Friday, November 29, 2013

മുങ്ങിനിവര്‍ന്നോ പൊലിഞ്ഞോ??

ആകാശത്തു കണ്‍തറപ്പിച്ചിരിക്കുന്ന അനേകം പര്യവേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നോ ഐസോണ്‍ വാല്‍നക്ഷത്രത്തിന്റെ സൂര്യസ്നാനം? പറയാറായിട്ടില്ല! ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കുതിച്ചുചാട്ടത്തിനൊടുവില്‍ സൂര്യകുണ്ഡത്തിലേക്കു പതിച്ച ഐസോണ്‍ പൊലിഞ്ഞോ ഉരിരോടെയിരിക്കുന്നോ എന്നതില്‍ ഇപ്പോഴും രണ്ടഭിപ്രായം നിലനില്കുന്നു. സൂര്യനിലേക്കു മുങ്ങിയ വാല്‍നക്ഷത്രം അഗ്നിസാഗരത്തിലാവോളം മുങ്ങിക്കുളിച്ച് മറ്റൊരുതലയ്ക്കല്‍ക്കൂടി നിവര്‍ന്നോ എന്നാണിപ്പോള്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ചിലചിത്രങ്ങളില്‍ ഐസോണിന്റെ നേര്‍ത്ത അവശിഷ്ടം സൂര്യസ്നാനത്തെ അതിജീവിച്ചതിന്റെ സൂചനകള്‍ കാണാനുണ്ടത്രേ! അഥവാ അങ്ങനെയൊരതിജീവനമുണ്ടായാലും നാം കാത്തിരുന്നത്ര ഗംഭീരമായ ഒരു ക്രിസ്മസ്ക്കാല ആകാശക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നു തോന്നുന്നു. കാരണം സൂര്യനിലേക്കു പതിച്ചപ്പോഴോ സൂര്യനെ സമീച്ചപ്പോള്‍ത്തന്നെയോ ഐസോണിന്റെ നല്ലോരു പങ്കും കത്തിയമര്‍ന്നാവിയായിപ്പോയി എന്നാണു ശാസ്ത്രമതം. 2012 സെപ്തംബര്‍ മാസത്തില്‍ വിതാലി നെവ്സ്കി, ആര്‍ട്യോം നോവ്കോനോക് എന്നീ റഷ്യാക്കാരാണ് അന്താരാഷ്ട്ര ശാസ്ത്ര ഒപ്ടിക്കല്‍ ശൃംഖല( ISON) മുഖേന പുതിയൊരു വാല്‍ നക്ഷത്രത്തെ വ്യാഴത്തിനരികിലായി കണ്ടെത്തിയത്. കോമറ്റ് സി/2012 എന്നു ശാസ്ത്രീയമായി ജ്ഞാനസ്നാനം ചെയ്യപ്പെട്ട ആ വാല്‍നക്ഷത്രം 2013 നവംബര്‍ ഇരുപത്തിയെട്ടോടെ സൂര്യനു സമീപത്തെത്തുമെന്നും സൂര്യനെ വലംവച്ച് മടക്കയാത്രചെയ്യുമ്പോള്‍ 2013 ഡിസംബര്‍ പകുതിയോടെ ഭൂമിക്കരികില്‍ എത്തി വിസ്മയകരമായ ഒരാകാശക്കാഴ്ചയൊരുക്കുമെന്നുമായിരുന്നു സങ്കല്പം. പഞ്ചാംഗപ്രവചനമനുസരിച്ച് സൂര്യനെ സമീപിച്ച ഐസോണിന്റെ ഭാവിയെന്താണെന്നതാണ് ഇപ്പോളത്തെ സംശയം. ഡിസംബര്‍ പകുതിക്ക് തിരുവാതിരരാവിലെ ചന്ദ്രനെ വെല്ലുവിളിച്ച് അതിലും വലിപ്പത്തില്‍ ആകാശത്തെ പൊലിക്കാന്‍ വരുമെന്നു പ്രതീക്ഷിക്കപ്പെട്ടവന്റെ ഭാവി! ഇതൊക്കെ ആകശം കാണാന്‍ ആഗ്രഹിക്കുന്നവരുടെ കൗതുകങ്ങള്‍ മാത്രം. സോളാറും പ്ലീനവും തരുണ്‍ തേജ്പാലും ചക്കിട്ടപ്പാറയുമൊക്കെ കൊഴുക്കുന്ന നമ്മുടെ മാധ്യമ/ചാനല്‍ ലോകത്തിന് ഇതൊന്നുമൊരിക്കലും വാര്‍ത്തയാവില്ല. മാംസം തുറിച്ചുനില്കുന്ന വാര്‍ത്തകള്‍ക്കു പരതുന്ന നമ്മുടെ മൃഗീയഭൂരിപക്ഷത്തിനും എന്തു വാല്‍നക്ഷത്രം, ഏതു സൂര്യന്‍ എന്നാണു മനഃസ്ഥിതി. പ്രപഞ്ചത്തിന്റെ പൂര്‍ണ്ണതയും സൗന്ദര്യവും അറിയാന്‍ വാല്‍നക്ഷത്രങ്ങളുടെ വരവോ ഗാലക്സിക സംഭവങ്ങളോ കത്തിരിക്കേണ്ടതില്ല. ഒരു നിശ്വാസത്തെ അതിജീവിച്ച് സ്വന്തം ശ്വാസാന്തരങ്ങളിലേക്ക് പ്രാണന്‍ അയത്നലളിതായി ഇഴുകിയിറങ്ങുന്നതു മനസ്സിലാക്കിയാല്‍ മതി. ഒരു പൂവിരിയുന്നതു സാക്ഷ്യം വഹിച്ചാല്‍ മതി. നിലാവൂറുന്ന ഒരു രാത്രിയെ മനസ്സിലാവാഹിച്ചാല്‍ മതി. എഎങ്കിലും ചില കൗതുകങ്ങളുണ്ടല്ലോ! ഹെയ്ല്‍ ബോപ്പ് എന്ന വാല്‍ നക്ഷത്രത്തെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കണ്ടിരിക്കാന്‍ മാത്രമായി ഞാനും എന്റെ പെണ്ണും കൂടി കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ദിവസവും ദീപാരാധനയ്കു പോവുകയും പടിഞ്ഞാറേ കണ്ണാടിത്തിണ്ണയില്‍ അമ്പലമടയ്ക്കുവോളം അവനെക്കണ്ടിരുന്നതും ഓര്‍മ്മയിലെ ഒരു മധുരമാണ്. എയ്ത്തു നക്ഷത്രത്തിന്റെ പാച്ചില്‍കണ്ട് വിസ്മയപ്പെട്ടിരുന്ന ഞാലീക്കണ്ടത്തിലെ പഴയ സായന്തനങ്ങളും. കാത്തിരിക്കുകയായിരുന്നു, ഇക്കല്ലവും. തിരുവാതിരനിലാവിനൊപ്പം കൊട്ടിക്കയറുന്ന ഉത്സവരാവുകള്‍ക്കൊപ്പം പള്ളിവേട്ടനാളിലെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിനു ചാമരം വീശി ഒക്കെ ആകാശത്തില്‍ ചന്ദ്രനെക്കാള്‍ തെളിഞ്ഞു നില്ക്കുന്ന ഭീമന്‍ വാല്‍നക്ഷത്രത്തെ.......

No comments: