Sunday, December 30, 2007

ഉത്സവം

ഇന്ന് കവിയൂരില്‍ എട്ടാം ഉത്സവം. ഇന്നലെ ഏഴാം ഉത്സവത്തിന്റെ വേലയ്ക്കെഴുന്നള്ളത്തിനും സേവയ്ക്കും മുപ്പതു വര്‍ഷം മുന്‍പ്‌ കണ്ടതു പോലെ ജനത്തിരക്കുണ്ടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിന്റെ തിരക്ക്‌ പഴയതിലും കുറവാനെന്നതായിരുന്നു അനുഭവം. ഒന്‍പതാമുത്സവത്തിന്റെ കാഴ്ചശ്ശിവേലി മാത്രമായിരുന്നു പഴയ തിരക്കിന്റെ ഓര്‍മ്മ നിലനിര്‍ത്തിയത്‌. ഇത്‌ കവിയൂരിലെ മാത്രഖ്ം പ്രശ്നമായിരുന്നില്ല. സമീപസ്ഥമായ തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ എന്നീ വലിയമ്പലങ്ങളിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്സവത്തിരക്ക്‌ ഗണ്യമായി കുറഞ്ഞിരുന്നു. വീടുവിട്ട്‌ സന്ധ്യ ചിലവഴിച്ചാല്‍ വരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭയപ്പാടും ടിവിയുടെ വരവും ഒക്കെയാവും ഈ ആള്‍ച്ചോര്‍ച്ചയ്ക്കു വഴിതെളിച്ചത്‌. ഇക്കൊല്ലം ഏതായാലും ആ സങ്കടം കുറെ മാറി. പുത്തന്‍ കാലത്തിന്റെ അഭിരുചിയ്ക്കനുസൃതമായി പുറത്തു നിന്നുള്ള ആനകളെ അണിനിരത്തുന്നതും പത്തു ദിവസവും മതില്‍ക്കകത്തുതന്നെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമൊക്കെ ഈ മാറ്റത്തിനു കാരണമാണ്‌. എങ്കിലും മുന്‍കൊല്ലങ്ങളില്‍ ഭഗവാനെ ഊരുവലത്തിനായി ദേശവഴികളിലേക്ക്‌ എഴുന്നള്ളിക്കുന്ന ദിവസങ്ങള്‍ ഇക്കൊല്ലം രസഹീനമായി. ആഞ്ഞിലിത്താനം, തോട്ടഭാഗം കുന്നന്താനം, ഇരവിപേരൂര്‍ എന്നീ ദേശവഴികളിലേക്കുള്ള എഴുന്നള്ളത്ത്‌ ആ ഏശങ്ങളിലെ ജനങ്ങള്‍ അത്രമാത്രം ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്‌. വിദേശത്തില്‍ പോയിട്ടുള്ള ആളുകള്‍ പോലും ഈ ദിവസങ്ങളില്‍ നാട്ടില്‍ എത്തിച്ചരുമായിരുന്നു. രാത്രി മുഴുവന്‍ എഴുന്നള്ളത്തിന്റെ ശബ്ദകോലാഹലവും ആള്‍സഞ്ചാരവും കവിയൂരിന്റെ ആറേഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലേക്ക്‌ എടുത്താനയിക്കുമായിരുന്നു. എന്നാല്‍ എഴുന്നള്ളത്ത്‌ തിരിയെ അമ്പലത്തിലെത്താന്‍ താമസിക്കുന്നതു കാരണം കഴിഞ്ഞകൊല്ലം മുതല്‍ അതോടനുബന്ധിച്ചുള്ള പറയെടുപ്പ്‌ വേണ്ടെന്നു വച്ചതോടെ എഴുന്നള്ളത്തിന്റെ നിറം മങ്ങി.
ഏതായാലും ഉത്സവലഹരി ഇപ്പോള്‍ കവിയൂരിന്റെ സിരാപടലങ്ങളില്‍ തീപകര്‍ന്നു കഴിഞ്ഞു.
ഉത്സവരാവിന്റെ ലഹരി മായാത്ത കണ്ണുകള്‍ ഇടയ്ക്കിടെ ഉറക്കം തൂങ്ങി അടഞ്ഞുപോകുന്നു.

Friday, December 21, 2007

സാന്താ ക്ലോസിന്റെ ദുഃഖം


ഉത്തരധൃവപ്രദേശത്ത്‌ ഏതോ ഗ്രാമത്തിലിരുന്ന് സാന്താ ക്ലോസ്‌ മഞ്ഞില്ലാത്ത ക്രിസ്മസ്‌ കാലത്തെക്കുറിച്ച്‌ വ്യാകുലപ്പെടുന്നത്‌ ഏതോ ചാനലിലെ പ്രഭാത പരിപാടിയില്‍ കണ്ടു.(സാന്തായുടെ ഔദ്യോഗിക വെബ്‌ സൈറ്റിലേക്കുള്ള ലിങ്ക്‌- നോര്‍ത്ത്‌പോള്‍.കോം ചേര്‍ത്തിരിക്കുന്നു)
ഈ ക്രിസ്മസ്‌ കാലത്ത്‌ ഉത്തരധൃവപ്രദേശത്തുപോലും മഞ്ഞു പുതച്ചു നില്‍ക്കുന്ന കോണീഫറസ്‌ മരങ്ങള്‍ കാണാനില്ല. ആഗോളതാപനത്തിന്റെ മറ്റൊരു മുഖം. രാത്രിയില്‍ പെയ്യുന്ന മഞ്ഞ്‌ നേരം വെളുക്കുമ്പോഴേക്കും മരച്ചില്ലകളില്‍ നിന്നും ഉരുകിത്തോരുന്നു.
ഭൂമിയെക്കുറിച്ച്‌ മനുഷ്യവംശമടക്കമുള്ള ഭൂജീവികളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കകളുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത മാത്രമാകുന്നു. ഇത്‌.
ഞാനൊരു പ്രകൃതിവാദിയല്ല. പ്രകൃതിവാദത്തിന്റെ പേരില്‍ ലോകമെമ്പാടും നടക്കുന്ന നിരവധി പ്രക്ഷോഭങ്ങളെയും ചലനങ്ങളെയും വെറുമൊരു കാഴ്ചക്കാരന്റെ നിര്‍മ്മമതയോടെയേ ഇത്ര കാലവും വീക്ഷിച്ചിട്ടുള്ളു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായിരിക്കെ അവന്‍ ചെയ്യുന്ന എന്തു കൃത്യവും, അതു പ്രകൃതിയുടെ സംന്തുലിതാവസ്ഥ തെറ്റിക്കുന്നതാണെങ്കില്‍പ്പോലും പ്രകൃതിയുടെ ഭാഗമാണെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. പക്ഷേ ഇന്നു കണ്ടതു പോലെയുള്ള ചില വാര്‍ത്തകള്‍ മനുഷ്യനെന്ന നിലയില്‍ എന്നെയും ആശങ്കപ്പെടുത്തുന്നു.
കടുത്ത വരള്‍ച്ചയോ പേമാരിയോ ഭൂകമ്പങ്ങളോ ഒക്കെ സ്ഥിരം പ്രതിഭാസങ്ങളായേക്കാം. ഗംഗയും ആമസോണുമടക്കമുള്ള മഹാനദികള്‍ വറ്റി വരണ്ടേക്കാം. ഒരിറ്റു വെള്ളത്തിനായി മനുഷ്യര്‍ പരസ്പരം പോരടിച്ചേക്കാം. പിന്നെ സങ്കല്‍പത്തിനുമതീതമായി എന്തൊക്കെ വേണമെങ്കിലും കാലത്തിന്റെ ആവനാഴിയിലുണ്ടാവാം.
കിടുകിടുക്കുന്ന കുളിരും നിലാവുമില്ലാത്ത ഒരാതിരക്കാലപുലര്‍ച്ചയില്‍ ടിവീ കാണാനിരുന്ന എന്നില്‍ സാന്താക്ലോസിന്റെ വ്യാകുലമുഖം ഇത്തരം ചിന്തകളാണ്‌ തൊടുത്തത്‌.

Thursday, December 20, 2007

ചില കണ്ണാടികള്‍

എല്ലാ കണ്ണാടികളും ഒരേ കാഴ്ചകളല്ല കാണിച്ചു തരുന്നത്‌. രാവിലെ മുഖം നോക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണാടി തീര്‍ത്തും അസുന്ദരവും ക്ഷീണിതവുമായ മുഖം പ്രതിഫലിപ്പിക്കുന്നു. ചിലപ്പോഴാകട്ടെ ഊര്‍ജ്ജസ്വലവും ആത്മവിശ്വാസം തുടിക്കുന്നതുമായ മുഖത്തെ കാടുന്നു. ചിലതില്‍ മുഖം അപ്പാടെ കോടിക്കാണാം. ചിലതില്‍ പുളഞ്ഞ പ്രതിബിംബമായിരിക്കും. ചിലതു മങ്ങിയതോ ശിഥിലമായ പ്രതിബിംബങ്ങളുടെ കണ്ണാടിയാവാം. കുഴപ്പം കണ്ണാടിയുടേതോ മുഖത്തിന്റേതോ കാഴ്ചയുടേതോ മനഃസ്ഥിതിയുടേതോ ആവാം. സത്യം എത്രയോ അവ്യക്തമാണ്‌. വിദൂരമാണ്‌. കണ്ണാടികളുടെയും നേത്രപടലങ്ങളുടെയും മായാജാലികയില്‍ അകപ്പെട്ട്‌ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനാവാതെയും പുറമെ കാണുന്നതിന്റെ ആകര്‍ഷണീയതയിലും തെറ്റുകുറ്റങ്ങളിലും ആവശ്യമില്ലാതെ മനസ്സുടക്കി വീര്‍പ്പുമുട്ടുകയാണ്‌ നാമേവരും.
എന്താണ്‌ നാം പ്രതിഫലിപ്പിക്കുന്നത്‌? എന്താണ്‌ യഥാര്‍ഥസ്വത്വം(സത്വം)?
മലയാളിയാകട്ടെ പുറം രൂപത്തിന്റെ കാര്യത്തില്‍ സവിശേഷമായ പല കാഴ്ചപ്പാടുകളും വച്ചുപുലര്‍ത്തുന്ന സ്വഭാവക്കാരനാണ്‌. പ്രായത്തിനും സ്ഥലത്തിനും അനുസൃതമായ ചില വേഷവിധാനങ്ങളൊക്കെ നാമെല്ലാവരും ഉപബോധത്തില്‍ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു. അതിനു വിരുദ്ധമായി ആരെങ്കിലും നിറപ്പകിട്ടോ ആകാരം തുറന്നു കാട്ടുന്നതോ ആയ വേഷമണിയുന്നതു കണ്ടാല്‍ അടക്കത്തിലെ കുറ്റപ്പെടുത്തുന്നു. വേഷം മലയാളിയെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനമാണ്‌. വേഷത്തില്‍ മലയാളത്തനിമ എന്നോന്നുണ്ടെന്ന് പൊതുവേ ഒരു ധാരണയുണ്ട്‌. അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്‌. സാരിയും ബ്ലൗസും, സെറ്റുമുണ്ടും, മുണ്ടും നേരിയതും ഇങ്ങനെയുള്ള വേഷങ്ങള്‍ എത്രമാത്രം മലയാളത്തിന്റെ തനതാണ്‌? നൂറു വര്‍ഷം മുന്‍പ്‌ മലയാളിയുടെ വേഷം ഇങ്ങനെയായിരുന്നോ?
ഈ ചോദ്യങ്ങളെല്ലാം നിലനില്‍ക്കെത്തന്നെ ഗുരുവായൂരില്‍ ചുരിദാര്‍ധരിച്ച്‌ സ്ത്രീകള്‍ക്ക്‌ പ്രവേശിക്കാമോ എന്ന തര്‍ക്കം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
കെ. പി പദ്മനാഭ മേനോന്റെ കൊച്ചീരാജ്യ ചരിത്രത്തിലാണോ കേരളചരിത്രത്തിലാണോ എന്നോര്‍മ്മയില്ല, പത്തെണ്‍പതു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ കേരളത്തിലെ ഏതോ പ്രധാനക്ഷേത്രത്തിലെ ശിവേല്യുടെ ഫോട്ടോ കൊടുത്തിട്ടുണ്ട്‌( ആ ചിത്രം ഇവിടെച്ചേര്‍ക്കണമെന്ന ആഗ്രഹത്തില്‍ കഴിഞ്ഞ ദിവസം കേരളചരിത്രം എന്ന പുസ്തകം മുഴുവന്‍ പരതിയെങ്കിലും കണ്ടെത്താനായില്ല). ആ ചിത്രത്തില്‍ ശിവേലിയില്‍ പങ്കെടുക്കുന്ന വിളക്കെടുക്കുന്ന സ്ത്രീകളടക്കം എല്ലാവരുടെയും മാറിടം നഗ്നമാണ്‌. പതിവുകളുടെയും ആചാരങ്ങളുടെയും പേരില്‍ കടുമ്പിടുത്തം പിടിക്കുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടു നോക്കണം. അതു കണ്ടു പിടിച്ചാലുടനെ ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കാം.
വേഷവിധാനത്തിലും ആചാരങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളക്കരയില്‍ നടന്ന വിപ്ലവകരമായ മാറ്റത്തെ ഒരു ദേവപ്രശ്നത്തിന്റെയോ മറ്റോ പേരില്‍ പുറകോട്ടോടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒറ്റച്ചോദ്യമേയുള്ളു. ഇതെവിടെച്ചെന്നു നില്‍ക്കും?
പുറം രൂപത്തിന്റെ വിമര്‍ശനം കഴിയുന്നത്ര ഒഴിവാകട്ടെ. മനസ്സുകളാണ്‌ പ്രധാനം. സമൂഹത്തിന്റെ നല്ലനടപ്പിനെ ബാധിക്കാത്ത രീതിയിലുള്ള ഏതു വേഷത്തെയും ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി മലയാളിക്ക്‌ ഉണ്ടാവണേ ഗുരുവായൂരപ്പാ.......


Monday, December 17, 2007

എന്തെന്നറിയാതെ....

ലക്ഷ്യമില്ലായ്മ.
അലച്ചില്‍.
ചെയ്തതിന്റെ ഫലമെന്തെന്നറിയാനുള്ള ത്വര.
ഇതൊന്നും അടക്കി വയ്ക്കാനാവുന്നില്ല.
അടകി വയ്ക്കണമെന്ന് ആഗ്രഹവുമില്ല.
എങ്കിലും.
എന്തെഴുതണമെന്നറിയായ്ക അതിലും ഗഹനമായ ഒരു കാര്യമാണ്‌.
എഴുതിയതെല്ലാം പെരുവഴിയില്‍...
എഴുതിയതിന്റെ നന്മതിന്മകളെക്കുറിച്ച്‌ ഒരികലും പിന്നെ സങ്കടപ്പെട്ടിട്ടില്ല. എങ്കിലും എഴുതിയത്‌ ഒരിടത്തും ചെല്ലുന്നില്ലേ എന്ന് ആശങ്കയുണ്ട്‌.
പഴയ ചില കവിതകളും കഥകളും ഇവിടെ ചേര്‍കണമെന്നു തോന്നിത്തുടങ്ങിയിട്ട്‌ നാളേറെയായി. പക്ഷെ ഒന്നും കഴിഞ്ഞില്ല.
അല്ലെങ്കില്‍ത്തന്നെ ഈ അര്‍ക്ഷിതാവസ്ഥയാണല്ലോ ജീവിതത്തിന്റെ പൊരുള്‍.

Saturday, December 15, 2007

രാജാവിനെ തൊട്ടു ഞാന്‍




കോങ്ങാടു കുട്ടിശ്ശങ്കരന്‍ ഒരാനയാണ്‌. സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ഗജരാജന്‍. കൈരളിടിവിയിലെ ഇ ഫോര്‍ എലിഫന്റ്‌ എന്ന പ്രോഗ്രാമില്‍ ഈ ആനയെ കണ്ടപ്പോള്‍ മുതല്‍ ഒരാനപ്രേമിയേ അല്ലാത്ത മനസ്സില്‍ ഇവന്‍ നുഴഞ്ഞു കയറി. കുട്ടിശ്ശങ്കരനെ ചുറ്റിപ്പറ്റി എന്തെങ്കിലും എഴുതണമെന്ന ഒരു ആഗ്രഹം തലപൊക്കി. ആനകളുടെ ഫോട്ടോയെടുപ്പ്‌ ഭ്രാന്താക്കിയ ഉണ്ണിയോട്‌ ഈ ആനയെക്കുറിച്ചു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞില്ല, കുട്ടിശങ്കരന്‍ മദപ്പാടില്‍ കലുഷനായി നില്‍ക്കുന്ന് കുറെപ്പടങ്ങളുമായി അവനെത്തി. പിന്നെ മദപ്പാടൊക്കെയൊഴിഞ്ഞ്‌ കുട്ടിശങ്കരന്‍ ഉത്സവപ്പറമ്പുകളുടെ ആര്‍ഭാടമായപ്പോഴും ഉണ്ണി വിട്ടില്ല. വൈക്കത്തു വച്ച്‌ ആനയുടെ കുറെ നല്ലചിത്രങ്ങള്‍ കൂടി അവന്‍ എടുത്തു. അവനും കുട്ടിശങ്കരന്റെ പാപ്പാന്‍ മോഹനനുമായി അതിനകം ഊഷ്മളമായ ഒരു പരിചയത്തിന്റെ ബലത്തിലാണ്‌ തൃപ്പൂണിത്തുറയിലെ വൃശ്ചികോത്സവത്തിന്റെ ആറാം ദിവസം (ഡിസംബര്‍ 12) ഞാന്‍ കുട്ടിശങ്കരന്റെ സന്നിധിയിലെത്തിയത്‌. കുട്ടിശങ്കരനെക്കുറിച്ച്‌ എന്തോ എഴുതാനുള്ള എന്റെ ആഗ്രഹം ഉണ്ണി മോഹനേട്ടനെ അറിയിച്ചിരുന്നു. ആനകളെ തളച്ചിരിക്കുന്ന പറമ്പില്‍ നട്ടുച്ച നേരത്ത്‌ മോഹനേട്ടനുമായും ആനകളുടെ ഉസ്താദായ കടുവാ വേലായുധേട്ടനുമായും നേരം പോകുന്നതറിയാതെ സംസാരിച്ചിരുന്നു. പോകാനൊരുങ്ങിയപ്പോള്‍ മോഹനേട്ടന്‍ എന്നെ ചൂണ്ടി ഞാനും ഇയാളും കൂടി കൊമ്പില്‍പ്പിടിച്ച്‌ ഒരു ഫോട്ടോ കൂടി കഴിഞ്ഞ്‌ എന്നു പറഞ്ഞു. വല്ലാത്തൊരു മാന്‍സികാവസ്ഥയില്‍ കുട്ടിശങ്കരന്‍ നില്‍ക്കുന്നിടത്തേക്കു നടന്നു. തിരുവാമ്പാടി ചന്ദ്രശേഖരന്റെയും ചെത്തളൂര്‍ മുരളീകൃഷ്ണന്റെയൂം നടുവില്‍ നില്‍ക്കുന്ന കുട്ടിശങ്കരന്റെ അടുത്തേക്കു നടക്കുമ്പോള്‍ മോഹനേട്ടനോട്‌ ഞാന്‍ പറഞ്ഞു. ഞാനിതു വരെയും ആന്യുടെ അടുത്തെങ്ങും പോയിട്ടില്ല എന്ന്. എന്നാല്‍ നിങ്ങള്‍ക്കൊരു പണി കൂടി വച്ചിട്ടുണ്ട്‌ എന്ന് മോഹനേട്ടന്‍ പറഞ്ഞു. പനയോലക്കഷണങ്ങള്‍ക്കു മേലെ ആനയുടെ വലത്തെക്കൊമ്പില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ത്തന്നെ മനസ്സ്‌ വല്ലാത്ത ഒരു ശൂന്യതയിലായിരുന്നു. ആദ്യത്തെ ഫോട്ടോ കഴിഞ്ഞപ്പോള്‍ മോഹനേട്ടന്‍ പിടിവിട്ടു. ഇനി നിങ്ങള്‍ മാത്രം നിന്ന് ഒരെണ്ണം കൂടി. വയ്യാ എന്നു പറഞ്ഞു പിന്‍വാങ്ങാന്‍ പോലും കെല്‍പ്പില്ലാതെ ഞാന്‍ അനുസരിച്ചു. കുട്ടിശങ്കരന്റെ തുമ്പിക്കയിന്റെ കീഴുലൂടെ നുഴഞ്ഞ്‌ ഇടതു കൊമ്പില്‍ പിടിച്ച്‌ നില്‍ക്കുമ്പോള്‍ ഉണ്ണി ഫോട്ടോ എടുത്ത്‌ എന്നെ രക്ഷിക്കാന്‍ വൈകുന്നതെന്താനെന്നായിരുന്നു മനസ്സില്‍.കുട്ടിശങ്കരന്റെ ഗംഭീരസാന്നിധ്യത്തില്‍ നിസ്സഹായതയുടെ ബിംബമായി നിന്ന നിമിഷങ്ങള്‍ ഉണ്ണിയുടെ ക്യാമറക്കണ്ണിലൂടെ

Thursday, November 29, 2007

ഇലകള്‍

പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുമോ നിസ്സംഗത പാലിക്കുമോ?അതോ കരയുമോ.ഇന്ന് പോകലുകളുടെ ദിവസമാണ്‌. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫീസില്‍ നിന്ന് ഏറ്റവും അധികം ആള്‍ക്കാര്‍ പിരിഞ്ഞു പോകുന്ന ദിവസം. എനിക്കു വളരെ വേണ്ടപ്പെട്ട രണ്ടുപേര്‍ ഇന്നത്തെ ലിസ്റ്റിലുണ്ട്‌. അതിലൊരാള്‍ തീര്‍ത്തും സ്വാഭാവികമായി മൂന്നു ദിവസം മുന്‍പേ സ്ഥാപനത്തിന്റെ പടിയിറങ്ങി. ഗോപീമോഹനന്‍.അന്ന് പോകുമ്പോള്‍ അയാളുടെ കണ്ണു നനഞ്ഞിരുന്നോ. അറിയില്ല. എന്നെങ്കിലും പോകണം എന്ന ബോധമുദിച്ചവരും പോകലിന്റെ മുഹൂര്‍ത്തത്തില്‍ ഒന്നു പതറിയേക്കാം.ഇലകള്‍ ഇനിയും പൊഴിയും. പുതിയവ തളിര്‍ക്കും അതു ലോകധര്‍മ്മം. പോകലുകളെക്കുറിച്ച്‌ സങ്കടപ്പെടുന്നതും സ്വന്തം പോകലിനെക്കുറിച്ച്‌ മുന്‍കൂട്ടി ഭയന്നു തുടങ്ങുന്നതും സാധാരണ മനുഷ്യ ധര്‍മ്മം.ദിനമപി രജനീസായംപ്രാതഃശിശിരവസന്തൗ പുനരായാതൗകാലക്രീഡതി ഗഛത്യായുഃ എന്ന് ആദിശങ്കരന്‍.കിമപിനമുച്യേതാശാപാശം എന്ന് പിന്‍കുറിപ്പും.

Monday, November 26, 2007

യാത്രകളുടെ പുസ്തകം.


എല്ലാ യാത്രകളും പിന്നില്‍ ഒരു ലക്ഷ്യമുണ്ടാകും. മുന്നിലും. പക്ഷേ ലക്ഷ്യബോധമില്ലാതെ അലയുന്നതിന്റെ സുഖം ഒന്നു വേറെ.എവിടെയൊക്കെയലഞ്ഞു. എന്തൊക്കെ കണ്ടു. കാഴ്ചകള്‍ പലതും നൈമിഷികമായ അനുഭൂതിയുണര്‍ത്തി മാഞ്ഞു പോകുന്നു. എങ്കിലും ചില ദൃശ്യങ്ങള്‍ മനസ്സിലുണര്‍ത്തുന്ന അനുഭൂതി കാലമേറെ ചെന്നാലും മായാതെ നില്‍ക്കുന്നു. അല്ലെങ്കില്‍ കാലം ചെല്ലുംതോറും ദൃഢമായിക്കൊണ്ടിരിക്കുന്നു.ഗംഗോത്രിയിലേക്കുള്ള യാത്രയ്കിടയില്‍ തെളിഞ്ഞ ഹര്‍സില്‍ എന്ന ഗ്രാമമാണ്‌ ഞാന്‍ ജീവിതത്തില്‍ കണ്ടതിലേക്കും മനോഹരമായ സ്ഥലം. അപ്പോള്‍ ഹമ്പിയുടെ ഊഷര സൗന്ദര്യമോ? കുടജാദ്രിയ്ക്കുമുകളില്‍ നിന്നു കണ്ട സന്ധ്യയോ?എല്ലാം സുന്ദരം തന്നെ.ചിലപ്പോളൊക്കെ സൗന്ദര്യം വല്ലാത്തൊരു ഭയമാണുണര്‍ത്തുക. ഗംഗോത്രിയില്‍ നിന്നു തിരിയെ വരുമ്പോള്‍ ഗംഗ്നാനിക്കടുത്തു വച്ച്‌ ഭീീകരമായ മലയിടിച്ചില്‍ തകര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ കണ്ട ഹിമാവൃതമായ പര്‍വ്വതവും അകമ്പടിയായി മുഴങ്ങിയ കാതടപ്പിക്കുന്ന മലയിടിച്ചിലിന്റെ മുഴക്കവും അത്തരം ഭയാനക സൗന്ദര്യാനുഭവമാണ്‌. പുറമെയുള്ള സൗന്ദര്യങ്ങള്‍ തടിപ്പോകുമ്പോഴും സ്വന്തം മണ്ണിന്റെ സൗന്ദര്യത്തെ വിസ്മരിക്കാനെനിക്കാവില്ല.എന്റെ ഗുരു, കവി ഡി. വിനയചന്ദ്രന്‍ ഇക്കഴിഞ്ഞ മാതൃഭൂമി ഓണപ്പതിപ്പില്‍ സൗന്ദര്യ ലഹരികളില്‍ ഹമ്പിയുടെയും ബേലൂരിന്റെയും ഖജൂരാഹോയുടെയും തഞ്ചാവൂരിന്റെയും ഒക്കെയൊപ്പം എന്റെ കവിയൂരിന്റെ ദാരുശില്‍പസൗന്ദര്യത്തെയും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒന്നു രണ്ടു ലക്കം മുന്‍പു വന്ന കവിതയിലും.വിനയചന്ദ്രന്‍ സാറിനെ കവിയൂരിലേക്ക്‌ ആദ്യം ക്ഷണിച്ചു കൊണ്ടു പോയത്‌ ഞാനാണ്‌.

Wednesday, November 14, 2007

കുട്ടപ്പന്‍ ഇഫക്റ്റ്‌- പോര്‍ട്ടൊബെല്ലോയിലെ മന്ത്രവാദിനി വായിക്കുമ്പോള്‍

ഒരു കുട്ടപ്പനുണ്ടായിരുന്നു. ചെത്തുകാരനായിരുന്നു. കുറെ പ്രായമെത്തിയപ്പോള്‍ ചെത്തുപക്ഷിച്ചു. ഭാര്യ മരിച്ചതോടെ നാടിലാകെ അലക്ഷ്യമായി അലയാന്‍ തുടങ്ങി. ഞാലിയില്‍ ക്ഷേത്രത്തിന്റെ ആല്‍ത്തറയിലും ആറ്റുമട്ടയ്ക്കുമൊക്കെയായി അയാള്‍ നേരം പോക്കി. അയാളെ പലരും കളിയാക്കി. ചിലപ്പോളൊക്കെ കുട്ടപ്പന്‍ പ്രതികരിച്ചു. ചിലപ്പോള്‍ മൗനം ഭജിച്ചു. വെറുതെ അലഞ്ഞുതിരിയുന്ന ഇടവേളകളില്‍ ആറ്റീടിയ്ക്കുള്ള മരക്കുറ്റികള്‍ ചികഞ്ഞെടുത്ത്‌ അതുചെത്തി മിനുക്കി ശില്‍പ്പങ്ങളുണ്ടാക്കി. ചിലരൊക്കെ അതു വാങ്ങി. പലരും പുച്ഛിച്ചു തള്ളി.മുഷിഞ്ഞ കാവിമുണ്ട്‌, നീണ്ട ഊശാന്‍ താടി. പരുപരുക്കന്‍ ശബ്ദത്തില്‍ വടിവൊത്ത വാക്കുകള്‍- ഇതൊക്കെയായിരുന്നു ഞാന്‍ പരിചയപ്പെടുമ്പോള്‍ കുട്ടപ്പന്‍.ഞങ്ങള്‍ക്കന്ന് ഒരു കയ്യെഴുത്തു മാസികയുണ്ടായിരുന്നു, താളം. ഒരിക്കല്‍ അതില്‍ പ്രസിദ്ധീകരിക്കണമെന്നു പറഞ്ഞ്‌ തന്റെ കവിതകള്‍ നിറഞ്ഞ നോട്ടുബുക്ക്‌ കുട്ടപ്പന്‍ എന്നെയേല്‍പ്പിച്ചു. ഒന്നു പ്രസിദ്ധീകരിക്കുകയും ചെയ്തു.പൗലോ കൊയ്‌ലോയുടെ നോവല്‍ വായിക്കുമ്പോള്‍ കുട്ടപ്പനെ ഓര്‍ക്കാന്‍ കാര്യമുണ്ട്‌. പൗലോ കൊയ്‌ലൊയു നോവലുകളിലെ മന്ത്രവാദികള്‍ പ്രാചീനമായ അറിവുകളുടെ വാഹകരാണ്‌. കാര്‍ലോസ്‌ കാസ്റ്റനീഡയുടെ ഡോണ്‍ ജുവാനും അങ്ങനെ തന്നെ. കുട്ടപ്പന്‍ മന്ത്ര വാദിയായിരുന്നില്ലെങ്കിലും അയാള്‍ക്കും അത്തരം അന്വേഷണങ്ങളുടെ ഒരു ചരിത്രമുണ്ട്‌. അറിയപ്പെടാതെ പോകുന്ന നാട്ടറിവുകളുടെ സൂക്ഷിപ്പുകാരായി അത്തരഖ്ം എത്രയോ പേര്‍ ഓരോ കേരള ഗ്രാമങ്ങളിലും കാണും.ഭൂമി കറങ്ങുന്നതിനെപ്പറ്റി ഒരു കുട്ടപ്പന്‍ തിയറി-ഭൂമിക്കു ജീവനുണ്ട്‌. മനുഷ്യന്റേതുപോലെ വികാരങ്ങളുമുണ്ട്‌.ശൂന്യാകാശം തണുത്ത സ്ഥലമാണ്‌. ഈ തണുപ്പു സഹിക്കാനാവാതെ ദൂരെയുള്ള സൂര്യന്റെ ചൂട്‌ ശരീരമാകെ പകരാനായി ഭൂമി തിരിഞ്ഞു തിരിഞ്ഞ്‌ തീ കായുകയാണ്‌.മഞ്ഞത്ത്‌ നമ്മള്‍ തീകായും പോലെ.

Sunday, November 11, 2007

i am thinking about renaming the blog. it may happen soon. but what name?
what is in a name, afterall?

Saturday, November 03, 2007

വിശുദ്ധ സൗന്ദര്യം

സൗന്ദര്യം വിശുദ്ധമാണ്‌. വിശുദ്ധമെന്ന് വിശ്വസിക്കപ്പെടുന്ന ദേവാലയങ്ങളുടെ സൗന്ദര്യം അതിന്റെ പ്രാധാന്യത്തിനു നിദാനമാവാറുണ്ട്‌ പലപ്പോഴും. ഇന്‍ഡ്യയിലെ പല ദേവാലയങ്ങളും അവയുടെ വാസ്തുശില്‍പ സൗന്ദര്യത്താല്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും കുതുകികളെ ആകര്‍ഷിക്കുന്നു. ഖജൂരാഹോയും ഹളേബീഡും ബേലൂരും തഞ്ചാവൂരും മഹാബലിപുരവും ഇങ്ങനെ ശില്‍പസൗന്ദര്യത്താല്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ദേവാലയങ്ങളാണ്‌. ഇതില്‍ പലയിടത്തും പൂജാവിധാനങ്ങള്‍ അങ്ങേയറ്റം ലോപിക്കുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്‌. വിശാസികള്‍ക്ക്‌ ആലംബമായിരിക്കുകയും അതോടൊപ്പം ശില്‍പഭംഗിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്ന ദേവാലയങ്ങള്‍ അത്യന്തം വിരളമാണ്‌. ഈ തലത്തില്‍ എന്റെ ഗ്രാമദേവാലയമായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം പൂര്‍ണ്ണ ശോഭയോടെ നിലകോള്ളുന്നു.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ആകാര ഗാംഭീര്യവുമായി താരതമ്യപ്പെടുത്താവുന്ന വലിപ്പം ഒരു കേരളീയ ക്ഷേത്രത്തിനുമില്ല. കവിയൂര്‍ ക്ഷേത്രം സാമാന്യം വലിപ്പമുള്ള ഒരു കേരളീയ ദേവാലയമാണ്‌. മൂന്നു ഗോപുരങ്ങളുണ്ട്‌. സമീപപ്രദേശങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചെറു കുന്നിന്‍പുറത്താണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. കിഴക്ക ഗോപുരത്തിലേക്ക്‌ കടക്കാന്‍ ഇരുപത്തിയൊന്ന് കരിങ്കല്‍പടവുകള്‍ കയറണം. ഗോപുരം കടന്നാലുടന്‍ ദീര്‍ഘമായ ആനക്കൊട്ടില്‍. സ്വര്‍ണ്ണക്കൊടിമരം. ചെമ്പുമേഞ്ഞ നാലമ്പലം. അകത്ത്‌ വട്ടശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി പരമശിവനെയും പടിഞ്ഞാറു ദര്‍ശനമായി ശ്രീമൂല രാജേശ്വരിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേകോണില്‍ ആറടി സമചതുരത്തിലുള്ള ചെമ്പു മേഞ്ഞ ശ്രീകോവിലില്‍ ഹനുമാന്‍ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഞ്ജനേയ ക്ഷേത്രമായി കവിയൂര്‍ മഹാദേവക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തിന്‌ ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്‌.
ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് ശ്രീകോവില്‍ ചുവരിലും മണ്ഡപത്തിന്റെയും ബലിക്കല്‍പ്പുരയുടെയും വാതില്‍മാടത്തിന്റെയും മച്ചിലും ഉള്ള ദാരു ശില്‍പങ്ങളാണ്‌. പല ഭാഷകളിലായി ഈ ദാരുശില്‍പങ്ങളെപ്പറ്റി പഠനഗ്രന്ഥങ്ങള്‍ വന്നിട്ടുണ്ട്‌. പുരാണകഥകളെ ആധാരമാക്കി രചിച്ചിട്ടുള്ള ഈ ശില്‍പങ്ങളുടെ കാലം 16-17 നൂറ്റാണ്ടുകളാണ്‌.
കവിയൂര്‍ക്ഷേത്രത്തെ അനശരമാക്കുന്ന ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച ശില്‍പ്പികളുടെ പരമ്പരയില്‍പെട്ടവര്‍ കേരളത്തിന്റെ സാംസ്കാരികരംഗത്ത്‌ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. കവിയൂര്‍ പൊന്നമ്മ, സംവിധായകനായ ശിവപ്രസാദ്‌ എന്നിവരുടെ നാമം എടുത്തുപറയേണ്ടതുണ്ട്‌.
കവിയൂര്‍ക്ഷേത്രത്തിന്റെ വാസ്തു ശില്‍പലാവണ്യം വ്യക്തമാക്കുന്ന രണ്ടു ഫോട്ടോകള്‍ ചേര്‍ത്തിരിക്കുന്നുചേര്‍ത്തിരിക്കുന്നു

Friday, November 02, 2007

സഞ്ചാരി

സഞ്ചാരം ചിലര്‍ക്ക്‌ ഹരമാണ്‌. ചിലര്‍ക്കത്‌ വ്രതമാണ്‌. മറ്റുചിലര്‍ക്ക്‌ അലംഘനീയമായ വിധി നിയോഗമാണ്‌.
യാത്ര ചെയ്യാതിരിക്കാന്‍ വയ്യാത്ത കൂട്ടതില്‍പ്പെട്ട ഒരാളാണ്‌ ഉണ്ണി. അവന്‍ യാത്ര ചെയ്യുന്നതെന്തിനാണെന്ന് അവനു തന്നെ അറിയില്ല. എന്നാല്‍ യാത്ര ചെയ്യാതിരിക്കാന്‍, എന്തെല്ലാം പ്രതികൂലസാഹചര്യങ്ങളുണ്ടെങ്കിലും അവനു കഴിയുകയുമില്ല. നിരന്തരമായ യാത്രയും അലച്ചിലും അവന്റെ വ്യക്തിത്വത്തില്‍ അരാജകമായ ഏറെ അടയാളങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
യാത്രാനുഭവങ്ങളെഴുതാന്‍ മനസ്സുണ്ടായിരുന്നെങ്കില്‍ അവന്‍ നൂറുകനക്കിനു പേജുകളുടെ ഉടമയായേനെ. ഏതാനും നാളുകളായി യാത്രാ ചിത്രങ്ങള്‍ ക്യാമറയില്‍പ്പകര്‍ത്തുവാന്‍ തുടങ്ങി. യാത്രയുടെ നിറപ്പകിട്ടുകള്‍. അവനെടുത്ത മൂന്നു ഫോട്ടോകള്‍ ഇവിടെച്ചേര്‍ക്കുന്നു.

Wednesday, October 31, 2007

ഊരിന്റെ കഥകള്‍

ചെറുപത്തിലേതന്നെ ഒരു സഞ്ചാരിയാവാനുള്ള മോഹം മനസ്സില്‍ കരുപ്പിടിച്ചതാണ്‌. ഏഴാം ക്ലാസ്സിലെ മലയാളം ഉപപാഠപുസ്തകമായിരുന്ന അക്ഷയദീപത്തില്‍ പി. കുഞ്ഞിരാമന്‍ നായര്‍ വരഞ്ഞിട്ട സഞ്ചാരിയുടെ ചിത്രം മനസ്സില്‍ മായാതെ കിടപ്പുണ്ട്‌. ഊരുചുറ്റല്‍ ജോലി കിട്ടുന്ന കാലം വരെയും ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. എങ്കിലും ചെയ്യുന്ന യാത്രകളെല്ലാം ലോകസഞ്ചാരങ്ങളായും കാണുന്ന കാഴ്ചകളെല്ലാം കൗതുകങ്ങളായും മനസ്സിലുറപ്പിക്കാനുള്ള ഒരു പ്രവണത വളര്‍ന്നു വന്നു.
യാത്ര തുടങ്ങിയപ്പോഴോ, ഭ്രാന്തു പിടിച്ച യാത്രകള്‍. എവിടെയെന്നോ എന്തിനെന്നോ തിരക്കാതെ ഇറങ്ങിപ്പുറപ്പെടുക, യൗവനത്തിന്റെ ആഘോഷമായി മല കയറുക, എന്നിങ്ങനെ.
ഊരുചുറ്റും മുന്‍പുതന്നെ സ്വന്തം ഊരിനെ അറിയാന്‍ ശ്രമിച്ചു തുടങ്ങി.
ആയിരത്താണ്ടിന്റെ പഴമയുടെ അടയാളങ്ങള്‍ പേറിനില്‍ക്കുന്ന മഹാക്ഷേത്രത്തില്‍ തുടങ്ങി അന്വേഷണം.
എവിടെയോ ആ ക്ഷേത്രത്തിന്റെ ചരിത്രവും വഴിമുട്ടിയിട്ടുണ്ട്‌ എന്ന ഒരു തിരിച്ചറിവോടെയായിരുന്നു അന്വേഷണം തുടങ്ങിയത്‌. അന്നു ജീവിച്ചിരുന്ന ക്ഷേത്രകാര്യങ്ങള്‍ അറിയാവുന്ന പലരെയും കണ്ടു സംസാരിക്കാനായി. പത്തില്ലതില്‍പോറ്റിമാരില്‍പ്പെട്ട വേങ്ങശ്ശേരില്‍ കുമാരകൃഷ്ണന്‍ പോറ്റിയായിരുന്നു ഏറ്റവും വിലപ്പെട്ട വിവരങ്ങള്‍ തന്നത്‌. അന്നു തുടങ്ങിയ അന്വേഷണം ഒരിക്കലും അവസാനിപ്പിച്ചില്ല. കിട്ടിയ വിവരങ്ങള്‍ വച്ച്‌ ഒരു കൈപ്പുസ്തകം ഇറക്കിയത്‌ രണ്ടായിരത്തി രണ്ടില്‍.
ഏതായാലും ഊരിന്റെ, കവിയൂരിന്റെ വിളി എന്നെ വിടാതെ പിന്തുടരുന്നു. ഹിമാലയത്തിലെ തുംഗനാഥ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ജലപുഷ്പങ്ങളര്‍ച്ചിച്ചപ്പോള്‍ ഞാന്‍ തോട്ടറിഞ്ഞത്‌ എന്റെ തൃക്കവിയൂരപ്പനെയാണ്‌

Monday, October 29, 2007

മുണ്ഡകം

നവരാത്രിക്കാലത്ത്‌ തമിഴ്‌നാട്ടിലേക്ക്‌ വണ്ടികയറിയത്‌ ഒരേയൊരു ദുരുദ്ദേശത്തോടു കൂടിയാണ്‌. ഫെബ്രുവരിയില്‍ തിരുച്ചെന്തൂരില്‍ ആദ്യമായി ചെന്നപ്പോഴാണ്‌ മൊട്ടയടി എന്ന വഴിപാട്‌ ആദ്യമായി കാണുന്നത്‌. കടലിനഭിമുഖമായി ഒരുക്കിയിരിക്കുന്ന മുടിയെടുപ്പു ഹാളില്‍ അനേകര്‍ മുണ്ഡിതരാവുന്നത്‌ അന്നു കണ്ടിരുന്നു.അതിനുശേഷം എപ്പോഴോ സ്വമേധയാ മുണ്ഡനം ചെയ്യാന്‍ തയ്യാറാവുന്ന ഒരു സ്ത്രീയെയും അവളുടെ ഭര്‍ത്താവിനെയും കേന്ദ്രീകരിച്ച്‌ നോവല്‍ പോലൊരെണ്ണം ചെയ്യണമെന്ന് തോന്നലുണ്ടായത്‌.അതിലെ ചില ഭാഗങ്ങളൊക്കെ ചെറിയതോതില്‍ എഴുതിത്തുടങ്ങിയപ്പോഴാണ്‌ ഒന്നുകൂടി മൊട്ടയടി നേരില്‍ക്കാണണമെന്ന് ആഗ്രഹമുദിച്ചതും തിരുച്ചെന്തൂരിലേക്കു യാത്രയായതും.യാത്ര കഴിന്‍ഞ്ഞു തിരിയെ വന്നപ്പോള്‍ തിരുവനന്തപുരത്തു നിന്ന് ഒരു സുഹൃത്‌വിളി- പുതുതായി തുടങ്ങുന്ന ഒരു മാസികയിലേക്ക്‌ കഥ വല്ലതു അയച്ചു കൊടുക്കാനുണ്ടോ എന്ന്.സ്വാഭാവികമായും നോവലിനുഴിഞ്ഞു വച്ചിരുന്ന ആശയത്തില്‍ നിന്നും ഒരു ചെറുകഥ രൂപമെടുത്തു.മൊട്ടയടി ഇപ്പോഴും എന്നിലെ മലയാളി ധാര്‍ഷ്ട്യത്തിനു പൂര്‍ണ്ണമായും വഴങ്ങാത്ത ഒരു തമിഴ്‌ ദുരൂഹതയായി അവശേഷിക്കുന്നു.

Thursday, October 25, 2007

ഗോപീമോഹനം-യാത്രയുടെ പരമശിവനെപ്പറ്റി

ഈ മനുഷ്യനെ ഞാന്‍ ജോലിയ്ക്കു ചേര്‍ന്ന കാലം മുതലേ കണ്ടു പരിചയമുണ്ട്‌. ആ പരിചയം ഒരു സൗഹൃദത്തിന്റെ തലത്തിലേക്കുയര്‍ന്നത്‌ വളരെ പിന്നീടാണ്‌.ആദ്യം കാണുമ്പോള്‍ അദ്ദേഹം വളരെ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായി അനുഭവപ്പെട്ടു. പതിഞ്ഞ സംഭാഷണ ശൈലി. സൗമ്യ മുഖം.പിന്നീടെപ്പോഴോ ഇടിച്ചുകയറി പരിചയപ്പെട്ടതോടെ ആ സങ്കോചത്തിന്റെ മൂടുപടം അലിഞ്ഞു. സൗഹൃദത്തിന്‌ ജീവന്‍ വച്ചു.അക്കാലത്ത്‌ അസാരം യാത്രകളും അലഞ്ഞുതിരിയലുകളും ഒക്കെ കൈമുതലായ ഒരു ആള്‍ എന്ന പ്രതിരൂപം പരക്കെ ഉണ്ടായിരുന്നു എനിക്ക്‌. ഗോപീമോഹനന്‍ എന്നോട്‌ ഹിമാലയ യാത്രയുടെ വിശദവിവരങ്ങള്‍ അന്വേഷിച്ചത്‌ അക്കാലത്താണ്‌. ആ മനുഷ്യനില്‍ അത്തരം യാത്രകള്‍ക്കുള്ള ഒരു ചങ്കൂറ്റം പ്രതീക്ഷിച്ചതേയില്ല്.എന്നാല്‍ ആദ്യ ഹിമായല യാത്ര കഴിഞ്ഞ്‌ ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ഞെട്ടി.പിന്നീട്‌ വഴിയെ അനേകം യാത്ര ചിത്രങ്ങള്‍, രണ്ടുതവണ കൈലാസം കണ്ടതിന്റെ ചുരുങ്ങിയ വാക്കിലുള്ള വിവരണങ്ങള്‍......ഫോട്ടോകള്‍ക്ക്‌ അതിശയകരമായ പ്രത്യേകതകള്‍ കുറവാണെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവിതമുഹൂര്‍ത്തങ്ങള്‍ അയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌. അത്‌ ആരെയെങ്കിലും കാണിക്കാനോ സൂക്ഷിച്ചു വയ്ക്കാനോ ഉള്ള ശ്രദ്ധ ഇല്ലെ ന്നു മാത്രം.

Monday, October 22, 2007

വരമൊഴി വരുന്നതും കാത്ത്‌

ഒരിക്കലൊരിടത്ത്‌ ഒരാളുണ്ടായിരുന്നു. അയാള്‍ക്ക്‌ കഥപറയാനിഷ്ടമായിരുന്നു. കഥ പറയാനുള്ള ഭാഷ പക്ഷേ അയാള്‍ക്കില്ലാതായിപ്പോയി. വരമൊഴി വരുന്നതും കാത്ത്‌ അയാളിരുന്നു. യുഗങ്ങളോളം എന്നു പറഞ്ഞാല്‍ അധികമാവില്ല.അവസാനം ഒരു നട്ടുച്ചയ്ക്ക്‌ അയാളില്‍ വരമൊഴിയുണര്‍ന്നു.ഇടിവെട്ടും മഴയുമൊന്നുമുണ്ടായില്ല. അതിശയകരമായ യാതൊന്നും അന്തരീക്ഷത്തില്‍ പ്രസരിച്ചില്ല.അയാള്‍ക്ക്‌ ഭാഷ കിട്ടി.ഭാഷകിട്ടിയ സന്തോഷത്തില്‍ അയാള്‍ കഥ പറയാനിരുന്നു. സ്വന്തം കഥ.അതങ്ങനെ ഉറന്ന് ഒഴുകും എന്നു കരുതി അയാളിരുന്നു.നേരങ്ങളോളം.അയാള്‍ ഇരുന്നു.കഥ മാത്രം വന്നില്ല.കഥയില്ലാത്ത ഭാഷയുമായി അയാളിപ്പോഴും ഇരിക്കുകയാണ്‌.

Thursday, October 18, 2007

soon

soon i will start blogging in malayalam। i have to say something। but i wish to tell it in my own language.
so please kindly grant my wish, mother malayalam.

Thursday, October 11, 2007

मलयालम वरुन्निल्ला

matrubhaashaaye snehicchu kaamxicch
please
, somebody help me to start blogging in malayalam