Monday, June 13, 2011

ത്രയോദശി!

എന്റെ കൂട്ടുകാരന്‍, സഹപാഠി,
രവി- ഒരു മന്ത്രവാദി, രാവിലെ, അനിയന്റെ വീട്ടുപ്രവേശം കഴിഞ്ഞ മുറയ്ക്ക് ചോദിച്ചു.- എടോ, ഞാനിന്നലെ രാത്രി മൂന്നു പേരെ കണ്ടു. താനോ?
ഞാനാരെയും കണ്ടിരുന്നില്ല. രാത്രി രണ്ടരയ്ക്കാണ് ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞത്. അതുവരെയും പാതി പൂര്‍ത്തിയില്‍ ആള്‍പ്രവേശത്തിനു വിധിക്കപ്പെട്ട ആ വീടിനെ അനിയനും രവിയ്ക്കും സഹായത്തിനെത്തിയ ചെല്ലപ്പനുമൊപ്പം ഒരുക്കുന തിരക്കിലായിരുന്നു. ഞാന്‍ പോരുമ്പോഴും രവിയും എന്റെ അനിയന്‍ രഞ്ജിത്തും വീടിനെ മനുഷ്യവാസ യോഗ്യമാക്കുവാന്‍ തൂക്കുകയുംതുടയ്ക്കുകയുമായിരുന്നു. മദ്യത്തിന്റെ ലഹരി മൂവരെയും അതുവരെയും പൂര്ണ്ണമായി വിട്ടൊഴിഞ്ഞിരുന്നില്ല. നല്ല നിലാവായിരുന്നു. ദ്വാദശി നിലാവ്; ഇടവത്തിലെ വെളുത്തപക്ഷദ്വാദശി.
ഗൃഹപ്രവേശമൊക്കെ കഴിഞ്ഞ് സദ്യ സമയത്താണ് ഉറക്കമിളപ്പും പുതുക്കിപ്പുതുക്കി മാറ്റമില്ലാതെ നിലനിര്‍ത്തിയ ലഹരിസൂചികയും സ്നേഹവുമെല്ലാം തിരകുത്തി സുനാമിയായ അവസ്ഥയില്‍ പ്രസ്തുത ചോദ്യം എന്നോട് ചോദിച്ചത്. ഇല്ലാ എന്ന് ഞാനുത്തരം നല്കി. ഞാന്‍ പോയശേഷമല്ലേ സംഭവം എന്ന് ആരാഞ്ഞുറപ്പിച്ചു. ഞാന്‍ പോയശേഷമേ അങ്ങനെയാരെങ്കിലും വരൂ എന്ന് പറഞ്ഞുതറപ്പിക്കുകയും ചെയ്തു.
രവികണ്ടത് എന്റെ പിതൃക്കളെയായിരുന്നു. എന്റെ തലമൂത്ത കാരണവരുടെ- കുട്ടനമ്മാവന്റെ- പതിനാറടിയന്തിരം ഇന്നലെയും സപിണ്ഡി ഇന്നുമായിരുന്നല്ലോ!( എന്തൊരത്ഭുതകരമായ വര്‍ഗ്ഗീകരണമാണെന്നു നോക്കണം- നമ്പൂരിബ്രാഹ്മണനും നായരൊഴിച്ചുള്ള നാനാജാതികള്‍ക്കും പിതൃ തന്തവഴിക്കാണെങ്കില്‍ നായര്‍ക്കത് തള്ളവഴി!) ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിന്ന് അനിയന്റെ വീട്ടിലെ ഞങ്ങളുടെ ചെയ്തികള്‍ വിക്ഷിച്ച പിതൃ ആരെന്നതിലും രവി സംശയിച്ചില്ല. സുനാമിയുടെ മൂര്‍ദ്ധന്യത്തില്‍ രവി തുള്ളിപ്പറഞ്ഞു- എടോ, എനിക്കെന്റെ തംപ്രാന്റെ പതിനാറുണ്ണണം, ഞാന്‍ സൈക്കിള്‍ ചവിട്ടണോ, താനെന്നെ അവിടെത്തിക്കുമോ?( രവിയുടെ അപ്പൂപ്പന്‍ ചോതന്‍ എന്റെ ഏതോ തലമുറയിലെ കാരണവരുടെ അടിയാനായിരുന്നു. എട്ടാം ക്ലാസ്സില്‍ വച്ച ഞങ്ങള്‍ക്കിടയില്‍ സൗഹൃദം കുരുത്ത നാളുകളില്‍ രവി ഈ കഥ എന്നോട് ആദ്യമായിപ്പറഞ്ഞു.) എടോ, തനികറിയാമോ, മത്തിമലയിലിലിരുന്ന് ചമ്പക്കരവല്യച്ചന്‍ താഴെക്കൂടി എന്റെ വല്യപ്പനെങ്ങാനും പോകുന്നതുകണ്ടാല്‍ വിളിച്ച് കൂവുമായിരുന്നു, എടാ ചോതനേ ന്ന്.
രവിയെ സ്കൂട്ടറില്‍ ഞാന്‍ സപിണ്ഡി സ്ഥലത്തെത്തിച്ചു. അയാളെ ഊട്ടിത്തിരിച്ചെത്തി.
പിതൃകഥ തീര്ന്നില്ല. എന്റെ അമ്മയും രാത്രിയില്‍ മുറ്റത്തും പ്രറംപിലും ഉലാത്തുന്ന മൂന്നു രൂപങ്ങളെ കണ്ടിരുന്നു, നിലാവത്ത്. അവരെല്ലാം മനുഷ്യരാണെന്നായിരുന്നു രവി പറയുംവരെ അമ്മയുടെ വിശ്വാസം. പാതിരാവില്‍ മുറ്റത്ത് ഉലാത്തുന്നത് ആരാണെന്ന് അത്ഭുതപ്പെട്ടു എന്നു മാത്രം.
ഗൃഹപ്രവേശം കഴിഞ്ഞു. രണ്ടുപകലും ഒരു രാത്രിയും ചിലവിട്ട് ചടങ്ങുകളെയെല്ലാം ഭംഗിയാക്കിയ ശേഷം രവിയും വീട്ടിലേക്ക്മടങ്ങി.
പുതിയവീടിന്റെ മണങ്ങള്‍ പിടിക്കാതെ അനിയന്റെ ഇളയമകള്‍ പൊന്നു കരഞ്ഞപ്പോള്‍ അനിയനൊഴിച്ചെല്ലാരും വന്ന് പഴയമുറിയെ അഭയം പ്രാപികുകയും ചെയ്തു.
അരൂപികളുടെ തോഴനായ ഞാന്‍ പാതിരാതികഞ്ഞതും താഴെയുള്ള പുതിയ വീടിനെ ഒന്നു കണ്ടുഴിഞ്ഞ് വെറുതെ നിലാവുവീണ പറംപിലാകമാനമൊന്നു കണ്ണോടിച്ചു. കന്യാക്കോണിയില്‍ യക്ഷീസാന്നിധ്യത്തോടെ തികഞ്ഞു നില്ക്കുന്ന വൃദ്ധയായ പാലമരത്തിനുനേരെ നടന്നു. നിലാവെട്ടത്തില്‍ തറ തെളിഞ്ഞുകാണാവുന്നിടത്തോളം നടന്ന് പാലയുടെ വടക്കുകിഴക്കേ മൂലയില്‍ ചെന്നുനിന്ന് അടിതൊട്ടുമുടിയോളം അതൊന്നുഴിഞ്ഞു. യൗവനത്തിന്റെ ആദ്യനാളുകളില്‍മുതല്‍ വിഫലമായി തിരഞ്ഞുകൊണ്ടിരുന്ന അതിന്റെ ഉടയോളെ സംബോധനചെയ്ത് എന്തൊക്ക്എയോ പറഞ്ഞു.
നിലാവു ചിരിച്ചു.
എത്രയോകാലമായി, യക്ഷിമാര്‍ സാധാരണ വിഹരിക്കാറുള്ള ലക്ഷണയുക്തമായ രാത്രികളില്‍ ഞാനീ പാലയുടെ പരിസരങ്ങളില്‍ ചുറ്റിനടന്ന് അവരെ തിരഞ്ഞിരിക്കുന്നു എന്ന് നിലാവിനറിയാം. ആ കാത്തിരിപ്പിന്റെ അനിശ്ചിതത്വകാലത്ത് എന്റെ മനസ്സിനെ വലയം ചെയ്ത ഭയങ്ങളും ലഹരികളും അറിയാം.
നിലാവിന് ചിരിക്കാനല്ലേ കഴിയൂ. അരൂപികളെ വെളിവാക്കാനും, ഒരുപക്ഷേ!

No comments: