Saturday, May 31, 2014

പാതി

രണ്ടുപെഗ്ഗേയെടുത്തുള്ളു
കൂട്ടരെല്ലാമുണ്ടായിരുന്നു
ആകാശം കൂടുകെടി നില്ക്കുന്നുണ്ട്
രണ്ടു കൂട്ടായ്മകള്‍ കഴിഞ്ഞതിന്റെ
തളര്‍ച്ചയും

രണ്ടു വാക്കേ പറഞ്ഞുള്ളു
കൂട്ടരെല്ലാമുണ്ടായിരുന്നു
കൂട്ടിന്റെ സുഖവുമുണ്ടായിരുന്നു
മഴ രാത്രിയില്‍ത്തന്നെയെത്തുമെന്ന്
കാലാവസ്ഥാപ്രവാചകര്‍ ആണയിട്ടത് പലവട്ടം
കേട്ടിരുന്നു എല്ലാവരും
മുഴക്കങ്ങള്‍ പടിഞ്ഞാട്ടുനിന്നുതന്നെയെന്ന്
ഉറപ്പുണ്ടായിരുന്നു.
ആകാശം
കറുത്തിരുണ്ടു നിന്നു

കുശാനന്‍മാരാരെന്ന് കണ്ടെത്താന്‍
അത്രവലിയ പ്രയാസമുണ്ടായില്ല.
കാലാവസ്ഥാപ്രവചനത്തിന്റെ
കൃത്യതയെപ്പറ്റീ സംശയങ്ങളുമില്ല
ആകാശം കൂടുകെട്ടി നിന്നു.
അത്രയ്ക്കുമുഷ്ണമായിരുന്നു

രണ്ടുപെഗ്ഗേ തീര്‍ത്തുള്ളു
വണ്ടി കൃത്യമായി വഴിയെ വ്യാഖ്യാനിച്ചു
വീടെത്തുവോളം അശടൊന്നുമില്ലായിരുന്നു
ആകാശം കണ്ണടച്ചുനിന്നു
കൂട്ടുകൂടലിന്റെ ചര്‍ച്ചകള്‍ പാതിവഴിക്കു
മുറുകിനിന്നു.....

ഗേറ്റുതുറന്നതു
മകനായിരുന്നു
അവനെ ആകാശം കാണിച്ചു
മകളെ വിളിച്ച് ആകാശം കാണിച്ചു
താന്‍പാതി കണ്ണടച്ചുറക്കം നടിച്ചുകിടന്നു.

മുഴങ്ങുന്നത്
ഇടവപ്പാതി തന്നെയായിരുന്നു
ആകാശം കറുത്തു കനത്തുകിടക്കുന്നത് വ്യക്തമായിരുന്നു



