Sunday, June 14, 2015

പുല്പടർപ്പിനടിയിലെ പുരാതനനഗരങ്ങൾ

അപ്പമുണ്ടാക്കാനുള്ള വഴനയിലകൾ അന്വേഷിച്ചുള്ള യാത്ര ചെന്നെത്തിയത് പഴയ കളിസങ്കേതത്തിൽ. അമ്മാവന്റെ പറമ്പിന്റെ വടക്കു പടിഞ്ഞാറു മൂലയിലുള്ള ഉണ്ടപ്പാറയും പരിസരങ്ങളും. അതിനപ്പുറത്ത് വടക്കേതിലെ മരപ്പടർപ്പുകൾക്കിടയിൽ വീണ്ടുമുണ്ടായിരുന്നു ഉണ്ടപ്പാറകൾ.


അവിടെയായിരുന്നു ഞങ്ങളുടെ, എന്റെയും വടക്കേതിലെ മുരുകൻ എന്ന് വിളിപ്പേരുള്ള രാജേഷിന്റെയും ഗൂഢ താവളം. എന്റെ വീട്ടിലെ ചെറുപൈതങ്ങൾ ഇവിടേയ്ക്ക് പ്രവേശനത്തിനർഹരായിരുന്നില്ല. ഞാനും മുരുകനും ആ പാറക്കെട്ടുകൾക്കും അതിനിടയിലെ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലെ രഹസ്യ ലോകത്തിന്റെ ഇരുളിൽ സാഹസികമായ പലകളികളിലൂം ഏർപ്പെട്ടു. എന്റെ പ്രിയഎഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് ആര്യിരുന്നു. മുരുകന്റേത് ദുർഗാ പ്രസാദ് ഖത്രിയും. കവിയൂർ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നും മത്സരിച്ച് ഡിറ്റക്ടീവ് നോവലുകൾ എടുത്ത് വായിക്കുകയും അവയെ അനുകരിച്ച് കഥകൾ എഴുതുകയും ചെയ്തിരുന്ന ഞങ്ങൾ ഇരുവരും കഥകൾ പങ്കിട്ടിരുന്നത് ഈ ഗൂഢസങ്കേതത്തിൽ വച്ചായിരുന്നു.
വലിയ കളിക്കൂട്ടുകൾ കുറവായിരുന്നതിനാൽ ഞങ്ങളുടെ ഈ സമാഗമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. എന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള മുരുകൻ പത്താം ക്ലാസ് എത്തുന്നതുവരെയും ഇത് തുടർന്നു. പത്താം ക്ലാസ്സിലെത്തിയതോടെ മുരുകന്റെ സൗഹൃദവലയങ്ങൾ അല്പംകൂടി വിശാലമായി തുടങ്ങിയതോടെ ഞങ്ങളുടെ ഈ കാനനസമാഗമങ്ങൾക്കിടയിലെ ഇടവേളകൾ വർദ്ധിച്ചു.  രണ്ടു പറമ്പപ്പു റത്ത് കെട്ടുപന്തുകൊണ്ട് ഫുട്ബാൾ കളിയ്ക്കുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ പോകുമായിരുന്നെങ്കിലും ഞാനെന്റെ പഴയ വിഹാരകേന്ദ്രങ്ങളില്ലും ഇളയകുട്ടികളുടെ ഒപ്പവുമൊക്കെ കൂടുതൽ സമയം ചിലവഴിയ്ക്കേണ്ടി വന്നു. ഒറ്റയ്ക്ക് പറമ്പിന്റെ വ്യത്യസ്തതകളിലൂടെ അലയലായിരുന്നു എങ്കിലും പ്രധാനപരിപാടി. അത് ഉയര്ന്ന ക്ലാസ്സുകളിലേയ്ക്ക് പോയപ്പോഴും തുടർന്നു. എം എയ്ക്ക് പഠിയ്ക്കുന്ന കാലത്തൊക്കെ വായന കൂടുതലും പറമ്പിൽ ഏതെങ്കിലും മരത്തിന്റെ ചുവ ടടിലോ ചില്ലയിലോ ഒക്കെയായിരുന്നു.
അഞ്ചിലോ ആറിലോ പഠിയ്ക്കുന്ന സമയത്താണ് ഞാൻ മണ്ണപുരം കണ്ടുപിടിച്ചത്. അത് അന്ന് എന്റെ സങ്കല്പത്തിൽ ഉദിച്ചുവന്ന ഒരു സ്ഥലമായിരുന്നു. അതിന്റെ സ്ഥല പരിധികളെക്കുറിച്ചൊന്നും അത്ര നിഷ്ഠയില്ലായിരുന്നു അന്നെന്നു തോന്നുന്നു. മെല്ലെമെല്ലെ രാജ്യങ്ങളെക്കുറിച്ചും അതിർത്തികളെക്കുറിച്ചുമൊക്കെ പഠിച്ചു തുടങ്ങിയതോടെ അത് ഒരു രാജ്യമായി രൂപം പ്രാപിച്ചു. ഞങ്ങളുടെ പറമ്പിന്റെ നാലതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു രാജ്യം. അതിൽത്തന്നെ വടക്കേ മണ്ണപുരം (അമ്മാവന്റെ പറമ്പ് ), തെക്കേ മണ്ണപുരം എന്നിങ്ങനെ രണ്ടൂ പ്രവിശ്യകളും ഉണ്ടായി. മിക്കുടി, തൈക്കാട് എന്നിങ്ങനെ കുറെ സ്ഥലങ്ങൾ ആ രാജ്യത്തുണ്ടായിരുന്നു. റബ്ബർക്കുന്ന്, കുറ്റിക്കാട്( മുരുകന്റെ പറമ്പ്), മറ്റൊരു കൂട്ടുകാരനായ ഹരിയുടെ സ്ഥലമായ പേരുപുറം , ഇലഞ്ഞിക്കുന്ന് എന്നിങ്ങനെ കുറെ അയൽരാജ്യങ്ങളും ഞാൻ അടയാളപ്പെടുത്തി. സോവിയറ്റ് യൂണിയൻ പോലുള്ള പ്രസിദ്ധീകരണങ്ങൾ സ്ഥിരം കാണാറുണ്ടായിരുന്നതിനാലും , ഇന്ദിരായുഗത്തിന്റെ ലോക വീക്ഷണം എങ്ങനെയൊക്കെയോ  സ്വാധീനിച്ചതുകൊണ്ടും മണ്ണപുരം എന്ന വൻശക്തിയും അയൽ രാജ്യമായ റബ്ബർക്കുന്ന് എന്ന വൻശക്തിയും തമ്മിലുള്ള മത്സരത്തിന്റെയും കലഹത്തിന്റെയും ഒരു അന്തരീക്ഷമാണ് ഞാൻ സൃഷ്ടിച്ചെടുത്തിരുന്നതെന്നോർക്കുന്നു. 1971 ലെ ഇന്ത്യാ -പാക് യുദ്ധത്തിന്റെ കഥകൾ അന്ന്  സ്കൂളിൽ പല അവസരങ്ങളിലും പൊന്തിവരുമായിരുന്നു.  ആരുടെയെങ്കിലും നിക്കറിന്റെ മൂടുകീറിയതായി കണ്ടാൽ 'പാക്കിസ്ഥാൻ ബോമ്പിട്ടേ..' എന്നായിരുന്നു കളിയാക്കുക. പാക്കിസ്ഥാനെ സഹായിക്കാനായി അമേരിക്കയുടെ ഏഴാം കപ്പൽപ്പട അറബിക്കടലിൽ പ്രത്യക്ഷപ്പെട്ടപ്പോൾ റഷ്യയുടെ കപ്പൽസാന്നിദ്ധ്യം ഇന്ത്യയെ തുണച്ചുവെന്നതിനാൽ ആ വലിയ സുഹൃത്തിന് അന്നത്തെ സ്കൂൾകുട്ടികളായ ഞങ്ങളുടെ ഇടയിൽ ഒരു ഹീറോ പരിവേഷമുണ്ടായിരുന്നു എന്ന് തോന്നുന്നു. ഏതായാലും എന്റെ മണ്ണപുരത്തിന്റെ സൈനിക ക്കരുത്തിന് മാതൃക റഷ്യയായിരുന്നു.
അന്ന് കുട്ടിയായിരുന്നെങ്കിലും പറമ്പിൽ സ്വൈരമായും ഒരു വിധം ധൈര്യമായും പകൽ മുഴുവൻ കറങ്ങി നടക്കാമായിരുന്നു. കൃഷി യുണ്ടായിരുന്നതിനാൽ പറമ്പ് തെളിഞ്ഞ് കിടന്നു. തെക്കുവശത്തെ പാലച്ചുവടും വടക്കുവശത്തെ ഉണ്ടപ്പാറയും അടക്കം എല്ലായിട്ടത്തും ആ തെളിച്ചമായിരുന്നു വാണത്. പടിഞ്ഞാറുവശത്ത് പുലിയിരിക്കൻപാറ അത്യന്തം സജീവമായ ഒരു പാറമടയായിരുന്നു എന്ന് മാത്രമല്ല അങ്ങോട്ടു വണ്ടികൾ പോകുന്നത് ഞങ്ങളുടെ പറമ്പിന്റെ ഓരത്തു കൂടിയുമായിരുന്നു. പാറമടയിൽ എപ്പോഴും വണ്ടികളും ആളുകളും ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ തോട്ടാ കത്തിയ്ക്കുന്നതിനു മുന്നോടിയായി 'വെടിയേ............' എന്ന കൂവൽ ഉയരുമ്പോൾ ശ്രദ്ധിച്ച് അകന്നു പോവണമെന്ന് മാത്രമേഉള്ളു. ഇപ്പോൾ പാറയിരുന്നിടത്ത് നോക്കിയാൽ തലചുറ്റുന്ന ഗർത്തവും അതിലെ വിശാലമായ നീലത്തടാകവുമാണ്.  പറമ്പിലൂടെ നടക്കുമ്പോൾ പലസ്ഥലങ്ങളും കാണുമ്പോൾ ത്തന്നെ ഭയം തോന്നും. ആകെ കാടാണ് . മുന്പ് പരിചയിച്ചിട്ടില്ലാത്ത ഒരുതരം ഈർപ്പവും വർഷത്തിലെല്ലായപ്പോഴും കാണപ്പെടുന്നു. വളരെ ശ്രദ്ധിച്ച് ഓരോ ചുവടും വച്ച് പറമ്പിലൂടെ നടക്കുമ്പോൾ അറിയാം താഴത്തെ പുല്പടർപ്പിനടിയിൽ എന്റെ കുട്ടിക്കാലത്തിന്റെ പുരാതനനഗരങ്ങൾ പൂഴ്നു കിടപ്പുണ്ടെന്ന്. അന്ന് അവിടെ അധിവസിച്ചിരുന്നതായി ഞാൻ സങ്കലിച്ചിരുന്ന ജനതയുടെ പിന്മുറക്കാർ ഇപ്പോഴും അവിടത്തെ സജീവമാക്കുന്നുണ്ടോ ആവോ!

No comments: