംഭവത്തിന്റെ ചടുലതയിലും സമര്‍ഥമായ ആവിഷ്കരണത്തിലും ഞടുങ്ങി അങ്ങനെ കുറെരേം ഇരുന്നു പോയി. അയാള്‍ക്ക് സ്ഥലകാലബോധം തിരിയെ വന്നത് മറ്റാരോ മുറിയില്‍ പ്രവേശിക്കുന്ന ശബ്ദം കേട്ടാണ്. ജാനകി ഉണര്‍ന്നതാണോ എന്നായിരുന്നു ആദ്യം അയാളുടെ സംശയം. മുറിയിലേക്കുനോക്കിയപ്പോള്‍ പുതുതായി ഒരു മെലിഞ്ഞു നീണ്ട രൂപം പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കണ്ടു. കള്ളന്‍ തിരിയെ വന്നതാണോ എന്നയാള്‍ സംശയിച്ചു. ആ രൂപത്തിന്റെ കയ്യിലെ മൊബൈല്‍ ഫോണ്‍ തെളിഞ്ഞത് അപ്പോഴാണ്. നേര്‍ത്ത നീലവെളിച്ചത്തില്‍ അവന്റെ മുഖം അയാള്‍ ശരിക്കും കണ്ടു. മീശ ശരിയ്ക്കുകിളിര്‍ത്തിട്ടില്ലാത്ത ഒരു പയ്യന്‍. പയ്യന്‍ ജാകിയുടെ നൈറ്റി തെറുത്തുകേറ്റുന്നതും തുടയില്‍ മൃദുവായി കൈവയ്ക്കുന്നതും കണ്ട് അയാള്‍ കഠാരയിലെ പിടി മുറുക്കി മുറിയിലേക്കു പ്രവേശിക്കാനൊരുങ്ങി. അപ്പോഴേക്കും പയ്യന്‍ ജാനകിയുടെ കിടക്കയ്ക്കരികില്‍ അല്പം മാറി നിന്ന് മുഷ്ടിമൈഥുനം ചെയ്യാന്‍ തുടങ്ങിയിരുന്നു. പയ്യന്‍ രണ്ടുതവണ ജാനകിയുടെ രൂപം നോക്കി സ്വയംഭോഗത്തില്‍ വ്യാപൃതനാവുന്നത് കണ്ടതോടെ ജെ വീണ്ടും തളര്‍ന്നു. അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് അയാള്‍ കലിയും നിരാശയും കൊണ്ട് വിവശനായിപ്പോയി. പയ്യന്‍പോയി ഏറെ നേരം കഴിഞ്ഞിട്ടും അയാള്‍ക്ക് സ്വന്തം സ്ക്രിപ്റ്റ് അനുസരിച്ചുപ്രവര്‍ത്തിക്കാനുള്ള മാനസികനില കൈവന്നില്ല. ഒടുവില്‍ നേരം  വൈകുകയാണെന്ന ബോധത്തോടെ എപ്പോഴോ അയാള്‍ ഫ്ളഷ്ഡോര്‍ തള്ളിത്തുറന്ന് മുറിയിലേക്കുകടന്നു.  മയങ്ങിക്കിടക്കുന്ന ജാനകിയുടെ സമീപത്തെത്തിയതോടെ കുറെ മുന്‍പു സാക്ഷിയായ രണ്ടു സംഭവങ്ങളും ഉണര്‍ത്തിയ കലിയും ഉള്ളില്‍ തളം കെട്ടിക്കിടന്ന അഭിവാഞ്ഛയും എല്ലാം കൂടി അയാളെ മറ്റൊരു മനുഷ്യനാക്കി. പകയോടെ അയാള്‍ ജാനകിയുടെ നൈറ്റി വലിച്ചു ചീന്തി. അപ്പോഴും അവര്‍ മയക്കം വിട്ടില്ല. ബലമായി അയാള്‍ ജാനകിയെ ബന്ധിക്കപ്പെട്ട അവസ്ഥയില്‍ത്തന്നെ പ്രാപിച്ചു. ജാനകി ഞരങ്ങിയും കുടഞ്ഞും മെല്ലെയുണര്‍ന്നു വരുന്നതു മനസ്സിലാക്കിയതോടെ അയാള്‍ക്ക് വീണ്ടും കലികയറി. കള്ളന്‍ തിരുകിവച്ച തുണി ജാനകിയുടെ വായില്‍നിന്നും വലിച്ചെടുത്ത് എറിഞ്ഞ ശേഷം അയാള്‍ കത്തികൊണ്ട് അവളുടെ നാക്ക് ഛേദിച്ചു, വേദനയില്‍ പിടഞ്ഞുണര്‍ന്ന ജാനകി തന്നെ നോക്കിയതും അവളുടെ കണ്ണുകളിലേക്ക് കത്തി കുത്തിയിറക്കി. തുടര്‍ന്ന് ദേഹമാകെ കത്തിത്തലപ്പുകൊണ്ടണ്ടു വരഞ്ഞു മുറിച്ചു. ജാനകിയുടെ പിടച്ചില്‍ വര്‍ദ്ധിക്കുംതോറും അയാള്‍ ഭ്രാന്തനായി. പിന്നെ ചെയ്തതൊക്കെ ഭ്രാന്തോടെയായിരുന്നു.  ജാനകിയുടെ ശരീരം നിശ്ചലമാവുമ്പോള്‍ ജെ തളര്‍ന്ന് അവളുടെ കട്ടില്‍ ചാരിയിരിക്കുകയായിരുന്നു. കൈകാലുകളും കണ്ണും നാവും നഷ്ടപ്പെട്ട് ചോരയില്‍ കുളിച്ച് ചലനമറ്റുകിടക്കുമ്പോഴും അവളുടെ ശരീരത്തിന് ആരെയും ആകര്‍ഷിക്കുന്ന ആ പ്രഭാവലയം നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലുദിച്ചതോടെ ജെ വീണ്ടും ഭ്രാന്തായി. നിശ്ചലമായ ആ ശരീരത്തെ ഒരിക്കല്‍ക്കൂടി പ്രാപിച്ച് തളര്‍ന്ന് അതിനു മീതെ വീണുപോയ അയാള്‍ പിന്നെ ഉണരുന്നത് ശരീരത്ത് നഖം ഉരഞ്ഞാഴ്ന്ന വേദനയില്‍ അലറിക്കൊണ്ടാണ്. അതൊരു പൂച്ചയായിരുന്നു.  പൊലീസിനോട് എല്ലം തുറന്നു പറഞ്ഞതോടെ ജെ വീണ്ടണ്ടും ഭ്രാന്തമായ ആവേശത്തോടെ പറഞ്ഞു. ഞാാണ് അതു ചെയ്തത്. ഞാന്‍ മാത്രം.  She was so irresistible. The bitch!! The most talented and the most frigid.  അത്തരമൊരെണ്ണത്തിനെ ഇല്ലാതാക്കിയതിന്റെ പേരില്‍ ഞാനേതു ശിക്ഷയും ഏറ്റു വാങ്ങാന്‍ തയ്യാറുമാണ്.  
ജാനകിവധത്തിന്റെ അന്വേഷണം വളരെ കൃത്യതയാര്‍ന്ന ഒന്നായിരുന്നു. പ്രതികള്‍ എല്ലം പിടിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ടു. ഭവനഭേദനത്തിനും മോഷണത്തിനും മൂന്നാം പ്രതി ശിവകുമാര്‍ അഞ്ചുവര്‍ഷം ശിക്ഷ ഏറ്റു വാങ്ങി. ഭവനഭേദനം, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങള്‍ക്ക് രണ്ടാം പ്രതി അലന്‍ തോമസ് ഏഴുവര്‍ഷം കഠിനതടവിനു വിധിക്കപ്പെട്ടു. അത്യന്തം ക്രൂരമായ നിലയില്‍ ഒരു പ്രമുഖ വ്യക്തിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ ജെ എന്ന ജാര്‍ദ്ദന്‍ പിള്ള വധശിക്ഷയ്ക്കര്‍ഹായി. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വന്‍പ്രാധാന്യം പിടിച്ചെടുത്ത ഒരു കൊലക്കേസിന് അങ്ങനെ  വിരാമമായി. സംഭവം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷം ഒരു പ്രമുഖ നിരൂപകന്‍ ജാനകിയുടെ അവസാന കുറിപ്പിലെ പ്രവചനാത്മകതലത്തെ നിരൂപണം ചെയ്തുകൊണ്ട് ഉത്കൃഷ്ടമായ ഒരു വാരികയിലെഴുതിയ ലേഖനം  ഏതാനും ആഴ്ചകളായി ചര്‍ച്ചാവിഷയമാണ്.  ജെ പിടിക്കപ്പെട്ട് നാലു ദിവസം കഴിഞ്ഞ് ആ ജാനകിയുടെ വീടിന്റെ പരിസരപ്രദേശങ്ങളില്‍ ആള്‍ക്കാരെ ഓടിച്ചിട്ട് കടിച്ചു മുറിച്ചു ചോരകുടിക്കുന്ന ഒരു പൂച്ചയെ നാട്ടുകാര്‍ ശ്രമപ്പെട്ട് പിടികൂടി തല്ലിക്കൊന്നത് ഒരു ലോക്കല്‍ പേജിലെ വാര്‍ത്തയായി. അതൊരു കരിമ്പൂച്ചയായിരുന്നു.  
ഈ സംഭവങ്ങളെല്ലം നടന്നിട്ട് രണ്ടുകൊല്ലത്തിലേറെക്കഴിഞ്ഞ് റിയാദിലെ സ്വന്തം മുറിയില്‍ രാത്രി വളരെ വൈകുമോളമിരുന്ന് ജാനകിയുടെ ബ്ളോഗും അക്കാലത്തെ പത്രവാര്‍ത്തകളും പലകുറി വായിച്ച് വിറപൂണ്ട വിജയചന്ദ്രന്‍ എന്ന മധ്യവയസ്കന്‍ ആദ്യം ചെയ്തത് മകള്‍ താരയുടെ നമ്പര്‍ ഡയല്‍ ചെയ്യുകയായിരുന്നു. മറുതലയ്ക്കല്‍ റിംഗ് കേള്‍ക്കും മുന്‍പ് അയാള്‍ കോള്‍ പിന്‍വലിച്ചു. നാട്ടിലിപ്പോള്‍ പാതിരാത്രിയായിട്ടുണ്ടാവുമെന്നും  മകള്‍ എപ്പോഴേ ഉറങ്ങിക്കാണുമെന്നുമൊക്കെ വീണ്ടുവിചാരമുണ്ടായത് അപ്പോളാണ്.  ജാനകിയുടെ ചരിതത്തിലേക്ക് വിജയചന്ദ്രന്‍ കടന്നു ചെല്ലുന്നത് പതിവായി താര സന്ദര്‍ശ്ശിക്കാറുള്ള ഒരു സോഷ്യല്‍ വെബ് സൈറ്റിലൂടെ അവള്‍ പകര്‍ന്ന ലിങ്ക് പരതിയാണ്.    സോഷ്യല്‍ വെബ്സൈറ്റിലെ തന്റെ പേജില്‍ താര കുറിച്ചിട്ടിരുന്ന ‘സ്ത്രീയായിരിക്കുന്നതിന്റെയും കവിയായിരിക്കുന്നതിന്റെയും സങ്കീര്‍ണ്ണതകള്‍’ -യഥാര്‍ഥപ്രശ്ങ്ങളില്‍ നിന്നൊളിച്ചോടാന്‍ വെമ്പുന്ന ഒരു സാംസ്കാരിക പ്രവണത നമ്മുടെ പ്രത്യേകതയാണ്. അതിനു വേണ്ടി യാദൃച്ഛികതകളെ വളച്ചൊടിച്ച് പ്രവചനമാക്കാനും വരേണ്യരായ നിരൂപകര്‍ക്കുമടിയില്ല എന്നതിനു തെളിവാണ് ശ്രീ സിദ്ധാര്‍ഥന്‍  ആത്മവേദിക വാരികയില്‍- പുസ്തകം 48, ലക്കം നാല്- എഴുതിയ ലേഖനം. കവി ജാനകിപോളിന്റെ മരണവും മരിക്കുന്ന ദിവസം അവര്‍ പ്രസിദ്ധീകരിച്ച ബ്ളോഗും കൂട്ടിവായിച്ച് കവിതയുടെ പ്രവചാത്മകതലങ്ങള്‍ തേടുന്ന ശ്രമം മോശമാണെന്നു പറയാനാവില്ല. പക്ഷേ ബ്ളോഗിലെ വാക്കുകള്‍ക്ക് പ്രവചനാത്മകത കണ്ടെത്തി ജാനകിയുടെ ഋഷിത്വം വിളംബരം ചെയ്യുന്ന നിരൂപകന്‍ ജാനകി പോള്‍ ഒരു സ്ത്രീയായിരുന്നു എന്നും ഏകാകിയായി ജീവിച്ചവളായിരുന്നും ഊറ്റമുള്ള വ്യക്തിത്വത്തിനുടമയായിട്ടും നിന്ദ്യമായരീതിയില്‍ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു എന്നുമൊക്കെയുള്ള സത്യങ്ങള്‍ മറച്ചുപിടിക്കുന്നു. സ്ത്രീയായിരിക്കുന്നതും കവിയായിരിക്കുന്നതും ഒരുപോലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ് നമ്മുടെ സമൂഹത്തില്‍ എന്ന സത്യത്തെ സമര്‍ഥമായി മറച്ചുപിടിക്കാനുള്ള ഒരു ശ്രമം മാത്രമായേ ആ ലേഖനത്തെ കാണാനാകൂ. വളരെ പ്രമുഖയായ ഒരു സ്ത്രീകവി തികച്ചും ദാരുണമായ നിലയില്‍ കൊലചെയ്യപ്പെട്ടപ്പോള്‍ സാംസ്കാരിക രംഗത്തുനിന്നും നേര്‍ത്ത ഒരു പ്രതികരണം പോലുമുയര്‍ന്നില്ല എന്ന