പാതി
കണ്ണടച്ചുറക്കം നടിച്ചുതന്നെ കിടന്നു



Saturday, May 24, 2014

ഓര്‍മ്മകളും നുരയുന്നുണ്ടാവാം ഈ കുറിപ്പുകളീല്‍

സ്വന്തം ഊരിനെ എഴുതുക എന്നത് ശ്രമകരമാണ്. എന്നാല്‍ നിരന്തരം മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു സ്വപ്നവും. ഏഴെട്ടുവര്‍ഷം മുന്‍പ് ഔ നീണ്ടകഥയെഴുതല്‍ അര്‍ഥപൂര്‍ണ്ണമായ ഒരു ജോലിയായി ഏറ്റെടുത്ത കാലത്ത് ഊരും അതിന്റെ മിന്നാട്ടങ്ങളും എഴുത്തിനിടയില്‍ തലപൊക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ പ്രവാസത്തിന്റെ കാലമായിരുന്നതിനാല്‍ വ്യക്തിപരമായ അലട്ടുകളൊന്നുമില്ലാതെ ഊരിനെ മനസ്സിലേക്കാവാഹിക്കാന്‍ കുറെയൊക്കെ സാധിക്കുകയും ചെയ്തു. പക്ഷേ ആ കഥയുടെ ഉദ്ദേശവും ഉന്നവും മറ്റൊന്നായിരുന്നതിനാല്‍ ഊരിന്റെ തള്ളിച്ചകളെ , കവിച്ചിലുകളെ കുറെയൊക്കെ പിടിച്ചുനിര്‍ത്തി കഥപറയാന്‍ ഞാന്‍ ബാധ്യസ്ഥനായിപ്പോയി. ആ നീണ്ടകഥ/ നോവലാകട്ടെ ( ജലരേഖകളാല്‍ ഭ്രംശിക്കപ്പെട്ട്) അത്രയൊന്നും വായിക്കപ്പെടുന്ന ഒന്നായതുമില്ല. ഊരിനെയെഴുതാനുള്ള തോന്നല്‍ വെറുതെ തള്ളിയും കിനിഞ്ഞും മനസ്സിലങ്ങനെ കിടക്കുകയും ചെയ്തു. രണ്ടുമൂന്നു വര്‍ഷമായി ഞാനതൊന്നു പാകപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എഴുതാന്‍ ശ്വാസം പിടിയ്ക്കുകയായിരുന്നു. എന്നാല്‍ മുന്‍പത്തെത്തവണ സംഭവിച്ചതുപോലെ എല്ലാം മറന്നിരുന്നുള്ള ഒരു എഴുത്തെന്ന കാര്യം ഇത്തവണയേതായാലും നടക്കാന്‍ പോകുന്നില്ല എന്നൊരു തിരിച്ചറിവും ഇടയ്ക്കിടെ മുഴങ്ങുന്നത് അവഗണിക്കാന്‍ കഴിയുകയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അപ്പപ്പോള്‍ തോന്നുന്ന പുതിയൊരു ബ്ലോഗ് സൈറ്റിലൂടെ കവിയൂരിനെ നുറുങ്ങുനുറുങ്ങായി, തോന്നുന്നതിന്റെ മാത്രം മുന്‍ഗണനാക്രമമനുസരിച്ച് അങ്ങു പോസ്റ്റിക്കളായാം , അതെങ്ങാനും കൊള്ളവുന്നതായി തുടരുന്നുണ്ടെങ്കില്‍ അതിനെ ഗൗരവത്തോടെ തിരുത്തിയെടുക്കാന്‍ എന്നു തോന്നിത്തുടങ്ങി. അതനുസരിച്ച് ഇങ്ങനെ ഞാലീക്കണ്ടത്തിന്റെ കഥകള്‍' എന്നു തലക്കെട്ടുവരുന്ന ഒരു ബ്ളോഗ് സൈറ്റൂം ഉണ്ടാക്കിയിട്ടു. അത്രമാത്രം.
പിന്നെയും പലവഴിക്ക് എഴുതാന്‍ ശ്രമിച്ചു. കഥയെക്കുറിച്ച് കുറെയധികം ഊഹാപോഹങ്ങള്‍ ചമച്ചുനോക്കി. എല്ലാം പത്തോ പതിനഞ്ചോ വരിമാത്രം നീളുന്ന കുറിപ്പുകളായി എവിടെയൊക്കെയോ കിടക്കുന്നു. ഇടയ്ക്കിടെ ശ്വാസം മുട്ടല്‍ വന്നു പണിമുടക്കുന്ന ഈ പഴഞ്ചന്‍ കമ്പ്യൂട്ടര്‍ ഓരോ തവണ ഫോര്‍മാറ്റുമ്പോഴും അതില്‍ കുറെയെണ്ണമൊക്കെ ശരിച്ചാപിള്ളകളുടെ ഗതിയിലേക്കു വീഴുകയും ചെയ്തു.
അതുകൊണ്ടു തന്നെയൊന്നു തീരുമാനിച്ചു. വെറുതെയങ്ങെഴുതുക. കുറിപ്പുകള്‍ കുറിപ്പുകളായി. സംഭവങ്ങള്‍ സംഭവങ്ങളായി.
ഇങ്ങനെ ഞാലീക്കണ്ടത്തിന്റെ കഥകള്‍' ഒരു നോവലാണെന്ന സങ്കല്പത്തിലാണെഴുതുന്നത്. ഇതൊരു നോവലായേക്കാം. വെറും പരസ്പരബന്ധമില്ലാത്ത കുറെക്കുറിപ്പുകള്‍ മാത്രമായിത്തീര്‍ന്നേക്കാം. ഒരുപക്ഷേ, ഒരേയൊരു കുറിപ്പുകൊണ്ട് ഞാനിതുപേക്ഷിച്ചേക്കാം. 
കവിയൂരിനെ എഴുതുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്. ഭൂഗോളത്തിലെ 9°23′0″വടക്ക് അക്ഷാംശവും 76°36′0″കിഴക്ക് രേഖാംശവും സന്ധിക്കുന്ന ബിന്ദുവിലെ ചില സംഭവങ്ങള്‍. 
ദൈവാധീനമുണ്ടെങ്കില്‍ അതുവെറും  സാധാരണ ദൈനംദിന സംഭങ്ങള്‍ മാത്രമായിത്തീര്‍ന്നേക്കാം.
ഇതിന്റെ സ്ഥലസൂചനകളില്‍ പരമാവധി ഭൂപടവ്യക്തതയുണ്ടാവും. കഥാപാത്രങ്ങള്‍ എന്റെ സങ്കല്പനങ്ങളായിരിക്കും.
കാലം, അതങ്ങനെ ചലിച്ചുകൊണ്ടിരിക്കും. പ്രധാനമായും എന്റെ നാടുചുറ്റലിന്റെ പരിധിയില്‍പ്പെടുന്ന 1970കളുടെ 
അവസാനം മുതല്‍ ഇപ്പോള്‍ വരെയുള്ള നാലുപതിറ്റാണ്ടിലൊതുങ്ങുമെങ്കിലും ചരിത്രത്തിന്റെ കറചുരന്ന ഒരു പ്രദേശമായതിനാല്‍
ചിലപ്പോള്‍ പെരുമാക്കന്‍മ്മാരുടെ കാലത്തിലേക്കും കഥ കയറിപ്പോയേക്കാം. ഒന്നും പ്രവചിക്കവയ്യ. എഴുതുക പോസ്റ്റുക, അത്രമാത്രമേ
ഞാനുദ്ദേശിക്കുന്നുള്ളു.
ബ്ളോഗില്‍ ഒരു നോവലുള്‍ക്കൊള്ളുന്നതിന്റെ എല്ലാ അസൗകര്യങ്ങളും ഇതിനുണ്ടാവും. തലകുത്തിയ ക്രമമായിരിക്കും എന്നതുതന്നെ ഒന്നാമത്.
ഏതായാലും പുതിയ ഈ ലിങ്ക് വായിക്കണമെന്നു സുഹൃത്തുക്കളേ താത്പര്യപ്പെടുന്നു. കഴിയുമെങ്കില്‍ ബ്ലോഗ് മുഖേനതന്നെ 
അഭിപ്രായപ്രകടനം നടത്തണമെന്നും.
http://inganenjaalikkandam.blogspot.in/ ലേക്കു സ്വാഗതം
 
 


Tuesday, May 06, 2014

പരമ്പരാഗതമായി കൈമാറുന്ന ഒരു ഉറക്കു കഥ

പണ്ട്പണ്ട്
വളരെപ്പണ്ട്
ഇന്റര്‍നെറ്റിനും ടാബ്‌ലെറ്റിനും മുന്‍പ്
ഒരു കാലമുണ്ടായിരുന്നു മക്കളേ,
ലോകമന്ന് വളരെ ചെറുതായിരുന്നു
മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയിട്ട്
അധികനാളൊന്നുമായിട്ടില്ലായിരുന്നു
വഴികളിലൊക്കെ വല്ലപ്പോഴുമേ വണ്ടി വലിഞ്ഞു നീങ്ങുന്ന
ശബ്ദം മുഴങ്ങാറുണ്ടായിരുന്നുള്ളു
നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും
ശ്രീലങ്കാ കൂട്ടുപ്രക്ഷേപണ ഏഷ്യാകേന്ദ്രവും
സംസ്കാരത്തിന്റെ ഉത്തുംഗശൃംഗങ്ങളായിരുന്നു.

പറമ്പിലൊക്കെ പകലുകള്‍
ചിത്രശലഭങ്ങളുടെ
പ്രളയം സൃഷ്ടിക്കുകയും
മുക്കുറ്റിയിലും തൊട്ടാവാടിയിലും
വിസ്മയങ്ങള്‍ കൊളുത്തുകയും
ചെയ്യുമായിരുന്നു
മുത്തങ്ങപ്പുല്‍മെത്തയിലൂടെ
നടത്തയ്ക്ക് സ്വപ്നപ്പൊലിമയുണ്ടായിരുന്നു
( കൊടിത്തൂവയും കട്ടകാരയും
ഇടയ്ക്കിടെ ദുസ്വപനം ചമയ്ക്കുമെങ്കിലും)

തിണ്ണയ്ക്കത്തെ സന്ധ്യാനാമം ചൊല്ലലിന്
ചന്തകഴിഞ്ഞു വരുന്ന കാളവണ്ടി
കയറ്റം കയറുവാന്‍ ഞെരിയുന്ന ഒച്ചകള്‍
പക്കമേളമൊരുക്കുമായിരുന്നു.

പണ്ടുപണ്ട്
യുഗങ്ങള്‍ക്കപ്പുറത്ത്
എസ്സെമ്മെസ്സും ഫ്ളാഷ്ന്യൂസും
അവതരിക്കുന്നതിനുമുന്പ്
ഒരു ലോകമുണ്ടായിരുന്നു മക്കളേ,
ഭിത്തിയിലെ വയസന്‍ ക്ളോക്കിന്
ഒച്ചിഴയുന്ന വേഗമായിരുന്നു
പത്രങ്ങള്‍ വീടണയൂമ്പോഴേക്കും
പഴകിമഞ്ഞളിക്കുമായിരുന്നു.

അറിഞ്ഞോ ,
ഗുരുവായൂര്‍കേശവന്‍ ചരിഞ്ഞു,
വലിയതുരുത്തിലൊരാളെ
വെട്ടിക്കൊന്നിരിക്കുന്നു എന്നൊക്കെ
പത്രത്തിലച്ചടിച്ചതുമല്ലാത്തതുമായ വാര്‍ത്തകള്‍
വിളിച്ചുപറഞ്ഞ് പത്രക്കാരന്‍ ചന്ദ്രന്‍ചേട്ടന്‍ വരുന്ന കാലം.
ഉത്സവപ്പറമ്പിലെ
സംസാരിക്കുന്ന പാവയും
മരണക്കിണറും ലോകാത്ഭുതക്കാഴ്ചകളായിരുന്നു
അന്തിച്ചന്ത മഹാനഗരമായിരുന്നു
മത്തിമലച്ചെരിവിലൂടെ
അമ്പലത്തിലേക്കും പള്ളിക്കൂടത്തിലേക്കും
നീളുന്ന ഒറ്റയടിപ്പാതയിലൂടെ നടക്കുന്നതിന്റെ
ഉഗ്രസാഹസം ഒരു ലഹരിതന്നെയായിരുന്നു
(അന്തിമങ്ങിയാല്‍
പൊന്തകളില്‍ പേടിപല്ലിളിക്കുമെങ്കിലും)

പണ്ടുപണ്ട്
കാര്‍ട്ടൂണ്‍ചാനലുകള്‍ക്കും മൊബൈല്‍ ഗേമുകള്‍ക്കും മുന്പും
ഒരു ജീവിതമുണ്ടായിരുന്നു മക്കളേ.
മച്ചിട്ട മുറിയിലെ കട്ടിലില്‍
എന്നെയുറക്കാനായി അച്ഛനിങ്ങനെ പറയുമായിരുന്നു



-
പണ്ടുപണ്ട്,
വര്‍ഷങ്ങള്‍ക്കപ്പുറത്ത്
റേഡിയോയും മോട്ടോര്‍വണ്ടിയുമൊക്കെ
വരുന്നതിനുമൊത്തിരിമുന്പ്
ഒരു നാടുണ്ടായിരുന്നു......
  
ഫോട്ടോ: ഉണ്ണികൃഷ്ണവാര്യര്‍


Friday, May 02, 2014

കാമ്പസ്‌മഴ



പാട്ടപ്പുറത്തു തുള്ളികള്‍
ചിതറിവീഴുന്ന ശബ്ദം
ജോയി ചായ നീട്ടിയൊഴിക്കുന്ന
കാഴ്ചയുടെ താളം

നിന്റെ കുറിയ ചോദ്യത്തിന്റെ നിഴല്‍.
വാകത്തണലിന്റെ സ്വകാര്യതയില്‍
ഒരുവള്‍ ഒരുവനോടു കെറുവിച്ചു നില്ക്കുന്നതിന്റെ കനം
മേഘമുരുകിവീഴുന്ന ചിരി
പൊടുന്നനെ

കാറ്റില്‍
ഊക്കിലടയുന്ന ജനല്‍‌പ്പാളികള്‍
ഓര്‍മ്മക്കൂടുവിട്ടു
ചിതറിപ്പറന്നുപോകുന്ന കിളികള്‍

നിന്റെ കൊടിയകാമത്തിന്റെ
കണ്ണില്‍
ഒരുവള്‍ ചൂളുന്നു
മിന്നല്‍പ്പിണരു മേഘത്തിന്നരികു കാട്ടി
പുളഞ്ഞു പായുന്നു

കുന്നിന്‍‌ചെരിവിലള്ളിപ്പിടിച്ചു വാവല്‍ത്തപസ്സു ചെയ്യുന്ന
ആപ്പീസു കുടുസ്സുകള്‍ക്കിടയിലൂടെ
നരകഗര്‍വം നെഞ്ചുവിരിച്ചുലാത്തുന്ന വരാന്തകളുള്ള
പഠനപ്പുരകള്‍ക്കിടയിലൂടെ
ഇഴഞ്ഞു കുന്നുകയറുന്ന വഴിയില്‍
നിന്റെ കലഹശബ്ദം
ഇടിമുഴക്കമായ് പറമുഴങ്ങുന്നു

മഴനനഞ്ഞ പ്രാവുകള്‍
ചിതറിവീണ മാവിലകള്‍

മണലെഴുത്തുകള്‍ ചരിത്രമാണെന്ന്'
ആണയിടുന്നു

മണ്ണിരകള്‍


ഉദയ്പ്പൂരിലെ തെയ്യെബിയ സ്കൂളിലെ പതിനൊന്നുവയസ്സുകാരന്‍ യൂസഫ് നത്വാരാവാലാ വരച്ച ചിത്രം.ഉദയ്പ്പൂര്‍ ടൈംസിനോടു കടപ്പാട്. http://udaipurtimes.com/