Sunday, February 23, 2014

കടിക്കുന്നുണ്ട് രാത്രി

ഓര്‍മ്മകള്‍ ചിലപ്പോള്‍ ആശ്വാസമാകാം. അതിന്റെ മഞ്ഞളിപ്പ് ചിലപ്പോള്‍ ജീവിതത്തെത്തന്നെ പരിണമിപ്പിച്ചേക്കാം. ഓര്‍മ്മകളിലുഴറിപ്പോയാലോ, ജീവിതത്തിന്റെ താളം തന്നെ കൈമോശം വന്നേക്കാം.
2008 മുതല്‍ ബ്ലോഗെഴുതുന്ന എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രീതിയാര്‍ജ്ജിച്ച പോസ്റ്റുകളെല്ലാം ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മകള്‍ നാമുമായോ നമ്മുടെ ഓര്‍മ്മകളുമായോ നേരിട്ടൊരു ബന്ധവുമില്ലാത്തവരെപ്പോലുമാകര്‍ഷിക്കുന്നുണ്ട്. നൊസ്റ്റാള്‍ജിയയിലേക്ക് ഒളിച്ചോടാനുള്ള ചോദന നാമേവര്‍ക്കുമുണ്ടെന്നുള്ള എന്റെ തോന്നലിനെ ബലപ്പെടുത്തുന്ന ഒന്നാണീ 'കണ്ടുപിടുത്തം'
അതേ, ഓര്‍മകള്‍ ഒന്നാം തരം വില്പനച്ചരക്കാണ്.
ഒരു നിമിഷം, വില്പന........
ഹമ്മോ എന്നു വിളിച്ചുപോവാതെ വയ്യ. ആധുനിക ജീവിതത്തിന്റെ ഏറ്റവും വലിയ പങ്കപ്പാട് പ്രലോഭനങ്ങളില്‍ നിന്ന് കുതറിമാറാനാവുക എന്നാണ്. മുന്‍തലമുറയിലെ ആള്‍ക്കാര്‍ ഏറെഭാഗ്യമുള്ളവരാണെന്നു തോന്നിയിട്ടുള്ള രൌ മേഖലയാണിത്.
ഏതാനും വര്‍ഷം മുന്‍പുവരെ ഞാലീക്കണ്ടത്തിന്റെ( അതേ, ഞാലീക്കണ്ടം, എന്റെ കവല....) പൊരുളായിരുന്ന ഞങ്ങളുടെ മുന്‍ തലമുറയ്ക്കു നേരിടേണ്ടിവന്ന പ്രലോഭനങ്ങളെത്രമാത്രം ലളിതമായിരുന്നു. ഓര്‍ത്തുപോവുന്നു പഴയൊരാ ഞാലീക്കണ്ടത്തെ.........
ഒരു കിലോമീറ്ററിലേറെ വടക്കുമാറി സംസ്കാരത്തില്‍ നിന്നും നാഗരികതയില്‍ നിന്നും കുറെക്കൂടി അകലത്തുള്ള കോട്ടൂരിനോടുചേര്‍ന്നുള്ള നാഴിപ്പാറ( കവിയൂരിലെ മറ്റൊരു കവല- പുറം നാട്ടുകാരുടെ അറിവിലേക്കായി) ഭാഗത്തു നിന്നുള്ള എന്നെ സംബന്ധിച്ചിടത്തോളം ഞാലീക്കണ്ടം സംസ്കാരത്തിന്റെയും ആള്‍പ്പെരുമാറ്റത്തിന്റെയും ചിഹ്നമായിരുന്നു. ഒരു കിലോമീറ്റര്‍ പടിഞ്ഞാരുമാറിയുള്ള അതിനാഗരികമായ കിഴക്കേനട ഭാഗം അപ്രാപ്യമായിരുന്നതിനാല്‍ ചെറുപ്പം മീശയായി കുരുക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാലീക്കണ്ടമായിരുന്നു ലോകത്തിന്റെ അതിര്‍; പൊരുള്‍. ആ ഞാലീക്കണ്ടം പക്ഷേ അത്ര സുഗമമായിരുന്നില്ല. എവിടെയും ഉറ്റവരെടെയും മുതിര്‍ന്നവരുടെയും പരിചയക്കാരുടെയും നോട്ടമെത്തുന്ന ആ ലോകത്തെ വളരെ സൂക്ഷിക്കണമായിരുന്നു സ്വന്തം ചലനങ്ങള്‍ സാധിക്കുവാന്‍. അവിടെ വര്‍ഷങ്ങളായി സാഹചര്യങ്ങള്‍ക്കടിപ്പെട്ടും വഴങ്ങിയും പതുങ്ങിപ്പാത്ത് ജീവിച്ച്, രാത്രിസഞ്ചാരത്തിന്റെ പരിധി നിമിഷം നിമിഷമായി കുട്ടിക്കൂട്ടി ഞാനടങ്ങിയ സംഘം വേരുപിടിച്ചു തുടങ്ങിയ കാലത്ത് മുതിര്‍ന്നവരുടെ വിമര്‍ശനങ്ങള്‍ക്ക് കൊലക്കയറിന്റെ മുറുക്കമുണ്ടായിരുന്നു. അവഗണിക്കാനാവാത്ത ഒരു വിഭാഗമായി ഞങ്ങള്‍ വളര്‍ന്നപ്പോഴാകട്ടെ വഴികള്‍ കൂടിമുട്ടാതിരിക്കാന്‍ ഇരുകൂട്ടരും മുന്‍കരുതലെടുക്കുമായിരുന്നു.
ഇന്ന് ആളനക്കമൊഴിഞ്ഞ( ഞാലീക്കണ്ടത്തിന്റെ മാത്രമവസ്ഥയല്ലല്ലോ ഇത്. ടെലിവിഷനും ഇന്റര്‍നെറ്റും പുത്തന്‍ സദാചാര സംഹിതകളും ചിട്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതൊക്കെ കാണുക, അനുഭവിക്കുക, പിന്നെയുള്ള കുട്ടായ്മകളൊക്കെ സ്വന്തം പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള രണ്ടുപെഗ്ഗിലൊതുക്കി കിടന്നുറങ്ങുക എന്നിങ്ങനെയുള്ള സാംസ്കാരിക ഔദ്ധത്യത്തിലേക്കൊതുങ്ങാന്‍ നമുക്കൊക്കെ വേഗം സാധിക്കുന്നു) ഞാലീക്കണ്ടത്തില്‍ ആഴ്ചയറുതി പങ്കിട്ടു തിരിച്ചുവരുമ്പോള്‍ തോന്നുന്നത് ഈ ഒരു അവസ്ഥയുടെ നഷ്ടമാണ്. പത്തു പതിനഞ്ചു വര്‍ഷം മുന്‍പുവരെ ഞങ്ങള്‍ കാത്തിരിക്കണമായിരുന്നു, മുതിര്‍ന്നവര്‍ സ്ഥലം ഒഴിഞ്ഞുതരാന്‍.
അതേ, അവര്‍ക്ക് നാം നാമാവാന്‍ വേണ്ടി പൊരുതുന്നതിന്റെ നൂറിലൊന്നു കഷ്ടപ്പാടില്ലായിരുന്നു എന്നു തോന്നിപ്പോവുന്നു. അവര്‍ ലളിതമായി സുഹൃത്ത്സദസ്സില്‍ ഓര്‍മ പങ്കിട്ടും അതിന്റെ നുരയലില്‍ മതിമറന്നും സമയം ചിലവിട്ടു.
ഇന്ന് സമയം കളയാന്‍ എത്രയോ ഇരട്ടി സൗകര്യങ്ങളും വിനോദങ്ങളും കൈമുതലായിരിക്കുന്ന നാമൊക്കെ ഒന്നിനുമാത്രം കഷ്ടപ്പെടുന്നു, മനസ്സൊന്നു തുറക്കാന്‍.
ഓര്‍മകള്‍ ആശ്വാസമായിരിക്കാം. ചില ഓര്‍മകള്‍ ഭാരവുമാവാം. എന്തുതരത്തില്‍പ്പെട്ടതായാലും യഥാസമയം അതൊന്നു പങ്കുവയ്ക്കാനായില്ലെങ്കില്‍ ...?
കഴിഞ്ഞ ദിവസം ഓര്‍മ്മകള്‍ കണ്ണുതുറന്ന ഒരു നിമിഷത്തില്‍ ' മുഖം' എന്ന പേരിലൊരു കുറിപ്പെഴുതിയപ്പോള്‍ ഒത്തിരിയാശങ്കയുണ്ടായിരുന്നു. ആ ബ്ലോഗ് ഫേസ്ബുക്കില്‍ പകര്‍ത്തിയപ്പോള്‍ ആ ഓര്‍മ്മയുമായി ബന്ധപ്പെടുന്ന ലഭ്യരായ നാലുസുഹൃത്തുക്കളെ ടാഗുചെയ്യുകയും ചെയ്തു. എനിക്ക് അവരുടെ പ്രതികരണത്തിലേ ആശങ്കയുണ്ടായിരുന്നുള്ളു. നാലില്‍ മൂന്നു പേരും പ്രതികരിച്ചു. രണ്ടുപേര്‍ ഫേസ് ബുക്ക് മുഖേനയും ഒരാള്‍ നിശിതമായ വാക്കുകൊണ്ടും. കലാലയ ജീവിതകാലത്ത് എനിക്കു ലഭിച്ച ഒരു പെങ്ങളെ അരികത്തുകണ്ടിട്ടും മിണ്ടാതിരുന്നതിനും അവളുടെ കുടുംബത്തെ പരിചയപ്പെടാതിരുന്നതിനും ആയിരുന്നു വാക്കാലുള്ള ആ കടുത്ത ശകാരം. മറ്റു സുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ നിര്‍മ്മമായി പ്രതികരിച്ചു. കാലം കടന്നുപോയി എന്നതിന്റെ വെളിപാട് ഈ മൂന്നു പ്രതികരണങ്ങളില്‍ മാത്രമല്ല പ്രതികരിക്കാതിരുന്ന ഗോപന്റെ മൗനത്തിലുമുണ്ടെന്നു വ്യക്തം.
അതേതായാലും ആത്മാര്‍ഥമായിത്തന്നെ നടത്തിയ ഒരു കുറിപ്പായിരുന്നു. അതിന് എന്റെ സഹപാഠികള്‍ നല്കിയ പ്രതികരണത്തിലും അതേ ആത്മാര്‍ഥതയുടെ തുടിപ്പുണ്ടുതാനും.
ഞാന്‍ പക്ഷേ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ കുറെ ദിവസങ്ങളായി അടുപ്പിച്ച് ബ്ലോഗുകളെഴുതിയെങ്കിലും വായനക്കരുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ' മുഖം ' എന്ന പോസ്റ്റ് വേറിടുനില്ക്കുന്നു. അതൊരാത്മാര്‍ഥതകൊണ്ട് നിറവാര്‍ന്ന കുറിപ്പായതുകൊണ്ടോ, അതോ ഓര്‍മ്മകള്‍ നല്ല വില്പനച്ചരക്കായതുകൊണ്ടോ?
ഈശ്വരനടക്കം വില്പനച്ചരക്കാവുന്ന ഒരു നാട്ടിലെ സാധാരണ പൗരന് ഇങ്ങനെ ചിന്തിക്കാതിരിക്കാനാവില്ലല്ലോ!

