Thursday, November 27, 2014

ക്ളോസപ്പ് ഒഴിവാക്കണം

( ബാല്യത്തിലെയും കൗമാരത്തിലെയും സങ്കല്പസഞ്ചാരങ്ങളുടെ കൂട്ടാളിയ്ക്ക്, ഹരിയ്ക്ക്)

കാണുന്ന പലതും നേരല്ലാത്തതുപോലെ ഇതുമൊരു പൊയ്ക്കാഴ്ചയാണ്. മുഖമെന്റേതെങ്കിലും അതെന്റെമുഖമല്ലതന്നെ. മിനുക്കുവാനൊന്നും മിനക്കെട്ടില്ലെങ്കിലും ചെറിയൊരു തട്ടിപ്പ്. തനിപ്പടംപിടിയ്ക്കുമ്പോള്‍ മാത്രം പടത്തില്‍ വരുത്താനാവുന്ന ഒരു കൃത്രിമം: കൈ അകലേയ്ക്കു പിടിച്ച്, കഴിയുന്നത്ര ശരീരത്തില്‍ നിന്നകറ്റിപ്പിടിച്ച്, ഒരു ക്ളിക്ക്. ഭദ്രം. സൂപ്പര്‍!!

കറുത്തപാടുകളുണ്ട് കവിളത്ത്. കണ്ണിനടിയില്‍ നേര്‍ത്ത ചുളിവുകളും. വകഞ്ഞൊതുക്കിവച്ചിരിക്കുന്ന മുടി വെറും പടമാണ്, ഉള്ളേയില്ല. അരനൂറ്റാണ്ടോളംകാലം നടന്നതിന്റെയും കൊണ്ടതിന്റെയും, കൊടുത്തതിന്റെയും തടുത്തതിന്റെയും അടയാളങ്ങളതേപടി കുറിക്കപ്പെട്ടിട്ടുണ്ട്. അതറിയണമല്ലോ നാം തന്നെ. തനിപ്പിടി പിടിക്കുമ്പോളെങ്കിലും ക്ളോസപ്പ് ഒഴിവാക്കി, മുഖത്തെ തളര്‍ച്ചകള്‍ കഴിയുന്നത്ര അവ്യക്തമാക്കുവാന്‍ ശ്രമിക്കണം.

അല്ലെങ്കില്‍ത്തന്നെ എല്ലാം വിശദമായിക്കാണണമെന്ന് നാം പലപ്പോഴും എന്തിനാണിത്ര ശാഠ്യം പിടിക്കുന്നത്? അങ്ങനെ ആവശ്യപ്പെട്ടുശീലമായിപ്പോയി എന്നതൊഴിച്ചാല്‍ എന്താണതിന്റെ യുക്തി? അടുത്തെത്തുമ്പോള്‍ പല യാഥാര്‍ഥ്യങ്ങളും ഭയം വരുത്തുകയേയുള്ളു എന്നതറിയാഞ്ഞല്ലല്ലോ. പടക്കളത്തിന്റെഅലര്‍ച്ചകള്‍ ചോരപ്പാടുകള്‍ ചിതറിയ കബന്ധങ്ങള്‍ ഒന്നും നല്ല കാഴ്ചകളല്ല. കുഴഞ്ഞുനനഞ്ഞ നിലം ചതുപ്പിന്റെയാഴം കാണാവുന്നത്ര വ്യക്തമായിക്കഴിഞ്ഞാല്‍ നടക്കാന്‍ മടിയ്ക്കുകയല്ലേയുള്ളു! അപ്പോള്‍ ഒന്നും വ്യക്തമാവരുത്. കഴിവതും അതിനാല്‍ ക്ളോസപ്പ് ഒഴിവാക്കണം.

സൂക്ഷ്മമായി അറിഞ്ഞാലേ എന്തിനും പരിഹാരം കാണാനാവു എന്ന് പറയുമല്ലോ എന്നല്ലേ? പരിഹാരം എന്നൊന്നുണ്ടെങ്കിലല്ലേ ആ വാദത്തിനു പ്രസക്തിയുള്ളു? ചിലതൊന്നും ആര്‍ക്കും നേരെയാക്കാനാവില്ല. ഒന്നും ആര്‍ക്കും നേരെയാക്കാനാവില്ല. കണ്‍തടത്തില്‍ കടന്നുപോയദിനങ്ങള്‍ ചാര്‍ത്തിത്തന്ന വരകള്‍ മായ്ക്കുവാന്‍ ഒരു വൈദ്യനും കഴിയില്ല, മറയ്ക്കുവാനേ കഴിയൂ. കൊലവിളിച്ചു നില്ക്കുന്ന ജ്യേഷ്ഠാനുജന്മാരുടെ പക അണയ്ക്കുവാനാവില്ല ഒരു ദിവ്യമാതാവിനും, തത്കാലത്തേയ്ക്കു പിടിച്ചുമാറ്റാനേ കഴിയൂ. അത്രയ്ക്കേ ഉണ്ടാകാവു അടുപ്പം.

നടന്നവഴികളൊന്നും മറന്നിട്ടല്ല, കൂട്ടുകാരാ, സ്വയം മൂടിവച്ചിങ്ങനെ വഞ്ചനയ്ക്കൊരുങ്ങുന്നത്. നാംതന്നെ എന്താണെന്നറിയാത്തതിന്റെ അമ്പരപ്പുമൂലമാണ്............

അല്ലെങ്കിലുമൊന്നോര്‍ത്തുനോക്കൂ, അടുപ്പിച്ചടുപ്പിച്ച്, മുഖത്തെയുമ്മവയ്ക്കുന്നത്രയടുപ്പിച്ചാല്‍ ആ ഛായയുടെ അവസ്ഥ!

അതിനാല്‍ ഒഴിവാക്കണം
എപ്പോഴും
ക്ലോസ് അപ്.
ഡാലിയുടെഒരു പെയിന്റിംഗ്

Saturday, November 22, 2014

മഞ്ഞോര്‍മകള്‍

കുന്നിന്നുച്ചിയില്‍ മഞ്ഞുപെയ്യുന്ന നേരം കട്ടി-
ക്കമ്പിളിത്തുണിപ്പുതപ്പൊന്നുമേ ധരിക്കാതെ
അസ്ഥിയെത്തുളയ്ക്കുന്ന കാറ്റിനെ നേരിട്ടന്തി
വെട്ടത്തില്‍ മിഴിനട്ടു നിന്നകാലവുമുണ്ട്.....

മറ്റൊരോര്‍മ്മയില്‍,ത്തലക്കാവേരിക്കുന്നിന്‍മേലെ
മുറ്റിയപുകമഞ്ഞില്‍ കണ്ണുഴന്നറിയാതെ-
യൊറ്റയ്ക്ക് കൈയ്യില്‍ക്കോര്‍ത്ത പുല്ലിനെച്ചുറ്റിപ്പിടി-
ച്ചെത്രമേല്‍ നിമിഷങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്

ഉത്സവക്കാലം ധനുമാസത്തില്‍ മഞ്ഞില്‍ക്കുളി-
ച്ചെത്രയോ രാവോര്‍മ്മകള്‍, പിന്നെത്ര നിലാശയ്യ
ബസ്സിന്റെജനല്‍ഷട്ടര്‍താഴ്താതെ കിലോമീറ്റ-
റെത്രയോ പിന്നിട്ടൂയലാടുന്ന സഞ്ചാരങ്ങള്‍...

വൃശ്ചികം പിറന്നിട്ടേയുള്ളു രാവിനും കരു-
ത്തിത്രയേയായിട്ടുള്ളു, പതിരാവായേയുള്ളു.
ജന്നലില്‍ക്കൂടിച്ചിന്നിയെത്തുന്ന തണുപ്പിന്റെ
കുഞ്ഞുനാവാടുമ്പോഴേയിന്നിതാവിറയ്ക്കുന്നു!


Friday, November 21, 2014

പറമ്പില്‍ പലതും നടക്കുന്നുണ്ട്

മുറ്റത്ത് മന്ദാരം നട്ടപ്പോള്‍
അവന്‍ സ്ഥാനമൊന്നും നോക്കിക്കാണുകില്ല.
കിളികളെ ഊട്ടിയിരുന്നതിനും
നേരം കാലം ശ്രദ്ധിച്ചിരിക്കില്ല.
നടന്നുപോയവഴികളില്‍
കാല്പാടുകള്‍ പതിഞ്ഞിടുണ്ടോ എന്ന്
പിന്തിരിഞ്ഞു നോക്കിയ ചരിത്രമില്ല
അവന്.


സ്വന്തം കാല്പാടുകള്‍
നന്നായി പതിഞ്ഞിട്ടുണ്ടോ എന്ന്,
നിഴല്‍ പിന്നില്‍ത്തന്നെയുണ്ടോ എന്ന്
ശങ്കിക്കുന്നവരുണ്ടാവാം
പാറപ്പുറത്തു പാടുവീണില്ലല്ലോ എന്ന്
വിഷമിച്ച്
ദേവശില്പിയെ വരുത്തി
സ്വന്തം പാദം കൊത്തിവയ്പ്പിക്കുന്നവരുണ്ടാവാം
എവിടെയെങ്കിലും
മറ്റാരുടെയെങ്കിലും കാല്പാടൊന്നു തെളിഞ്ഞതുകണ്ടാല്‍
കലിയോടെ അതു മായ്ക്കുന്നവരും

അവന്‍ അക്കൂട്ടത്തിലൊരാളായിരുന്നില്ല.

തെച്ചിയും തുളസിയും
ആരാണു തങ്ങളെ നട്ടതെന്നതിനെക്കുറിച്ച്
തലപുകയാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
അതില്‍ച്ചേക്കേറുന്ന കിളികള്‍ക്ക്
ചെടികള്‍ വളര്‍ന്നതുകണക്കാക്കാതെ
തരം കിട്ടമ്പോഴൊകെ വെള്ളം പകരുകയും
നിഴല്‍പറ്റിനിന്ന്
അവയോടു സംസാരിക്കുകയും ചെയ്യുന്നവന്റെ
ചരിതത്തില്‍ വലിയ താത്പര്യം കാണില്ല.
മഴുവുമായി വരുന്നവന്റെ
മുഖം
ഇവയൊന്നും മറക്കില്ല.

ഭിത്തിചിത്രങ്ങള്‍
മായിച്ചു
കളിച്ച് പായുന്നതിനിടയില്‍
കുറുമ്പന്‍ കുട്ടി
ആകാശത്തേക്കു കൈയാഞ്ഞു വീശിക്കൊണ്ട് പലകുറി
ചാടിനോക്കി.
കുരുവിയുടെ രൂപമുള്ള
മേഘം
കിഴക്കോട്ട് ഒഴുകിനീങ്ങിക്കൊണ്ടേയിരുന്നു.............

Tuesday, November 11, 2014

നദിയിലെ ഇളക്കങ്ങള്‍

വീട്ടിലേക്കുള്ള വാട്ടര്‍കണക്‍ഷനെടുക്കാന്‍ വഴി തുരക്കാനുള്ള അനുമതിയ്ക്കു വേണ്ടി, പിഡബ്ള്യു ഡി ഓഫീസില്‍ച്ചെന്ന് മുദ്രപ്പത്രമൊപ്പിടാന്‍ വേണ്ടിയാണ് അര ദിവസത്തെ കാഷ്വല്‍ ലീവെടുത്ത് ഉച്ചയ്ക്കുതന്നെ യാത്രതിരിച്ചത്. ഊണ് കോട്ടയത്തെവിടെയെങ്കിലും ചെന്നിട്ടാവാമെന്നു കരുതി. നീലിമംഗലം പാലം കടക്കുമ്പോള്‍ വെറുതെ ആറ്റിലേക്കൊന്നു കണ്ണയച്ചു. രണ്ടോ മൂന്നോ ദിവസം മഴ മാറി നിന്നപ്പോഴത്തേയ്ക്കും പുഴ ചൊട്ടി, ഒഴുക്കു നിലച്ച്, വെള്ളത്തിനു പച്ചനിറം വച്ചു തുടങ്ങിയിരിക്കുന്നു. ഓളമില്ലാതെ കിടക്കുന്ന വെള്ളത്തില്‍ പെട്ടെന്നൊരിളക്കം ഉണ്ടായത് വണ്ടിയിലിരുന്നു കാണാനായി. ഓളങ്ങളുടെ ഒരു ചെറുവൃത്തം. ഏതോ മീന്‍ ഇരപിടിച്ചു മുങ്ങിയതാവാം.

