
ശനിയാഴ്ച മരിച്ചെകിലും കുട്ടനമ്മാവന്‍ ഞാലീക്കണ്ടത്തിന്റെ മനസ്സില്‍ നിന്നു മായുന്നില്ല എന്ന തോന്നലോടെ കുറിക്കുന്നത്-
ശ്രീധരനമ്മാവന്‍ മരിച്ച രാത്രി..........( പലിപ്ര രാമപ്പണിക്കരുടെയും ചമ്പക്കരമഠത്തില്‍ കുട്ടിയമ്മയുടെയും രണ്ടാമത്തെ മകനായിരുന്നു ശ്രീധരനമ്മാവന്‍. തികഞ്ഞ സഞ്ചാരി. തലതിരിഞ്ഞതിന്റെയെല്ലാം അധിപന്‍. രണ്ടുപേരെ മാത്രം അദ്ദേഹം ഭയന്നു. മത്തിമലേയമ്മയേയും( എന്റെ) കട്ടനേയും. ( പലിപ്ര രാമപ്പണിക്കര്‍[ പലിപ്രപണിക്കര്‍ക്കും തൃക്കവിയൂരപ്പനും ആദിയുമന്തവും ഇല്ലാ എന്ന് കവിയൂരൊരു ചൊല്ലുമുണ്ടായിരുന്നു.] കുട്ടിയമ്മ ദമ്പതിമാര്‍ക്ക് ഏഴു മക്കളായിരുന്നു- കൃഷ്ണക്കുറുപ്പ്, ശ്രീധരകുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷിയമ്മ, പരമേശ്വരക്കുറുപ്പ്, { രാമചന്ദ്രക്കുറുപ്പ് വാസുദേവക്കുറുപ്പ്- ഇരട്ടകള്‍}. ഇതില്‍ ശ്രീധരനമ്മാവന്‍ മുതലുള്ളവരേ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. 1983 കാലത്തുതന്നെ വലിയകുഞ്ഞമ്മാവന്‍ എന്ന രാമചന്ദ്രക്കുറുപ്പും മരിച്ചു. ശേഷിച്ചവരില്‍ രണ്ടുപേര്‍ മനോബലം കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടവരാകുന്നു- മീനാക്ഷിയമ്മ എന്ന മത്തിമലേയമ്മയും കുട്ടനമ്മാവന്‍ എന്ന പരമേശ്വരകുറുപ്പും.)
കുട്ടനമ്മവന്റെ വക ഒരു മുറിയില്‍ക്കിടന്ന് ഏറെക്കുറെ അനാഥനായി മരിച്ച ശ്രീധരനമ്മാവന്റെ ജഡം മിനുട്ടുകള്‍ക്കകം സ്വന്തം വീട്ടിലേക്കു മാറ്റി കുട്ടനമ്മാവന്‍. അന്നു രാത്രി അവിടെ ചിലവഴിച്ച ചിരുക്കം വ്യക്തികളിലൊരാളായ എന്നോട് അക്ഷരവുമായുള്ള ബന്ധം കാരണമാകണം, കുട്ടനമ്മാവന്‍ പറഞ്ഞു, എടാ, നമ്മുക്കും വേണ്ടേ ഒരു കുടുംബ ചരിത്രം. എന്റെ കാലം കഴിയുംമുന്പ് അതൊരു രൂപത്തില്‍ കാണണമെന്നുണ്ട്. ചമ്പക്കര ലീലയോടും( ഡോ. കവിയൂര്‍ സി. പി. ലീല) ഞാനിതു പറഞ്ഞിട്ടുണ്ട്. നീയവളെ ആവശ്യമനുസരിച്ച് സഹായിക്കണം.
കുട്ടനമ്മാവന്‍ പറഞ്ഞ പടി ചരിത്ര രേഖയിങ്ങനെയാകുന്നു- തിരുവിതാംകൂറില്‍ പണ്ട് മാര്‍ത്താണ്ഡ വര്‍മ്മയെന്നു പേരായ ശക്തനായ ഒരു രാജാവുണ്ടായിരുന്നു. അദേഹത്തിന്റെ കാലശേഷം അനന്തിരവനായ രാമവര്‍മ്മ രാജാവായി. ധര്‍മ്മരാജാവെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ധര്‍മ്മരാജാവിന്റെ ഭരണകാലത്ത് കവിയൂരിലെ പത്തില്ലത്തില്‍ പോറ്റിമാരിലൊരാളായ നെടുങ്ങാല നമ്പൂതിരി മണ്ണടി ക്ഷേത്രത്തില്‍ പൂജാ സംബന്ധമായി ആ സ്ഥലത്തു ചെന്നുപെട്ടു. അവിടെയുള്ള കളയ്ക്കാട്ട് എന്നുപേരുള്ള നായര്‍കുടുംത്തിലെ ഒരു സ്ത്രീയുമായി അദ്ദേഹം ബന്ധത്തിലായി. ആ നെടുങ്ങാല നംപൂതിരി തന്റെ പ്രിയതമയുമൊത്ത് കുറെക്കാലം കഴിഞ്ഞ് കവിയൂരില് തിരിയെയെത്തി. നെടുങ്ങാലെ വക ഭൂമിയില്‍ ഒരു വീടു പണിത് ആ സ്ത്രീയെ അവിടെ താമസിപ്പിച്ചു. ആ ഗൃഹത്തിന് കളയ്ക്കാട്ട് എന്നു പേരുമിട്ടു. ആ പരമ്പരയില്‍ നിന്നാണ് ചമ്പക്കരകുടുംബത്തിന്റെ ഉത്ഭവം. അമ്മാവന്‍ തുടങ്ങിവച്ച മാര്‍ത്താണ്ഡവര്‍മയുടെ കഥയില്‍ എന്റെ കുടുംബത്തിന്റെ സ്ഥാനമെന്തെന്നറിയാതെ അന്തം വിട്ടുനിന്ന എന്നോട് ചരിത്രമാകുമ്പോള്‍ അങ്ങനെ വേണ്ടേ എന്ന അര്‍ഥത്തിലെന്തോ അന്ന് അമ്മാവന്‍ പറഞ്ഞു. മാസങ്ങള്‍ക്കുശേഷം ഇതെപ്പറ്റി സംസാരിക്കാനിടവന്നപ്പോള്‍ ലീലക്കൊച്ചമ്മയു(ചിറ്റമ്മ / ടീച്ചര്‍) എന്റെ കണ്ഫ്യൂഷന്‍ ശരിവച്ചു.
ഇതായിരുന്നു കുട്ടനമ്മാവന്‍. എന്തും ശ്രദ്ധിക്കപെടാവുന്ന ഒരു ബിന്ദുവില്‍ ബന്ധിക്കുവാന്‍ ആ വ്യക്തിത്വം ആഗ്രഹിച്ചു. അദ്ദേഹത്തിനെതിരെ വലിയൊരു കലാപം നടത്തിയ ശേഷം കാണുമ്പോഴും എടാ മോനേ എന്ന് മുന്‍ സംഭവത്തിന്റെ ലാഞ്ച്ഛനയൊനുമില്ലാതെ ഇടപെടാന്‍ ശ്രദ്ധിച്ചു. എന്റെ മക്കളെപ്പോലും ഒരപരിചിതത്വവുമില്ലാതെ എണ്പത്തിയേഴാം വയസ്സിലും തിരിച്ചറിയുവാന്‍ കഴിഞ്ഞു. ആ വിഗ്രഹത്തെ അടിമുടി എതിര്‍ത്ത എന്നെപൊലൊരുവനല്ലാതെ ആര്‍ക്കാണ് അദ്ദേഹത്തെക്കുറിച്ച് ഇത്രയും പറയുവാനാകുക. ഫേസ്ബുക്കില്‍, ശരത്ചന്ദ്രനെന്ന ഞങ്ങളുടെ ശര ഒരു യുഗത്തിന്റെ അവസാനം എന്ന കുറിപ്പോടെ കുട്ടനമ്മാവന്റെ ചിത്രം പ്രസിദ്ധീകരിച്ചതു കണ്ടാണ് ഞാനിത് എഴുതുന്നത്.
തീര്‍ച്ചയായും ഇത് ശതാഭിഷേകം കഴിഞ്ഞെടുത്ത ഒന്നാകുന്നു. കാരണം എണ്‍പതാം വയസ്സിലും എന്റെ നേരമ്മവന്മാരടക്കമുള്ള അനന്തരവന്മാരുടെ മുന്‍പില്‍ അദ്ദേഹം യൗവനത്തികവോടെ തന്നെ തികഞ്ഞുനിന്നു.
ചിലര്‍ക്കു മുന്പിലേ കാലം തലകുനിക്കാറുള്ളല്ലോ!
ശരിക്കും ജെനുവിനായവരുടെ മുന്പില്‍ മാത്രം.
പഴയ ഏഴാം ക്ളാസ്സുകാരനായ മുരിങ്ങൂര്‍ത്തോട്ടത്തില്‍ കുട്ടക്കുറുപ്പെന്ന തടിക്കുറുപ്പായ ചമ്പക്കര സി.ജി. പരമേശ്വരക്കുറുപ്പ് കാലത്തെ തോല്പ്പിച്ചത് അങ്ങനെയാണ്............................
No comments:
Post a Comment