Tuesday, September 09, 2014

കായല്‍, കറുക, കന്നിനിലാവ് മുതലായവ


കായല്‍
കറുക
കന്നിനിലാവ് - ഒന്നും കവിതയല്ല.


വിചിത്രമായ അംഗവിക്ഷേപങ്ങളോടെ
നിരന്തരം തുള്ളിയാടുമെന്നേയുള്ളു കായല്‍
കടുംപച്ചയുടെ
കനത്തചാറു ചുരത്തുമെന്നേയുള്ളു കറുക
തെളിഞ്ഞെല്ലാത്തിലും പരന്നു
വെളിവാകുമെന്നേയുള്ളൂ കന്നിനിലാവ്

എന്നിട്ടുമെന്തേ ഈ കവി
കായലോളം പരന്ന അംഗവിക്ഷേപങ്ങളോടെ താളക്കുത്തുയര്‍ത്തുന്നു,
കറുകനാമ്പിന്റെ മുനപോലെ
തുളിച്ചുനില്ക്കുന്നു,
കന്നിനിലാവുപോലെയെല്ലാടത്തും
ഒഴുകിപ്പരക്കുന്നു,
ഹിമക്കരടിയെപ്പോലെ
കാടാറുമാസംനാടാറുമാസമാചരിക്കുന്നു,
വരയാടിനെപ്പോലെ
കരിമ്പാറമുനമ്പുകള്‍താണ്ടുന്നു,
മുതലയെപ്പോലെ
നിളയിലുംഗംഗയിലുമാണ്ടുനീന്തുന്നു,
മലയുടുമ്പിനെപ്പോലെ
അഗമ്യതയുടെമതിലുകള്‍ തരണംചെയ്യുന്നു?

തൃഷ്ണ
രതി
തപസ്സ് - ഒന്നും തന്നെ കവിതയല്ല

എന്നിട്ടും അയാള്‍
കുംഭവെയിലും മകരക്കുളിരും കര്‍ക്കടമാരിയും
ഉഗ്രമായി കാമിക്കുന്നു.
കാട്ടുപെണ്ണിനെയും
നാട്ടുപൂവിനെയും നുകര്‍ന്നുഞെരിക്കുന്നു.
ഇടയ്ക്കിടെ സ്വന്തം മുറിയുടെ
വിയര്‍പ്പൊട്ടിയമൗനത്തിലേക്ക്
വാല്മീകിയെപ്പോലെ പിന്‍വലിയുന്നു.
ഭൂമി സ്വര്‍ഗം പാതാളം
ഒന്നും കവിതയല്ല

അവനെന്നിടും
ഭൂവിന്‍നിറുകയില്‍ ആനന്ദതാണ്ഡവമാടുന്നു.
സ്വര്‍ഗ്ഗത്തിലേക്ക് നനുത്തവരികളുടെ
മുന്തിരിവള്ളികള്‍നെയ്ത്
ഇഴഞ്ഞുകയറുന്നു.
ഉഗ്രമായമുഴക്കത്തോടെ
പാതാളത്തിലേക്ക്
തുളഞ്ഞുതാഴുന്നു.
കവിതയേ ഇല്ലാത്ത ഇടങ്ങളിലേക്ക്
മഴയായും മയിലായും
മഞ്ഞമന്ദാരങ്ങളുടെ കാനനമായും
പടര്‍ന്നിറങ്ങുന്നു.

ഹേ, കപടവൈഭവങ്ങളുടെ നായകാ,
എന്താണപ്പോള്‍ കവിത??

-------------------------------
(എന്നോ കീറക്കടലാസില്‍ കുറിച്ചിട്ട വെറുംകുറെ വരികള്‍, അത്രമാത്രം. യാദൃച്ഛികമായി കണ്ടുകിട്ടിയപ്പോള്‍ വെറുതെ കളയേണ്ടെന്നു കരുതി..........)

No comments: