Tuesday, March 25, 2014

കൊറ്റന്‍കുളങ്ങരയിലെ സുന്ദരിമാര്‍


വഴിയരികിലെ ഈ രാത്രിസുന്ദരിയെ നോക്കൂ. കൊറ്റന്‍ കുളങ്ങര അമ്പലത്തിലേക്കാണ് അവളുടെ യാത്ര. മീനപ്പത്തിനും പതിനൊന്നിനുമായി കൊറ്റന്‍കുളങ്ങര അമ്മയുടെ നടയില്‍ ചമയവിളക്കെടുക്കാന്‍ വരുന്ന ആയിരക്കണക്കിനു പുരുഷാംഗനമാരിലൊരാള്‍. കൈയ്യിലൊരു നല്ല ക്യാമറയില്ലാത്തതിന്റെ പരാധീനത ഇന്നലെയോളം ഒരിക്കലും തോന്നിയിട്ടില്ല. അത്രയ്ക്കു ഭംഗിയായിരുന്നു മോഹിനിമാരുടെ രാത്രിയ്ക്ക്. വാക്കുക്കള്‍ കൊണ്ട് പകര്‍ത്താനാവാത്ത ഒത്തിരി കൗതുകങ്ങള്‍ ഇരുളിന്റെ കാരുണ്യത്തില്‍ എന്റെ ക്യാമറയ്ക്ക് ആവാഹിക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ നിരത്തി പ്രകാശിപ്പിക്കാതിരിക്കാനാവുന്നില്ല.
















Sunday, March 23, 2014

നിലാവത്തെ ചില കാഴ്ചകള്‍


പാതിരാത്രിയില്‍ ആ തിളക്കം ഒന്നമ്പരപ്പിക്കാതിരുന്നില്ല
ജനലിലൂടെ കണ്ടപ്പോള്‍
എന്താണെന്നൊരെത്തും പിടിയും കിട്ടിയില്ല
വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോളൊട്ടു കാണാനുമായില്ല
രാവിലെ
ജന്നലിലൂടെയും
മുറ്റത്തുനിന്നും
സംഭവസ്ഥലം വിശദമായി പരിശോധിച്ചപ്പോള്‍
കിഴക്കേ വീടിന്റെ ടെറസില്‍നിന്നാവാനേ വഴിയുള്ളു ആ പ്രകാശമെന്ന്
ഉറപ്പായി.
അത് അലൗകികമായ ഒന്നാണെന്നു തോന്നിയതേയില്ല
എങ്കിലും
ഒറ്റയ്ക്കിരിക്കുന്ന രാത്രി
ആളൊഴിഞ്ഞ കിഴക്കേ വീട്
(പറമ്പില്‍ പണിചെയ്യുമായിരുന്ന ചെറുക്കച്ചന്‍ പറഞ്ഞ കഥയില്‍
ആ വീട്ടില്‍
അരൂപിയായ ഒരു വലിയ കാരണവരുടെ മെതിയടിയൊച്ച കേള്‍ക്കാം
ചില രാത്രികളില്‍)
മെല്ലെ മെല്ലെ ആ വെളിച്ചം പച്ച നീലയായും പിന്നെ മങ്ങി മങ്ങിയിരുണ്ടും
അലിഞ്ഞു പോയത്
ഒക്കെ

നിലാവിന്റെ മായാജാലമായിരുന്നു അതെന്ന യുക്തി
അപ്പോളും കൈവെടിഞ്ഞിരുന്നില്ല.
വാതില്‍ തുറന്നു പുറത്തൊന്നിറങ്ങി നോക്കാന്‍ ധൈര്യം വന്നതും
ആ യുക്തിവിടാതിരുന്നതു കൊണ്ടാണല്ലോ.

നിലാവിന്
അങ്ങനെ ഒത്തിരി ചതികളറിയാം
പലതിനെയും പെരുപ്പിച്ചു കാട്ടുവാനും
ചിലതിനെയൊക്കെയൊളിച്ചുവയ്ക്കുവാനും
നിശ്ചലതകളെ ചലനങ്ങളാക്കുവാനും
മണ്ണിനെയും വിണ്ണിനെയും ഭ്രമങ്ങളാക്കുവാനുമൊക്കെ
നിലാവിനു കഴിയും
കള്ളനു വഴികാട്ടുന്നതും
ജാരനെ ഗന്ധര്‍വനാക്കുന്നതും
അതിന്റെ കുസൃതിമാത്രം
ഗന്ധങ്ങള്‍ക്കു മാദകകതയും
കുളിരിനു ദിവ്യപരിവേഷവും നല്കും നിലാവ്

വെറുമൊരു മനുഷ്യനെപ്പോലും
അമാനുഷശരീരിയാക്കുവാനും
പ്രപഞ്ചത്തെ മുഴുവന്‍ പടച്ചവനെ ക്കൊണ്ട്
ഈ നിലാവിന്റെ ഇതളുകള്‍ നിന്റെ മുടിയില്‍ ഞാന്‍ ചൂടിക്കട്ടേയെന്ന്
ലൗകികനായ കാമുകനാക്കുവാനും
നിലാവിനേ കഴിയൂ.

അതുകൊണ്ടു തന്നെ നിലാവിനെ
വിശ്വസിക്കരുത്.

ജന്നലിലൂടെ കണ്ട പ്രകാശത്തിന്റെ
പച്ചപ്പും
തിളക്കവും ഓര്‍ക്കുന്നുണ്ടിപ്പോഴും
ഒഴുകിനടക്കുന്നതുപോലെതോന്നി
അത് അന്തരീക്ഷത്തില്‍
ജന്നലിലൂടെ നോക്കുമ്പോള്‍ കാണാം
അല്പം പിന്നിലേക്കോ
ഇടത്തേക്കോ
വലത്തേക്കോ
നീങ്ങിനിന്നാല്‍ കാണാനുമാവില്ല.

നിലാവിന്റെ ചില ഭ്രമങ്ങളേ!

നിലാവിലെ പലകാഴ്ചകളും ഇങ്ങനെയാണ്...
നിറങ്ങളെയും'
നിഴലുകളെയും
കുട്ടിക്ക്കുഴച്ചുകളയും

ചിത്രം കടപ്പാട്: വിക്കിപെയിന്റിംഗ്സ്. ജോസഫ് റൈറ്റിന്റെ നിലാവത്ത് ഡോവ്സ് ഡേല്‍(1785)

Saturday, March 08, 2014

എല്ലാം മറക്കുന്ന നിമിഷങ്ങള്‍

ആമസോണിയന്‍ വനാന്തരത്തിലെ വിചിത്രസ്വഭാവികളായ ആദിമജനതയെക്കുറിച്ച് അളിയന്‍ പറഞ്ഞപ്പോഴേ അത് മാക്കിഗുഎങ്കാ ആണെന്നു മനസ്സിലായി. ശരീരത്ത് ഒരിറ്റു വസ്ത്രത്തിന്റെ മറവുപോലും സ്വീകരിക്കാന്‍ മടിക്കുന്ന അതിസുന്ദരരായ ആണുങ്ങളും പെണ്ണുങ്ങളും...മരിയോ വര്‍ഗാസ് യോസയുടെ ' The Story Teller" ആദ്യവായനനടത്തിയത് മൂന്നോളം പതിറ്റാണ്ടു മുന്‍പാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കേബിള്‍ ടിവി കാണാന്‍ തുടങ്ങിയ ഇടയ്ക്ക് ഡിസ്കവറി ചാനലില്‍ തെക്കന്‍ പെറുവിലെ മാനു നാഷണല്‍ പാര്‍ക്കിനെക്കുറിച്ചുള്ള ടെലി ഫിലിമില്‍ മാക്കിഗുഎങ്കയെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത് അവരുടെ സൗന്ദര്യത്തെക്കുറിച്ചാണ്.
അതേ! അത്രയ്ക്കും സൗന്ദര്യമുള്ള മനുഷ്യരാണ് മാക്കിഗുഎങ്കാകള്‍. മലയാളികളുമായി അവര്‍ക്കു മറ്റൊരു ബന്ധവുംകൂടിയുണ്ടെന്നു ' story teller' വെളിപ്പെടുത്തുന്നു. അതായത് നാനൂറ് നാനൂറ്റന്പതുകൊല്ലം മുന്പ് സമാധാന പ്രിയരായ മാക്കിഗുനെങ്കാകള്‍ ആമസോണ്‍ വനത്തിന്റെ നിഗൂഢതയിലേക്കു പിന്‍വലിയാന്‍ കാരണമായത് അവരുടെ ദിവ്യവൃക്ഷത്തിന്റെ കറ ഭൂമിയില്‍ വീണതിനെ തുടര്‍ന്നാണത്രേ. ആമസോണ്‍ വനാന്തരത്തില്‍ വളരെ സുലഭമായിരുന്ന ഒരു മരത്തില്‍ വെള്ളക്കാരുടെ വെടികൊണ്ട് ഏറ്റമുറിവില്‍ നിന്നും
വെളുത്ത ചോര പൊടിഞ്ഞതു കണ്ട് ഉള്‍ക്കാട്ടിലേക്കു പിന്‍വലിഞ്ഞുവെന്നാണ് യോസ പങ്കുവച്ച പുരാണം. ജെസ്യൂട്ട് പാതിരിമാര്‍, വിറാക്കൊച്ചയേയും പച്ചാമാമായെയും ആരാധിച്ചിരുന്ന ആ ആദിമ ജനതയുടെ ഇടയില്‍ ' സംസ്കാരം' വിളമ്പാന്‍ പതിനേഴാം നൂറ്റാണ്ടുമുതല്‍ സജീവമായിരുന്നു എന്നും ചരിത്രം പറയുന്നു. ഏതായാലും അവരുടെയാ ദിവ്യവൃക്ഷം കോട്ടയം ജില്ലയിലെ വിവിധമേഖലകളുടെ ഇന്നത്തെ ദിവ്യവൃക്ഷമായതു ചരിത്രം. അതിനു സായ്വന്‍മാര്‍ കൊടുത്ത പേര് റബ്ബര്‍ എന്നാണ്. പുരാതനരായ ആമസോനിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം അതൊരു ദിവ്യവൃക്ഷമായിരുന്നു. അതിന്റെ കറ വീഴുക എന്നത് ലോകാവസാനം പോലെ ഭയാനകമായ ഒരു സംഭവവുമായിരുന്നു.
ഏതായാലും വിറാകൊച്ചയുടെ അനുഗ്രഹം കൊണ്ടാണോ എന്തോ, മാക്കിഗുനെകായുടെ ലോകം അതുകൊണ്ടവസാനിച്ചില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് വിവിധ ഗോത്രങ്ങളിലായി പന്തീരായിരത്തില്‍പ്പരം മാക്കി ഗുവെങ്കാകള്‍  ആമസോണ്‍ നദിയുടെ ആദിമ ധാരകളില്‍പ്പെടുന്ന ഉറുബാംബാ, മാദ്രെ ഡി ഡയോസ് നദികളുടെ മേഖലകളില്‍ ജീവിക്കുന്നുണ്ട്, പെറുവില്‍ മാത്രം. ബൊളീവിയ, ബ്രസീല്‍ എന്നിവിടങ്ങളിലും ഈ വംശക്കാരുടെ സാന്നിധ്യമുണ്ട്.
ഇന്നിതൊരു സംരക്ഷിത മനുഷ്യവിഭാഗമായിരിക്കാം. ആരെയും ദ്രോഹിക്കാതെ ഗാഢവനാന്തരത്തില്‍ ജീവിച്ചുവന്ന അവര്‍ ഇതുവരെയും സഹസ്രാബ്ദങ്ങളോളം തങ്ങളുടെ ഗോത്രങ്ങള്‍ അനുഷ്ഠിച്ചുവന്ന ആചാരങ്ങളും സംസാരിച്ചുവന്ന ഭാഷകളും പൂര്‍ണ്നമായും വെടിഞ്ഞില്ല എന്നതിനും വിറക്കൊച്ചയോടു നന്ദി പറയാം.
എനിക്കു തോന്നുന്നത് എല്ലാ അധിനിവേശങ്ങളും ഇത്രമേല്‍ അപൂര്‍ണ്ണമായിട്ടേയിരിക്കൂ എന്നതാണ്. ഇങ്കാകളുടെ രാജാവായ അതഹുവാള്‍യെ((20 March 1497–29 August 1533)തൂക്കിലേറ്റിയതോടെ ലോകം തന്റെ വിശ്വാസത്തിന്റെയും ചക്രവര്‍ത്തിയുടെയും കീഴിലായി എന്നു വിശ്വസിച്ച പിസ്സാറോയെ ലോകം മറന്നുകാണും. ഒരുപക്ഷേ, അതാഹുവാള്‍പ്പേയും ഇങ്കാകളെയും തന്നെ. പക്ഷേ ഇങ്കാകളുടെ അധിനിവേശം ഭയന്ന് അതിനും മുന്പേ, ഉള്‍ക്കാടുകളിലേക്കു വലിഞ്ഞ മാക്കിഗുവെങ്കാ എന്ന ചെറുഗോത്രംഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തരായിരിക്കുന്നു എന്നതാണു വിധി നല്കുന്ന പാഠം.
മാകിഗുഎങ്കാനിലനില്‍ക്കട്ടെ. ആമസോണ്‍കാടുകളും സഹ്യനും ആറന്മുളയിലെയോ, ലോകത്തുമറ്റെവിടത്തെയ്ക്കെയോ പരമ്പരാഗതമണ്ണൂകളും. പുരാതനകാലം മുതല്‍ മനുഷ്യസ്പര്‍ശ്ശമേറ്റ കവിയൂരിലിരുന്ന്  എനിക്കിത്രയേ പറയാനാവൂ.
ഇതെല്ലാം ഒരു വേനല്‍ക്കാല രാത്രിയുടെ ലഹരിയിലുണര്‍ന്ന മറ്റെല്ലാം മറന്ന ചിന്തയാണെന്ന വാസ്തവവും മറയ്ക്കാനാഗ്രഹിക്കുന്നില്ല.


(അളിയന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്റെ സുഹൃത്ത് ശ്രീ രാമകൃഷ്ണനെയാകുന്നു. അളിയന്‍മാര്‍ക്ക്( സഹോദരിയുടെ ഭര്‍ത്താവിനെ പമ്പയുടെയും മണിമലയുടെയും കരയില്‍ വിളിക്കുന്നതങ്ങനെയാണ്) പ്രാധാന്യമേറെയുള്ള ഞാലീക്കണ്ടത്തില്‍ ശേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അളിയന്‍ അദ്ദേഹമാണല്ലോ)

Sunday, February 23, 2014

കടിക്കുന്നുണ്ട് രാത്രി

ഓര്‍മ്മകള്‍ ചിലപ്പോള്‍ ആശ്വാസമാകാം. അതിന്റെ മഞ്ഞളിപ്പ് ചിലപ്പോള്‍ ജീവിതത്തെത്തന്നെ പരിണമിപ്പിച്ചേക്കാം. ഓര്‍മ്മകളിലുഴറിപ്പോയാലോ, ജീവിതത്തിന്റെ താളം തന്നെ കൈമോശം വന്നേക്കാം.
2008 മുതല്‍ ബ്ലോഗെഴുതുന്ന എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രീതിയാര്‍ജ്ജിച്ച പോസ്റ്റുകളെല്ലാം ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മകള്‍ നാമുമായോ നമ്മുടെ ഓര്‍മ്മകളുമായോ നേരിട്ടൊരു ബന്ധവുമില്ലാത്തവരെപ്പോലുമാകര്‍ഷിക്കുന്നുണ്ട്. നൊസ്റ്റാള്‍ജിയയിലേക്ക് ഒളിച്ചോടാനുള്ള ചോദന നാമേവര്‍ക്കുമുണ്ടെന്നുള്ള എന്റെ തോന്നലിനെ ബലപ്പെടുത്തുന്ന ഒന്നാണീ 'കണ്ടുപിടുത്തം'
അതേ, ഓര്‍മകള്‍ ഒന്നാം തരം വില്പനച്ചരക്കാണ്.
ഒരു നിമിഷം, വില്പന........
ഹമ്മോ എന്നു വിളിച്ചുപോവാതെ വയ്യ. ആധുനിക ജീവിതത്തിന്റെ ഏറ്റവും വലിയ പങ്കപ്പാട് പ്രലോഭനങ്ങളില്‍ നിന്ന് കുതറിമാറാനാവുക എന്നാണ്. മുന്‍തലമുറയിലെ ആള്‍ക്കാര്‍ ഏറെഭാഗ്യമുള്ളവരാണെന്നു തോന്നിയിട്ടുള്ള രൌ മേഖലയാണിത്.
ഏതാനും വര്‍ഷം മുന്‍പുവരെ ഞാലീക്കണ്ടത്തിന്റെ( അതേ, ഞാലീക്കണ്ടം, എന്റെ കവല....) പൊരുളായിരുന്ന ഞങ്ങളുടെ മുന്‍ തലമുറയ്ക്കു നേരിടേണ്ടിവന്ന പ്രലോഭനങ്ങളെത്രമാത്രം ലളിതമായിരുന്നു. ഓര്‍ത്തുപോവുന്നു പഴയൊരാ ഞാലീക്കണ്ടത്തെ.........
ഒരു കിലോമീറ്ററിലേറെ വടക്കുമാറി സംസ്കാരത്തില്‍ നിന്നും നാഗരികതയില്‍ നിന്നും കുറെക്കൂടി അകലത്തുള്ള കോട്ടൂരിനോടുചേര്‍ന്നുള്ള നാഴിപ്പാറ( കവിയൂരിലെ മറ്റൊരു കവല- പുറം നാട്ടുകാരുടെ അറിവിലേക്കായി) ഭാഗത്തു നിന്നുള്ള എന്നെ സംബന്ധിച്ചിടത്തോളം ഞാലീക്കണ്ടം സംസ്കാരത്തിന്റെയും ആള്‍പ്പെരുമാറ്റത്തിന്റെയും ചിഹ്നമായിരുന്നു. ഒരു കിലോമീറ്റര്‍ പടിഞ്ഞാരുമാറിയുള്ള അതിനാഗരികമായ കിഴക്കേനട ഭാഗം അപ്രാപ്യമായിരുന്നതിനാല്‍ ചെറുപ്പം മീശയായി കുരുക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാലീക്കണ്ടമായിരുന്നു ലോകത്തിന്റെ അതിര്‍; പൊരുള്‍. ആ ഞാലീക്കണ്ടം പക്ഷേ അത്ര സുഗമമായിരുന്നില്ല. എവിടെയും ഉറ്റവരെടെയും മുതിര്‍ന്നവരുടെയും പരിചയക്കാരുടെയും നോട്ടമെത്തുന്ന ആ ലോകത്തെ വളരെ സൂക്ഷിക്കണമായിരുന്നു സ്വന്തം ചലനങ്ങള്‍ സാധിക്കുവാന്‍. അവിടെ വര്‍ഷങ്ങളായി സാഹചര്യങ്ങള്‍ക്കടിപ്പെട്ടും വഴങ്ങിയും പതുങ്ങിപ്പാത്ത് ജീവിച്ച്, രാത്രിസഞ്ചാരത്തിന്റെ പരിധി നിമിഷം നിമിഷമായി കുട്ടിക്കൂട്ടി ഞാനടങ്ങിയ സംഘം വേരുപിടിച്ചു തുടങ്ങിയ കാലത്ത് മുതിര്‍ന്നവരുടെ വിമര്‍ശനങ്ങള്‍ക്ക് കൊലക്കയറിന്റെ മുറുക്കമുണ്ടായിരുന്നു. അവഗണിക്കാനാവാത്ത ഒരു വിഭാഗമായി ഞങ്ങള്‍ വളര്‍ന്നപ്പോഴാകട്ടെ വഴികള്‍ കൂടിമുട്ടാതിരിക്കാന്‍ ഇരുകൂട്ടരും മുന്‍കരുതലെടുക്കുമായിരുന്നു.
ഇന്ന് ആളനക്കമൊഴിഞ്ഞ( ഞാലീക്കണ്ടത്തിന്റെ മാത്രമവസ്ഥയല്ലല്ലോ ഇത്. ടെലിവിഷനും ഇന്റര്‍നെറ്റും പുത്തന്‍ സദാചാര സംഹിതകളും ചിട്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതൊക്കെ കാണുക, അനുഭവിക്കുക, പിന്നെയുള്ള കുട്ടായ്മകളൊക്കെ സ്വന്തം പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള രണ്ടുപെഗ്ഗിലൊതുക്കി കിടന്നുറങ്ങുക എന്നിങ്ങനെയുള്ള സാംസ്കാരിക ഔദ്ധത്യത്തിലേക്കൊതുങ്ങാന്‍ നമുക്കൊക്കെ വേഗം സാധിക്കുന്നു) ഞാലീക്കണ്ടത്തില്‍ ആഴ്ചയറുതി പങ്കിട്ടു തിരിച്ചുവരുമ്പോള്‍ തോന്നുന്നത് ഈ ഒരു അവസ്ഥയുടെ നഷ്ടമാണ്. പത്തു പതിനഞ്ചു വര്‍ഷം മുന്‍പുവരെ ഞങ്ങള്‍ കാത്തിരിക്കണമായിരുന്നു, മുതിര്‍ന്നവര്‍ സ്ഥലം ഒഴിഞ്ഞുതരാന്‍.
അതേ, അവര്‍ക്ക് നാം നാമാവാന്‍ വേണ്ടി പൊരുതുന്നതിന്റെ നൂറിലൊന്നു കഷ്ടപ്പാടില്ലായിരുന്നു എന്നു തോന്നിപ്പോവുന്നു. അവര്‍ ലളിതമായി സുഹൃത്ത്സദസ്സില്‍ ഓര്‍മ പങ്കിട്ടും അതിന്റെ നുരയലില്‍ മതിമറന്നും സമയം ചിലവിട്ടു.
ഇന്ന് സമയം കളയാന്‍ എത്രയോ ഇരട്ടി സൗകര്യങ്ങളും വിനോദങ്ങളും കൈമുതലായിരിക്കുന്ന നാമൊക്കെ ഒന്നിനുമാത്രം കഷ്ടപ്പെടുന്നു, മനസ്സൊന്നു തുറക്കാന്‍.
ഓര്‍മകള്‍ ആശ്വാസമായിരിക്കാം. ചില ഓര്‍മകള്‍ ഭാരവുമാവാം. എന്തുതരത്തില്‍പ്പെട്ടതായാലും യഥാസമയം അതൊന്നു പങ്കുവയ്ക്കാനായില്ലെങ്കില്‍ ...?
കഴിഞ്ഞ ദിവസം ഓര്‍മ്മകള്‍ കണ്ണുതുറന്ന ഒരു നിമിഷത്തില്‍ ' മുഖം' എന്ന പേരിലൊരു കുറിപ്പെഴുതിയപ്പോള്‍ ഒത്തിരിയാശങ്കയുണ്ടായിരുന്നു. ആ ബ്ലോഗ് ഫേസ്ബുക്കില്‍ പകര്‍ത്തിയപ്പോള്‍ ആ ഓര്‍മ്മയുമായി ബന്ധപ്പെടുന്ന ലഭ്യരായ നാലുസുഹൃത്തുക്കളെ ടാഗുചെയ്യുകയും ചെയ്തു. എനിക്ക് അവരുടെ പ്രതികരണത്തിലേ ആശങ്കയുണ്ടായിരുന്നുള്ളു. നാലില്‍ മൂന്നു പേരും പ്രതികരിച്ചു. രണ്ടുപേര്‍ ഫേസ് ബുക്ക് മുഖേനയും ഒരാള്‍ നിശിതമായ വാക്കുകൊണ്ടും. കലാലയ ജീവിതകാലത്ത് എനിക്കു ലഭിച്ച ഒരു പെങ്ങളെ അരികത്തുകണ്ടിട്ടും മിണ്ടാതിരുന്നതിനും അവളുടെ കുടുംബത്തെ പരിചയപ്പെടാതിരുന്നതിനും ആയിരുന്നു വാക്കാലുള്ള ആ കടുത്ത ശകാരം. മറ്റു സുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ നിര്‍മ്മമായി പ്രതികരിച്ചു. കാലം കടന്നുപോയി എന്നതിന്റെ വെളിപാട് ഈ മൂന്നു പ്രതികരണങ്ങളില്‍ മാത്രമല്ല പ്രതികരിക്കാതിരുന്ന ഗോപന്റെ മൗനത്തിലുമുണ്ടെന്നു വ്യക്തം.
അതേതായാലും ആത്മാര്‍ഥമായിത്തന്നെ നടത്തിയ ഒരു കുറിപ്പായിരുന്നു. അതിന് എന്റെ സഹപാഠികള്‍ നല്കിയ പ്രതികരണത്തിലും അതേ ആത്മാര്‍ഥതയുടെ തുടിപ്പുണ്ടുതാനും.
ഞാന്‍ പക്ഷേ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ കുറെ ദിവസങ്ങളായി അടുപ്പിച്ച് ബ്ലോഗുകളെഴുതിയെങ്കിലും വായനക്കരുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ' മുഖം ' എന്ന പോസ്റ്റ് വേറിടുനില്ക്കുന്നു. അതൊരാത്മാര്‍ഥതകൊണ്ട് നിറവാര്‍ന്ന കുറിപ്പായതുകൊണ്ടോ, അതോ ഓര്‍മ്മകള്‍ നല്ല വില്പനച്ചരക്കായതുകൊണ്ടോ?
ഈശ്വരനടക്കം വില്പനച്ചരക്കാവുന്ന ഒരു നാട്ടിലെ സാധാരണ പൗരന് ഇങ്ങനെ ചിന്തിക്കാതിരിക്കാനാവില്ലല്ലോ!

Saturday, February 22, 2014

നിക്കാനോര്‍ പാറ കവിത ചൊല്ലുമ്പോള്‍

സെര്‍വാന്റിസ് പുരസ്കാരം നേടിയ ചിലിയന്‍ മഹാകവി നിക്കാനോര്‍ പാറ കവിതചൊല്ലുന്നതിന്റെ യൂട്യൂബ് ലിങ്ക് ചേര്‍ക്കുന്നു. http://www.youtube.com/watch?v=10NobVKg7foഅന്യമായ ഭാഷയാണെങ്കിലും വിചിത്രമായ ഒരീണവ്യവസ്ഥയില്‍ കവിത സംവദിക്കുന്നില്ലേ എന്നു തോന്നും. കവിതയുടെ പേര് സാങ്കല്പിക മനുഷ്യന്‍ എന്നാണ്. ബാല്‍ക്കണിയില്‍ കവി പ്രത്യക്ഷപ്പെടുന്നതും കാത്തുനില്ക്കുന്ന ജനക്കൂട്ടം വിചിത്രമായ ഒരു കാഴ്ചതന്നെയല്ലേ. 'സാങ്കല്പിക മനുഷ്യ'ന്റെ ഇംഗ്ലീഷ് പരിഭാഷ തപ്പിയിട്ടുകിട്ടിയില്ല. പാറയുടെ മറ്റു രണ്ടു കവിതകളുടെ ക്ഷിപ്ര വിവര്‍ത്തനം ചേര്‍ക്കുന്നു.



യുവകവികളേ,

ആവുന്നതുപോലെയെഴുതുക
നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍
ഒരു രീതിയേ ശരിയുള്ളു എന്ന വിശ്വാസം
തുടരാന്‍ ഇടമില്ലാത്തവണ്ണം
ഒഴുകിയിട്ടുണ്ടുചോര പാലത്തിനടിയിലൂടെ

കവിതയില്‍ എന്തും അനുവദിക്കപ്പെട്ടിരിക്കുന്നു.

ഈ ഒരൊറ്റ നിയമമനുസരിച്ചേ
ശൂന്യമായൊരു താളിനെ ജീവന്‍വയ്പ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയൂ...