സത്യവും ഇത്തരുണത്തില്‍ കൂട്ടിവായിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ദുര്‍മനസ്സിന്റെ രക്തസാക്ഷിയായ ജാനകിയുടെ സ്മരണകളോടെ ഇത്രയും കുറിക്കാതിരിക്കാന്‍ കഴിയുകയില്ല. പിന്‍കുറിപ്പ്- ഈ മറുപടി വാരികയ്ക്കയച്ചുകൊടുത്ത് ഒരണ്ടാഴ്ചയായിട്ടും പ്രസിദ്ധീകരിക്കപ്പെടാത്തതുകൊണ്ട് ഇവിടെ ഇടം കൊടുക്കുന്നു- ജാനകിയുടെ അവസാന എഴുത്തിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട്-  http/janakisworld/blogcart.com//- എന്ന കുറിപ്പു വായിച്ചിട്ട് ഒന്നും മസ്സിലാവാതിരുന്നതിനാലാണ് വിജയചന്ദ്രന്‍ ആ ബ്ളോഗിലേക്ക് വഴിതുറന്നത്. ജാനകിയുടെ മരണ വാര്‍ത്തകള്‍ അന്ന് വായിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ അത് ഒന്നുകൂടി ഇരുത്തി വായിക്കാന്‍ തോന്നിയതുകൊണ്ട് പ്രമുഖപത്രങ്ങളുടെയൊക്കെ ആര്‍ക്കൈവുകള്‍ പരതി വിവരം തേടുകയും ചെയ്തു.  ആ വാര്‍ത്തകളും ജാനകിയുടെ അവസാന ബ്ളോഗും വിജയചന്ദ്രനെ എന്തിനെന്നറിയാത്ത ഒരു ആധിയിലേക്ക് തള്ളി വിടുകയും ചെയ്തു. 
കഷ്ടിച്ചു പ്രീഡിഗ്രി വരെ പഠിച്ചശേഷം ഗള്‍ഫിലേക്ക് കടന്ന് അധ്വാനിച്ച് ജീവിക്കാനുള്ള വ്യഗ്രതയില്‍പ്പെട്ടുപോയ വിജയചന്ദ്രന് കവികളുടെയും കഥകളുടെയും ഒക്കെ ലോകം അന്യയമായിരുന്നു. സ്വന്തം മകള്‍ സാഹിത്യവാസനയുള്ളവളാണെന്നറിഞ്ഞപ്പോഴും ഡിഗ്രിക്ക് സാഹിത്യം പഠിക്കാന്‍ തിരഞ്ഞെടുത്തപ്പോഴുമൊക്കെ അയാള്‍ക്ക് വലിയ കൌതുകമോ വിപ്രതിപത്തിയോ ഒന്നും തോന്നിയതുമില്ല. എങ്കിലും ജാനകിയുടെ കുറിപ്പ് അയാളെ വല്ലാതെ പിടിച്ചുലച്ചുകളഞ്ഞു.  വായനകഴിഞ്ഞ് ആധിതീരാതെ കമ്പ്യൂട്ടറിനുമുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ അയാള്‍ ഏറെ നേരമിരുന്നു.  
എപ്പോഴോ സമയബോധം വന്നപ്പോള്‍ അയാള്‍ മകളുടെ ബ്ളോഗ് പേജില്‍ തിരിച്ചെത്തി ഒരഭിപ്രായം പടച്ചുവിട്ടു- നിഴലുകളെ വളരെ കരുതിയിരിക്കണം, മകളേ. അവ എല്ലാവരെയും ചുറ്റി നില്ക്കുന്നുണ്ട്. അവര്‍ വളരെ ശക്തരാണ്. ചില നിഴലുകള്‍ക്ക് അടഞ്ഞുകിടക്കുന്ന ജന്നലുകളിലൂടെപ്പോലും കടന്നുകയറാനാകും. മനസ്സിന്റെ ജന്നലുകള്‍ ഭദ്രമായി അടച്ചിട്ടാലേ അവയില്‍ നിന്നും രക്ഷപെടാനാകൂ.  മനസ്സിന്റെ ജന്നലുകള്‍ നന്നായി അടച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താന്‍ മറക്കരുതേ. ഇതൊരു അച്ഛന്റെ പ്രാര്‍ഥനയാണ്.  എപ്പോഴും കരുതിയിരിക്കണേ, മകളേ. 



No comments: