Thursday, January 17, 2008

വെള്ളിയാഴ്ച

നിദ്രാടനത്തിന്‍ വിളര്‍ത്തകയങ്ങളി- ലൊച്ചയില്ലാതെ രാപ്പാടികള്‍ തേങ്ങിയോ കാറ്റിലുലഞ്ഞ പാലക്കൊമ്പില്‍ നിന്നൊരു പാട്ടുപറന്നു നിലാവിലലിഞ്ഞുവോ ഏതോ നിഗൂഢ നിമിത്തമറിഞ്ഞപോല്‍ കാഞ്ഞിരം നിന്നു വിറയ്ക്കുന്നു, ദുസ്സ്വപ്ന- ജാലകമാരോ തുറന്നു വയ്ക്കുന്നുവോ ദൂരത്തൊരോട്ടുചിലമ്പു കിലുങ്ങിയോ? പൂവുകളെല്ലാം വിടര്‍ന്നു പൊടുന്നനെ കാവുകളേഴു ഗന്ധം ചൂഴ്‌ന്നു നില്‍ക്കവേ ആരും തൊടാതിലതോറും തെളിയുന്ന പ്രേമവചസ്സും മയില്‍പ്പീലിമുദ്രയും. പേടിതുള്ളും പനങ്കാട്ടിലിടയ്ക്കൊരു പേശലഗാത്രി ചിരിച്ചു മായുന്നുവോ ഏതോസുതാര്യനഖം വന്നകംപിളര്‍- ന്നാധികളെല്ലാമെടുത്തു മാറ്റുന്നുവോ? രാത്രി ഗൂഢം, കൊള്ളിമീന്‍പോലെ മായുന്ന പോകുവരത്തുകള്‍ വീശും ചിറകുകള്‍ ഒറ്റയ്ക്കുപോകുമ്പൊഴും കൂട്ടിനെത്തുന്ന സ്വത്വംവെളിപ്പെടുത്താത്ത സാന്നിദ്ധ്യങ്ങള്‍ എല്ലാം മറന്നു ചിരിക്കുന്നരാവിന്റെ- യുള്ളം കിനിഞ്ഞു തിമിര്‍ക്കയാം രാക്കിളി ഒറ്റയ്ക്കുരാവില്‍ നടന്നു പോകുന്നൊരാള്‍ ഒറ്റയെക്കാത്തു ചിരിച്ചു നില്‍ക്കുന്നൊരാള്‍ കര്‍പ്പുരം ആഴ്ചപ്പതിപ്പ്‌(1994)

No comments: