Sunday, December 30, 2007

ഉത്സവം

ഇന്ന് കവിയൂരില്‍ എട്ടാം ഉത്സവം. ഇന്നലെ ഏഴാം ഉത്സവത്തിന്റെ വേലയ്ക്കെഴുന്നള്ളത്തിനും സേവയ്ക്കും മുപ്പതു വര്‍ഷം മുന്‍പ്‌ കണ്ടതു പോലെ ജനത്തിരക്കുണ്ടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിന്റെ തിരക്ക്‌ പഴയതിലും കുറവാനെന്നതായിരുന്നു അനുഭവം. ഒന്‍പതാമുത്സവത്തിന്റെ കാഴ്ചശ്ശിവേലി മാത്രമായിരുന്നു പഴയ തിരക്കിന്റെ ഓര്‍മ്മ നിലനിര്‍ത്തിയത്‌. ഇത്‌ കവിയൂരിലെ മാത്രഖ്ം പ്രശ്നമായിരുന്നില്ല. സമീപസ്ഥമായ തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ എന്നീ വലിയമ്പലങ്ങളിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിരക്ക്‌ ഗണ്യമായി കുറഞ്ഞിരുന്നു. വീടുവിട്ട്‌ സന്ധ്യ ചിലവഴിച്ചാല്‍ വരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭയപ്പാടും ടിവിയുടെ വരവും ഒക്കെയാവും ഈ ആള്‍ച്ചോര്‍ച്ചയ്ക്കു വഴിതെളിച്ചത്‌. ഇക്കൊല്ലം ഏതായാലും ആ സങ്കടം കുറെ മാറി. പുത്തന്‍ കാലത്തിന്റെ അഭിരുചിയ്ക്കനുസൃതമായി പുറത്തു നിന്നുള്ള ആനകളെ അണിനിരത്തുന്നതും പത്തു ദിവസവും മതില്‍ക്കകത്തുതന്നെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമൊക്കെ ഈ മാറ്റത്തിനു കാരണമാണ്‌. എങ്കിലും മുന്‍കൊല്ലങ്ങളില്‍ ഭഗവാനെ ഊരുവലത്തിനായി ദേശവഴികളിലേക്ക്‌ എഴുന്നള്ളിക്കുന്ന ദിവസങ്ങള്‍ ഇക്കൊല്ലം രസഹീനമായി. ആഞ്ഞിലിത്താനം, തോട്ടഭാഗം കുന്നന്താനം, ഇരവിപേരൂര്‍ എന്നീ ദേശവഴികളിലേക്കുള്ള എഴുന്നള്ളത്ത്‌ ആ ഏശങ്ങളിലെ ജനങ്ങള്‍ അത്രമാത്രം ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്‌. വിദേശത്തില്‍ പോയിട്ടുള്ള ആളുകള്‍ പോലും ഈ ദിവസങ്ങളില്‍ നാട്ടില്‍ എത്തിച്ചരുമായിരുന്നു. രാത്രി മുഴുവന്‍ എഴുന്നള്ളത്തിന്റെ ശബ്ദകോലാഹലവും ആള്‍സഞ്ചാരവും കവിയൂരിന്റെ ആറേഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലേക്ക്‌ എടുത്താനയിക്കുമായിരുന്നു. എന്നാല്‍ എഴുന്നള്ളത്ത്‌ തിരിയെ അമ്പലത്തിലെത്താന്‍ താമസിക്കുന്നതു കാരണം കഴിഞ്ഞകൊല്ലം മുതല്‍ അതോടനുബന്ധിച്ചുള്ള പറയെടുപ്പ്‌ വേണ്ടെന്നു വച്ചതോടെ എഴുന്നള്ളത്തിന്റെ നിറം മങ്ങി.
ഏതായാലും ഉത്സവലഹരി ഇപ്പോള്‍ കവിയൂരിന്റെ സിരാപടലങ്ങളില്‍ തീപകര്‍ന്നു കഴിഞ്ഞു.
ഉത്സവരാവിന്റെ ലഹരി മായാത്ത കണ്ണുകള്‍ ഇടയ്ക്കിടെ ഉറക്കം തൂങ്ങി അടഞ്ഞുപോകുന്നു.

Friday, December 21, 2007

സാന്താ ക്ലോസിന്റെ ദുഃഖം


ഉത്തരധൃവപ്രദേശത്ത്‌ ഏതോ ഗ്രാമത്തിലിരുന്ന് സാന്താ ക്ലോസ്‌ മഞ്ഞില്ലാത്ത ക്രിസ്മസ്‌ കാലത്തെക്കുറിച്ച്‌ വ്യാകുലപ്പെടുന്നത്‌ ഏതോ ചാനലിലെ പ്രഭാത പരിപാടിയില്‍ കണ്ടു.(സാന്തായുടെ ഔദ്യോഗിക വെബ്‌ സൈറ്റിലേക്കുള്ള ലിങ്ക്‌- നോര്‍ത്ത്‌പോള്‍.കോം ചേര്‍ത്തിരിക്കുന്നു)
ഈ ക്രിസ്മസ്‌ കാലത്ത്‌ ഉത്തരധൃവപ്രദേശത്തുപോലും മഞ്ഞു പുതച്ചു നില്‍ക്കുന്ന കോണീഫറസ്‌ മരങ്ങള്‍ കാണാനില്ല. ആഗോളതാപനത്തിന്റെ മറ്റൊരു മുഖം. രാത്രിയില്‍ പെയ്യുന്ന മഞ്ഞ്‌ നേരം വെളുക്കുമ്പോഴേക്കും മരച്ചില്ലകളില്‍ നിന്നും ഉരുകിത്തോരുന്നു.
ഭൂമിയെക്കുറിച്ച്‌ മനുഷ്യവംശമടക്കമുള്ള ഭൂജീവികളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കകളുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത മാത്രമാകുന്നു. ഇത്‌.
ഞാനൊരു പ്രകൃതിവാദിയല്ല. പ്രകൃതിവാദത്തിന്റെ പേരില്‍ ലോകമെമ്പാടും നടക്കുന്ന നിരവധി പ്രക്ഷോഭങ്ങളെയും ചലനങ്ങളെയും വെറുമൊരു കാഴ്ചക്കാരന്റെ നിര്‍മ്മമതയോടെയേ ഇത്ര കാലവും വീക്ഷിച്ചിട്ടുള്ളു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായിരിക്കെ അവന്‍ ചെയ്യുന്ന എന്തു കൃത്യവും, അതു പ്രകൃതിയുടെ സംന്തുലിതാവസ്ഥ തെറ്റിക്കുന്നതാണെങ്കില്‍പ്പോലും പ്രകൃതിയുടെ ഭാഗമാണെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. പക്ഷേ ഇന്നു കണ്ടതു പോലെയുള്ള ചില വാര്‍ത്തകള്‍ മനുഷ്യനെന്ന നിലയില്‍ എന്നെയും ആശങ്കപ്പെടുത്തുന്നു.
കടുത്ത വരള്‍ച്ചയോ പേമാരിയോ ഭൂകമ്പങ്ങളോ ഒക്കെ സ്ഥിരം പ്രതിഭാസങ്ങളായേക്കാം. ഗംഗയും ആമസോണുമടക്കമുള്ള മഹാനദികള്‍ വറ്റി വരണ്ടേക്കാം. ഒരിറ്റു വെള്ളത്തിനായി മനുഷ്യര്‍ പരസ്പരം പോരടിച്ചേക്കാം. പിന്നെ സങ്കല്‍പത്തിനുമതീതമായി എന്തൊക്കെ വേണമെങ്കിലും കാലത്തിന്റെ ആവനാഴിയിലുണ്ടാവാം.
കിടുകിടുക്കുന്ന കുളിരും നിലാവുമില്ലാത്ത ഒരാതിരക്കാലപുലര്‍ച്ചയില്‍ ടിവീ കാണാനിരുന്ന എന്നില്‍ സാന്താക്ലോസിന്റെ വ്യാകുലമുഖം ഇത്തരം ചിന്തകളാണ്‌ തൊടുത്തത്‌.

Thursday, December 20, 2007

ചില കണ്ണാടികള്‍

എല്ലാ കണ്ണാടികളും ഒരേ കാഴ്ചകളല്ല കാണിച്ചു തരുന്നത്‌. രാവിലെ മുഖം നോക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണാടി തീര്‍ത്തും അസുന്ദരവും ക്ഷീണിതവുമായ മുഖം പ്രതിഫലിപ്പിക്കുന്നു. ചിലപ്പോഴാകട്ടെ ഊര്‍ജ്ജസ്വലവും ആത്മവിശ്വാസം തുടിക്കുന്നതുമായ മുഖത്തെ കാടുന്നു. ചിലതില്‍ മുഖം അപ്പാടെ കോടിക്കാണാം. ചിലതില്‍ പുളഞ്ഞ പ്രതിബിംബമായിരിക്കും. ചിലതു മങ്ങിയതോ ശിഥിലമായ പ്രതിബിംബങ്ങളുടെ കണ്ണാടിയാവാം. കുഴപ്പം കണ്ണാടിയുടേതോ മുഖത്തിന്റേതോ കാഴ്ചയുടേതോ മനഃസ്ഥിതിയുടേതോ ആവാം. സത്യം എത്രയോ അവ്യക്തമാണ്‌. വിദൂരമാണ്‌. കണ്ണാടികളുടെയും നേത്രപടലങ്ങളുടെയും മായാജാലികയില്‍ അകപ്പെട്ട്‌ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനാവാതെയും പുറമെ കാണുന്നതിന്റെ ആകര്‍ഷണീയതയിലും തെറ്റുകുറ്റങ്ങളിലും ആവശ്യമില്ലാതെ മനസ്സുടക്കി വീര്‍പ്പുമുട്ടുകയാണ്‌ നാമേവരും.
എന്താണ്‌ നാം പ്രതിഫലിപ്പിക്കുന്നത്‌? എന്താണ്‌ യഥാര്‍ഥസ്വത്വം(സത്വം)?
മലയാളിയാകട്ടെ പുറം രൂപത്തിന്റെ കാര്യത്തില്‍ സവിശേഷമായ പല കാഴ്ചപ്പാടുകളും വച്ചുപുലര്‍ത്തുന്ന സ്വഭാവക്കാരനാണ്‌. പ്രായത്തിനും സ്ഥലത്തിനും അനുസൃതമായ ചില വേഷവിധാനങ്ങളൊക്കെ നാമെല്ലാവരും ഉപബോധത്തില്‍ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു. അതിനു വിരുദ്ധമായി ആരെങ്കിലും നിറപ്പകിട്ടോ ആകാരം തുറന്നു കാട്ടുന്നതോ ആയ വേഷമണിയുന്നതു കണ്ടാല്‍ അടക്കത്തിലെ കുറ്റപ്പെടുത്തുന്നു. വേഷം മലയാളിയെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനമാണ്‌. വേഷത്തില്‍ മലയാളത്തനിമ എന്നോന്നുണ്ടെന്ന് പൊതുവേ ഒരു ധാരണയുണ്ട്‌. അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്‌. സാരിയും ബ്ലൗസും, സെറ്റുമുണ്ടും, മുണ്ടും നേരിയതും ഇങ്ങനെയുള്ള വേഷങ്ങള്‍ എത്രമാത്രം മലയാളത്തിന്റെ തനതാണ്‌? നൂറു വര്‍ഷം മുന്‍പ്‌ മലയാളിയുടെ വേഷം ഇങ്ങനെയായിരുന്നോ?
ഈ ചോദ്യങ്ങളെല്ലാം നിലനില്‍ക്കെത്തന്നെ ഗുരുവായൂരില്‍ ചുരിദാര്‍ധരിച്ച്‌ സ്ത്രീകള്‍ക്ക്‌ പ്രവേശിക്കാമോ എന്ന തര്‍ക്കം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
കെ. പി പദ്മനാഭ മേനോന്റെ കൊച്ചീരാജ്യ ചരിത്രത്തിലാണോ കേരളചരിത്രത്തിലാണോ എന്നോര്‍മ്മയില്ല, പത്തെണ്‍പതു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ കേരളത്തിലെ ഏതോ പ്രധാനക്ഷേത്രത്തിലെ ശിവേല്യുടെ ഫോട്ടോ കൊടുത്തിട്ടുണ്ട്‌( ആ ചിത്രം ഇവിടെച്ചേര്‍ക്കണമെന്ന ആഗ്രഹത്തില്‍ കഴിഞ്ഞ ദിവസം കേരളചരിത്രം എന്ന പുസ്തകം മുഴുവന്‍ പരതിയെങ്കിലും കണ്ടെത്താനായില്ല). ആ ചിത്രത്തില്‍ ശിവേലിയില്‍ പങ്കെടുക്കുന്ന വിളക്കെടുക്കുന്ന സ്ത്രീകളടക്കം എല്ലാവരുടെയും മാറിടം നഗ്നമാണ്‌. പതിവുകളുടെയും ആചാരങ്ങളുടെയും പേരില്‍ കടുമ്പിടുത്തം പിടിക്കുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടു നോക്കണം. അതു കണ്ടു പിടിച്ചാലുടനെ ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കാം.
വേഷവിധാനത്തിലും ആചാരങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളക്കരയില്‍ നടന്ന വിപ്ലവകരമായ മാറ്റത്തെ ഒരു ദേവപ്രശ്നത്തിന്റെയോ മറ്റോ പേരില്‍ പുറകോട്ടോടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒറ്റച്ചോദ്യമേയുള്ളു. ഇതെവിടെച്ചെന്നു നില്‍ക്കും?
പുറം രൂപത്തിന്റെ വിമര്‍ശനം കഴിയുന്നത്ര ഒഴിവാകട്ടെ. മനസ്സുകളാണ്‌ പ്രധാനം. സമൂഹത്തിന്റെ നല്ലനടപ്പിനെ ബാധിക്കാത്ത രീതിയിലുള്ള ഏതു വേഷത്തെയും ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി മലയാളിക്ക്‌ ഉണ്ടാവണേ ഗുരുവായൂരപ്പാ.......


Monday, December 17, 2007

എന്തെന്നറിയാതെ....

ലക്ഷ്യമില്ലായ്മ.
അലച്ചില്‍.
ചെയ്തതിന്റെ ഫലമെന്തെന്നറിയാനുള്ള ത്വര.
ഇതൊന്നും അടക്കി വയ്ക്കാനാവുന്നില്ല.
അടകി വയ്ക്കണമെന്ന് ആഗ്രഹവുമില്ല.
എങ്കിലും.
എന്തെഴുതണമെന്നറിയായ്ക അതിലും ഗഹനമായ ഒരു കാര്യമാണ്‌.
എഴുതിയതെല്ലാം പെരുവഴിയില്‍...
എഴുതിയതിന്റെ നന്മതിന്മകളെക്കുറിച്ച്‌ ഒരികലും പിന്നെ സങ്കടപ്പെട്ടിട്ടില്ല. എങ്കിലും എഴുതിയത്‌ ഒരിടത്തും ചെല്ലുന്നില്ലേ എന്ന് ആശങ്കയുണ്ട്‌.
പഴയ ചില കവിതകളും കഥകളും ഇവിടെ ചേര്‍കണമെന്നു തോന്നിത്തുടങ്ങിയിട്ട്‌ നാളേറെയായി. പക്ഷെ ഒന്നും കഴിഞ്ഞില്ല.
അല്ലെങ്കില്‍ത്തന്നെ ഈ അര്‍ക്ഷിതാവസ്ഥയാണല്ലോ ജീവിതത്തിന്റെ പൊരുള്‍.

Saturday, December 15, 2007

രാജാവിനെ തൊട്ടു ഞാന്‍




കോങ്ങാടു കുട്ടിശ്ശങ്കരന്‍ ഒരാനയാണ്‌. സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ഗജരാജന്‍. കൈരളിടിവിയിലെ ഇ ഫോര്‍ എലിഫന്റ്‌ എന്ന പ്രോഗ്രാമില്‍ ഈ ആനയെ കണ്ടപ്പോള്‍ മുതല്‍ ഒരാനപ്രേമിയേ അല്ലാത്ത മനസ്സില്‍ ഇവന്‍ നുഴഞ്ഞു കയറി. കുട്ടിശ്ശങ്കരനെ ചുറ്റിപ്പറ്റി എന്തെങ്കിലും എഴുതണമെന്ന ഒരു ആഗ്രഹം തലപൊക്കി. ആനകളുടെ ഫോട്ടോയെടുപ്പ്‌ ഭ്രാന്താക്കിയ ഉണ്ണിയോട്‌ ഈ ആനയെക്കുറിച്ചു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞില്ല, കുട്ടിശങ്കരന്‍ മദപ്പാടില്‍ കലുഷനായി നില്‍ക്കുന്ന് കുറെപ്പടങ്ങളുമായി അവനെത്തി. പിന്നെ മദപ്പാടൊക്കെയൊഴിഞ്ഞ്‌ കുട്ടിശങ്കരന്‍ ഉത്സവപ്പറമ്പുകളുടെ ആര്‍ഭാടമായപ്പോഴും ഉണ്ണി വിട്ടില്ല. വൈക്കത്തു വച്ച്‌ ആനയുടെ കുറെ നല്ലചിത്രങ്ങള്‍ കൂടി അവന്‍ എടുത്തു. അവനും കുട്ടിശങ്കരന്റെ പാപ്പാന്‍ മോഹനനുമായി അതിനകം ഊഷ്മളമായ ഒരു പരിചയത്തിന്റെ ബലത്തിലാണ്‌ തൃപ്പൂണിത്തുറയിലെ വൃശ്ചികോത്സവത്തിന്റെ ആറാം ദിവസം (ഡിസംബര്‍ 12) ഞാന്‍ കുട്ടിശങ്കരന്റെ സന്നിധിയിലെത്തിയത്‌. കുട്ടിശങ്കരനെക്കുറിച്ച്‌ എന്തോ എഴുതാനുള്ള എന്റെ ആഗ്രഹം ഉണ്ണി മോഹനേട്ടനെ അറിയിച്ചിരുന്നു. ആനകളെ തളച്ചിരിക്കുന്ന പറമ്പില്‍ നട്ടുച്ച നേരത്ത്‌ മോഹനേട്ടനുമായും ആനകളുടെ ഉസ്താദായ കടുവാ വേലായുധേട്ടനുമായും നേരം പോകുന്നതറിയാതെ സംസാരിച്ചിരുന്നു. പോകാനൊരുങ്ങിയപ്പോള്‍ മോഹനേട്ടന്‍ എന്നെ ചൂണ്ടി ഞാനും ഇയാളും കൂടി കൊമ്പില്‍പ്പിടിച്ച്‌ ഒരു ഫോട്ടോ കൂടി കഴിഞ്ഞ്‌ എന്നു പറഞ്ഞു. വല്ലാത്തൊരു മാന്‍സികാവസ്ഥയില്‍ കുട്ടിശങ്കരന്‍ നില്‍ക്കുന്നിടത്തേക്കു നടന്നു. തിരുവാമ്പാടി ചന്ദ്രശേഖരന്റെയും ചെത്തളൂര്‍ മുരളീകൃഷ്ണന്റെയൂം നടുവില്‍ നില്‍ക്കുന്ന കുട്ടിശങ്കരന്റെ അടുത്തേക്കു നടക്കുമ്പോള്‍ മോഹനേട്ടനോട്‌ ഞാന്‍ പറഞ്ഞു. ഞാനിതു വരെയും ആന്യുടെ അടുത്തെങ്ങും പോയിട്ടില്ല എന്ന്. എന്നാല്‍ നിങ്ങള്‍ക്കൊരു പണി കൂടി വച്ചിട്ടുണ്ട്‌ എന്ന് മോഹനേട്ടന്‍ പറഞ്ഞു. പനയോലക്കഷണങ്ങള്‍ക്കു മേലെ ആനയുടെ വലത്തെക്കൊമ്പില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ത്തന്നെ മനസ്സ്‌ വല്ലാത്ത ഒരു ശൂന്യതയിലായിരുന്നു. ആദ്യത്തെ ഫോട്ടോ കഴിഞ്ഞപ്പോള്‍ മോഹനേട്ടന്‍ പിടിവിട്ടു. ഇനി നിങ്ങള്‍ മാത്രം നിന്ന് ഒരെണ്ണം കൂടി. വയ്യാ എന്നു പറഞ്ഞു പിന്‍വാങ്ങാന്‍ പോലും കെല്‍പ്പില്ലാതെ ഞാന്‍ അനുസരിച്ചു. കുട്ടിശങ്കരന്റെ തുമ്പിക്കയിന്റെ കീഴുലൂടെ നുഴഞ്ഞ്‌ ഇടതു കൊമ്പില്‍ പിടിച്ച്‌ നില്‍ക്കുമ്പോള്‍ ഉണ്ണി ഫോട്ടോ എടുത്ത്‌ എന്നെ രക്ഷിക്കാന്‍ വൈകുന്നതെന്താനെന്നായിരുന്നു മനസ്സില്‍.കുട്ടിശങ്കരന്റെ ഗംഭീരസാന്നിധ്യത്തില്‍ നിസ്സഹായതയുടെ ബിംബമായി നിന്ന നിമിഷങ്ങള്‍ ഉണ്ണിയുടെ ക്യാമറക്കണ്ണിലൂടെ