എത്ര ലളിതമാവാം അതിന്റെ ജീവിതം എന്നാണാദ്യം തോന്നിയത്. കാഷ്വല്‍ ലീവിനപേക്ഷിക്കാതെ, അനുമതിയ്ക്കു കാക്കാതെ, മുദ്രപ്പത്രങ്ങളിലൊന്നുമൊപ്പിടാന്‍ പോവാതെ അതിനു യഥേഷ്ടം നീന്തിത്തുടിച്ചു നടന്നാല്‍ മതി. വെള്ളത്തിന്റെ മുകള്‍പ്പാടയില്‍ എന്തെങ്കിലുമനങ്ങിയാല്‍ ഉന്നം നോക്കിക്കുതിച്ചാല്‍ മതി. പുകയുന്ന കരയില്‍, വെയിലില്‍ പുളച്ചോടുന്ന വണ്ടിയിലിരുന്ന് ആ മീനിന്റെ ജലകുടീരത്തിലെക്കുളിര്‍മ്മയും അതിന്റെ ജീവിതത്തിന്റെ ലാളിത്യവുമോര്‍ത്ത് ഞാന്‍ അസൂയക്കൊണ്ടു ഒരു നിമിഷത്തേക്ക്.

ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലുണ്ടെന്നു പറയുന്ന സങ്കീര്‍ണതകളും ഇതേ പടി ലളിതമാവാം. അതൊക്കെ ഗഹനമായുള്ളതാണെന്നു നാം കരുതിപ്പോവുന്നതിന്റെ ഫലങ്ങളാവാം നമ്മുടെ ആശങ്കകള്‍. മനുഷ്യന്റെ കണ്ണിലെ ഏറ്റവും വലിയ നേട്ടത്തിനൊപ്പമാവാം, ഇന്നെന്റെ കാഴ്ച്ചവട്ടത്തില്‍ ജലപാളികള്‍ക്കിടയില്‍ എനിക്കു വെളിപ്പെടാതെ, ഓളങ്ങളിലൂടെ മാത്രം സാന്നിധ്യം അറിയിച്ച് പുളച്ചു താണു പോയ ആ മീനിനെ സംബന്ധിച്ചിടത്തോളം ആ കുതിപ്പിലൂടെ അതിനു ലഭിച്ച ഇര/ സംതൃപ്തി.

കോട്ടയത്തെത്തുമ്പോഴേക്കും വിശപ്പ് ഒരു മൃഗമായി അകം കാര്‍ന്നു തുടങ്ങിയിരുന്നു. നാഗമ്പടത്തെ അര്‍ക്കാദിയയില്‍ നിന്ന് മീന്‍കറികൂട്ടി ഒരൂണും കഴിഞ്ഞ്, സ്റ്റാന്‍ഡില്‍ നിന്നേതെങ്കിലും പ്രൈവറ്റ് ബസ്സില്‍ക്കയറി മല്ലപ്പള്ളിയാത്രയാവാമെന്നുമായിരുന്നു ആദ്യത്തെ ഉദ്ദേശം. അര്‍ക്കാദിയയിലെ ഊണിനു വേണ്ടി വയറിനെ പാകപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ നാഗമ്പടത്തെത്തിയപ്പോഴാണ് ഇന്നു ചൊവ്വാഴ്ചയാണല്ലോ എന്നോര്‍ത്തത്. ചൊവ്വഴ്ചകള്‍ നാഗമ്പടത്തെ സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള പള്ളിയിലെ വിശേഷദിവസമാണ്. കുറെ നാളേ ആയിട്ടുള്ളുവെങ്കിലും അവിടുത്തെ ചൊവ്വാഴ്ചത്തിരക്ക് നഗരത്തെയാകെ നിറച്ചുതുടങ്ങിയിട്ടുണ്ട്. ഊഹം തെറ്റിയില്ല, അര്‍ക്കാദിയയ്ക്കു മുന്പിലും തീര്‍ഥാടകരുടെ തിരക്കാണ്. അവിടെയിറങ്ങേഠെന്നു തീരുമാനിച്ചു. ട്രാന്‍സ്പോര്‍ട്ടു സ്റ്റാന്‍ഡിന്റെ അടുത്ത് ബസ്സിറങ്ങി. എവിടെയുണ്ണണമെന്നു നിശ്ചയമില്ലാതെ കഷ്ടപ്പെട്ടു റോഡ് മുറിച്ചുകടന്നു. കോഫീ ഹൗസ് വേണോ ആര്യാസ് വേണോ എന്നു നിശ്ചയമില്ലാതെ ആര്യാസിന്റെ മുന്പിലെത്തിയപ്പോള്‍ അങ്ങോട്ടുതന്നെ കയറിയേക്കാമെന്നു തോന്നി. അവിടെ കൂപ്പണെടുക്കാന്‍ ചെന്നപ്പോഴേ മുന്നറിയിപ്പുകിട്ടി, കുത്തരിച്ചോറു തീര്‍ന്നിരിക്കുന്നു. വെള്ളയരിച്ചോറിനു കൂപ്പണെടുത്തു. കഴിച്ചു തുടങ്ങിയപ്പോഴേക്കും അതെത്ര പെട്ടെന്നു വയറു നിറയ്ക്കുന്നുണ്ടെന്നു മനസ്സിലായി. നിറവയറോടെ ബസ് സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ മലയാളിയുടെയും തമിഴന്റെയും ഊണിന്റെ ശൈലികള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോര്‍ത്തു. അപ്പോള്‍ തമിഴന്‍ വിഷം നിറഞ്ഞ പച്ചക്കറികളാണ് മലയാളിക്കു കഴിക്കാനായി ദിവസേന ലോറികള്‍ നിറച്ചുവിടുന്നതെന്ന ആരോപണത്തെക്കുറിച്ചായി വിചാരം.

അതെ, വിഷമാണ് പച്ചക്കറികളിലെല്ലാം എന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ഒരു മറുവശമില്ലേ?

തമിഴ്‌നാട്ടിലെ കൃഷിക്കാര്‍ മലയാളിയുടെ ഭ്രമങ്ങള്‍ പൂര്‍ണ്ണമായി സംതൃപ്തിപ്പെടുത്താനായി സ്വന്തം പാടങ്ങളില്‍ വിളവു പതിന്മടങ്ങിരട്ടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. ആ ഉദ്ദേശത്തോടെ മണ്ണിനു താങ്ങാനാവാത്തത്ര രാസവളങ്ങള്‍ ചൊരിയുന്നുണ്ടാവാം. വിളകള്‍ പുഴുവരിക്കാതിരിക്കാന്‍ വിഷം തളിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്യുന്നുണ്ടാവാം. മലയാളിയുടെ സൗന്ദര്യബോധത്തിനിണങ്ങുന്നത്ര പൊലിപ്പും തിളക്കവും നല്കാന്‍ പലജാതി രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ടാവാം. എല്ലാം നമ്മള്‍ക്കു വേണ്ടിയാണ്. അങ്ങിനെ തരുന്നവന്റെ മനസ്സിലെ വിഷത്തെ വര്‍ണ്ണിച്ച് വാര്‍ത്തയോടുവാര്‍ത്തകള്‍ വരുമ്പോള്‍ നാം അതിന്റെ ഗുണപരമായ അര്‍ഥത്തില്‍ത്തന്നെയെടുക്കുമോ? തരിശായിക്കിടക്കുനിടത്തെല്ലാം വിത്തെറിഞ്ഞ്, ഒരുതുള്ളി രാസവസ്തുവും പ്രയോഗിക്കാതെ നമുക്കും നമ്മുടെ മക്കള്‍ക്കും അയല്ക്കാര്‍ക്കും സമൂഹത്തിനുമായി ഓരോ മലയാളിയും മണ്ണില്‍ വിയര്‍പ്പൊഴുക്കുമോ? അങ്ങനെ പ്രതീക്ഷിക്കാനാവുമോ? എങ്കില്‍ ഈ വാര്‍ത്തകള്‍ ലക്ഷ്യത്തെത്തി എന്നു വിശ്വസിക്കാം.

എന്നാല്‍ ഒരു മറുവശം കൂടി ആലോചിക്കേണ്ടതുണ്ട്

ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ക്കുന്നതുള്‍പ്പെടെ എല്ലാ മായം ചേര്‍ക്കലുകളെയും നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ചില പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കുവാന്‍ തയ്യാറാവുന്നു എന്നു സങ്കല്‍പ്പിക്കുക.( സങ്കല്പമേ ആകാവു. ഇതൊരു തലതിരിഞ്ഞ ചിന്തയാണെന്ന അറിവോടെ അങ്ങനെ ഒന്നു സങ്കല്പിച്ചു നോക്കി ഞാന്‍. ഒരു തരം ഉച്ചക്കിറുക്കാവാം) എല്ലാവര്‍ക്കും കഴിയുന്നത്ര ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാന്‍ നിലവാര പരിശോധന കര്‍ശനമാക്കുന്നു. വിഷം പാടില്ല. കേടുപാടില്ല. ചീയരുത്. കാഴ്ചയിലും, മണത്തിലും, രുചിയിലുമൊക്കെ ഉന്നത നിലവാരം വേണം. അങ്ങനെ വിശദപരിശോധനയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റു നല്കലും വന്നാല്‍ ആരാവും ആ പരിഷ്കാരത്തിന്റെ ഗുണഭോക്താക്കള്‍?

തേനിയിലോ, മധുരയിലോ, തഞ്ചാവൂരോ ഉല്പാദിപ്പിച്ച്, കേരളത്തിലങ്ങോളമുള്ള ചന്തകളില്‍ ചീയലോ, ദുര്‍ഗന്ധമോ, രുചിക്കുറവോ, വാട്ടമോ ബാധിക്കാത്ത 'ഫ്രെഷ്' 'നാച്ചുറല്‍' പച്ചക്കറികള്‍ നല്കാന്‍ തമിഴകത്തെ എത്ര ചെറുകിട/ ഇടത്തരം കര്‍ഷകര്‍ക്കു കഴിയും. അനുദിനം, പുതുപുത്തന്‍, വാട്ടമില്ലാത്ത ഒന്നാന്തരം പച്ചക്കറി?

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കോ, ഇന്ത്യയിലെതന്നെ ഭീമന്‍മാര്‍ക്കോ അത് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. നാം കേട്ടിട്ടുള്ളതോ, ഭയപ്പെടുന്നതോ ആയ വിഷങ്ങളൊന്നും പുരട്ടാത്ത, നാമറിഞ്ഞ രാസവളങ്ങളൊന്നും ഉപയോഗിക്കാത്ത, ചീയാത്ത, വാടാത്ത, കൃമികീടങ്ങളൊന്നും തുരക്കാത്ത ഒന്നാംതരം പച്ചക്കറി. വേണമെങ്കില്‍ ഓരോ പച്ചമുളകിലും ലോകം മതിക്കുന്ന ആ ബ്രാന്‍ഡ് മുദ്ര പതിച്ചുതന്നെ! ആകര്‍ഷകമായ പായ്ക്കറ്റില്‍!

നമ്മുടെ പത്രലേഖകരും പത്രങ്ങളും തികച്ചും ഉത്തരവാദിത്തബോധത്തോടെ തന്നെയാണ് ഈ വാര്‍ത്തകള്‍ പൊതുശ്രദ്ധയിലെത്തിക്കുന്നതെന്നു സംശയമല്ല. പക്ഷേ, ആ ഉത്തരവാദിത്തമാര്‍ന്ന സേവനത്തിനും എന്തിനെയും ഏതിനെയും കണക്കുകൂട്ടി ശ്രദ്ധയോടെയും നൂറുതലമുറകളുടെ കാര്യം ആലോചിച്ചും മാത്രം സമീപിക്കുന്ന മലയാളിയുടെ ഉത്കൃഷ്ടബോധത്തെയും മറയാക്കി, ഏതുനിമിഷവും ചാടിവീഴാന്‍ കഴുകന്‍ കണ്ണൂകള്‍ ആര്‍ത്തിയോടെ നില്ക്കുന്നുണ്ടാവില്ലേ? ഫോബിയാകളുടെ സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാന്‍ മറ്റൊരു മാര്‍ഗം!

മീനച്ചിലാറ്റിന്റെ പച്ചനിറം കലര്‍ന്ന വെള്ളത്തിനകത്ത് എന്താണു ജലോപരിതലത്തില്‍ വന്നതെന്ന് ആലോചിക്കാതെ, കൊത്തിവിഴുങ്ങാന്‍ കുതിച്ചുയര്‍ന്ന മീനില്‍ നിന്ന് നമുക്കുള്ള വ്യത്യാസം ഇവിടെയാണ്. ചൂണ്ടയാണോ നഞ്ഞാണോ തോട്ടയാണോ അരിമണിയാണോ എന്നാലോചിച്ചറിയാനുള്ള സാവകാശം അവന്‍ കാക്കുന്നില്ല. കഴിച്ചതെന്താണെന്നോര്‍ത്ത് വേവലാതിപ്പെടുന്നില്ല. 
അവന്‍ നദിയിലെ ഇളക്കങ്ങളെ മാത്രം അറിയുന്നു. അതിലൊരിളക്കമായി ജീവിച്ചുകൊണ്ടിരിക്കുന്നു..........
ജോസെഫ് റഫേലിന്റെ മൂന്ന് ദുരൂഹതകള്‍ എന്ന പെയിന്റിംഗ്

Wednesday, November 05, 2014

വര


ഒരുകാലത്തും
വരകളൊന്നും വ്യക്തമായിരുന്നില്ല.

അമ്മൂമ്മ പറഞ്ഞത് വരകളെക്കുറിച്ചായിരുന്നു-
ഭാഗ്യവന്തം പ്രസൂയേഥാ എന്ന് ഉച്ചരിക്കാന്‍
അവര്‍ക്ക് അറിയില്ലായിരുന്നു.
എന്നിരിക്കിലും എന്തിനും ഒരു വര വേണമെന്ന്
അമ്മൂമ്മ പറയുമായിരുന്നു.

അമ്മൂമ്മയെ
അമ്മച്ചിയമ്മ എന്ന്'
വിളിച്ചതു ഞാനാണത്രേ
(കുടുംബ ചരിത്രത്തിലെ ഒരു ഏടാണത്)

വരകള്‍ ഒരിക്കലും തെറ്റാറില്ല.
(അതും അമ്മച്ചിയമ്മ പറഞ്ഞതാണ്).

അവസാനം
ഒരുച്ചക്കിറുക്ക്
മുഴുക്കിറുകും
കിറുക്കിനുമപ്പുറത്തുള്ള
എന്തോ ഒന്നുമാക്കി
പരിണമിപ്പിച്ചുകൊണ്ട്
പുതുതായി പണിത
ഡൈനിംഗ് ടേബിളിനു മേലേ
കയറിയിരുന്ന്
അവര്‍
അയല്‍പക്കം കിടുങ്ങുമാറ്
പാതിരാത്രിയില്‍
വിളിച്ചു കൂവിയതും
വരകളുടെ ചരിതമായിരുന്നു.
( കുടുംബചരിത്രം എന്ന് ഞാന്‍ പറയും)

എന്റെ അമ്മച്ചിയമ്മയ്ക്ക്
അക്ഷരം കഷ്ടിയെഴുതാനേ
അറിയുമായിരുന്നുള്ളു.
വരച്ച വരകളൊന്നും
വ്യക്തമാവണമെന്ന്
അവരൊരിക്കലും
നിര്‍ബന്ധിച്ചില്ല( വരയൊന്നും തന്നെ വരച്ചുമില്ല)

എന്റെ അമ്മച്ചിയമ്മയ്ക്ക്
കിറുക്കൊട്ടുമില്ലായിരുന്നു.

പൂജയെടുപ്പിന്
അരിപകര്‍ന്ന
കിണ്ണം വച്ച് പകച്ചിരിക്കുമ്പോള്‍
മരിക്കുവോളം
അവര്‍ എന്നെ ശാസിച്ചത്
ഹരിശ്രീഗണപതായേ നമ
അവിക്കുന്ന വസ്തു എന്നെഴുതെടാ എന്നായിരുന്നു.


അവിക്കുന്ന വസ്തു
കണ്ടെടുക്കാന്‍
എനിക്കിതുവരെയുമായതുമില്ല.

എന്റെയമ്മച്ചിയമ്മയ്ക്ക്
ഒരിക്കലും
ഒട്ടും കിറുക്കില്ലായിരുന്നു.

ഒരു വരപോലും
നേരെ വരയ്ക്കുവാന്‍ അറിയുകയുമില്ലായിരുന്നു.

എന്തിനും ഒരു വരവേണം
എന്ന്
പിറുപിറുക്കുന്നപോലെ
അവര്‍ പറയുമായിരുന്നു.

Saturday, November 01, 2014

ഇപ്പോള്‍............

ഇപ്പോളിരമ്പിവരുംകരുത്താല്‍
ചുറ്റിയടിക്കുന്ന കാറ്റൊരെണ്ണം.

ഒറ്റയ്ക്കുനേരിടാനാവതല്ല
കച്ചിത്തുരുമ്പില്‍ പിടിക്കരുത്

ജന്നലടച്ചു തഴുതിട്ടാലും
ഉള്‍മുറിയൊന്നിലൊളിച്ചെന്നാലും
രക്ഷപ്പെടുമെന്ന തോന്നല്‍ വേണ്ട
ഒക്കെയും തീര്‍ക്കുന്ന ശക്തിയാണ്.

ഇപ്പോള്‍ വരുന്നുണ്ട് കാറ്റൊരെണ്ണം.

തെക്കൂന്നിരുട്ടിന്റെ തോറ്റമായി
വടക്കൂന്നുപൊള്ളുന്ന കാഴ്കയായി
കിഴക്കൂന്നു മലമറിക്കുന്ന പേയായ്
പടിഞ്ഞാറെക്കടലിന്നിളക്കംവരും

ഒക്കെയും ഭദ്രമെന്നോര്‍ത്തിരിക്കെ
മുറ്റത്തെമാവിന്നിലയിളക്കി
കട്ടിലില്‍ ദുസ്വപ്നഭീതിയായി
ഒക്കെയും തീര്‍ക്കുന്ന രൗദ്രമോടെ
പത്തുദിക്കീന്നുമതുത്ഭവിക്കും

ഇപ്പോളിരമ്പിവരുന്നതുണ്ട്
ചുറ്റിയടിക്കും ചുഴലിവാതം
ജന്നല്‍തുറന്നിട്ടുകാത്തിരിക്ക

ഇപ്പോളിരമ്പിക്കുതിച്ചുവരും



കൊടുങ്കാറ്റിന്റെ വരവ്- ചാള്‍സ് കോഡ്‌മാന്‍