1 comment:

LIJO said...

ഓര്‍മകള്‍ക്ക് വേറെയും ചില ഗുണങ്ങള്‍ ഉണ്ട്. പണ്ട് എവിടെയോ വായിച്ചിട്ടുണ്ട് ഓര്‍മകള്‍ക്ക് ആണ് നമ്മളെ നമ്മളെക്കാള്‍ ഏറെ അറിയകുനത് എന്ന്. എന്‍റെ ഓര്‍മകളിലൂടെ ഒരു യാത്ര ചെയതപോള്‍ അത് ശെരി ആണെന്ന് എനിക്കും തോനി. ഞാന്‍ ഇനലെ ആരായിരുന്നു എന്നും ഇന്ന് ഞാന്‍ ആരായി എന്നും ഓര്‍മ്മകള്‍ എനിക്ക് പറഞ്ഞു തന്നു. ആ യാത്രയില്‍ മറ്റൊന്ന് കൂടി മനസിലായി. ഓര്‍മകള്‍ക്ക് എന്നും ഒരു നീറ്റല്‍ ഉണ്ട്..... ഒരു സുകമുള്ള നീറ്റല്‍.... കഴിഞ്ഞുപോയ കാലങ്ങളില്‍ നഷ്ട്ടപെടുത്താന്‍ പാടില്ലാത്തത് എന്തൊക്കെയോ നഷ്ടപെടുതി എന്ന യാതര്‍ത്ഥത്തില്‍ നിന്നും ഉണ്ടാക്കുന ഒരു നീറ്റല്‍.......നഷ്ടപെടലിന്റെ നീറ്റല്‍.....