Saturday, October 11, 2008

ഉത്സവം



ഓർമ്മകളെല്ലാംകെടുമ്പോഴും നിൻകൃപ
നീലച്ചകൺകൾ തിളങ്ങുന്നു പ്രജ്ഞയിൽ
ആരവമില്ലയുള്ളിൽ കൊടുങ്കാറ്റിന്റെ
താളുകളെല്ലാം നിനക്കു നേദിച്ചുപോയ്‌

എത്രയുഗങ്ങൾ-
പരസ്പരം നാം നോക്കി നിൽക്കുന്നു
നോട്ടത്തിലെത്ര സമുദ്രങ്ങൾ
നിശ്ചലനീലം തിളങ്ങുമാകാശങ്ങ-
ളെത്തിപ്പിടിക്കുവാനാവാതെ പ്രാവുകൾ.

സ്വപ്നങ്ങളെല്ലാം പകുത്തുതീരുമ്പോൾ നിൻ
കൈപ്പടം കയ്യിലെടുത്തു ഞാൻ കോറുന്നു
വിസ്മൃതിക്കാറ്റിനൊരിക്കലും മായ്ക്കുവാൻ
ശക്തിയെഴാത്ത വിഭൂതിയിലിത്രയും-
"അസ്തമിക്കാത്തതാണീ പ്രണയോത്സവം"

ഇത്രമാത്രം ലിഖിതം,
പുഷ്പവൃഷ്ടിയിൽ
പൊട്ടിത്തരിക്കുന്നു പാഴ്മരുഭൂമികൾ
അദ്രിശൃംഗങ്ങൾക്കു മീതെയുദിക്കുന്നു
നക്ഷത്രജാലവും ചന്ദ്രനും ദൈവവും

നിൻകൈപ്പടം ഭൂമി, ഞാനതിൽക്കാമുകൻ
കൈരേഖതൻ നദി, ഞാനതിലെത്തോണി
തോണികളെല്ലാമഴിമുഖത്തെത്തുന്നു
തോഴീ തിരക്കൈകളാലെന്നെ മൂടുക.

{കേരളകവിത 1997-ൽ പ്രസിദ്ധീകരിച്ചത്‌
}

No comments: