Wednesday, December 31, 2008

തൂക്കിയോ വീണ്ടും പുതുവർഷത്തിൻ കലണ്ടർ?


ക്ഷമിക്കണം ബാലചന്ദ്രാ,
അടുത്ത വരി ഞാനാവർത്തിക്കില്ല.
നരകപടം മാത്രമല്ല നാളെയുടെ കലണ്ടർ എന്നാണു വിശ്വാസം.
അങ്ങനെയാണെന്നു താങ്കളും ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല, എന്റെ യൗവനത്തിന്റെ മഹാകവേ!
അതിനൊരു കാരണമുണ്ട്‌.
മനുഷ്യ ജന്മത്തിന്‌ അതിന്റേതായ വഴികളുണ്ട്‌. ദുരിതത്തിന്റെയും സന്തോഷത്തിന്റെയുമായ പഥങ്ങളിലൂടെ കയറിയുമിറങ്ങിയും തളർന്നും കുതിച്ചും മാത്രമേ അത്‌ നീളൂ. ജനിച്ച്‌ മരിക്കും വരെ അതങ്ങനെയേ ആവൂ( ഇത്‌ പഴയൊരു ഭാരതീയ ചിന്താ പദ്ധതിയാണല്ലോ). അതു സ്വായത്തമാക്കുവാൻ (പൂർണ്ണമായും) ഞാൻ പോരാ. പക്ഷേ അതെനിക്കു മനസ്സിലാവും.
കരയാൻ ചിരിക്കാൻ, അതിന്റെ ഇടചേരലിന്റെ സുഭഗത നുകരാൻ മനുഷ്യനേ കഴിയൂ. സാധാരണ മനുഷ്യന്‌. മുറുക്കിത്തുപ്പി നടക്കുന്ന ഒരു സാധാ വക്കീൽ ഗുമസ്തനായ ഇടശ്ശേരി ഗോവിന്ദൻ നായരെന്നു പേരുള്ള ഒരു ഗ്രാമീണൻ പണ്ടേ അതു പാടിയിട്ടുണ്ട്‌-
എനിക്കു സുഖമീ നിമ്നോന്നതമാം വഴിക്കുതേരുരുൾപായിക്കൽ എന്ന്..........
കവികൾ പലതും പാടും. പലതും പാടാതെയും കാണാതെയുമിരിക്കും. അല്ലെങ്കിൽ കണ്ടതിനെ കണ്ടില്ലെന്നു നടിക്കും.
അതു കവിജന്മത്തിന്റെ ശാപവും വരവുമല്ലോ!
എങ്കിലും
കവിയല്ലാതിരുന്നിട്ടും കവിയായിമാറിയ ഒരുവൻ പറഞ്ഞതുപോലെ
ദിനമപിരജനീസായം പ്രാതഃ
ശിശിരവസന്തൗ പുനരായാതൗ
കാലക്രീഡതി ഗഛത്യായുഃ
നാലാം വരി ആശാലത രണ്ടു വർഷം മുൻപ്‌ പൂരിപ്പിച്ചതുപോലെ
കിമപി നഃമുച്യേതാശാപാശം.
ആ പാശം അയയാതിരിക്കട്ടെ.
ദുഃഖങ്ങളും സുഖങ്ങളും പതിവുപടി ഉണ്ടാവട്ടെ. വർഷങ്ങൾ മാറിമറിയട്ടെ!
ആശയാണെല്ലാ ദുഃഖത്തിനും കാരണമെന്ന് ബുദ്ധൻ പറഞ്ഞത്‌ പ്രച്ഛന്ന ബുദ്ധൻ ഏറ്റുപാടി.
ബുദ്ധന്മാരാവാവത്തവർക്ക്‌ അതേറ്റുപാടേണ്ടകാര്യമില്ലല്ലോ.
എത്തിയല്ലോ പുതുവർഷം
അസ്തമിച്ചുവല്ലോ പകൽ
ഭിത്തിയിൽ വീണ്ടും
തൂങ്ങിയല്ലോ നല്ലസ്സൽ പുത്തൻ വർഷത്തിൻ കലണ്ടർ.
(യഥാർത്ഥകലണ്ടർ, കലണ്ടറൊന്നു മാത്രം- അതേതുമാകട്ടെ)
അതല്ലോ നാളെയുടെ
ഭദ്രദീപിക
നല്ലൊരു റഫറൻസ്‌ പേജ്‌
താളുകൾ മറിയട്ടെ
കാലമാകട്ടെ കാലം
ലോകമെത്രയോ ചിത്രം.
നാളുകൾ മറിയട്ടെ
ഞാനുമെന്തുമാവട്ടെ
എത്തിയല്ലോ പുതുവർഷം
ഇനിയു-
മെത്തട്ടേ പുതുവർഷങ്ങൾ
കാലവുമുരുളട്ടെ
കാലനും മറിയട്ടെ
...............
....................
.....................
2009 2010 2011 2012.....2021....2031.....3011.....4501.....45501.....436718991201....56893740810830180......65897124907840104184071207468917......6895707014708014070780704707104707579701704707147071479071....
നിർത്തരുതേയി സംഖ്യാകേളി
അക്ക(അക്ഷര)സ്വരൂപാ........
കുന്നുകൾ പുഷ്പിക്കട്ടേ
കാടുകൾ പാടിക്കോടേ
വെള്ളമാവട്ടേ വെള്ളം
നാടിതെൻ നാടാവട്ടെ
[*കടപ്പാട്‌- വരികൾക്ക്‌- ബാലചന്ദ്രൻ ചുള്ളിക്കാട്‌,ഇടശ്ശേരി,ആശാലത, ശ്രീശങ്കരൻ, സച്ചിദാനന്ദൻ]
അഹം ബ്രഹ്മാസി
പൂന്താനം തന്നെ കവി
എത്തിയല്ലോ നവവർഷം
അതെന്നും അങ്ങനെതന്നെയല്ലോ!
ദിനമപി രജനീീീീീീീീീീീ........
ഇനി നാളെയുമെന്തെന്നറിവീലാാാാാാാാാ.............................................................................................................



ചിത്രങ്ങൾ കടപ്പാട്‌- ഫ്രീഡാ കാലോ

തിരുവല്ലയിലെ ഓട്ടോറിക്ഷകൾ റെയിൽവേസ്റ്റേഷനെ ഭയക്കുന്നു.......

വൈകുന്നേരത്ത്‌ അഞ്ചുമിനിട്ടെങ്കിലും നേരത്തെ വരാം എന്ന മോഹത്തോടെയാണ്‌ ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്‌. ഒരു തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ തൂങ്ങിനിന്നു യാത്രചെയ്ത്‌ തിരുവല്ലയിലിറങ്ങി വാമഭാഗം ആവശ്യപ്പെട്ട രണ്ടു ഗൈഡുകളും വാങ്ങി സ്കൂട്ടറെടുക്കാൻ റെയിൽവേസ്റ്റേഷനിലേക്കു പോകാൻ ഓട്ടോ പിടിക്കാൻ ശ്രമിച്ചപ്പോഴാണ്‌ പ്രശ്നം. വഴിയേപോയ ഒരു ഓട്ടോയെ ഊതി വിളിച്ചു-ശ്‌.ശ്‌..ശ്‌..ശ്‌..ശ്‌............
ഒരു പയ്യൻഓട്ടോ ഡ്രൈവർ വണ്ടി നിർത്തി.
റെയിൽവേസ്റ്റേഷൻ...
പറഞ്ഞതും അവന്റെ മുഖം മടുത്തു(തളർന്നു എന്നു പറയുന്നതാവും ശരി).
എന്നെക്കൊണ്ടു വയ്യ. അവൻ ഒറ്റയടിക്കുപറഞ്ഞത്‌ ഒരു ഇൻസൾട്ടായിത്തന്നെ മനസ്സിൽ പതിഞ്ഞു.
അവൻ പോയപ്പോൾ വീണ്ടും നാലുചുവടുവച്ച്‌ ഓട്ടോ സ്റ്റാൻഡിലെത്തി. നിരനിരയായി പാർക്കുചെയ്തിരിക്കുന്ന ഓട്ടോകളിലോരോന്നിന്റെയും അരികിൽച്ചെന്ന് റെയിൽവേസ്റ്റേഷൻ പോകുമോ എന്നു ചോദിച്ചു. ആരും തയ്യാറല്ല. തിരുവല്ലയിൽ രാത്രി വൈകി വണ്ടിയിറങ്ങുന്നവർക്ക്‌ ഇതൊരു പുതുമയല്ല. റെയിൽവേസ്റ്റേഷൻ, കാവുംഭാഗം, മുത്തൂർ എന്നൊക്കെ ആവശ്യപ്പെട്ടാൽ ആരും നിങ്ങളെ ശ്രദ്ധിക്കില്ല. നാറാണം മൂഴിയെന്നോ പത്തനംതിട്ടയെന്നോ റാന്നിയെന്നോ ഒക്കെപ്പറഞ്ഞാലേ അവർക്ക്‌ തൃപതിയാകൂ. കവിയൂർ എന്നു പറഞ്ഞാലോ ഒന്നു നോക്കാം എന്നാണു മനസ്ഥിതി. ചുരുങ്ങിയതു പത്തുകിലോമീറ്റർ യാത്രയെങ്കിലും ഓഫർച്ചെയ്തില്ലെങ്കിൽ നിങ്ങൾ പെട്ടുപോയെന്നു സാരം.
പക്ഷേ ഒരു അന്തിക്കൂരാപ്പിന്‌ ഇതാദ്യമായാണ്‌ ഇത്തരം അനുഭവം. ഓട്ടോക്കാരുടെ അഹങ്കാരം പോയപോക്കേ എന്നു മനസ്സിൽ തോന്നി. ഇവന്മാർക്കിട്ട്‌ ഒരു ചെറിയ പണിയെങ്കിലും ചെയ്യണം എന്നും ഉള്ളാലെ കുറിച്ചിട്ടു. പത്തുമുപ്പത്‌ ഓട്ടോകളുടെ മുൻപിൽ തെണ്ടിക്കഴിഞ്ഞപ്പോൾ ഒരാൾ തയ്യാറായി. അൽപം പാകത പ്രകടമായ മുഖം. ഈ ചേട്ടനെങ്കിലും ആർത്തി കുറവാണല്ലോ എന്ന് സന്തോഷിച്ച്‌ അതിൽ കയറിപ്പറ്റി. യാത്ര തുടങ്ങി ദീപാജങ്ങ്ഷനിൽ നിന്നു തിരിഞ്ഞപ്പോൾ അദ്ദേഹത്തോടു തന്നെ ചോദിച്ചു, എന്താ എല്ലാവർക്കും റെയിൽവേസ്റ്റേഷൻ എന്നു കേൾക്കുമ്പോൾ ഒരു അവജ്ഞ?
'അതോ, ആ റോഡു തന്നെ. അതിലെ ഒരു ദിവസം എത്രതവണയാ യാത്ര. എല്ലാം കഴിയിമ്പോൾ ദേഹത്തു വേദന മാത്രമാവും മിച്ചം.'
അതാണു കാര്യം. അതുമാത്രം.
തിരുവല്ല റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിനോടു മത്സരിക്കാൻ പാകത്തിൽ കുളമായ വേറെ റോഡുകൾ കേരളക്കരയിൽപ്പോലും അപൂർവ്വമാണ്‌. പ്രപഞ്ചത്തിലെ ഏറ്റവും അഗാധമായ ഗർത്തങ്ങളിൽപലതും കാത്തു സൂക്ഷിക്കുന്ന കൊല്ലം ചെങ്കോട്ട ഹൈവേയിലെ പുനലൂർ മുതൽ ആര്യങ്കാവുവരെയുള്ള വഴി വിശ്വപ്രസിദ്ധമാണല്ലോ. അക്ഷേ തിരുവല്ല റെയിൽവേസ്റ്റേഷനിലേക്കുള്ള വഴി മത്സരത്തിൽ അധികം പുറകില്ലല്ല. ഒരു സ്കൂട്ടറിനെയൊക്കെ വിഴുങ്ങാനുള്ള കരുത്ത്‌ അതിനുണ്ട്‌.
സ്കൂട്ടറിൽ മിക്കദിവസവും അതിലെ യാത്രചെയ്ത്‌ ആ യാത്രയുടെ സുഖാനുഭൂതി ആവോളം അനുഭവിച്ച പശ്ചാത്തലത്തിൽ മനസ്സിൽ ഓട്ടോക്കാരോട്‌ തോന്നിയ കാലുഷ്യം മനസ്സിൽ നിന്നു നിശ്ശേഷം മാഞ്ഞു.
യാത്ര കഴിഞ്ഞ്‌ പതിനഞ്ചുരൂപ യാത്രക്കൂലിയും മനസ്സുനിറയെ നൽകി സ്കൂട്ടറിനരികിലേക്കു നടക്കുമ്പോൾ ആത്മാവിൽ വല്ലാത്ത ഒരു കുളിർമ്മ നിറഞ്ഞു.
ഏതു ദുരിതവും സഹിച്ച്‌ സേവനം നൽകാൻ മനസ്സുള്ള ചിലരെങ്കിലും ഇപ്പോഴും ഓട്ടോറിക്ഷാതൊഴിലാളികൾക്കിടയിൽ അവശേഷിക്കുന്നുണ്ടല്ലോ!

Sunday, November 16, 2008

പൊരുതുവാൻ തരിക്കുന്ന മനസ്സുകൾ

ചിലരുടെ ചോര്യുടെ പ്രത്യേകതയാണ്‌. പൊരുതുവാനുള്ള ത്വര . അതവരെത്തന്നെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും അവർ പൊരുതിക്കൊണ്ടിരിക്കും.
പരാജയങ്ങളെ എഴുതിത്തള്ളി വീണ്ടും വീണ്ടും....
ശ്രീനന്ദു എന്ന ട്രാൻസ്ജെൻഡറിന്റെ കഥ ജെ. രാജശേഖരൻ എന്ന പത്രപ്രവർത്തകൻ പകർത്തിയെഴുതിയത്‌( ഇടം തേടി- ഒരു ട്രാൻസ്ജെൻഡർ അവളു/അവന്റെ കഥപറയുന്നു- ഡിസി ബുക്സ്‌ കോട്ടയം) വായിചപ്പോൾ ഞാനീ ചോരച്ചൂടിനെക്കുറിച്ചോർത്ത്‌ അത്ഭുതപ്പെട്ടുപോയി.
ചിലരങ്ങനെയാണ്‌. ഒരു വലിയ സമൂഹത്തിന്റെ വിചാരങ്ങളെ തകർത്തെറിഞ്ഞ്‌ സഞ്ചരിക്കാൻ ഒരു ഭയവുമില്ല.
ഭയം എന്ന വികാരമാണ്‌ മനുഷ്യനെ അടിമുടി ഭരിക്കുന്നത്‌. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റുള്ളവർ എങ്ങനെ നോക്കിക്കാണും എന്ന ഭയം. അതിന്റെ മതിൽക്കെട്ടിൽ ഉഴറി സമൂഹത്തിന്റെ നിയമങ്ങൾക്കും അനുശാസനങ്ങൾക്കും വഴിപ്പെട്ട്‌ ജീവിക്കുന്നവരെnormal എന്ന വിഭാഗത്തിൽ സമൂഹം സ്വീകരിക്കുന്നു. പരസ്പരഭയം, സമൂഹഭയം, മനുഷ്യനെ അവന്റെ/ അവളുടെ സ്വാഭവിക ചോദനകളിൽ നിന്ന് ഒളിച്ചോടാനും അവയെ പലപ്പോഴും തള്ളിപ്പറയാനും പ്രേരിപ്പിക്കുന്നു. അവന്റെ/അവളുടെ തന്നെ ഉള്ളിലുള്ള സ്വകാര്യ ലോകത്തെ ബോധപൂർവ്വം മറക്കാനും അത്‌ സത്യമല്ല എന്ന് സ്വയം വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു. അത്തരം ഭയങ്ങളുടെ വിലക്കിൽ നിൽക്കുന്ന നാമൊക്കെയും ആ കടമ്പകൾ ചവിട്ടിത്തള്ളുന്നവരുടെ കഥകൾ വായിച്ച്‌ അനുതപിക്കുകയും രഹസ്യമായി സന്തോഷിക്കുകയും ചെയ്യുന്നു.
എന്തിനാണ്‌ മനുഷ്യൻ അവനെത്തന്നെ ഇത്തരമ്മൊരു ഭയത്തിന്റെ മുള്ളുവേലികകത്തേക്ക്‌ സ്വയം അടിച്ചു കയറ്റുന്നത്‌?
ഉത്തരം വളരെ ലളിതമായി നാം തന്നെ നൽകും- സമൂഹം; അതിന്റെ നിലനിൽപ്പ്‌.
എന്തിനാണ്‌ സമൂഹത്തിന്റെ അത്രശ്വാസം പിടിച്ച നിലനിൽപ്പിനായി പരിതപിക്കുന്നതെന്നതിന്‌ നമുക്കാർക്കും ഉത്തരമില്ലെന്നു മാത്രം. ആ ചോദ്യം നാം മറന്നെന്നു നടിക്കുന്നു.
എബ്രഹാം മാത്യു ഭാഷാ പോഷിണിയിലെഴുതിയ പുതിയ ലേഖനവും കൂട്ടി വായിക്കാവുന്നതാണ്‌. അത്‌ മലയാളിയെക്കുറിച്ചാണ്‌. ഏതോ ധാരണകളുടെയും മുൻവിധികളുടെയും വേലിക്കെട്ടിനുള്ളിൽ ജീവിക്കാൻ പഠിച്ചുപോയ മലയാള മനസ്സിന്റെ പ്രത്യേകതകളെക്കുറിച്ചാണ്‌ എബ്രഹാം മാത്യു പറയുന്നത്‌.
ഇത്‌ മലയളിയുടെ മാത്രം പ്രശ്നമാണൊ എന്നെനിക്കറിയില്ല. പക്ഷേ മലയാളിക്ക്‌ അത്തരമൊരു മനോഭാവമുണ്ടെന്നതു സത്യം. സ്വന്തം വിദ്യാഭ്യാസത്തെയു സാംസ്കാരിക ഭോധത്തെയും കുറിച്ച്‌ അഭിമാനിക്കുന്ന മലയാളി, സ്വയം തീർത്ത കപടലോകത്തിന്റെയും സദാചാരബോധത്തിന്റെയും വിലക്കുകൾക്കുള്ളിൽ നീറുകയാണ്‌. ഒരു സമൂഹമെന്ന നിലയിൽ മലയാളിയെ ഈ മനോഭാവം ജീർണ്ണതയുടെ കുഴിയിലേക്കു തള്ളുകയാണ്‌. പുതിയതേതിനെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നത്‌ നമ്മുടെ ഫാഷനാണ്‌. ആധുനികത്‌, ആഗോളവത്കരണം, വിവരസാങ്കേതികത്‌ എന്നിങ്ങനെ ഒത്തിരി ഇച്ചീച്ചികളെ നാം തരം തിരിച്ചിട്ടുണ്ട്‌. മുഖ്യധാരാമസികയിൽ അച്ചടിച്ചൂന്നൗവരുന്ന പൊട്ടക്കവിതയെ/കഥയെ/ലേഖനത്തെ നിറഞ്ഞ മനസ്സോടെ അംഗീകരിക്കുമ്പോളും ബ്ലോഗിൽ വരുന്ന ഒരു സൃഷ്ടിയെ( ചെറുപ്രായക്കാരുടേതാണെങ്കിൽ പ്രത്യേകിച്ചും) അവഗണിക്കാൻ വിഫല ശ്രമം നടത്തുന്നു, ഏറ്റവും കുറഞ്ഞത്‌ മുപ്പതുകൊല്ലമെങ്കിലും പിന്നിൽ നിന്നു ചിന്തിച്ചില്ലെങ്കിൽ അത്‌ മാനക്കേടാണ്‌( എന്റെ സുഹൃത്തായ ഒരു നിരൂപകൻ അടുത്തിടെ നടന്ന ഒരു സാഹിത്യ കൂട്ടായ്മയിൽ തൊണ്ണൂറുകൾക്കു ശേഷം മലയാള സാഹിത്യത്തിൽ ജീർണ്ണത വന്നു എന്ന് പരഞ്ഞതായി മറ്റൊരു സുഹൃത്തു പറഞ്ഞു. തൊണ്ണൂറിനു തൊട്ടു മുൻപു വരെ മലയാള സാഹിത്യത്തിൽ നെരൂദമാരുടെ ഉത്സവമായിരുന്നു!)
മലയാളി പ്രകൃതി വാദിയായേ തീരൂ. നഷ്ടപ്പെട്ടു പോകുന്ന ശദ്വലതയെക്കുറിച്ചും ഓലക്കുടിലിനെക്കുറിച്ചും കരഞ്ഞാലേ കവിത കവിതയാകൂ. മുത്തശ്ശിക്കഥകളിലില്ലാത്ത ലോകത്തെക്കുറിച്ച്‌ സങ്കടപ്പെട്ടാലേ കഥ കഥയവൂ.കെട്ടാൻ പോകുന്ന അണക്കെട്ടുയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്‌ ആശങ്കപ്പെട്ടാലേ ലേഖനം ലേഖനമാവൂ( പണ്ട്‌ മുഖ്യമന്ത്രിയായ ഈ കെ നായനാർ അണുശക്തി നിലയമല്ല ഏതു ചെകുത്തനാണാണെങ്കിലും കരന്റു കൊണ്ടുവരാൻ പറ്റുന്ന എന്താണെങ്കിലും കെട്ടിവലിച്ചു കൊണ്ടുവരും എന്നു പറഞ്ഞപ്പോൾ എന്തായിരുന്നു പുകില്‌?)

ഇതൊക്കെയെഴുതാൻ ഏസി ബാറിൽ നിന്നു മോന്തിയ മദ്യത്തിന്റെ ലഹരിയും സിഡിപ്ലേയർ ചുരത്തുന്ന ഗസലിന്റെ അകമ്പടിയും ലാപ്ടോപ്പും വേണമെന്നത്‌ പിന്നമ്പുറ വിശേഷം.
ഇതാണു നമ്മളുടെ കാപട്യം. പ്രക്കൃതിവാദം പ്രകൃതിവിരുദ്ധമാകുന്നതിനും ഉത്പതിഷ്ണുത്വം വരട്ടുവാദമാകുന്നതിനും മലയാളത്തിൽ ഉദാഹരണങ്ങളേയുള്ളു. നമ്മുടെ ഭാഷയിൽ അഴ്ചതോറുമിറങ്ങുന്ന പ്രസിധീകരണങ്ങൾ, ആയിരക്കണക്കിനു മരങ്ങളുടെ ജീവസത്ത ഞെരിച്ചെടുത്തു ചമച്ച മേനിക്കടലാസ്‌ ചിലവഴിക്കുന്നത്‌ ഇത്തരം സാംസ്കാരിക ചർച്ചകൾക്ക്‌ വഴിയൊരുക്കാനാണ്‌.
എന്താണു പ്രകൃതി? എന്താണു പ്രകൃതിവിരുദ്ധം?
അനന്തവിശാലമായ പ്രപഞ്ചത്തിന്റെ ഏതോ ഒരിരുണ്ടമൂലയിൽ ഒരിടത്തരം നക്ഷത്രത്തെ വലംവയ്ക്കുന്ന ഭൂമിയെന്ന ഇടത്ത്രം ഗ്രഹത്തിലിരിക്കുന്ന മനുഷ്യൻ, തന്റെ അൽപത്തരത്തിന്റെ ഉന്നതിയിൽ പ്രപഞ്ചത്തിലെ ഏറ്റവും മുന്തിയ ജീവിയാണ്‌ സ്വയം ഉദ്ഘോഷിക്കുന്നു. സ്വയം സൃഷ്ടിച്ച നിയമങ്ങളെയുദ്ധരിച്ച്‌ ഇതാണ്‌ പ്രകൃതിനിയമമെന്ന് തറപ്പിച്ചു പറയുന്നു.( തുലാവർഷം എതിലെയോ പോയി. മഞ്ഞുകാലവും. ഹാ! എന്നിട്ടും മനുഷ്യൻ എത്ര ഗംഭീരൻ. പ്രപഞ്ചത്തെ സ്വന്തം വിരൽത്തുമ്പിൽ തിരിക്കുന്നവൻ!)

ഇതെല്ലാം ചേർന്നതല്ലേ പ്രകൃതി? കാടുവെട്ടലും കെട്ടിടം പണിയലും ഹൈവേ ചമയ്ക്കലും അണുബോംബുണ്ടാക്കലും പത്രമാസികകൾ പടച്ചു വിടലുമൊക്കെ മനുഷ്യനെന്ന ജീവിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കുമനുസരിച്ചല്ലേ? ഇതെങ്ങനെ പ്രകൃതി വിരുദ്ധമാവും?
തേനീച്ചകൾ അവരുടെ കോളനിക്കവശ്യമായ വലിപ്പത്തിലും സൗകര്യത്തിലും കൂടുണ്ടാക്കുന്നത്‌ പ്രകൃതി വിരുദ്ധമാവുമോ? ചിതലുകൾ? കിളികൾ????

പത്തു നൂറ്റാണ്ടു മുൻപുള്ള മനുഷ്യന്റെ ആവശ്യങ്ങൾ ആണോ ഇന്നുള്ളത്‌?
മെഴുകുതിരു വെളിച്ചത്തിൽ, പ്രാകൃതമായ പാർപ്പിടത്തിന്റെ ഇടുങ്ങിയ അകത്തളത്തിലിരുന്ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച്‌ ഉത്ബോധനാത്മക ലേഖനമെഴുതിത്തള്ളുന്നത്‌ ഇന്നത്തെ അരുന്ധതി റോയിമാർക്ക്‌ സങ്കൽപ്പിക്കാനാവുമോ?
ഡിനോസറുകൾ ഹൈവേകളോ വേൾഡ്‌ ട്രേഡ്‌ സെന്ററുകളോ ആറ്റം ബോംബുകളോ ഉണ്ടാക്കിയതിനു സൂചനയില്ല. എങ്കിലും അവ കുലത്തോടെ നശിച്ചു. എന്നോ ഒരിക്കൽ./ അതുപോലെയെത്ര ജീവജാലങ്ങൾ. ചെറുതും വലുതും. ഏകകോശവും ബഹുകോശവും.
അണുയുദ്ധത്തിലൂടെയോ, അമിതതാപം മൂത്ത്‌ മഞ്ഞുരുകിയും വൻനദികൾ വരണ്ടും നിലവിലുള്ള ജീവജാലങ്ങൾ നശിക്കാനിടയായാൽ അതിനെല്ലാം ഉത്തരവാദി മനുഷ്യന്റെ വികസനത്വരയാണോ? അപ്പോൾ മനുഷ്യനെ ഇത്രയും വളർച്ചയിലേക്കും ഗ്രഹാന്തരയാത്രകളടക്കമുള്ള സംഭവങ്ങളിലേക്കും നയിച്ച, അതിനാവശ്യമായരീതിയിൽ അവന്റെ തലച്ചോറിനെ പാകപ്പെടുത്തിയ പ്രകൃതിയ്ക്ക്‌ പങ്കൊന്നുമില്ലേ?
മനുഷ്യന്റെ ഇന്നുവരെയുള്ള വിയാസത്തിന്‌ അവനെ സജ്ജമാക്കിയ പ്രകൃതിയെ വിസ്മരിക്കുന്നതല്ലേ ഏറ്റവും പ്രകൃതി വിരുദ്ധം.
ശ്രീനന്ദു ഒരൊറ്റപ്പെട്ട സംഭവമല്ല. ഈ ലോകത്തിന്റെ വിവിധകോണുകളിൽ അതുപോലെ സാധാരണക്കാരെന്നു സമധാനിച്ച്‌ സ്വന്തം സ്വപ്നങ്ങളെ അടിച്ചമർത്തി ജീവിക്കുന്നവരുടെ വഴികളിൽ നിന്നു വേറിട്ടു സഞ്ചരിക്കുന്നവർ അനവധിയുണ്ട്‌. ഇവരെ പ്രകൃതി വിരുദ്ധർ എന്നു മുദ്രകുത്തി മാറ്റി നിർത്താൻ എളുപ്പമാണ്‌. ഇത്‌ മലയാളിക്കേറെ കൗതുകമുള്ള തൊഴിലുമാണ്‌.
ആരാണ്‌ യഥാർത്ഥത്തിൽ പ്രകൃതി വിരുദ്ധർ?
ഫെറ്റിഷ്‌ ബിഹേവിയറുകൾ, ഡീവിയന്റ്സ്‌ എന്നൊക്കെയധിക്ഷേപിച്‌ ചിലരെ മാറ്റി നിർത്തിക്കോളൂ. അപ്പോൾ നാം സ്വയം ഡീവിയന്റ്സാവുകയാണ്‌. മനുഷ്യപ്രകൃതിയിൽ നിന്നും വഴിമാറി നടക്കുന്നവർ. പ്രകൃതി തന്ന കഴിവുകളെയും സ്വപ്നങ്ങളെയും കുഴിച്ചുമൂടുന്നവർ.
അത്തരം ഭൂരിപക്ഷത്തിനിടയിൽ സ്വന്തം സ്വത്വത്തിന്റെ നഗ്നരൂപം വിളിച്ചറിയിച്ച്‌ കല്ലേറും മുൾക്കിരീടവും അവഗണിച്ചും സഹിച്ചും നടക്കുന്നവർത്തന്നെയാണ്‌ ചിലപ്പൊഴെങ്കിലും മനുഷ്യകുലത്തിന്‌ മാതൃകയായിട്ടുള്ളത്ന്നതും ഓർക്കുന്നത്‌ നന്ന്.
ശ്രീനന്ദുവിന്റെ വഴി ആദർശാത്മകമായിരിക്കില്ല്. അതിലേ ഏവർക്കും നടക്കാനുമാവില്ല.
പക്ഷേ, അങ്ങനെയുള്ളവർ നമ്മുക്കിടയിലുണ്ടെന്നും അയാൾ സ്വന്തം ചോദനകളെ വിളിച്ചറിയിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞേതീരൂ
അതാണ്‌ ചിലരുടെ ചോരയുടെ കരുത്ത്‌!

Saturday, November 08, 2008

ഉരുകുന്നതിനു പകരം മഞ്ഞു കൂടുതൽ ഉറയുകയാണ്‌

News
Chandrayaan-1 successfully enters Moon orbit
Chandrayaan-1 successfully enters Moon orbit
Pallava Bagla
Saturday, November 08, 2008 9:43 PM (Chandrayaan Mission Control, Bangalore)

With fire and smoke, India has entered an exclusive club of 6 moon faring nations. Though scientists rejoiced as Chandrayaan blasted off, they knew they had a tougher job at hand -- to put the satellite in Moon's orbit.

That happened on Saturday evening, giving India a pride of place in outer space. "We've done it," said ISRO Chairman G Madhavan Nair.

To make that happen there were hectic preparations at the Mission Control Center in Bangalore as Chandrayaan reached its farthest point 4 lakh kilometers from Earth.

The signals it sent back were very weak, but the satellite's movements were monitored round the clock.

Luckily, everything went according to plan.

When the spacecraft was about 500 km from the Moon, it slowed down

# The moon's gravity then pulled the craft into its orbit.

# It would now be stabilised in a 100 kilometer circular orbit

That's a very delicate procedure. And Indian scientists had reasons to worry, because it is at this point that a third of all moon missions have failed and lost in deep space forever.

"Twenty minutes before that all hearts here stopped beating. That's the most difficult part of the mission," Madhavan Nair told NDTV.

ചന്ദ്രയാൻ ചന്ദ്രദശയിലേക്ക്‌ കടന്നിരിക്കുന്നു എന്നു വാർത്ത.
ഇന്ത്യയിലെ മാധ്യമങ്ങൾ ഈ വാർത്തയെ കൗതുക( കൊതുകു) കണ്ണുകളോടെ മാത്രമേ വീക്ഷിക്കൂ എന്നതും ഉറപ്പ്‌. ഇന്നു രാവിലെ എൻ.ഡി.റ്റി.വി. വെബ്സൈറ്റ്‌ നോക്കിയപ്പോൾ തോന്നിയത്‌ അതാണ്‌. ഇത്രടം വരെയുള്ള ചന്ദ്രയാനിന്റെ യാത്ര ബമ്പിbumpy ആണെന്നായിരുന്നു അവരുടെ വിലയിരുത്തൽ.
ഒരു ജനാധിപത്യ രാജ്യത്തിന്റെ കാഴ്ചപ്പാടിൽ, അത്തരമൊരു വിലയിൂരുത്തൽ പ്രസിദ്ധീകരിക്കുന്നതിനു യാതൊരു പ്രശ്നവുമില്ല. ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങളുടെ പ്രയോജനം എന്താണെന്നു ചർച്ച ചെയ്യുന്നതിനും പ്രശ്നമില്ല(
Will the Lunar Odyssey benefit India?

NDTV Correspondent

Friday, September 26, 2008:

India has decided to launch its mission to moon, Chandrayan-1 in October this year. Along with great excitement among scientists and experts about the unmanned mission, which is the first of its kind, there are a few concerns about its need for the country.

Will the Rs 3.8 billion project work for the country of a billion?

ISRO is aiming at Chandrayaan to decode the topography of Earths only satellite. They also want to understand the chemical mapping of the Moon s surface and the presence of Helium, mineralogy and radiation on it. Presence of water on the moon also forms an important question for them.

All set to be the most prestigious project for India, Chandrayaan rekindles the race between the two leading forces of Asia, India and China. This Lunar mission is surely the test of India s self-reliance in the field.

Along with strengthening ties between India and USA in space, this mission marks the opening of new doors and avenues for ISRO taking India s space technology to a completely new level.)
പ്ക്ഷേ ചൈനയുടെ ചാന്ദ്ര ദൗത്യത്തിനെക്കുറിച്ച്‌ അവിടുത്തെ മാധ്യമങ്ങൾ ഇത്തരമൊരു ചർച്ചയ്ക്കുള്ള ക്‌\ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ടോ?
എനിക്കു സംശയമുണ്ട്‌. എൻ. ഡി. റ്റി.വിയുീടെ വാർത്തയുടെ അവസാന ഭാഗം വായിച്ചാൽ നാസയുടെ പേലോഡ്‌ സ്വീകരിച്ച്‌ ചന്ദ്രയാനിൽ കൂട്ടിയോജിപ്പിച്ചത്‌ വലിയൊരു പാത്കമായി എന്ന സൂചനയില്ലേ.
ഇതൊക്കെ തോന്നലാണ്‌. ജനാധിപത്യ രാജ്യമല്ലേ. നമ്മുടെ ശാസ്ത്രസ്ജ്നന്മാരുടെ മികവിനെപ്പോലും അമേരിക്കൻ ബന്ധത്തിന്റെ പേരിൽ സംശയിക്കാൻ നമുക്കാവും.
ചൈനയിൽ അത്‌ സാധ്യമല്ലല്ലോ എന്ന് അറിയുമ്പോൾ നാം അവിടുത്തുകാരല്ലോ എന്ന് ഒരാശ്വാസവുമുണ്ട്‌.
എൻ.ഡി.റ്റി.വി.ക്കാരന്‌ അത്‌ തീർച്ചയായും എന്നെക്കാൾ കൂടുതക്ല് ഉണ്ടാവും!
എൻഡിറ്റിവിയുടെ ഏറ്റവും പുതിയ വാർത്താക്ലിപ്പിങ്ങും ചന്ദ്രയാൻ എഴുപതിനായിരം കിലോമീറ്റർ മുകളിൽ നിന്നെടുത്ത ഭൂമിയുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നു
I am proud to be an Indian
ഒപ്പം ബിബിസിയിൽ ഇന്നു വന്ന റഷ്യയുടെ സമകാലിക വികാരങ്ങളെക്കുറിച്ചുള്ള ഫീച്ചറിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. അത്‌ മുഴുവനായിക്കാണാൻ എനിക്കു കഴിഞ്ഞില്ല. പക്ഷേ ഒരു റഷ്യൻ വിദഗ്ധൻ പറഞ്ഞത്‌ ഓർക്കുക മാത്രം ചെയ്യുന്നുfar from melting the ice is hardening

Tuesday, November 04, 2008

പൊടിയമ്മ

പൊടിയമ്മ പോയി.
മരിച്ചു.
ഒരാളുടെ അഭാവം നാം മനസ്സിലാക്കുന്നത്‌ ആ ആളിനെക്കുറിച്ചുള്ള ഓർമ്മകളുണരുമ്പോഴാണ്‌. അവരുമായുള്ള ബന്ധത്തിന്റെ ആഴം മനസ്സിൽ ശൂന്യതയുണർത്തുമ്പോഴാണ്‌. അവരോട്‌ ചെയ്യാൻ വിട്ടുപോയ കാര്യങ്ങളുടെ ഓർമ്മ അലോസരപ്പെടുത്തുമ്പോഴാണ്‌.
പൊടിയമ്മ പോയി. ഇന്നു സന്ധ്യയ്ക്കെപ്പോഴോ ആ ശരീരത്തിൽ നിന്നും പ്രാണന്റെ തരിമ്പും വിടപറഞ്ഞു. ഓർക്കുമ്പോൾ ഏറെയുണ്ട്‌. ഓർക്കാതിരുന്നാൽ ഒന്നുമില്ല. എനിക്ക്‌ ഓർക്കാതിരിക്കാൻ കഴിയില്ല.
പൊടിയമ്മ ആരായിരുന്നു? വീട്ടിലെ പുറം ജോലികൾക്ക്‌ അമ്മയെ സഹായിച്ച ഒരാൾ. അതിലപ്പുറം?
അതിലപ്പുറമാണ്‌ ഏറെയെന്ന് എനിക്കു തോന്നുന്നു. അയൽപക്കത്ത്‌ തന്നെ താമസിക്കുന്ന അവർ ചെറുപ്പം മുതലെ പരിചിതയായിരുന്നു. ഒരു വേലക്കാരിയെന്നതിലുപരിയായി അവർ വീട്ടിൽ സ്വാധീനം ചെലുത്തിയിരുന്നു. എൺപതു വയസ്സിലും ഊർജ്ജസ്വലത കൈവിടാത്ത ആ വ്യക്തി അത്ഭുതം ഉണർത്തുമായിരുന്നു. ( പത്തു വർഷം മുൻപായിരുന്നു അതെല്ലാം). സ്വകാര്യമായ പല ആവശ്യങ്ങളും കാരണം പൊടിയമ്മ വീട്ടിലെ പുറം ജോലികളിൽ നിന്നകന്നിട്ട്‌ ഏകദേശം അത്രയും കൊല്ലമായി.
എങ്കിലും വല്ലപ്പൊഴുമൊരിക്കലെങ്കിലും അവർ എത്തുമായിരുന്നു. എല്ലാവരുടെയും കുശലം തിരക്കുമായിരുന്നു. ഒരിക്കലും അപരിചിതത്വത്തിന്റെ അംശം ഇരു പക്ഷത്തും ഉണ്ടായതേയില്ല.
ഏതോ ഒരു വാഹനം ഏറിയ പ്രയത്തിനും തളർത്താനാവാതിരുന്ന പൊടിയമ്മയെ ഇടിച്ചു വീഴ്ത്തി. മൂന്നാഴ്ചയോളം പൊടിയമ്മ തന്റെ ശരീരത്ത്‌ വൈദ്യശാസ്ത്രകുതുകികൾ ചെയ്തതൊന്നുമറിയാതെ നിശ്ചലയായി കിടന്നു. അതിനിടയിൽ ഒന്നു കാണാൻ പോകാൻ കഴിയാതിരുന്നതിന്റെ ഖേദമേ ബാക്കിയുള്ളു.
ഇരുപതുകൊല്ലം മുൻപെന്നോ അകാരണമായ ഏതോ ഭയത്തിന്റെ പിടിയിൽ, അജ്ഞാതമായ രോഗഭീതിയിൽ തളർന്ന ദിനങ്ങളിൽ ഡൊക്റ്ററന്മാരെ കണ്ടും രോഗമെന്തെന്നറിയാതെ തളർന്നും കഴിഞ്ഞപ്പോൾ അതിനെ ആരെങ്കിലും കണ്ണു വച്ചതാവും(!) എന്ന് വിധിയെഴുതി ഞാൻ കുളിയ്ക്കാനൊരുങ്ങുമ്പോൾ വെള്ളത്തിൽ പാണലിലയിട്ട്‌ അതിൽത്തന്നെ കുളിക്കണമെന്ന് നിർബ്ബന്ധിച്ച ആ ശുഷ്കാന്തി മനസ്സിൽ നിന്നും മറയുന്നില്ല.

Sunday, November 02, 2008

മാജിക്ക്‌ മുറകാമി

വായന ഒരു ഹരം പിടിപ്പിക്കുന്ന അനുഭവമാക്കാൻ കഴിവുള്ള എഴുത്തുകാരെ എങ്ങനെ നമിക്കാതിരിക്കും? വായിച്ചിർക്കുമ്പോൾ നമ്മെ വ്യത്യസ്തമായ അനുഭവലോകത്തേക്ക്‌ കൂട്ടിക്കൊണ്ടു പോവാൻ കഴിയുക എന്നു പറയുന്നത്‌ ഒരു വല്ലാത്തകഴിവുതന്നെ. അങ്ങനെ വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിക്കാനും അതിലേക്ക്‌ വായനക്കാരനെ നയിക്കുവാനും കഴിവുള്ള ഒരെഴുത്തുകാരനാണ്‌ ജാപ്പനീസ്‌ നോവലിസ്റ്റായ ഹാരുകി മുറകാമി.
മുറകാമിയുടെ നോവൽ വേറിട്ടൊരു അനുഭവമാണ്‌. നെറ്റിൽ വിഹരിക്കുന്നതിനിടയിലെപ്പോഴോ ആണ്‌ ഈ പേര്‌ മനസ്സിൽ തറച്ചത്‌. പിന്നെ മുറകാമിയുടെ നോവലുകൾ തപ്പിപ്പിടിയ്ക്കുവാൻ തുടങ്ങി. ആദ്യ്ം ലഭിച്ചത്‌ കാഫ്ക ഓൺ ദി ഷോർസ്സ്‌ എന്ന പുസ്തകമാണ്‌. അതിലൂടെ അറിഞ്ഞ ഹരം വൈൻഡ്‌-അപ്‌ ബേർഡ്‌ ക്രോണീക്കിൾ വായിച്ചതോടെ വളർന്നു.ഇപ്പോൾ ഡാൻസ്‌ ഡൻസ്‌ ഡൻസ്‌ വായിക്കുന്നു.
വിചിത്രമാണ്‌ മുറകാമി സൃഷ്ടിക്കുന്ന ലോകം. ഒറ്റപ്പെട്ട ഒരു മനുഷ്യനാണ്‌ മിക്കതിലും കഥാപാത്രം. അയാളുമായി ബന്ധപ്പെട്ട വിചിത്രമായ(സ്വപ്നാത്മകമായ) ചില സംഭവങ്ങളും.
മുറകാമിയുടെ ഭാഷയ്ക്ക്‌ വല്ലാത്ത വേഗമാണ്‌.
നോവലിലേക്കു കയറുന്നതും നാം ശരവേഗത്തിൽ ആ ആഖ്യാനത്തിന്റെയൊപ്പം നീങ്ങുന്നു. അതിനിടയ്ക്കു വന്നുപെടുന്ന സംഭവങ്ങളുടെ സംഭവ്യതയെപ്പറ്റിയോ യുക്തിയെപ്പറ്റിയോ ആലോചിക്കാൻ പോലും സമയം ലഭിക്കില്ല.
മുറകാമിയും പാമുക്കും പോലെയുള്ള എഴുത്തുകാർ നോവലിന്റെ ഭാവി ഏഷ്യയിലാണെന്ന് വിളിച്ചറിയിക്കുന്നു.

Saturday, October 11, 2008

ഉത്സവം



ഓർമ്മകളെല്ലാംകെടുമ്പോഴും നിൻകൃപ
നീലച്ചകൺകൾ തിളങ്ങുന്നു പ്രജ്ഞയിൽ
ആരവമില്ലയുള്ളിൽ കൊടുങ്കാറ്റിന്റെ
താളുകളെല്ലാം നിനക്കു നേദിച്ചുപോയ്‌

എത്രയുഗങ്ങൾ-
പരസ്പരം നാം നോക്കി നിൽക്കുന്നു
നോട്ടത്തിലെത്ര സമുദ്രങ്ങൾ
നിശ്ചലനീലം തിളങ്ങുമാകാശങ്ങ-
ളെത്തിപ്പിടിക്കുവാനാവാതെ പ്രാവുകൾ.

സ്വപ്നങ്ങളെല്ലാം പകുത്തുതീരുമ്പോൾ നിൻ
കൈപ്പടം കയ്യിലെടുത്തു ഞാൻ കോറുന്നു
വിസ്മൃതിക്കാറ്റിനൊരിക്കലും മായ്ക്കുവാൻ
ശക്തിയെഴാത്ത വിഭൂതിയിലിത്രയും-
"അസ്തമിക്കാത്തതാണീ പ്രണയോത്സവം"

ഇത്രമാത്രം ലിഖിതം,
പുഷ്പവൃഷ്ടിയിൽ
പൊട്ടിത്തരിക്കുന്നു പാഴ്മരുഭൂമികൾ
അദ്രിശൃംഗങ്ങൾക്കു മീതെയുദിക്കുന്നു
നക്ഷത്രജാലവും ചന്ദ്രനും ദൈവവും

നിൻകൈപ്പടം ഭൂമി, ഞാനതിൽക്കാമുകൻ
കൈരേഖതൻ നദി, ഞാനതിലെത്തോണി
തോണികളെല്ലാമഴിമുഖത്തെത്തുന്നു
തോഴീ തിരക്കൈകളാലെന്നെ മൂടുക.

{കേരളകവിത 1997-ൽ പ്രസിദ്ധീകരിച്ചത്‌
}

Thursday, October 09, 2008

യക്ഷി സംസാരിച്ചത്‌


അർദ്ധരാത്രിയിൽ വിളിവന്നപ്പോഴും
അത്ര പ്രതീക്ഷിച്ചില്ല.
ശബ്ദത്തിൽ അഭൗമമായി യാതൊന്നുമില്ലായിരുന്നു-
പശ്ചാത്തലത്തിലെ
വിചിത്രമായ ചൂളം വിളിയൊഴികെ,
പനമ്പട്ടയിൽ ചൂളമിടുന്ന
കാറ്റാവണം.

യക്ഷി വിളിച്ചു

തീർത്തും സ്വാഭാവികമായ പെണ്മൊഴി.
തിരിച്ചറിയാനാവാത്ത ഒരു നമ്പറിൽ നിന്നും.

യക്ഷികൾ
മൊബൈൽഫോൺ ഉപയോഗിക്കുമോ എന്നോ,
ഒരു പാവം മനുഷ്യനെ
പാതിരാത്രിയിൽ വിളിച്ചുണർത്തി
അർത്ഥമില്ലാത്തതെന്തൊക്കെയോ സംസാരിച്ച്‌
നേരംവെളുപ്പിക്കുമോ എന്നൊക്കെയുള്ള
യുകതിവിചാരങ്ങളൊന്നും തലപൊക്കിയതേയില്ല

സംസാരം കേട്ടപ്പോഴേ
അതൊരു യക്ഷിയാണെന്ന് മനസ്സിലുറച്ചു.

ഉഷ്ണം പെരുത്ത്‌
വിയർപ്പൊട്ടിയയ കിടക്കമേൽ
ഉറക്കം എന്ന ഒരിക്കലും വരാത്ത
സ്വപ്നത്തെപ്രതീക്ഷിച്ചുകിടക്കുകയായിരുന്നു
ഒറ്റയ്ക്കുകിടക്കുമ്പോൾ
ഉറക്കം വരുത്താനായി ചെയ്യുന്ന
ചെപ്പടിവിദ്യകളൊക്കെയും
പിഴച്ചുപോയിരുന്നു.
മുട്ടിനുമുട്ടിനു വെള്ളം കുടിച്ചും
മൂത്രമൊഴിച്ചും
നട്ടപ്പാതിരയായത്‌
തിരിച്ചറിയുന്നുണ്ടായിരുന്നു

യക്ഷി വിളിക്കുമ്പോൾ
സമയം
എത്ര താണ്ടിയാലും
തീരാത്ത
ഒറ്റത്തടിപ്പാലം

വിളി
യക്ഷിയുടേതാണെന്നറിഞ്ഞപ്പോൾ
അതൊരു പരാതിപറച്ചിലാവുമെന്ന്
ആദ്യം തോന്നി

അല്ലാതെ യക്ഷികൾ മറ്റെന്തുസംസാരിക്കാൻ?
വെട്ടിമറിച്ചിട്ട പാലമരങ്ങളെപ്പറ്റിയോ
ടാർ നിരത്തിയും
ഇരുവശവും കെട്ടിടങ്ങളുയർത്തിയും
രാപ്പകൽഭേദമില്ലാതെ
ഒച്ചവച്ചു സംസാരിച്ചും
ഉച്ചത്തിൽ ഹോണടിച്ചും
തീണ്ടപ്പെട്ടു
വഴികൾ നഷ്ടമായതിനെപ്പറ്റിയോ
ഉഗ്രവേഗങ്ങൾ കൊണ്ടു
തട്ടിയുടയ്ക്കപ്പെട്ട
അവരുടെ
പകലുറക്കത്തെപ്പറ്റിയോ
ഒത്തിരിപ്രസരങ്ങൾ കൊണ്ട്‌
വികലമാക്കപ്പെട്ട
അവരുടേതു മാത്രമായിരുന്ന
അകാശത്തെപ്പറ്റിയോ
പരാതിപ്പെടുകയല്ലാതെ?

പക്ഷേ ശ്രീമതി യക്ഷി
അതൊന്നും പറഞ്ഞില്ല.

ഒറ്റക്കിടക്കയുടെ
വിധുര ഗന്ധങ്ങൾ
മടുത്തോ എന്ന്,
ഉച്ചക്കിറുക്കുകൾ അവസാനിക്കാൻ
കാലമായില്ലേ എന്ന്,
കുശലങ്ങൾ പറഞ്ഞ്‌
ഉച്ചത്തിൽ ചിരിച്ചുകൊണ്ടിരുന്നു.
(ഒരു യക്ഷിക്കു മാത്രം കൈവശമായ അനന്തമായി മുഴങ്ങുന്ന ചിരി)
ഉച്ചത്തിൽ കവിതചൊല്ലുന്ന ശീലം
എന്തേ ഉപേക്ഷിച്ചതെന്നാരാഞ്ഞു.
സ്വപ്നത്തിലും ദിവാസ്വപ്നത്തിലും മെനഞ്ഞെടുത്ത
ഒട്ടേറെ സംഭാങ്ങളെ
എടുത്തു ചൊല്ലിക്കളിയാക്കി.

ഒരു യക്ഷിക്കല്ലാതെ ആർക്കാണ്‌
ആരാന്റെയും സ്വപ്നത്തിലും
ദിവാസ്വപ്നത്തിലും
ഇത്ര സമർത്ഥമായി
നുഴഞ്ഞു കയറാനാവുക?

രാത്രിയിരുണ്ട്‌ കനത്ത്‌
ഉഷ്ണിച്ചു പുളഞ്ഞ്‌
മെല്ലെ
നേർത്ത വെളിച്ചത്തിലേക്ക്‌
ഇഴഞ്ഞു കയറുമ്പോഴും
സംസാരം തുടർന്നു.

ഒറ്റയാൾ മാത്രം സംസാരിച്ചു
ംറ്റേയാൾ കേട്ടുകേട്ടിരുന്നു.

അവസാനം
ചിത്രവർണ്ണ മെസേജുകൾ
ഇടയ്ക്കിടെ അയക്കാമെന്നു പറഞ്ഞ്‌
ചിലമ്പിത്തെറിക്കുന്ന
ചിരിയോടെ
യക്ഷി
പൊടുന്നനെ
ഫോൺ കട്ടുചെയ്തു.

അപ്പോൾ മുറ്റത്തു കിളിയൊച്ചകൾ
കേൾക്കായി.
പച്ചവെളിച്ചം
ജനലിലൂടെയുറന്നുവന്നു.

ഉറക്കച്ചടവുകൾ അപ്രത്യക്ഷമായിരുന്നു.
ഒട്ടുമുറങ്ങാതിരുന്ന
രാത്രിയുടെ
ലക്ഷണമൊന്നും
ഒരിടത്തും ശേഷിച്ചില്ല.

മൊബൈലിലെ കാൾ ലോഗിൽ
അത്തരമൊരു വിളിയുടെ
വിവരമൊന്നും
കാണാനില്ല.
അജ്ഞാതമായ ഫോണിൽ നിന്നും
ഒരിക്കലും
സംഭവിച്ചിട്ടില്ലാത്ത വിളി
യക്ഷിയുടേതു തന്നെ!

Thursday, August 14, 2008

തൂവൽ

നിറങ്ങെളല്ലാമുണ്ടായിരുന്നു.

കൊത്തിച്ചിക്കിനടക്കുമ്പോൾ
വെയിലേറ്റുതിളങ്ങുമായിരുന്നു.
പോരുകൂടുമ്പോൾ
വീര്യംകൊണ്ടുനിവർന്നു ത്രസിച്ചു
നിൽക്കുമായിരുന്നു.

അഴകെന്നും കിരീടമെന്നും
ധരിച്ചുവശായിരുന്നു.

എന്നിട്ടും
ഒരു പ്രകോപനവുമില്ലാതെ
എല്ലാം സ്വയം പിഴുതെറിഞ്ഞുകളഞ്ഞു.

കൊത്തിപ്പെറുക്കാൻ മറന്നും
പോരാട്ടത്തിനോ
കൂട്ടിനോ
ആരും വിളിക്കാതെയും
നിൽക്കുമ്പോൾ
തളം കെട്ടിയ മഴവെള്ളത്തിൽ
ആ പ്രതിബിംബം കണ്ടു.
തണുത്തുചുളുങ്ങിയും
വിളറിവിറച്ചും.....

ആത്മസ്വരൂപം


ഓരോ ചുവടുവയ്ക്കുമ്പോഴും
ഭാരമില്ലായ്മ അനുഭവമായി
വെറുതെയൊന്നുമുരടനക്കുമ്പോൾ
തളർന്നശബ്ദമൊരാശ്ചര്യമായി

കിരീടം കൈയ്യൊഴിഞ്ഞതിന്റെ
ലാഘവം
ഒരു തൂവലോളംപോലും
കനമില്ലായ്മ

മഴവീണ്ടും തൂളി
പ്രതിബിംബം
കുഴഞ്ഞുമറിഞ്ഞുപോയി

ചെളിയിൽ
കാലൂന്നിയുമൂന്നാതെയും
നിവർന്നാണോകുനിഞ്ഞാണോ
നിൽകലാണോപറക്കലാണോ
എന്നൊന്നും തിരിച്ചറിയാതെയും....

നനഞ്ഞപക്ഷി.

Saturday, August 09, 2008

വെറും മീശ.-ഇപ്പോൾ എനിക്കതില്ല.

ഞാനിതാ മീശയില്ലാത്തവനായി;
ഒരു നിമിഷം മാത്രം മതി പൗരുഷ ചിഹ്നത്തെയുപേക്ഷിക്കാൻ.
ഞാനതു ചെയ്തു.
എന്തുകൊണ്ടോ ഇതൊരു പാപമാകുന്നു എന്നെനിക്കറിയാം. പക്ഷേ ഞാൻ അതിലേക്കു നയിക്കപ്പെടു എന്നുമാത്രമേ എനിക്കറിയൂ.
രണ്ടുകൊല്ലത്തിനു ശേഷം ഞാന്റെന്റെ സ്വത്വത്തിലേക്കു തിരിയെ വരുന്നു.
മീശയില്ലാത്ത മുഖവുമായി.
ഇൻഡ്യാക്കാരന്‌ , പ്രത്യേകിച്ചും മലയാളിക്ക്‌ ഇതൊരു വൈകൃതമാവാം. ഒരു പക്ഷേ എന്റെ മുഖ ഇതോടെ കൂടുതൽ വികൃതമവുന്നുണ്ടാവാം.
പക്ഷേ സൗകര്യം! .
ആരും അതെക്കുറിച്ച്‌ എന്തുകൊണ്ട്‌ ആലോചിക്കുന്നില്ല? മീശ ഇല്ലഖത്തവന്‌ പൗരുഷം ഇല്ലേ?
എന്തൊരു മോന്തയാ ഇതെന്ന്നുതോീന്നില്ലേ?
ഇതാണു ഞാൻ.
എന്റെ യ്ഥാർത്ഥ സ്വത്വം.
കൊല്ലം 1987-ൽ എന്റെ ഡിഗ്രീക്ലാസ്സിലെ പ്രിയ പെൺസുഹൃത്തുക്കളിലൊരാളുമൊരുമിച്ച്‌ പിരിയുന്ന ദിനം സിനിമ കണ്ട്‌ പിരിയുമ്പോൾ അവൾ പറഞ്ഞതും മീശ വയ്ക്കണമെന്നു മാത്രമാണ്‌!
ഇപ്പോൾ എനിക്കതില്ല

Friday, August 01, 2008

രാജഗൗരവം

നെ്പ്പോളിയൻ വന്നത്‌ വിചിത്രമായ വഴിയിലൂടെയാണ്‌. മധുവെന്ന വീരസാഹസികന്‌ പ്രണാമം. കാരണം അദ്ദേഹമാണ്‌ ചക്രവർത്തിയ്ക്ക്‌ വഴിയൊരുക്കിയത്‌.
ഏതായാലും രാജാവു വന്നു.
തൊട്ടു.
കീഴടക്കി.
ചക്രവർത്തിമാർക്കതേ കഴിയൂ.
എനിക്കു പറയാനുള്ളത്‌ വഴിയൊരുക്കുന്നവരെക്കുറിച്ചാണ്‌.
അതു മധുവാകട്ടെ, കൊച്ചനിയാവട്ടെ.
പക്ഷേ ഈ വഴിതെളിയ്ക്കുന്നവർ എവിടെയൊക്കെയോ വിസ്മരിക്കപ്പെടുന്നു. അതും തീർത്തും നിർണ്ണായകമായ മുഹൂർത്തങ്ങളിൽ!
ഒരിക്കൽ ഞാലീക്കണ്ടത്തിലെ കന്യാരാത്രികളിലൊന്നിന്റെ വിസ്മയാനുഭവത്തിനു സാക്ഷ്യം വഹിച്ച്‌ രാത്രി യൗവനം മുറ്റിയപ്പോൾ തിരിയെപ്പോയ എന്റെ ഗുരുകവി
അടുത്ത ദിവസം എന്നെക്കണ്ടതും പറഞ്ഞു" ആ ഓട്ടോക്കാരൻ അസാമാന്യനാകുന്നു."
എല്ലാ ഓട്ടോക്കാരു അസാമാന്യരാകില്ല. പക്ഷേ കൊച്ചനിയ്ക്ക്‌ അങ്ങനെയാവാതിരിക്കാൻ തരമില്ലായിരുന്നു. കൃത്യസമയത്ത്‌ അർഹനായ വ്യക്തിയുടെ മുൻപിൽ അവന്റെ യഥാർത്ഥ മുഖം വെളിപ്പെട്ടല്ലേ മതിയാകൂ!
മേൽപ്പറഞ്ഞ രണ്ടുപേരുടെയും കാര്യത്തിൽ ഞാൻ എപ്പോഴും ഓർക്കുന്നത്‌ വീക്കെയെന്നിന്റെ പയ്യനെയാണ്‌.
ഏകാന്തതയുടെ പുരുഷഗോപുരം എന്ന പ്രയോഗത്തിന്റെ ഭംഗിയിൽ ഞാനെന്നേ വീണു പോയതാണ്‌(കെ. പി. അപ്പന്റേത്‌)
ചില മനുഷ്യർക്കേ അതു സാധിയ്ക്കൂ.
അത്തരമാൾക്കാരെ പരിചയപ്പെടുന്നതും അവരുടെ സാന്നിധ്യത്തിന്റെയും വ്യക്തിപ്രകാശത്തിന്റെയും പ്രഭയിൽ(എപ്പോഴുമല്ല) മുഴുകുന്നതും ഒരനുഭവമാണ്‌. അപ്പോൾ അവരിൽച്ചിലരുടെയെങ്കിലും ഗുരു( കർമ്മണാ)വാകുന്നതോ?
ഗുരുവിന്റെ പുണ്യം
(ഈ പ്രസ്താവനയിൽ ഞാൻ തൊട്ടടുത്ത നിമിഷം ശങ്കിക്കുന്നു. കാരണം ഇവരാരും തന്നെ യഥാർത്ഥത്തിൽ ജീവിതവിജയം നേടുന്നില്ലെന്നതാണ്‌ സാക്ഷിയെന്ന നിലയിൽ അനുഭവം. എന്തെങ്കിലുമൊക്കെ ദൗർബ്ബല്യത്തിന്റെ ചരടിൽ ഇവരുടെയൊക്കെ അപാര പൗരുഷം( ആ വാക്കിന്‌ പുരുഷനുമായി യാതൊരു ബന്ധവുമില്ല)കുരുങ്ങി ശാസം മുട്ടുന്നു.
ഇതൊക്കെ എന്റെ നിരീക്ഷണമാണ്‌. ഞാലീക്കണ്ടത്തിലും അതിനുപുറത്തുമുള്ള ബന്ധങ്ങളുടെ വെളിച്ചത്തിൽ ഞാൻ സ്വരൂപിച്ചെടുത്ത വിശ്വാസങ്ങൾ. ഏതായാലും ശിഷ്യന്റെയോ അനുജന്റെയോ സ്ഥാനത്തുള്ളവരാണെങ്കിലും ഇവരുടെ മിടുക്കിന്റെ ആരാധകാനയിപ്പോകാറുണ്ട്‌ എന്നു പറയാൻ എനിക്കു മടിയില്ല.
എത്രയോ ഉന്നതമായ ജീവിതാവസ്ഥകളിൽ രമിയ്ക്കുന്നവരെയും ചിലനിമിഷങ്ങളിലെങ്കിലും വരുതിയിലാക്കുവാൻ കഴിയുന്ന മിടുക്ക്‌.
ഇത്‌ സ്വാഭാവികമായ ഒന്നാണെന്നതാണ്‌ സത്യം. അതിനെയാണ്‌ ഞാനിവിടെ കീർത്തിയ്ക്കുന്നതും
എനിക്കുമെത്രയോ മുൻപേ അത്തരം മിടുക്കിനെ അതേമിടുക്കോടെ സാഹിത്യവിഷയമാക്കിയ വീക്കെയെന്നിനെ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ട ഓർമ്മയൊടെ-
തിരുവില്വാമലയുടെ അടിവാരത്തൂടെയൊഴുകുന്ന ഭാരതപ്പുഴ( എന്തൊരു പേര്‌? കുറേക്കാലം വെറും മണൽപ്പുഴയായും പിന്നെവന്ന ഇക്കാലം വെറും ചെളിപ്പുഴയായും നമ്മുക്കു കണിയാവുന്ന ഒരു അത്ഭുതത്തിന്‌ ഭാരതപ്പുഴയെന്ന പേരുകൊടുത്തതാരാണാവോ? സഹാറാപ്പുഴയെന്നോ ഓടപ്പുഴയെന്നോ ഒകെ കാലാനുസൃതമായി പേരുമാറ്റേണ്ടതായിരുന്നു.)യിൽ പുതുതായിപ്പണിത തടയണയുടെ നിറവിൽത്തുടിച്ചുകുളിച്ചു കയറിച്ചെന്ന ഞാനും വാര്യരുമടങ്ങുന്ന ഒരു യൂണിവേഴ്സിറ്റി സംഘത്തെ പയ്യൻസ്‌ നേരിട്ട ഓർമ്മ ഒരിക്കലും ഭാരതപ്പുഴ പോലെയാവാതിരിക്കട്ടെ.
ഒരനുബന്ധകഥ:-
ആയിരത്തിത്തൊള്ളായിരത്തിത്തോണ്ണൂറുകളുടെ മധ്യം.
ഞാലീക്കണ്ടത്തിന്റെ പയ്യൻസിലെണ്ണപ്പെട്ടവനായ ഈക്കെയണ്ണന്റെ കല്യാണ ദിവസം. തകഴിയിലമ്പലത്തിൽ വിവാഹചടങ്ങുകളെല്ലാം കഴിഞ്ഞ്‌ ഊണിനുള്ള യുദ്ധം തുടങ്ങും മുൻപ്‌ ഞങ്ങളിൽച്ചിലർക്കൊരു ദുർബ്ബുദ്ധി തോന്നി, സാക്ഷാൽ തകഴിയെക്കണ്ടേക്കാമെന്ന്. പുത്തന്മാറാത്ത റെയിൽപ്പാളം കടന്ന് ശങ്കരമംഗലത്തെത്തി. ഭാഗ്യത്തിനദ്ദേഹം വരാന്തയിൽത്തന്നെയുണ്ടായിരുന്നു. കവിയൂരൂന്നാണെന്നും വിവാഹത്തിൽപ്പങ്കുകൊള്ളാനെത്തിയതാണെന്നും വന്നപ്പോൾ ഒന്നു ദർശനം കൊള്ളാനെത്തിയതാണെന്നുമൊക്കെപ്പറഞ്ഞ്‌ അദ്ദേഹത്തിന്റെ മുൻപിലിരിക്കുമ്പൊൾ പൊടുന്നനെ അതുവരെ മിണ്ടാതിരുന്ന ജോയിച്ചായൻ ഒരു സാധാരണ കുശലപ്രശ്നത്തിലേക്ക്‌ വഴിതെളിച്ചു.
" എത്ര ഏക്കർ വസ്തുവുണ്ട്‌?"
തകഴിച്ചേട്ടൻ മറുപടി പറഞ്ഞു.
"കൃഷിയിയൊക്കെ നന്നായി നടക്കുന്നില്ലേ?" അതിനും മറുപടി വന്നു.
" വസ്തുവൊക്കെ മക്കൾക്കായി ഭാഗം വച്ചില്ലേ?" ജോയിച്ചായന്റെ ഗൗരവം വർദ്ധിച്ചു. ഞങ്ങൾ ബാക്കിയുള്ളവർ ഭീതിയോടെ തകഴിച്ചേട്ടന്റെ ചാരുകസേരയ്ക്കരികിലിരിക്കുന്ന വടിയിലേക്ക്‌ കണ്ണു പായിച്ചു.
" ഒന്നും ചെയ്തില്ല" അദ്ദേഹം ചിരിച്ചു.
അണ്ണനും സതീശൻചേട്ടനുമൊക്കെ എഴുന്നേൽക്കാൻ തിടുക്കം കൂട്ടി.
" അതെന്താ ചേട്ടാ അങ്ങനെ? മക്കൾ പ്രായമായിക്കഴിഞ്ഞാൻ ഒള്ള വസ്തുവിന്റെ വീതം അവരെയങ്ങേൽപ്പിക്കുന്നതല്ലേ നല്ലത്‌?" ജോയിച്ചായൻ പക്വതയുടെ മൂർദ്ധന്യ ഭാവത്തോടെ പറഞ്ഞു. തകഴിച്ചേട്ടന്റെ മുഖമിരുളുന്നതും വടിയെടുത്തുവീശി ഇറങ്ങെടാ എല്ലാവന്മാരും പുറത്ത്‌ എന്നു പറയുന്നതു പേടിച്ച്‌ ബാക്കിയെല്ലാവരും ശ്വാസം മുട്ടിയിരുന്നു.
തകഴിച്ചേട്ടൻ ചിരിച്ചതേയുള്ളു. ആ ചിരി ജോയിച്ചായന്‌ വീണ്ടും ആവേശം പകരുകയാണെന്നറിഞ്ഞ്‌ മണിച്ചേട്ട്ൻ ഉണീനു സമയമായി നമ്മുക്കു പോവാം എന്നു പറഞ്ഞെഴുന്നേറ്റ്‌ ജോയിച്ചേട്ടനെയും എഴുന്നേൽപ്പിച്ച്‌ തകഴിച്ചേട്ടനോട്‌ യാത്ര പറയുകയും പുറത്തിറങ്ങിയിട്ട്‌ ജോയിച്ചായന്റെ കാഴ്ചവട്ടത്തിൽ നിന്നു മാറി മോശമായിപ്പോയി, കവിയൂരുകാരെക്കുറിച്ച്‌ മൊത്തത്തിൽ അദ്ദേഹം എന്തു വിചാരിക്കും എന്നു പരിതപിച്ച്‌ ഊട്ടുപുരയുടെ നേരെ എല്ലവരുമൊത്തു നടക്കുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞുകാണില്ല.ഞാലീക്കണ്ടത്തിലെ ഇനിയുമടുത്ത തലമുറയിലെ( എന്നു പറഞ്ഞാൽ നാലഞ്ചു വയ്സ്സു കുറഞ്ഞ പിള്ളേർ സംഘം) ചില വിരുതന്മാർ ഉറയ്ക്കാത്ത കാൽവയ്പ്പോടെ ശങ്കരമംഗലം വീട്ടിലെത്തി.
ആ സംഘത്തിൽ കാലുറയ്ക്കുമായിരുന്ന ഒരു തമ്പി വൈകിട്ട്‌ വിളമ്പിയ കഥയിങ്ങനെ:-
ഒന്നാമൻ നേരെ തുറന്നു കിടന്ന വാതിലിലൂടെ കയറിച്ചെന്ന് ' തകഴിച്ചേട്ടാ' എന്ന വിളിയോടെ ചാരുകസേരയിലിരിക്കുന്ന കുലപതിയുടെ മുൻപിൽ സാഷ്ടാംഗം തൊഴുത്‌ കാലിൽ തലചേർത്ത്‌ പിൻവാങ്ങുന്നു. രണ്ടാമനും മൂന്നാമനും നാലാമനുമഞ്ചാമനും ഇതേ പടി ചെയ്ത്‌ നേരെ വരാന്ത പിന്നിട്ടിറങ്ങി നിർമ്മമരായി റെയിൽപ്പ്ലാളം താണ്ടി കിഴക്കോട്ടു പോകുന്നു.
ജോയിച്ചായന്റെ പ്രകടനത്തിനു തൊട്ടുപിന്നാലെ വന്ന ഈ മീശപൊടിയ്ക്കാത്തവന്മാരുടെ പ്രകടനം കുടിക്കണ്ടശേഷം കവിയൂരെന്നു കേൾക്കുമ്പോഴേയ്ക്കും തകഴിച്ചേട്ട്ൻ എന്തു വിചാരിച്ചിട്ടുണ്ടാവുമെന്ന് ഞങ്ങൾ പലപ്പോഴും പരിതപിയ്ക്കാറുണ്ടായിരുന്നു.
ആ മീശമുളയ്ക്കാത്തവന്മാരിലൊരാൾ കൊച്ചനിയായിരുന്നു എന്നു തോന്നുന്നു.

Tuesday, July 29, 2008

അകന്നുപോകുന്ന ശബ്ദങ്ങൾ

മഴയ്ക്കുണ്ടൊരു ഭംഗി. അതിന്റെ കുളിര്‌, താളക്കുത്ത്‌, മഴവെള്ളത്തിൽ തുള്ളിനടക്കുന്നതിന്റെ ലഹരി.....മഴക്കുളിരിൽ പുതപ്പിനു പിന്നാലെ പുതപ്പുവലിച്ചിട്ട്‌ കിടന്നുറങ്ങുന്നതിന്റെ അവർണ്ണനീയമായ സുഖം!
പക്ഷേ മഴനനഞ്ഞ്‌, ലഹരിയാസ്വദിച്ചാൽ വരാവുന്നത്‌ ജലദോഷമാണ്‌. ഒരു ജലദോഷത്തിന്റെ അസ്വസ്ഥ്യങ്ങളിൽ മനസ്സുകയ്ക്കുമ്പോൾ മഴയുടെ സൗന്ദര്യത്തെക്കുറിച്ചും ജലദോഷംപിടിച്ചാൽ നഷ്ടമാകുന്ന സ്വാസ്ഥ്യത്തെക്കുറിച്ചുമല്ലാതെ എന്തെഴുതാൻ?
എല്ലാമങ്ങനെയാണ്‌. നാം അനുഭവിക്കുമ്പോൾ ഒന്നിന്റെയും മഹിമ മനസ്സിലാവില്ല. ഒനിൽ മുഴുകിരമിക്കുമ്പോൾ അതുണ്ടാക്കുന്ന സുഖാനുഭൂതികളുടെ ഗരിമയെക്കുറിച്ച്‌ ആലോചിക്കാൻ എവിടെ നേരം?
പക്ഷേ ഏതെങ്കിലും ഒർ സാഹചര്യത്തിൽ ആസുഖാനുഭവം അകന്നുപോകുമ്പോൾ നാം ഓർമ്മകളിൽ സുഖം പരതാൻ തുടങ്ങുന്നു.

മഴയെക്കുറിച്ച്‌ ഓർമ്മത്താളിൽ നിന്നും പരതിയെടുത്ത ഒരു കവിത.
തിരിച്ചറിയാനാവാത്ത ഒരു സൗഹൃദത്തിന്റെ ആഴവും നനവുമാണീക്കവിതയെ എനിക്കെന്നും ഓർമ്മിക്കത്തക്കതാക്കുന്നത്‌.
എഴുതിയത്‌ 1991-ൽ
മഴക്കാലത്ത്‌.
നനയുന്ന അക്ഷരങ്ങൾ
എനിക്കിപ്പോൾ മഴയാണ്‌
നിനക്കും മഴയാവണം

ഓരോ തുള്ളിയിലും
ആകാശത്തിന്റെ വേരുകൾ
നക്ഷത്രത്തിന്റെ കാതുകൾ
സപ്തജലധികൾ

നിനക്കുമിപ്പോൾ മഴയാവണം
ജന്നലിലൂടെ ഈറൻ പുലരി
പടികയറുന്നതുകാണാം.
പൂരിപ്പിക്കാത്ത സമസ്യകളുടെ ജാതകം
മറിച്ചുനോക്കി
ഇന്നത്തെ ഫലം കാണാനില്ല.
ഏതു വഴിയൊക്കെയാവും ഇന്നത്തെ അലച്ചിൽ,
റബ്ബർപ്പാലിന്റെ
മണം മാറാത്ത നഗരത്തിന്റെ
ഏതിടുക്കുവഴിയിലൂടെ
ഏതു നരകം തേടി?

എനിക്കിപ്പോൾ മഴയാണ്‌
നിനക്കും മഴയാവണം

മഴയുടെ പുസ്തകം തുറന്ന്
കുട്ടികൾക്കു പറഞ്ഞുകൊടുക്കാനുള്ള
മുരടൻ വാക്കുകൾ തിരയുകയാവണം
(ഞൊറിവുവീണ ഒരു കണ്ണാടി നിനക്കുമുണ്ടാവുമല്ലോ
ചോക്കുപൊടി കട്ടപിടിച്ച കൈകളും
എന്തിലും അക്ഷരപ്പിശകുകണ്ടെത്താനും
സ്വന്തം വാചകപ്പിശകുകൾ കണ്ണടയ്ക്കാനുമുള്ളമനസ്ഥിതിയും)
നശിച്ചമഴയെന്ന് പിറുപിറുക്ക്ന്നുണ്ടാവണം.

എനിക്കുമിപ്പോൾ മഴയാണ്‌


ഈ കവിത തിരഞ്ഞ്‌ പഴയഡയറി തുറന്നപ്പോൾ, ഹമ്മോ, ഓർമ്മകൾ പടകൂട്ടി വരുന്നു.
എന്തായിരുന്നു ആ കാലം?
യൗവനത്തിന്റെ ഊറ്റത്തിൽ എഴുതി വച്ച വാക്കുകൾ പോലും ഇപ്പോൾ നേർത്ത നഷ്ടബോധം ഉളവാക്കുന്നുണ്ടോ?
ഇതാണ്‌ ഓർമ്മകളുടെ കളി.
അകന്നകന്നു പോകും തോറും അവയ്ക്ക്‌ ശക്തികൂടുകയാണ്‌

Friday, June 13, 2008

കോങ്ങാട്ടേക്ക്‌ ഭക്തൻ വീണ്ടുംം


ഈ നട്ടപ്പാതിരയ്ക്ക്‌ അദ്ദേഹം യാത്രയായിരിക്കും. കുട്ടിശങ്കരന്റെ ഭക്തൻ! ഉണ്ണികൃഷ്ണവാര്യർ എന്ന ഗജരാജഫോട്ടോഗ്രാഫർ. ഇപ്പോൾ കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്‌ എവിടെവരെച്ചെന്നുകാണുമെന്നറിയില്ല. എങ്കിലും ഈ യാത്രക്കാരൻ കോട്ടയത്തുനിന്ന് ആ വണ്ടിയിൽ കയറിക്കാണും. കുട്ടിശങ്കരനും മോഹനേട്ടനും കാഴ്ചവയ്ക്കാനായി കുട്ടിശങ്കരൻ മദലഹരിയിൽ ആറാടി നിൽക്കുന്ന ഫോട്ടോ ലാമിനേറ്റുചെയ്ത്‌ കരുതിവച്ചിട്ട്‌ ദിവസങ്ങളേറെയായി. എന്നും രാവിലെ ഓഫീസിലെ ഭിത്തിയിൽ കുട്ടിശങ്കരനെ ആർഭാടമായി എഴുന്നള്ളിച്ചു നിർത്തും. വൈകിട്ട്‌ നാലേകാലോടെ അതേപോളെ ആർഭാടമായി ഇറക്കിയെഴുന്നള്ളിക്കുകയും ചെയ്യും. തിരക്കായിരുന്നതുകൊണ്ട്‌ കോങ്ങാട്ടേയ്ക്ക്‌ പോകാൻ ഇത്രദിവസം കാത്തിരിക്കേണ്ടി വന്നപ്പോൾ മനസ്സമാധാനം നിലനിർത്താൻ ഈ ഒരു ചടങ്ങെഴുന്നള്ളിപ്പ്‌ ഉണ്ടായേ തീരൂ.
കുട്ടിശങ്കരൻ ഓഫീസിലെ എഴുന്നള്ളത്തുകൾ നിർത്തി ഇന്ന് കോങ്ങാടേയ്ക്‌ യാത്രയായി. ഫോട്ടോഗ്രാഫറുടെ ബാഗിൽ സുരക്ഷിതയാത്ര.
ആ ഫോട്ടോ കാണുമ്പോൾ മോഹനേട്ടൻ സന്തോഷിക്കുമായിരിക്കും. ഒരു പക്ഷേ കുട്ടിശങ്കരനും.
ഉണ്ണീയ്ക്കത്രയേ വേണ്ടു!

Thursday, May 15, 2008

നിലാവിലും കവിതയിലും ലഹരികളിലും സ്വപ്നങ്ങളിലും അലഞ്ഞുതിരിഞ്ഞ ഒരു കാലം

കൊല്ലൂര്‍ യാത്ര കഴിഞ്ഞ്‌ തിരിയെ വന്ന ദിവസം രാത്രി ഗോപുരമടച്ചിട്ടില്ലെങ്കില്‍ അമ്പലത്തിനകത്ത്‌ കയറി ഒന്നു വലം വച്ച്‌ പോരാമെന്നു കരുതിയാണ്‌ ചെന്നത്‌. ഗോപുരമടഞ്ഞിട്ടില്ലെന്ന സന്തോഷത്തോടെ പതിനെട്ടാം പടികയറുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി. എണ്ണ സ്റ്റാളിലെ പയ്യന്‍ വന്ന് ഒരു ഫോണ്‍ നമ്പര്‍ കയ്യില്‍ത്തന്നു. അമ്പലത്തില്‍ തൊഴാന്‍ വന്ന ഒരാള്‍ എന്നെയേല്‍പ്പിക്കാന്‍ കൊടുത്തതാണ്‌. ആളിന്റെ പേര്‌ പ്രസാദ്‌. കൂടുതന്‍ വിവരമൊന്നും അവനറിയില്ല. എന്റെ കൂടെപ്പഠിച്ചയാളാണെന്ന് പറഞ്ഞിട്ടുണ്ടെന്നു മാത്രം പറഞ്ഞു.
രണ്ടു പ്രസാദുമാരുണ്ട്‌, കോളേജ്‌ കാലത്തു നിന്ന് ഓര്‍ക്കാന്‍. പ്രീഡിഗിയ്ക്ക്‌ കൂടെ പഠിച്ച ഇപ്പോള്‍ നിരൂപകനായി വിലസുന്ന ഡോ. സി. ആര്‍. പ്രസാദ്‌. മറ്റൊന്ന് എം എയ്ക്ക്‌ കൂടെയുണ്ടായിരുന്ന കെ. ജി. പ്രസാദ്‌. പയ്യന്‍ പറഞ്ഞ നമ്പരിലേക്ക്‌ വെറുതെയൊരു മിസ്സ്ഡ്‌ കോള്‍ വിട്ടു. അടുത്തനിമിഷത്തില്‍ മറുവിളി വന്നു- ഈ നമ്പരിലേക്ക്‌ ഇപ്പോള്‍ വിളിച്ചിരുന്നോ?
കെ ജി പ്രസാദല്ലേ, ഗൗരവം വിടാതെ മറുചോദ്യമുന്നയിച്ചു.
- അതേ
മാന്തുക?
- അതേ,
.....രേത്ത്‌?
നിങ്ങളാരാ, മറുതലയില്‍ അവന്റെ പരിചിതമായ സസ്പന്‍സ്‌ നേരിടാനാവാത്ത അക്ഷമ രോഷത്തിലേക്ക്‌ മാറുന്നതറിഞ്ഞു.
ഞാന്‍ കവിയൂരൂന്നു വിളിക്കുകയാ
- ഹയ്യോടാ എന്ന് ഏറെക്കാലത്തിനുശേഷം പരിചയം പുതുക്കുന്നതിന്റെ ആഹ്ലാദം. പഴയതും പുതിയതു പറഞ്ഞുള്ള വാചാലം.
പത്തുപതിനഞ്ചു മിനിട്ട്‌ സംസാരിച്ച ശേഷം രാത്രിയില്‍ ബാക്കി പറയാമെന്ന് പറഞ്ഞുള്ള ചരടുമുറിക്കല്‍. രാത്രിയില്‍ അരമണിക്കൂറിനപ്പുറം നീണ്ട കുശലവിവരങ്ങള്‍.....
പഴയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍!]
ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു കാലം. അതിനുണ്ടായിരുന്നു സ്വന്തമായ ഒരു നിറവും മണവും.
നൊസ്റ്റാള്‍ജിയകളിലേക്ക്‌ വഴുതിവീഴുന്നത്‌ ഒരുനല്ല പ്രവണതയല്ല. എങ്കിലും പ്രസാദിനോട്‌ അപ്രതീക്ഷിതമായി തരമായ ഒരു സംഭാഷണം ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി. അക്കാലം ഞാനെന്ന സത്തയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ എന്തൊക്കെ ചെയ്തു എന്ന് വിലയിരുത്താന്‍ പ്രേരകമായി.
ശരിക്കും ആ നാളുകളുടെ തീക്ഷ്ണഗന്ധങ്ങളുനിറങ്ങളും ഇന്നും ഓര്‍മ്മയുണ്ട്‌. യൗവനത്തിന്റെ വരവില്‍ തുടുത്ത മനസ്സുമായി നിലാവിലും കവിതയിലും ലഹരികളിലും സ്വപ്നങ്ങളിലും അലഞ്ഞുതിരിഞ്ഞ ഒരു കാലം.
ഇരുപതുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഞാനങ്ങനെയായിരുന്നു.
ആ കാലഘട്ടത്തിന്റെ തുടിപ്പുകളുമായി കുറെയേറെ കടലാസുകള്‍ ഒരു ഷെല്‍ഫില്‍ മഞ്ഞനിറമാര്‍ന്നിരിപ്പുണ്ട്‌.
അത്‌ പൊടിതട്ടിയെടുക്കാന്‍ കൊതി വരുന്നുണ്ട്‌.

Tuesday, April 08, 2008

ജീവിതം

ജീവിതത്തിന്‍പൊരുളാരാഞ്ഞനാഥമായ്‌
തീമണല്‍ക്കാട്ടിലലര്‍ച്ചയാം കാറ്റുകള്‍
ആളും മണല്‍ത്തിരശ്ശീലയ്ക്കുമപ്പുറം
പാളുന്നിതിച്ഛാവനത്തിന്‍ ഭ്രമക്ഷണം


സാഗരതീരത്തിലുപ്പുകാറ്റില്‍ വരും
ശോകസന്ദേശങ്ങളെത്ര വായിക്കണം
ഗാഢവനങ്ങളില്‍ ചീവീടുകള്‍ സംഘ-
ഗാനം മുഴക്കുമ്പൊളെത്ര നടക്കണം
പ്രേമസമ്മാനമായ്‌ കക്കകള്‍ നോറ്റുവ-
ച്ചാരും വരാതെത്ര സന്ധ്യകള്‍ കാക്കണം
ഏതുകൈകള്‍ പിടിച്ചാര്‍ത്തു നടക്കണം
പൂവീണ പാതകള്‍ തീയേറ്റര്‍ പാര്‍ക്കുകള്‍?

ജീവിതമര്‍ഥമില്ലാത്ത വാക്കായ്‌ നാവി-
ലാണി തറഞ്ഞു കരഞ്ഞു കിടക്കവേ
ജീവിതം തേടിപ്പകല്‍താണ്ടി ദാഹിച്ചു
നീരിന്നിനിയെത്ര കാതം നടക്കണം?

ആലിലയൊന്നു തരുന്നു നീ, യാസന്ന
ബോധോദയത്തിന്റെ നാരകജ്വാലയില്‍
ചൂടാനൊരിറ്റു തണല്‍,ചുടുമുമ്മയും
പ്രാണനെ തൊട്ടുണര്‍ത്തുന്നൂ വിലാപങ്ങള്‍

ജീവിതമെന്തെന്ന ദുഃഖമേയില്ലാതെ
വീഴുന്നചില്ലയില്‍ മേവുന്നു പൂവുകള്‍
പ്രാണനിലാശങ്കയില്ലാതെ വേടന്റെ
കൂരമ്പുചുറ്റിപ്പറക്കുന്നു പക്ഷികള്‍

ജീവിതമെന്താകിലും നിലയില്ലാത്ത
ജീവിതത്തില്‍ വീണു പാടുകയാണു ഞാന്‍.

ഇതൊരു കവിതയാണോ എന്നെനിക്കു നിശ്ചയമില്ല. പത്തു വര്‍ഷം മുന്‍പ്‌ കുങ്കുമം വാരികയില്‍ ഇതു പ്രസിദ്ധീകരിച്ചു. ഇതില്‍ എന്തെങ്കിലും പുതുമയുണ്ടെന്നോ കവിതയ്ക്കുവേണ്ട ഗുണങ്ങള്‍ ഉണ്ടെന്നോ തോന്നിയിട്ടില്ല. പക്ഷേ ഇത്‌ ഏതാനും തവണ കവിയരങ്ങില്‍ ചൊല്ലിയപ്പോളൊക്കെ നല്ല പ്രതികരണമാണുണ്ടായത്‌.
ഒരുപക്ഷേ ഇതൊരു ഭേദപ്പെട്ട പാട്ടാണെന്നതാവണം കാരണം.

Monday, March 10, 2008

വലക്കണ്ണികള്‍ മുറുകുമ്പോഴും നിര്‍മ്മമതയോടെ

ടോറു ഒകാഡയുടെയും കുമിക്കോയുടെയും ജീവിതം വളരെ ലളിതമായിരുന്നു. സുന്ദരമായിരുന്നു. അവരും അവരുടെ നോറുബു വടായ എന്ന പൂച്ചയും ആ ഒഴിഞ്ഞുമാറി സ്ഥിതിചെയ്യുന്ന വാടകവീട്ടില്‍ സുഖമായി ജീവിച്ചു വന്നു.
പൂച്ച അപ്രത്യക്ഷമാവുന്നതോടെ അവരുടെ ജീവിതം തകിടം മറിയുന്നു. പൂച്ചയെ എങ്ങനെയും കണ്ടെത്തണം എന്ന് കുമിക്കോ ആവശ്യപ്പെട്ടതനുസസരിച്ച്‌ ടോറു അതിനെതേടിപ്പുറപ്പെടുന്നു. ആ അന്വേഷണം അയാള്‍ക്ക്‌ പുതിയ ലോകങ്ങളും അസ്വാഭാവികതയാര്‍ന്ന വ്യക്തികളുമായുള്ള പരിചയവും തുറന്നു കൊടുക്കുന്നു.
ഇതിനിടെ കുമിക്കോയുടെ അപ്രതീക്ഷിത തിരോധാനം കൂടിയാവുമ്പോള്‍ അയാളുടെ അന്വേഷണത്തിന്റെ തീക്ഷ്ണത വര്‍ദ്ധിക്കുന്നു. ഒരുകൊല്ലത്തിലറെ നീളുന്ന ആ അന്വേഷണം അയാളുടെയും കുമിക്കോയുടെയും രഹസ്യങ്ങളിലേക്കുള്ള ടോറുവിന്റെ ആഴ്‌ന്നിറങ്ങലാണ്‌.
ഈ അന്വേഷണത്തിന്റെ കാവ്യാത്മകവും അസ്വാഭാവികതയുടെ കിടിലം കൊള്ളിക്കുന്ന തലങ്ങളും ആണ്‌ ഹാരുകി മുറാകാമിയുടെ വൈന്‍ഡ്‌-അപ്‌- ബേര്‍ഡ്‌ ക്രോണിക്കിള്‍ എന്ന നോവലിന്റെ വിഷയം.
നോവലിന്റെ പകുതിയെത്തിയതോടെ ഒരു നൊടി താഴ്ത്തിവയ്ക്കാതെ കണ്ണിമയ്ക്കാതെ വായനയില്‍ മുഴുകാന്‍ തോന്നി എന്നതു സത്യം.
വല്ലാത്ത അസൂയ തോന്നിപ്പിക്കുന്ന ആഖ്യാനരീതി.

Tuesday, February 26, 2008

പുനര്‍ജ്ജനിയുടെ കണ്ണാടി








പുനര്‍ജ്ജനിയുടെ കണ്ണാടി എന്ന കഥ ഇവിടെച്ചേര്‍ക്കുന്നു. ഈ കഥയുടെ ജനനത്തെക്കുറിച്ചുള്ള സാഹചര്യം മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതാണ്‌. തിരുവനന്തപുരത്തുനിന്നും ഒരു സുഹൃത്ത്‌ വിളിച്ച്‌ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പ്രസിദ്ധീകരനത്തിനുവേണ്ടി ഒരു കഥ ഒന്നുരണ്ടു ദിവസത്തിനകം അയച്ചുകൊടുക്കണമെന്നു പറഞ്ഞു. നേരത്തെ എഴുതിയ കഥകളില്‍ച്ചിലത്‌ അയച്ചാലോ എന്നു ചോദിച്ചപ്പോള്‍ കഥ ഏതു തരത്തിലുള്ളതായിരിക്കനമെന്ന ചില അഭിപ്രായങ്ങളും പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകളടക്കം സാധാരണ ആസ്വാദകനിലവാരത്തിനു യോജിച്ച(?) ഒന്ന് എന്നായിരുന്നു ആവശ്യം. ഞാന്‍ അയക്കാനുദ്ദേശിച്ചതിന്റെ വായനാക്ഷമതയെക്കുറിച്ചോ അതിന്റെ ഗുണത്തെപ്പറ്റിയോ ഒന്നും നിശ്ചയമില്ലാത്തതിനാല്‍ ആ വിവരം തുറന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പുതിയ ഒരെണ്ണം തട്ടിക്കൂട്ടാമോ എന്നു നോക്ക്‌ എന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാനതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. രണ്ടുദിവസത്തെ സമയം. ഒരു നോവല്‍ രൂപത്തിലേക്ക്‌ വികസിപ്പിച്ചെടുക്കാനുദ്ദേശിച്ച്‌ ഒരു വിഷയം മനസ്സിലിട്ടുചികയാന്‍ തുടങ്ങിയിട്ട്‌ കുറെ മാസങ്ങളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി തിരുച്ചെന്തൂരില്‍ ചെന്ന സമയത്തു തോന്നിയ ഒരു ചെറു വിഷയം. ആ തരിമ്പില്‍ത്തന്നെ പിടിക്കാന്‍ തീരുമാനിച്ചു. അന്നു രാത്രിയില്‍ ഇരുന്ന് എന്തൊക്കെയോ കുത്തിക്കുറിച്ചു. അടുത്ത ദിവസം പകല്‍ ഓഫീസിലെ ഇടവേളകളില്‍ അതു പകര്‍ത്തി. കഥയെഴുത്തിനു കാഴ്ചക്കാരായി സെക്ഷനിലെ സ്ത്രീജനങ്ങളും. എഴുതിവച്ച പേജുകള്‍ ഓരോരുത്തരായി വായിച്ചു കൊണ്ടിരുന്നു. അവസാനത്തെ പേജിനു തൊട്ടുമുന്‍പു വച്ച്‌ ദീപ എന്ന അസിസ്റ്റന്റ്‌ അല്‍പം രൂക്ഷമായിത്തന്നെ പറഞ്ഞു,'ഈ സാറിനിതെന്തിന്റെ സൂക്കേടാ, എഴുതിയെഴുതി ആ പെണ്ണിന്റെ മുടിമുഴുവന്‍ കളയാനുള്ള ഭാവമാണെന്നു തോന്നുന്നു.' അതായിരുന്നു ഈ കഥയ്ക്കുകിട്ടിയ ഏറ്റവും നല്ല നിരൂപണം.

Monday, January 21, 2008

പ്രണയജലധി

വിസ്തൃതം ജലാകരം, സ്വപ്നസന്നിഭം, ഭ്രാന്ത-
മുല്‍ക്കടസ്നേഹം ചുഴികുത്തുന്ന ധാരാപാതം
മിഥ്യയിക്കളിത്തോണി, കൈകുഴഞ്ഞാലും നമ്മ-
ളെത്തിടാത്തീരം നോക്കിക്കണ്‍തിരുമ്മുന്നൂ സ്ഥിരം.
ചുറ്റിലും മഹാകാശവിഭ്രമം,ചിമ്മുംദീപതൃഷ്ണകള്‍
ക്ഷീരാബ്ധിയില്‍ മത്തനാം നാരായണന്‍

ഓളങ്ങള്‍ വളര്‍ന്നേക്കാമെങ്കിലും കുനിയ്ക്കായ്ക-
തോളുനീ,യേതോദിവ്യവീര്യത്താല്‍ക്കുതിപ്പുനാം.
പാളുന്ന മിന്നല്‍, ബോധക്രാന്തിയില്‍ക്കാണാകുന്നൂ
കാലനാഭിയിലുഗ്രയാനപാത്രത്തില്‍ നമ്മേ
കാമുകരല്ലോനമ്മള്‍ ചൂഴുമിത്തമോവീചി
മായയാല്‍മീട്ടിസ്സൗരയൂഥമാരചിക്കുവോര്‍
താളം മുറിഞ്ഞെന്നാലും കാതരയായീടായ്ക
സാഗരമിതും നമ്മില്‍ ജാതമായ്ത്തിമിര്‍ക്കുന്നു
എപ്പോള്‍നാം കുഴഞ്ഞാലും കണ്ണുകള്‍ കെടുംമുന്‍പേ-
യെത്തിടും പച്ചച്ചില്ല കൊക്കിലേന്തീടും പക്ഷി.

വത്സലം പ്രളയാബ്ധിവക്ഷസ്സിലമര്‍ന്നേതോ
കക്കയിലര്‍ഥം തേടും കുട്ടികളല്ലോ നമ്മള്‍
അസ്പഷ്ടജലം മനോരാശിയില്‍ നമുക്കായി
സൃഷ്ടിക്കയാവാം വരും ജന്മരാശികള്‍ ദ്രുതം.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌-1992)

Thursday, January 17, 2008

വെള്ളിയാഴ്ച

നിദ്രാടനത്തിന്‍ വിളര്‍ത്തകയങ്ങളി- ലൊച്ചയില്ലാതെ രാപ്പാടികള്‍ തേങ്ങിയോ കാറ്റിലുലഞ്ഞ പാലക്കൊമ്പില്‍ നിന്നൊരു പാട്ടുപറന്നു നിലാവിലലിഞ്ഞുവോ ഏതോ നിഗൂഢ നിമിത്തമറിഞ്ഞപോല്‍ കാഞ്ഞിരം നിന്നു വിറയ്ക്കുന്നു, ദുസ്സ്വപ്ന- ജാലകമാരോ തുറന്നു വയ്ക്കുന്നുവോ ദൂരത്തൊരോട്ടുചിലമ്പു കിലുങ്ങിയോ? പൂവുകളെല്ലാം വിടര്‍ന്നു പൊടുന്നനെ കാവുകളേഴു ഗന്ധം ചൂഴ്‌ന്നു നില്‍ക്കവേ ആരും തൊടാതിലതോറും തെളിയുന്ന പ്രേമവചസ്സും മയില്‍പ്പീലിമുദ്രയും. പേടിതുള്ളും പനങ്കാട്ടിലിടയ്ക്കൊരു പേശലഗാത്രി ചിരിച്ചു മായുന്നുവോ ഏതോസുതാര്യനഖം വന്നകംപിളര്‍- ന്നാധികളെല്ലാമെടുത്തു മാറ്റുന്നുവോ? രാത്രി ഗൂഢം, കൊള്ളിമീന്‍പോലെ മായുന്ന പോകുവരത്തുകള്‍ വീശും ചിറകുകള്‍ ഒറ്റയ്ക്കുപോകുമ്പൊഴും കൂട്ടിനെത്തുന്ന സ്വത്വംവെളിപ്പെടുത്താത്ത സാന്നിദ്ധ്യങ്ങള്‍ എല്ലാം മറന്നു ചിരിക്കുന്നരാവിന്റെ- യുള്ളം കിനിഞ്ഞു തിമിര്‍ക്കയാം രാക്കിളി ഒറ്റയ്ക്കുരാവില്‍ നടന്നു പോകുന്നൊരാള്‍ ഒറ്റയെക്കാത്തു ചിരിച്ചു നില്‍ക്കുന്നൊരാള്‍ കര്‍പ്പുരം ആഴ്ചപ്പതിപ്പ്‌(1994)

Thursday, January 10, 2008

മറയ്ക്കാന്‍ വിധിക്കപ്പെട്ട ചിലതൊക്കെ

ചില കാര്യങ്ങളൊക്കെ നമ്മ‍ളറിയാതെ മറച്ചു വയ്ക്കാന്‍ നാം വിധിക്കപ്പെടുന്നു.
അതീവ രഹസ്യമായി ഉള്‍ത്തടത്തില്‍ മയക്കിക്കിടത്തിയ ചില വിചാരങ്ങള്‍, ആഗ്രഹങ്ങള്‍.
ഒരു പക്ഷേ പൂവണിയില്ലെന്ന് നമുക്കുതന്നെ അറിയാം. സമൂഹം, കുടുംബം എന്നിങ്ങനെ മാറ്റിനിര്‍ത്താനാവാത്ത അത്യാവശ്യബാധ്യതകള്‍ നമ്മെ അതിനു പ്രേരിപ്പിക്കുന്നു എന്നതാണ്‌ സത്യം. അങ്ങനെ നടക്കാത്ത ആഗ്രഹങ്ങളുടെ ഗൂഡ വിലാപങ്ങളെ പേറിയാണ്‌ ഓരോ വ്യക്തിയും ജീവിതത്തിന്റെ ദിനങ്ങളെ കഴിച്ചുകൂട്ടുന്നത്‌. അനാവൃതമായ ഈ ലോകത്തെ കേന്ദ്രീകരിച്ചാണ്‌ കഥകളും(പലപ്പോഴും) മറ്റു സാഹിത്യ കൃതികളും ഉരുത്തിരിയുന്നത്‌.
അത്തരം ഒരു വിലക്കപ്പെട്ട ലോകം സാക്ഷാത്കരിക്കാന്‍ നാടുവിട്ട ഒരാളുടെ കഥ എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ അതിന്‌ ഉദ്ദേശിച്ച രീതിയില്‍ ആവിഷ്കാരം സാധിക്കാന്‍ പത്തു കൊല്ലത്തിലേറെയൊടുത്തു. അതൊരു നോവലാണ്‌. പുറത്തുവരും എന്ന പ്രതീക്ഷയുള്ളതിനാല്‍ അതെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഒരു പ്രസാധകന്റെ കൈവശമിരിക്കുന്ന സ്വന്തം നോവലിനെക്കുറിച്ച്‌ ഇപ്പോള്‍ വെളിപ്പെടുത്തുന്നതില്‍ അര്‍ഥമില്ലല്ലോ. ഏതായാലും അങ്ങിനെയൊന്ന് സാക്ഷാത്കരിക്കുവാന്‍ എനിക്ക്‌ കഴിഞ്ഞു. ബാക്കി ആരുടെയൊക്കെയോ കൈയ്യില്‍.....
എങ്കിലും മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിലുരുത്തിരിയുന്ന നിഗൂഢ സമസ്യകളെക്കുറിച്ച്‌ അന്വേഷണം തുടരുന്നു. എനിയും എന്തെങ്കിലും കഴിഞ്ഞാലും അത്തരമൊരു വിഷയത്തെ കേന്ദ്രീകരിച്ചാവണമെന്നാഗ്രഹമുണ്ട്‌. ഒരു പ്ക്ഷേ എനിക്കങ്ങനെയേ എഴുതാനാവുകയുള്ളു. എന്റെ തന്നെ വ്യക്തിത്വത്തിന്റെ ഞാന്‍ മാത്രമറിയുന്ന മുഖം എനിക്കനാവരണം ചെയ്യാന്‍ അതേ മാര്‍ഗ്ഗമുള്ളു. ചിലപ്പോള്‍ അതൊക്കെ പെര്‍വേഴ്ഷന്‍ എന്ന ഗണത്തില്‍ പെടുന്നതാവാം. ചിലപ്പോള്‍ അതു വെറും തരളമായതാവാം. എങ്കിലും അങ്ങനെയുള്ള ഒരു ലോകത്തിന്റെ ആവിഷ്കാരം സുഖം തരുന്ന ഒരു അനുഭൂതിയാണ്‌.
മറ്റൊരു കാര്യം, മനസ്സിന്റെ ഗൂഢതലങ്ങളെ ആവിഷ്കരിക്കുമ്പോഴും അത്‌ തീര്‍ത്തും മനോനിഷ്ഠമാവുന്നതിനോട്‌ എനിക്കു യോജിപ്പില്ല. ഞാന്‍ ആള്‍ക്കൂട്ടങ്ങളെ ഇഷ്ടപ്പെടുന്നു. ഉത്സവങ്ങളെ കാമിക്കുന്നു. അതുകൊണ്ടുതന്നെ അങ്ങേയറ്റം ബഹളമയമായ( എക്സ്റ്റ്ര്റ്റ്രോവെര്‍ട്ടായ) ആഖ്യാനമാണ്‌ ഞാന്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത്‌. ഏതൊരു മലയാളിക്കും ഇത്തരമൊരു ബഹളക്കാരന്റെ മുഖമുണ്ട്‌. ആഘോഷമാക്കുന്നത്‌ ഒരു മലയാളി സ്വഭാവമാണ്‌.
കഴിഞ്ഞ ദിവസം ട്രെയിനില്‍ ഞാനിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ ചെറുപ്പക്കാരനായ ഒരു വെള്ളക്കാരനും അയാളുടെ മൂന്നു വയസ്സു തോന്നിക്കുന്ന മകളും കയറി. ആ മുറിയില്‍ ഉണ്ടായിരുന്ന ചിലര്‍ അയാളെ ഒരു സംഭാഷണത്തിലേക്ക്‌ ക്ഷണിച്ചു. തികഞ്ഞ ആഹ്ലാദത്തോടെ അയാള്‍ വര്‍ത്തമാനം തുടങ്ങി. ജര്‍മ്മന്‍ സ്വദേശിയായ അയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസമാണ്‌. കുട്ടി ഈ സമയത്ത്‌ ഒരു ബാലരമ നിവര്‍ത്തി എന്തൊക്കെയോ ചെയ്യുന്നുണ്ട്‌. ആറന്മുളയ്ക്കടുത്തുള്ള മാലക്കരയിലെ ആനന്ദവാടി ആശ്രമത്തിലെ സ്ഥിരതാമസക്കാരനാണയാള്‍. ഭാര്യാമാതാവ്‌ കോട്ടയത്ത്‌ ആശുപത്രിയിലാണ്‌. ആശുപത്ര സന്ദര്‍ശ്ശനം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ അയാള്‍.
പലതും ചോദിച്ച കൂട്ടത്തില്‍ ജര്‍മ്മനിയിലേയും കേരളത്തിലേയും ജീവിതശെയിലികളുടെ അന്തരം എന്താണെന്ന് സഹയാത്രികരിലോരാള്‍ സായ്‌വിനോടാരാഞ്ഞു. ഉറക്കെച്ചിരിച്ച്‌ ചോദ്യകര്‍ത്താവിന്റെ കൈയ്യില്‍ പിടിച്ച്‌ തന്നിലേക്ക്‌ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട്‌ അയാള്‍ മലയാളത്തില്‍ പറഞ്ഞു- ഞാനിങ്ങനെ പറയുന്നതിനിടയില്‍ ചേട്ടന്റെ ശരീരത്തില്‍ തൊടുകയും പിടിക്കുകയുമൊക്കെ ചെയ്യുന്നത്‌ ഇവിടെ സ്വഭാവികം. പക്ഷേ ജര്‍മ്മനിയില്‍ അടുത്ത സുഹൃത്തുക്കള്ളണെങ്കില്‍പ്പോലും ഇങ്ങനെ ചെയ്യാനാവില്ല. അവിടെ എല്ലാവരും ഒരകലം പാലിക്കുന്നു. ശരീരത്ത്‌ അനാവശ്യമായി സ്പര്‍ശ്ശിച്ചാല്‍ അതോടെ ആ ബന്ധം മുറിയും. ചിലപ്പോള്‍ അടിയും കിട്ടും.

വരവ്‌


ചിലവരവുകള്‍ അങ്ങനെയാണ്‌. നാടാകെ ഇളക്കിമറിച്ച്‌.....
ഇക്കൊല്ലത്തെ ഉത്സവത്തിന്‌ ദേവസ്വം ആനകള്‍ക്കുപുറമേ മറ്റുചിലര്‍ കൂടി എത്തിയത്‌ ഒരു സവിശേഷതയായിരുന്നു. പ്രത്യേകിച്ചും ഗുരുവായൂര്‍ വലിയ കേശവന്‍.
തിങ്ങിനിറഞ്ഞ പുരുഷാരത്തിനിടെ നെറ്റിപ്പട്ടം കെട്ടാനൊരുങ്ങുന്ന ആനയെ ചെത്തുവേഷത്തില്‍ നടന്നു പോകുന്ന പിള്ളേര്‍ തിരിഞ്ഞുനിന്ന് കാര്യമായിത്തൊഴുന്നത്‌ ഒരു കാഴ്ചയായിരുന്നു.
പള്ളിവേട്ട ദിവസത്തെ സേവയ്ക്കെഴുന്നള്ളത്ത്‌ പൊടിപൊടിക്കുകതന്നെചെയ്തു.
അടുത്തകൊല്ലം വരാന്‍ പോകുന ആനകളെക്കുറിച്ചുള്ള ആലോചനായോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോങ്ങാടുകുട്ടിശ്ശങ്കരന്‍, മംഗലാംകുന്നിലെ മൂന്നിലേതോ ഒന്ന് എന്നിങ്ങനെയൊക്കെ പറഞ്ഞുകേള്‍ക്കുന്നു.
വലിയകേശവന്‌ അകമ്പടിയായി ഉണ്ണിയും ഉണ്ടായിരുന്നു. ആനത്തലവന്മാരുടെ സ്റ്റാഫ്ഫ്‌ ഫോട്ടോഗ്രഫര്‍. (കൂടുതലറിയാന്‍ തേവരുടാന എന്ന ബ്ലോഗ്‌ തന്നെ ശരണം).

വലിയമ്പലത്തിലേക്ക്‌ വലിയകേശവനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞാലിയില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്നതിന്റെ ചിത്രം ചര്‍ത്തിരിക്കുന്നു.