Friday, February 21, 2014

രാത്രിയിൽ പെയ്ത മഴ



 നിനച്ചിരിക്കാതെ രാത്രിയിൽ പെയ്ത മഴ
ഒരു മഴതന്നെയായിരുന്നു.
നനുത്തനഖങ്ങൾ കുംഭത്തിന്റെ കുരലിലേക്ക് മെല്ലെയാഴ്ത്തി
അത് വളരുകയായിരുന്നു.
തളർത്തുന്ന ചുംബനം കൊണ്ട് സർവതിനെയും കീഴ്പ്പെടുത്തിയവൻ
പകച്ചുപോയതു സ്വാഭാവികം
ചെറുത്തുനില്പ് മുരൾച്ചയും ഞരക്കവുമൊക്കെയായി തളർന്നൊതുങ്ങി
തപിക്കുന്ന ഉച്ഛ്വാസങ്ങളും മെല്ലെയടങ്ങി.
 ഉറക്കത്തിനു തണുപ്പു കൂട്ടുവന്നു

 വൈകിയുണർന്നപ്പോൾ
മുറ്റത്തും തൊടിയിലുമൊക്കെ
രാത്രിശിഷ്ടം തളം കെട്ടിക്കിടന്നു.

 രാത്രിയിൽ പെയ്ത മഴ ഒരു മഴതന്നെയായിരുന്നു....

നേരമേറെപ്പുലർന്നിട്ടും ഉണരാനാവാതെ
മൂടിക്കെട്ടിയ ആകാശത്ത് വിളറിത്തളർന്നു നിന്നൂ
 കുംഭത്തിന്റെ ഉഗ്രപൗരുഷം

ചാനലിലെ പെൺകുട്ടി വിതുമ്പുന്നതെന്താണ​‍്?
ഏതു വഴിയിൽ പടിഞ്ഞുവീണ പെണ്ണിന്റെ ചിത്രമാണ​‍്
ദിനപത്രം ബഹുവർണ്ണത്തിൽ മുഖപടമാക്കി
 ദംഷ്ട്രയൊളിപ്പിച്ചു മുതലക്കണ്ണീരൊഴുക്കുന്നത്?

രാത്രിയിൽ പെയ്തതൊരു മഴതന്നെയായിരുന്നു
കുംഭത്തിന്റെ നെഞ്ചിൽ മെല്ലെമെല്ലെ നഖങ്ങളമർത്തി
തളർത്തുകയായിരുന്നു അത്.

ഭിത്തിചിത്രത്തിൽ
മഹാപൗരുഷത്തിന്റെ നെഞ്ചത്ത് തുള്ളി
നില്ക്കുന്നുണ്ടു കാളി
കൈയ്യിലെ അസുരശിരസിൽ നിന്ന്
ഒഴുകിയടങ്ങീ ചോര

മുറ്റത്തു തളം കെട്ടിക്കിടപ്പുണ്ട്
പോയ രാത്രിയുടെ ശിഷ്ടം...

No comments: