Sunday, May 24, 2015

ഒരു കവിതയുടെ ഗതിവിഗതികൾ

ഫേസ്ബുക്കും തുറന്നു വച്ചിരിക്കുമ്പോൾ തോന്നിയ ഏതാനും വരികൾ കവിതയെന്നു ധരിച്ചത് എന്റെ കുറ്റം തന്നെയാവാം. അവ്യവസ്ഥയും അനുഷ്ടുപ്പ് താളവും പഴഞ്ചൻ അന്തരീക്ഷവും അതിലും വലിയ കുറ്റവും ആകാം. കവിതയാണെഴുതിയതെന്ന സങ്കല്പത്തിൽ മലയാളത്തിലെ പ്രമുഖമായ ഒരു വാരികയ്ക്ക് അയച്ചു കൊടുക്കാൻ തോന്നിയത് തീർച്ചയായും ഒരു കുറ്റം തന്നെയാ ണ്, പ്രത്യേകിച്ചും വരില്ല്ലെണ്ണ്‍ ബോധ്യമുള്ളപ്പോൾ! കവിത വന്നില്ല, രണ്ടു മാസം കഴിഞ്ഞിട്ടും. വരാൻ പോകുന്നില്ലെന്ന് അന്നേ വ്യക്തമായിരുന്നു.
ഒരു കവിതയെ പഴഞ്ചനാക്കുന്ന ഘടകങ്ങളെന്തൊക്കെയാ ണ് ഏതായാലും ഞാനിതിവിടെ സമർപ്പിക്കുന്നു. കാരണം, മൂന്നു പതിറ്റാണ്ടിലേരെയായി കുത്തിക്കുറി യ്ക്കലും അയയ്ക്കലും എത്രയോ തവണ ചെയ്തതാ ണ് ? പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ എത്രയോ എണ്ണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ അയയ്ക്കൽ എന്ന പ്രക്രിയ നിർത്തി വച്ചിരിക്കുകയായിരുന്നു എന്ന് മാത്രം. എഴുതുന്നതിനെ വായിക്കുന്നവരുടെ മുൻപിൽ തുറന്നവതരിപ്പിക്കാൻ ഇന്റർ നെറ്റ് ഒരുക്കിയ സംവിധാനങ്ങൾ പ്രസിദ്ധീകരണം എന്ന ചടങ്ങിനെ ഇടനിലക്കാരിൽ നിന്നും എത്രമാത്രം രക്ഷിച്ചു എന്ന് മനസ്സിലായതുമുതൽ എന്തെങ്കിലും നല്ലതെന്ന് തോന്നുന്നത് പ്രസിദ്ധികരിക്കാൻ അയക്കണം എന്ന ത്വര ഒതുങ്ങുകയായിരുന്നു. ഇതാ, നല്ലതാണോ ചീത്തയാണൊ എന്ന് വായിക്കുന്നവര്ക്ക് തുറന്നു പറയാനായി എന്റെയൊരു അക്ഷരക്കസർത്ത്.


വാൽക്കണ്ണാടിയും യക്ഷിയും
...............................
വാൽക്കണ്ണാടിയിൽ, യക്ഷി
നോക്കുമ്പോളെന്തു കാണ്മത് ?
കൂർമ്പല്ലോ കൊല്ലുന്ന  ചിരിയോ
നീലാകാശത്തിളക്കമോ?

കാറ്റിലാഞ്ഞുലയും പനയിൽ
കാല്മടമ്പൂന്നി നില്പതി-
ന്നാട്ടം ബാധിച്ചിട്ടുണ്ടവണ-
മതിൻ ദർശന ശേഷിയെ.
 ഋതുഭേദങ്ങൾ നോക്കാതെ-
യാകാശത്തിന്നതിർത്തികൾ
താണ്ടിത്തീരുന്ന ജന്മത്തി-
ന്നസ്ഥിരത്വമതിൻ പൊരുൾ.

യക്ഷി ജന്മത്തിന്നാഴങ്ങൾ
പ്രണയം, പക, ലീലകൾ
അറിഞ്ഞു വേണം യക്ഷിതൻ
കാഴ്ചപ്പാടു പഠിക്കുവാൻ.

വാൽക്കണ്ണാടിയിൽ നോക്കി
നില്പതുണ്ടൊരു യക്ഷിണി
പൂവപ്പുഴയമ്പലത്തിന്റെ
ശ്രീകോവിലിന്റെ ഭിത്തിയിൽ.

കന്യാക്കോണിലക്കന്യാ-
രൂപം കൊത്തിച്ചമച്ചവർ
നിനചിരിക്കില്ലതിൻ നാനാ-
ചമത്കാര പകർചകൾ

ആറ്റിലേയ്ക്കു കാൽകളാഴ്തി
നിൽക്കുന്നോരാക്കോവിലിൽ
കിഴക്കുനോക്കി നില്ക്കുന്ന
ശിവപുത്രന്റെ പിന്നിലായ്
കാമം കടമിഴിക്കോണിലിളക്കി-
ക്കണ്ണാടി നേർപിടി-
ച്ചായക്ഷി പടിഞ്ഞാട്ടേയ്ക്കു
നോക്കി നില്പതു കൌതുകം.

നാടുകൾ പാലത്തിൽ നിന്നും
വരാരുണ്ടാളുകൾ പലർ
പൂവപ്പുഴ യക്ഷിതൻ രൂപ-
ഭാവപൂർണ്ണിമ കാണുവാൻ.

പേരാണ്ട പലരും വാഴ്ത്തി -
പ്പേരാളുന്നോരു യക്ഷിതൻ
നോട്ടത്തിൻ നിറഭേദങ്ങൾ
പേർത്തിട്ടുണ്ടാവുമെത്രപേർ ?
വരിക്കപ്ലാവിന്റെ തടിയിൽ
വകഞ്ഞെഴുതിയ കണ്‍കളിൽ-
ത്തെളിയും കാഴ്ചയിൻ,കാഴ്ച-
പതിയും കണ്ണാടിയിൻ പൊരുൾ?

വാൽകണ്ണാടിയിൽ യക്ഷി
കാണുന്ന കാലമേതുതാൻ?
കൂർത്ത ബിംബങ്ങളെത്രെണ്ണ-
മെരിക്കുന്നുണ്ടതിൻ കണ്‍കളെ?



-------------------------------------------------
 തിരുവല്ലയ്ക്കു കിഴക്ക് ഇരവിപേരൂരിലുള്ള പൂവപ്പുഴ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വാൽക്കണ്ണാടിയിൽ നോക്കുന്ന യക്ഷിയുടെ ദാരുശില്പം ( ഇ. ഡി. 17-ആം നൂറ്റാണ്ട്) പ്രസിദ്ധമാണ്.

Tuesday, May 19, 2015

ഫേസ്ബുക്കിൽ കുറിച്ചിട്ടവ 1

 ഫേസ്ബുക്കും തുറന്നുവച്ച് പരതുന്നതിനിടയിൽ വെറുമൊരു കുസൃതിയ്ക്ക് കുറിച്ചിട്ട കുറെ വരികൾ ഇവിടെ പങ്കുവയ്ക്കുന്നു. കവിത എന്ന ഇതിനെ വിളിയ്ക്കുന്നില്ല.
 

1
(4 മെയ് -‍‍‍‍‍‍‍‍ 10:14 PM )
 
ഈമ്പിനുണയാൻ പാകത്തിൽ
വെണ്ണ നനുപ്പാർന്ന ഒരു ചന്ദ്രനെ
ചില്ലലമാരയിൽ പ്രദർശിപ്പിച്ച്
കൊതിപ്പിക്കുകയാണ്
രാത്രി

 2





 
പാത്രം കഴുകുന്ന ശബ്ദം
മൂലയ്ക്കത്തെ മുറയിൽ നിന്നും
മകൻ വായിക്കുന്ന ശബ്ദം
ചീവീട്
അകലെയായി ഇടവിട്ടിടവിട്ട്
കുരകൾ
തളർന്ന ഒച്ചയിലൊരു പാട്ട്
പടിഞ്ഞാട്ടെങ്ങാണ്ടോ നിന്ന്
മുഴങ്ങിപ്പടരുന്ന
കതിനയുടെ ഒച്ച

ഉറക്കത്തിനുള്ള ഒരുക്കങ്ങളാണ്
രാത്രിയുടെ കരുതലുകൾ
ഓരോ ഒച്ചയിലും
ഓരോ ചലനത്തിലും
അറിയാം
ഉറക്കത്തിനുള്ള മുന്നൊരുക്കങ്ങൾ
ഒരു
കൊതുകിന്റെ മുരൾച്ച
എല്ലാ ഒച്ചകളെയും
കവിഞ്ഞ്
വളരുന്നുണ്ട്

 3

 
കൂട്ടായ്മ
..........
ഒന്നാമത്തെ ചോദ്യം നുരഞ്ഞു പൊന്തിവരുമ്പോൾ
നേരമിരുണ്ടു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.
മരനിഴലുകൾ പടം വിരിച്ചു നിന്ന
പറമ്പിൽ
മുഖാമുഖം നോക്കി
നിരാമയനും നിസ്സംഗനുമിരുന്നു.

നിഴലുകൾ വളരുന്നതവരരിഞ്ഞില്ല.
ചെറുചോദ്യങ്ങൾ
പലത് നുരഞ്ഞുയർന്ന്
പൊയ്ക്കുമിളകളായി പൊലിയുന്നതും

രണ്ടാമത്തെ ചോദ്യം
പതയുമ്പോഴേയ്ക്കും
നിരാമയൻ കരഞ്ഞു തുടങ്ങിയിരുന്നു
നിസ്സംഗന്റെ സ്വരം
ഇടിമുഴക്കം പോലെ കയ്യാലകളിൽ
തറഞ്ഞുകയറാൻ തുടങ്ങിയിരുന്നു.
നിഴലുകളപ്പോൾ
നൃത്തം വച്ചു തുടങ്ങി.

നിസ്വാർഥൻ പ്രത്യക്ഷപ്പെട്ടത്
അപ്പോളാണ്
ചോദ്യം മൂന്നും നാലും അഞ്ചും
എപ്പോഴൊക്കെയോ
നുരഞ്ഞുപതഞ്ഞ്
തുള്ളിപ്പൊലിഞ്ഞു
നിഴലുകളുടെ നൃത്തം
പടയണിയായി.
നുരകളും തിരകളും
പതഞ്ഞ്
പറമ്പിനെ പൊതിഞ്ഞു.
എണ്ണങ്ങൾ കെട്ടുപിണഞ്ഞു.

ഒരു ചോദ്യം
പൊടുന്നനെ
തന്നിൽനിന്ന് പുളഞ്ഞുണർന്ന്
ഫണം നിവർത്തി ചീറിയത്
നിസ്സംഗനറിഞ്ഞില്ല
തുളഞ്ഞു തന്നിലേക്കിറങ്ങിയത്
നിരാമയൻ ഗണിച്ചതുമില്ല.

നിഴലുകൾ ചുവക്കുന്നതുകണ്ട്
നിസ്സംഗന്റെ തൊണ്ടയിൽ
മുളച്ച
അലർച്ചയോ
ചുവന്നൊരു നിഴലായി
നിരാമയൻ പതഞ്ഞു പരക്കുന്നതോ
ശ്രദ്ധിയ്ക്കാതെ
നിസ്വാർഥൻ
അവസാനത്തെ ചോദ്യം
നെയ്യുന്ന തിരക്കിലായിരുന്നു.