Thursday, August 14, 2008

തൂവൽ

നിറങ്ങെളല്ലാമുണ്ടായിരുന്നു.

കൊത്തിച്ചിക്കിനടക്കുമ്പോൾ
വെയിലേറ്റുതിളങ്ങുമായിരുന്നു.
പോരുകൂടുമ്പോൾ
വീര്യംകൊണ്ടുനിവർന്നു ത്രസിച്ചു
നിൽക്കുമായിരുന്നു.

അഴകെന്നും കിരീടമെന്നും
ധരിച്ചുവശായിരുന്നു.

എന്നിട്ടും
ഒരു പ്രകോപനവുമില്ലാതെ
എല്ലാം സ്വയം പിഴുതെറിഞ്ഞുകളഞ്ഞു.

കൊത്തിപ്പെറുക്കാൻ മറന്നും
പോരാട്ടത്തിനോ
കൂട്ടിനോ
ആരും വിളിക്കാതെയും
നിൽക്കുമ്പോൾ
തളം കെട്ടിയ മഴവെള്ളത്തിൽ
ആ പ്രതിബിംബം കണ്ടു.
തണുത്തുചുളുങ്ങിയും
വിളറിവിറച്ചും.....

ആത്മസ്വരൂപം


ഓരോ ചുവടുവയ്ക്കുമ്പോഴും
ഭാരമില്ലായ്മ അനുഭവമായി
വെറുതെയൊന്നുമുരടനക്കുമ്പോൾ
തളർന്നശബ്ദമൊരാശ്ചര്യമായി

കിരീടം കൈയ്യൊഴിഞ്ഞതിന്റെ
ലാഘവം
ഒരു തൂവലോളംപോലും
കനമില്ലായ്മ

മഴവീണ്ടും തൂളി
പ്രതിബിംബം
കുഴഞ്ഞുമറിഞ്ഞുപോയി

ചെളിയിൽ
കാലൂന്നിയുമൂന്നാതെയും
നിവർന്നാണോകുനിഞ്ഞാണോ
നിൽകലാണോപറക്കലാണോ
എന്നൊന്നും തിരിച്ചറിയാതെയും....

നനഞ്ഞപക്ഷി.

No comments: