Monday, June 13, 2011

ത്രയോദശി!

എന്റെ കൂട്ടുകാരന്‍, സഹപാഠി,
രവി- ഒരു മന്ത്രവാദി, രാവിലെ, അനിയന്റെ വീട്ടുപ്രവേശം കഴിഞ്ഞ മുറയ്ക്ക് ചോദിച്ചു.- എടോ, ഞാനിന്നലെ രാത്രി മൂന്നു പേരെ കണ്ടു. താനോ?
ഞാനാരെയും കണ്ടിരുന്നില്ല. രാത്രി രണ്ടരയ്ക്കാണ് ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞത്. അതുവരെയും പാതി പൂര്‍ത്തിയില്‍ ആള്‍പ്രവേശത്തിനു വിധിക്കപ്പെട്ട ആ വീടിനെ അനിയനും രവിയ്ക്കും സഹായത്തിനെത്തിയ ചെല്ലപ്പനുമൊപ്പം ഒരുക്കുന തിരക്കിലായിരുന്നു. ഞാന്‍ പോരുമ്പോഴും രവിയും എന്റെ അനിയന്‍ രഞ്ജിത്തും വീടിനെ മനുഷ്യവാസ യോഗ്യമാക്കുവാന്‍ തൂക്കുകയുംതുടയ്ക്കുകയുമായിരുന്നു. മദ്യത്തിന്റെ ലഹരി മൂവരെയും അതുവരെയും പൂര്ണ്ണമായി വിട്ടൊഴിഞ്ഞിരുന്നില്ല. നല്ല നിലാവായിരുന്നു. ദ്വാദശി നിലാവ്; ഇടവത്തിലെ വെളുത്തപക്ഷദ്വാദശി.
ഗൃഹപ്രവേശമൊക്കെ കഴിഞ്ഞ് സദ്യ സമയത്താണ് ഉറക്കമിളപ്പും പുതുക്കിപ്പുതുക്കി മാറ്റമില്ലാതെ നിലനിര്‍ത്തിയ ലഹരിസൂചികയും സ്നേഹവുമെല്ലാം തിരകുത്തി സുനാമിയായ അവസ്ഥയില്‍ പ്രസ്തുത ചോദ്യം എന്നോട് ചോദിച്ചത്. ഇല്ലാ എന്ന് ഞാനുത്തരം നല്കി. ഞാന്‍ പോയശേഷമല്ലേ സംഭവം എന്ന് ആരാഞ്ഞുറപ്പിച്ചു. ഞാന്‍ പോയശേഷമേ അങ്ങനെയാരെങ്കിലും വരൂ എന്ന് പറഞ്ഞുതറപ്പിക്കുകയും ചെയ്തു.
രവികണ്ടത് എന്റെ പിതൃക്കളെയായിരുന്നു. എന്റെ തലമൂത്ത കാരണവരുടെ- കുട്ടനമ്മാവന്റെ- പതിനാറടിയന്തിരം ഇന്നലെയും സപിണ്ഡി ഇന്നുമായിരുന്നല്ലോ!( എന്തൊരത്ഭുതകരമായ വര്‍ഗ്ഗീകരണമാണെന്നു നോക്കണം- നമ്പൂരിബ്രാഹ്മണനും നായരൊഴിച്ചുള്ള നാനാജാതികള്‍ക്കും പിതൃ തന്തവഴിക്കാണെങ്കില്‍ നായര്‍ക്കത് തള്ളവഴി!) ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിന്ന് അനിയന്റെ വീട്ടിലെ ഞങ്ങളുടെ ചെയ്തികള്‍ വിക്ഷിച്ച പിതൃ ആരെന്നതിലും രവി സംശയിച്ചില്ല. സുനാമിയുടെ മൂര്‍ദ്ധന്യത്തില്‍ രവി തുള്ളിപ്പറഞ്ഞു- എടോ, എനിക്കെന്റെ തംപ്രാന്റെ പതിനാറുണ്ണണം, ഞാന്‍ സൈക്കിള്‍ ചവിട്ടണോ, താനെന്നെ അവിടെത്തിക്കുമോ?( രവിയുടെ അപ്പൂപ്പന്‍ ചോതന്‍ എന്റെ ഏതോ തലമുറയിലെ കാരണവരുടെ അടിയാനായിരുന്നു. എട്ടാം ക്ലാസ്സില്‍ വച്ച ഞങ്ങള്‍ക്കിടയില്‍ സൗഹൃദം കുരുത്ത നാളുകളില്‍ രവി ഈ കഥ എന്നോട് ആദ്യമായിപ്പറഞ്ഞു.) എടോ, തനികറിയാമോ, മത്തിമലയിലിലിരുന്ന് ചമ്പക്കരവല്യച്ചന്‍ താഴെക്കൂടി എന്റെ വല്യപ്പനെങ്ങാനും പോകുന്നതുകണ്ടാല്‍ വിളിച്ച് കൂവുമായിരുന്നു, എടാ ചോതനേ ന്ന്.
രവിയെ സ്കൂട്ടറില്‍ ഞാന്‍ സപിണ്ഡി സ്ഥലത്തെത്തിച്ചു. അയാളെ ഊട്ടിത്തിരിച്ചെത്തി.
പിതൃകഥ തീര്ന്നില്ല. എന്റെ അമ്മയും രാത്രിയില്‍ മുറ്റത്തും പ്രറംപിലും ഉലാത്തുന്ന മൂന്നു രൂപങ്ങളെ കണ്ടിരുന്നു, നിലാവത്ത്. അവരെല്ലാം മനുഷ്യരാണെന്നായിരുന്നു രവി പറയുംവരെ അമ്മയുടെ വിശ്വാസം. പാതിരാവില്‍ മുറ്റത്ത് ഉലാത്തുന്നത് ആരാണെന്ന് അത്ഭുതപ്പെട്ടു എന്നു മാത്രം.
ഗൃഹപ്രവേശം കഴിഞ്ഞു. രണ്ടുപകലും ഒരു രാത്രിയും ചിലവിട്ട് ചടങ്ങുകളെയെല്ലാം ഭംഗിയാക്കിയ ശേഷം രവിയും വീട്ടിലേക്ക്മടങ്ങി.
പുതിയവീടിന്റെ മണങ്ങള്‍ പിടിക്കാതെ അനിയന്റെ ഇളയമകള്‍ പൊന്നു കരഞ്ഞപ്പോള്‍ അനിയനൊഴിച്ചെല്ലാരും വന്ന് പഴയമുറിയെ അഭയം പ്രാപികുകയും ചെയ്തു.
അരൂപികളുടെ തോഴനായ ഞാന്‍ പാതിരാതികഞ്ഞതും താഴെയുള്ള പുതിയ വീടിനെ ഒന്നു കണ്ടുഴിഞ്ഞ് വെറുതെ നിലാവുവീണ പറംപിലാകമാനമൊന്നു കണ്ണോടിച്ചു. കന്യാക്കോണിയില്‍ യക്ഷീസാന്നിധ്യത്തോടെ തികഞ്ഞു നില്ക്കുന്ന വൃദ്ധയായ പാലമരത്തിനുനേരെ നടന്നു. നിലാവെട്ടത്തില്‍ തറ തെളിഞ്ഞുകാണാവുന്നിടത്തോളം നടന്ന് പാലയുടെ വടക്കുകിഴക്കേ മൂലയില്‍ ചെന്നുനിന്ന് അടിതൊട്ടുമുടിയോളം അതൊന്നുഴിഞ്ഞു. യൗവനത്തിന്റെ ആദ്യനാളുകളില്‍മുതല്‍ വിഫലമായി തിരഞ്ഞുകൊണ്ടിരുന്ന അതിന്റെ ഉടയോളെ സംബോധനചെയ്ത് എന്തൊക്ക്എയോ പറഞ്ഞു.
നിലാവു ചിരിച്ചു.
എത്രയോകാലമായി, യക്ഷിമാര്‍ സാധാരണ വിഹരിക്കാറുള്ള ലക്ഷണയുക്തമായ രാത്രികളില്‍ ഞാനീ പാലയുടെ പരിസരങ്ങളില്‍ ചുറ്റിനടന്ന് അവരെ തിരഞ്ഞിരിക്കുന്നു എന്ന് നിലാവിനറിയാം. ആ കാത്തിരിപ്പിന്റെ അനിശ്ചിതത്വകാലത്ത് എന്റെ മനസ്സിനെ വലയം ചെയ്ത ഭയങ്ങളും ലഹരികളും അറിയാം.
നിലാവിന് ചിരിക്കാനല്ലേ കഴിയൂ. അരൂപികളെ വെളിവാക്കാനും, ഒരുപക്ഷേ!

Thursday, June 02, 2011

എന്തുകൊണ്ട്??ന്തുകൊണ്ടെന്??തുകൊണ്ട്???????????????????( ഒരു കുടുംബ ചരിത്രം)


ശനിയാഴ്ച മരിച്ചെകിലും കുട്ടനമ്മാവന്‍ ഞാലീക്കണ്ടത്തിന്റെ മനസ്സില്‍ നിന്നു മായുന്നില്ല എന്ന തോന്നലോടെ കുറിക്കുന്നത്-
ശ്രീധരനമ്മാവന്‍ മരിച്ച രാത്രി..........( പലിപ്ര രാമപ്പണിക്കരുടെയും ചമ്പക്കരമഠത്തില്‍ കുട്ടിയമ്മയുടെയും രണ്ടാമത്തെ മകനായിരുന്നു ശ്രീധരനമ്മാവന്‍. തികഞ്ഞ സഞ്ചാരി. തലതിരിഞ്ഞതിന്റെയെല്ലാം അധിപന്‍. രണ്ടുപേരെ മാത്രം അദ്ദേഹം ഭയന്നു. മത്തിമലേയമ്മയേയും( എന്റെ) കട്ടനേയും. ( പലിപ്ര രാമപ്പണിക്കര്‍[ പലിപ്രപണിക്കര്‍ക്കും തൃക്കവിയൂരപ്പനും ആദിയുമന്തവും ഇല്ലാ എന്ന് കവിയൂരൊരു ചൊല്ലുമുണ്ടായിരുന്നു.] കുട്ടിയമ്മ ദമ്പതിമാര്‍ക്ക് ഏഴു മക്കളായിരുന്നു- കൃഷ്ണക്കുറുപ്പ്, ശ്രീധരകുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷിയമ്മ, പരമേശ്വരക്കുറുപ്പ്, { രാമചന്ദ്രക്കുറുപ്പ് വാസുദേവക്കുറുപ്പ്- ഇരട്ടകള്‍}. ഇതില്‍ ശ്രീധരനമ്മാവന്‍ മുതലുള്ളവരേ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. 1983 കാലത്തുതന്നെ വലിയകുഞ്ഞമ്മാവന്‍ എന്ന രാമചന്ദ്രക്കുറുപ്പും മരിച്ചു. ശേഷിച്ചവരില്‍ രണ്ടുപേര്‍ മനോബലം കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടവരാകുന്നു- മീനാക്ഷിയമ്മ എന്ന മത്തിമലേയമ്മയും കുട്ടനമ്മാവന്‍ എന്ന പരമേശ്വരകുറുപ്പും.)
കുട്ടനമ്മവന്റെ വക ഒരു മുറിയില്‍ക്കിടന്ന് ഏറെക്കുറെ അനാഥനായി മരിച്ച ശ്രീധരനമ്മാവന്റെ ജഡം മിനുട്ടുകള്‍ക്കകം സ്വന്തം വീട്ടിലേക്കു മാറ്റി കുട്ടനമ്മാവന്‍. അന്നു രാത്രി അവിടെ ചിലവഴിച്ച ചിരുക്കം വ്യക്തികളിലൊരാളായ എന്നോട് അക്ഷരവുമായുള്ള ബന്ധം കാരണമാകണം, കുട്ടനമ്മാവന്‍ പറഞ്ഞു, എടാ, നമ്മുക്കും വേണ്ടേ ഒരു കുടുംബ ചരിത്രം. എന്റെ കാലം കഴിയുംമുന്പ് അതൊരു രൂപത്തില്‍ കാണണമെന്നുണ്ട്. ചമ്പക്കര ലീലയോടും( ഡോ. കവിയൂര്‍ സി. പി. ലീല) ഞാനിതു പറഞ്ഞിട്ടുണ്ട്. നീയവളെ ആവശ്യമനുസരിച്ച് സഹായിക്കണം.
കുട്ടനമ്മാവന്‍ പറഞ്ഞ പടി ചരിത്ര രേഖയിങ്ങനെയാകുന്നു- തിരുവിതാംകൂറില്‍ പണ്ട് മാര്‍ത്താണ്ഡ വര്‍മ്മയെന്നു പേരായ ശക്തനായ ഒരു രാജാവുണ്ടായിരുന്നു. അദേഹത്തിന്റെ കാലശേഷം അനന്തിരവനായ രാമവര്‍മ്മ രാജാവായി. ധര്‍മ്മരാജാവെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ധര്‍മ്മരാജാവിന്റെ ഭരണകാലത്ത് കവിയൂരിലെ പത്തില്ലത്തില്‍ പോറ്റിമാരിലൊരാളായ നെടുങ്ങാല നമ്പൂതിരി മണ്ണടി ക്ഷേത്രത്തില്‍ പൂജാ സംബന്ധമായി ആ സ്ഥലത്തു ചെന്നുപെട്ടു. അവിടെയുള്ള കളയ്ക്കാട്ട് എന്നുപേരുള്ള നായര്‍കുടുംത്തിലെ ഒരു സ്ത്രീയുമായി അദ്ദേഹം ബന്ധത്തിലായി. ആ നെടുങ്ങാല നംപൂതിരി തന്റെ പ്രിയതമയുമൊത്ത് കുറെക്കാലം കഴിഞ്ഞ് കവിയൂരില് തിരിയെയെത്തി. നെടുങ്ങാലെ വക ഭൂമിയില്‍ ഒരു വീടു പണിത് ആ സ്ത്രീയെ അവിടെ താമസിപ്പിച്ചു. ആ ഗൃഹത്തിന് കളയ്ക്കാട്ട് എന്നു പേരുമിട്ടു. ആ പരമ്പരയില്‍ നിന്നാണ് ചമ്പക്കരകുടുംബത്തിന്റെ ഉത്ഭവം. അമ്മാവന്‍ തുടങ്ങിവച്ച മാര്‍ത്താണ്ഡവര്‍മയുടെ കഥയില്‍ എന്റെ കുടുംബത്തിന്റെ സ്ഥാനമെന്തെന്നറിയാതെ അന്തം വിട്ടുനിന്ന എന്നോട് ചരിത്രമാകുമ്പോള്‍ അങ്ങനെ വേണ്ടേ എന്ന അര്‍ഥത്തിലെന്തോ അന്ന് അമ്മാവന്‍ പറഞ്ഞു. മാസങ്ങള്‍ക്കുശേഷം ഇതെപ്പറ്റി സംസാരിക്കാനിടവന്നപ്പോള്‍ ലീലക്കൊച്ചമ്മയു(ചിറ്റമ്മ / ടീച്ചര്‍) എന്റെ കണ്ഫ്യൂഷന്‍ ശരിവച്ചു.
ഇതായിരുന്നു കുട്ടനമ്മാവന്‍. എന്തും ശ്രദ്ധിക്കപെടാവുന്ന ഒരു ബിന്ദുവില്‍ ബന്ധിക്കുവാന്‍ ആ വ്യക്തിത്വം ആഗ്രഹിച്ചു. അദ്ദേഹത്തിനെതിരെ വലിയൊരു കലാപം നടത്തിയ ശേഷം കാണുമ്പോഴും എടാ മോനേ എന്ന് മുന്‍ സംഭവത്തിന്റെ ലാഞ്ച്ഛനയൊനുമില്ലാതെ ഇടപെടാന്‍ ശ്രദ്ധിച്ചു. എന്റെ മക്കളെപ്പോലും ഒരപരിചിതത്വവുമില്ലാതെ എണ്പത്തിയേഴാം വയസ്സിലും തിരിച്ചറിയുവാന്‍ കഴിഞ്ഞു. ആ വിഗ്രഹത്തെ അടിമുടി എതിര്‍ത്ത എന്നെപൊലൊരുവനല്ലാതെ ആര്‍ക്കാണ് അദ്ദേഹത്തെക്കുറിച്ച് ഇത്രയും പറയുവാനാകുക. ഫേസ്ബുക്കില്‍, ശരത്ചന്ദ്രനെന്ന ഞങ്ങളുടെ ശര ഒരു യുഗത്തിന്റെ അവസാനം എന്ന കുറിപ്പോടെ കുട്ടനമ്മാവന്റെ ചിത്രം പ്രസിദ്ധീകരിച്ചതു കണ്ടാണ് ഞാനിത് എഴുതുന്നത്.
തീര്‍ച്ചയായും ഇത് ശതാഭിഷേകം കഴിഞ്ഞെടുത്ത ഒന്നാകുന്നു. കാരണം എണ്‍പതാം വയസ്സിലും എന്റെ നേരമ്മവന്മാരടക്കമുള്ള അനന്തരവന്മാരുടെ മുന്‍പില്‍ അദ്ദേഹം യൗവനത്തികവോടെ തന്നെ തികഞ്ഞുനിന്നു.

ചിലര്‍ക്കു മുന്പിലേ കാലം തലകുനിക്കാറുള്ളല്ലോ!
ശരിക്കും ജെനുവിനായവരുടെ മുന്പില്‍ മാത്രം.
പഴയ ഏഴാം ക്ളാസ്സുകാരനായ മുരിങ്ങൂര്‍ത്തോട്ടത്തില്‍ കുട്ടക്കുറുപ്പെന്ന തടിക്കുറുപ്പായ ചമ്പക്കര സി.ജി. പരമേശ്വരക്കുറുപ്പ് കാലത്തെ തോല്പ്പിച്ചത് അങ്ങനെയാണ്............................