മുന്നറിയിപ്പ്

തീപിടുത്തമുണ്ടായാല്‍
എലിവേറ്ററിനു പകരം
കോവേണി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക, എല്ലായ്പ്പോഴും
മറിച്ചൊരു അറിയിപ്പു വരുന്നതുവരെ


പുകവലിക്കരുത്
മൂത്രമൊഴിക്കരുത്
അപ്പിയിടരുത്
റേഡീയോ കേള്‍ക്കരുത്
മറിച്ചൊരു നിര്‍ദ്ദേശമുണ്ടായില്ലെങ്കില്‍
ഓരോ തവണ ഉപയോഗം കഴിഞ്ഞും
ദയവായി
ടോയ്ളെറ്റ് ഫ്ലഷുചെയ്യുക
സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
തീവണ്ടിയിലൊഴികെ
സഹയാത്രികനെക്കുറിച്ചൊരു
ചിന്തവേണം
മുന്നേറുക ക്രിസ്ത്യന്‍ പോരാളികളേ
സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍
നഷ്ടപ്പെടുവാന്‍ നമുക്കില്ലയൊന്നും
എങ്കിലും പരമപിതാവിനു ജീവപ്രണാമം
പുത്രനും പരിശുദ്ധാത്മാവിനും
മറിച്ചൊരു അറിയിപ്പും വന്നിട്ടില്ലെങ്കില്‍
സാന്ദര്‍ഭികമായി പറയട്ടെ
ഈ സത്യങ്ങള്‍ സ്വയം സമര്‍ഥിക്കപ്പെടുന്നവയായി
നാം കാത്തുസൂക്ഷിക്കുകയാണല്ലോ
അതായത് മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടവരാണെന്നും
സ്രഷ്ടാവിനാല്‍
പരസ്പരം യോജിക്കാത്ത ചില
അവകാശങ്ങളാല്‍
പുഷ്ടിപ്പെടുത്തപ്പെട്ടവരാണെന്നും
ഉദാഹരണത്തിന് : പ്രാണന്‍,
സ്വാതന്ത്ര്യം & ആനന്ദാസക്തി&
ഒടുക്കത്തേതെങ്കിലും ഒട്ടും അപ്രധാനമല്ലാത്തതായി
2 + 2 നുത്തരം 4 ആണെന്നും
മറിച്ചൊരു നിര്‍ദ്ദേശം ഉണ്ടാവും വരെ


പിന്‍കുറിപ്പ്: നിക്കാനോര്‍പാറയുടെ 'സാങ്കല്പിക മനുഷ്യന്‍' എന്ന കവിതയുടെ പ്രചോദനമുള്‍ക്കൊണ്ടു വരഞ്ഞ ചിത്രമാണ് കൊടുത്തിട്ടുള്ളത്. ഡീവിയന്റ് ആര്‍ട്ട് എന്ന സൈറ്റിനോടു കടപ്പാട്.

Friday, February 21, 2014

രാത്രിയിൽ പെയ്ത മഴ



 നിനച്ചിരിക്കാതെ രാത്രിയിൽ പെയ്ത മഴ
ഒരു മഴതന്നെയായിരുന്നു.
നനുത്തനഖങ്ങൾ കുംഭത്തിന്റെ കുരലിലേക്ക് മെല്ലെയാഴ്ത്തി
അത് വളരുകയായിരുന്നു.
തളർത്തുന്ന ചുംബനം കൊണ്ട് സർവതിനെയും കീഴ്പ്പെടുത്തിയവൻ
പകച്ചുപോയതു സ്വാഭാവികം
ചെറുത്തുനില്പ് മുരൾച്ചയും ഞരക്കവുമൊക്കെയായി തളർന്നൊതുങ്ങി
തപിക്കുന്ന ഉച്ഛ്വാസങ്ങളും മെല്ലെയടങ്ങി.
 ഉറക്കത്തിനു തണുപ്പു കൂട്ടുവന്നു

 വൈകിയുണർന്നപ്പോൾ
മുറ്റത്തും തൊടിയിലുമൊക്കെ
രാത്രിശിഷ്ടം തളം കെട്ടിക്കിടന്നു.

 രാത്രിയിൽ പെയ്ത മഴ ഒരു മഴതന്നെയായിരുന്നു....

നേരമേറെപ്പുലർന്നിട്ടും ഉണരാനാവാതെ
മൂടിക്കെട്ടിയ ആകാശത്ത് വിളറിത്തളർന്നു നിന്നൂ
 കുംഭത്തിന്റെ ഉഗ്രപൗരുഷം

ചാനലിലെ പെൺകുട്ടി വിതുമ്പുന്നതെന്താണ​‍്?
ഏതു വഴിയിൽ പടിഞ്ഞുവീണ പെണ്ണിന്റെ ചിത്രമാണ​‍്
ദിനപത്രം ബഹുവർണ്ണത്തിൽ മുഖപടമാക്കി
 ദംഷ്ട്രയൊളിപ്പിച്ചു മുതലക്കണ്ണീരൊഴുക്കുന്നത്?

രാത്രിയിൽ പെയ്തതൊരു മഴതന്നെയായിരുന്നു
കുംഭത്തിന്റെ നെഞ്ചിൽ മെല്ലെമെല്ലെ നഖങ്ങളമർത്തി
തളർത്തുകയായിരുന്നു അത്.

ഭിത്തിചിത്രത്തിൽ
മഹാപൗരുഷത്തിന്റെ നെഞ്ചത്ത് തുള്ളി
നില്ക്കുന്നുണ്ടു കാളി
കൈയ്യിലെ അസുരശിരസിൽ നിന്ന്
ഒഴുകിയടങ്ങീ ചോര

മുറ്റത്തു തളം കെട്ടിക്കിടപ്പുണ്ട്
പോയ രാത്രിയുടെ ശിഷ്ടം...

Thursday, February 20, 2014

നിറങ്ങള്‍ പൂതലിക്കുമ്പോള്‍


നരയ്ക്കുക, ചവിളുക ഇതൊന്നും അത്ര മോശപ്പെട്ട കാര്യങ്ങളല്ല. സ്വാഭാവികമായ പ്രക്രിയ മാത്രം. എങ്കിലും മെല്ലെ മെല്ലെ കാലത്തിന്റെ വിരലൊപ്പുകള്‍ വ്യക്തിത്വത്തില്‍ പതിയാന്‍ തുടങ്ങുന്നതോടെ നമ്മുടെ വീക്ഷണകോണിനു വന്നുകൊണ്ടിരിക്കുന്ന മാറ്റവും പഠിക്കാനുള്ളതാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അന്‍വര്‍ അലിയുടെ 'പച്ച 'എന്ന കവിത ആഘോഷത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ള ആഴ്ചപ്പതിപ്പ് വാങ്ങി, യൂണിവേഴ്സിറ്റിക്കെതിര്‍വശത്തുള്ള ഹില്‍വ്യൂ ഹോടലിലിരുന്ന് ചായമോന്തിക്കൊണ്ട് അതുവായിച്ചപ്പോള്‍ തോന്നിയ ഒരു മറുപടി ' സെപ്പിയാ ടോണ്‍ ചിത്രങ്ങള്‍ ആല്ബത്തില്‍ത്തന്നെയിരിക്കട്ടെ' എന്നു പേരിട്ട ഒരു കവിതയായി മാറിയത് പെട്ടെന്നായിരുന്നു. കടലാസ്സില്‍ കുറിച്ചതെല്ലാം കൂടി വൈകിട്ട് വീട്ടിലെത്തി ടൈപ്പുചെയ്ത് ഒരു കവിതയാക്കി ഒന്നുരണ്ടുപേരെക്കാണിച്ച് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ചെറിയതിരുത്തലുകളും വരുത്തി വാരികയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും ' ആഴ്ചപ്പതിപ്പിന്റെ പാരമ്പര്യത്തിനു ചേര്‍ന്നതല്ല' എന്ന കുറിപ്പോടെ അതുതാമസിയാതെതന്നെ മടക്കിക്കിട്ടി. എന്റെതന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പലകവിതകളെക്കാളും നല്ലതെന്നു തോന്നിയ ആ കവിത അത്തരമൊരു കമന്റോടെ മടങ്ങിയതെന്താണെന്ന് ഒത്തിരി ഞാനാലോചിച്ചു. കടുത്ത ഒരു ഗവേഷണത്തിന്റെ അവസാനം അന്‍വറിനോടുള്ള സൗഹൃദത്തിന്റെ സ്വാതന്ത്ര്യം വച്ച് പ്രയോഗിച്ച ഒന്നു രണ്ടു വാക്കുകളാവാം അത്തരമൊരു കമന്റിനിടകൊടുത്തതെന്നു തോന്നി. കവിത വായിച്ചിട്ടുള്ള ഒന്നു രണ്ടുപേരും ആ സാധ്യതയെ ശരിവച്ചു. കുഴപ്പമില്ലാത്തൊരു കവിത എന്നു ബോധ്യമുള്ള ഒന്ന് അങ്ങനെ ആരും കാണാതെ എന്റെ മേശയില്‍ വെറുതെ കിടന്നു, കുറെക്കാലം. അങ്ങനെയിരിക്കെ അന്‍വറും അമ്പിളിയും കൂടി യൂണിവേഴ്സിറ്റിയില്‍ വന്ന സമയത്ത് അതിന്റെ ചരിത്രം ലഘുവായി വിശദ്ദീകരിച്ച് ഞാനതവനെ കാണിച്ചു. വലിയ കുഴപ്പമൊന്നുമില്ലാത്തത് എന്നയര്‍ഥത്തില്‍ എന്തോ ഒരഭിപ്രായം പറഞ്ഞ് അവനാ കോപ്പി എടുക്കുകയും ചെയ്തു.

എന്റെ കൈയ്യിലിരുന്ന കോപ്പികളിപ്പോള്‍ ഏതായാലും കണ്ടെത്താനാവുന്നില്ല. ആ കവിതയിലെ വരികള്‍ കാര്യമായിട്ടൊന്നും ഓര്‍ക്കുന്നുമില്ല. ഓര്‍മ്മയില്‍ നിന്നും രൂപം തന്നെ മാഞ്ഞുപോയ ആ കവിതയെക്കുറിച്ച് ഇപ്പോള്‍ സൂചിപ്പിച്ചത് പ്രായം നിറം എന്നിവയുമായി ബന്ധപ്പെട്ട നിരവധി നൊസ്റ്റാള്‍ജിയകളെ സൂചിപ്പിക്കാനാണ്.ആ കവിതയ്ക്കു പ്രചോദനമായതോ, 'പച്ച'യെന്ന കവിതയിലെ ചിലവരികള്‍ക്ക് നൊസ്റ്റാള്‍ജിയയുടെ സ്പര്‍ശമുണ്ടോയെന്ന ഒരു കൗതുകത്തില്‍ നിന്നും. യഥാര്‍ഥത്തില്‍ അതൊരു പച്ചക്കവിതയായിരുന്നു.പച്ച നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക അതില്‍ കാതലായിട്ടുണ്ടായിരുന്നു. അതില്‍ നിന്നാണ് ഞാന്‍ നൊസ്റ്റാള്‍ജിയ വായിച്ചെടുക്കാന്‍ ശ്രമിച്ചത്. വരികളോ അതിന്റെ ടോണോ ഓര്‍ക്കുന്നില്ലെങ്കിലും നിരത്തുകളെ വള്ളിപ്പടര്‍പ്പുകള്‍ അവേശിക്കുമെന്നും യന്ത്രങ്ങള്‍ക്കുമേല്‍ കുരുവിക്കൂട്ടങ്ങള്‍ ചേക്കേറുമെന്നുമൊക്കെയുള്ള ചില പ്രത്യാശകള്‍ എയ്തുകൊണ്ട് അന്‍വറിന്റെ കവിതയില്‍ പുരണ്ടിട്ടുണ്ടെന്നു ഞാന്‍ കല്പിച്ചെടുത്ത നൊസ്റ്റാള്‍ജിയയെ ആല്ബത്തിലേക്കു മാറ്റിവയ്കേണ്ടതാണെന്നു സമര്‍ഥിക്കാനായിരുന്നു ആ കവിത ത്വരിച്ചുനീങ്ങിയത്. 'പച്ച' എന്ന കവിതയുടെ നന്മയെയോ പച്ചകുറയുന്നുഎന്നുള്ള ആശങ്കകളെയോ അവഗണിക്കുവാനായിരുന്നില്ല ആ ആഹ്വാനം. വേനലിന്റെ തുടക്കമാണെങ്കില്‍പ്പോലും ഉരുകിത്തിളയ്ക്കുന്ന ഒരു രാത്രിയിലിരുന്ന് അങ്ങനെ പറയാനുള്ള ചങ്കൂറ്റം എനിക്കില്ല. പക്ഷേ, പച്ചപ്പും നന്മയും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നുള്ള നിരന്തരവിലാപങ്ങള്‍ പലപ്പോഴും സ്വന്തം വ്യക്തിത്വത്തിലേക്കു നരപടര്‍ന്നുകൊണിരിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ മാത്രമേയാവുന്നുള്ളു എന്നൊരു തോന്നലില്‍ നിന്നാണതിന്റെ ഉദയം.

പ്രായം നമ്മുടെ കാഴ്ചകളെയും സംവേദന ശീലത്തെയും അങ്ങനെ ബാധിക്കാറുണ്ട്. ചെറുപ്പത്തില്‍ നാം കണ്ട പച്ചപ്പിന്റെ പ്രസരിപ്പിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍, ചെറുപ്പത്തില്‍ നുണഞ്ഞ രുചികളുടെ തീക്ഷ്ണതയെക്കുറിച്ചുള്ള അയവിറക്കലുകള്‍ ഒക്കെ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറിവരുന്നതിന്റെ തെളിവാണ്. ആ ഓര്‍മ്മകള്‍ നമ്മെ സന്തോഷിപ്പിക്കുന്നുവെങ്കിലും അതിനു യാഥാര്‍ഥ്യത്തിന്റെ ചൂടില്ല എന്നൊരു പ്രശ്നമുണ്ട്. ആല്‍ബത്തിലെ പഴയ ചിത്രങ്ങളെപ്പോലെയാണവ. ആല്‍ബം മറിക്കുമ്പോള്‍ നമ്മിലേക്ക് ഓര്‍മ്മകള്‍ ഇരമ്പിക്കയറും. അന്നത്തെ അനുഭവങ്ങളുടെ മാധുര്യം എത്രയായിരുന്നു എന്നു നാം അമ്പരക്കും. ഓര്‍മ്മകള്‍ കെട്ടുപിണയുന്ന ആ മുഹൂര്‍ത്തത്തില്‍  ആല്‍ബത്തിലെ ചിത്രങ്ങള്‍ക്കു വന്നിരിക്കുന്ന മങ്ങലും ഇരുളിമയും നാം കാണാന്‍ വിട്ടുപോകുന്നു. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ആ മങ്ങലും പൂതലിപ്പുമാണ് നമ്മുടെ കണ്ണില്‍ അവയെ അത്ര പ്രിയകരമാക്കുന്നത്. കാരണം ആ മങ്ങല്‍ യഥാര്‍ഥ അനുഭവത്തില്‍ നിന്നും നാം താണ്ടിയ ദൂരത്തിന്റെ അടയാളമാണ്. അങ്ങനെ വിദൂരമായ ഒരു കാലത്തിന്റെ തണലിലേക്ക് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നു എന്നതിനാലാണ് നാമവയെ ദിവ്യമായി കാണുന്നത്.
ഇത് മനുഷ്യ സഹജമായ ഒരു പ്രേരണയാണ്. ആ ഒളിച്ചോട്ടത്തിന് വല്ലാത്തൊരു ദിവ്യതയുണ്ടു താനും. അവ നമ്മുടെ വാര്‍ഷികവലയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കൂടിച്ചെയ്തിട്ടുണ്ട്. തൊട്ടുമുന്പിലത്തെ പോസ്റ്റില്‍ ഞാനത്തരമൊരു പിന്നാക്കയാത്ര നടത്തിയതിന്റെ അനുഭവത്തിലാണ് ഇത്രയും എഴുതിയത്.
എങ്കിലും ചിലപ്പോള്‍ പൂതലിച്ച ഒരു കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങള്‍ തീര്‍ത്തും പ്രതിലോമപരമവാനും സാധ്യതയില്ലേ. നമ്മുടെ കാലത്തു തന്നെ അതിന്റെ ഒത്തിരി നിദര്‍ശനങ്ങളുണ്ട്. പച്ചവാദത്തെക്കുറിച്ചുപറയുമ്പോഴും ഇതു പ്രസക്തമാവുന്നു എന്നു തോന്നുന്നു. നൊസ്റ്റാള്‍ജിയ ഒരു ആദര്‍ശത്തിനും മുന്നേറ്റത്തിനും പ്രചോദനമാവുകയാണെങ്കില്‍ വളരെ സൂക്ഷിക്കണം എന്നാണെനിക്കു തോന്നുന്നത്. വളരെ പ്രസക്തമാവേണ്ടുന്ന പലതും ആ ഒറ്റക്കാരണം കൊണ്ട് അപകടകരമായിത്തീരും. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് നടക്കുന്ന ചില സമരങ്ങളെങ്കിലും വര്‍ത്തമാനകാലത്തിന്റെ വേരുമുറിച്ചുകൊണ്ട് നൊസ്റ്റാള്‍ജിയയുടെ ചിറകിലേറിയുള്ള പറക്കലാവുന്നില്ലേ എന്ന ഒരു തോന്നലിലാണ് ഇങ്ങനെയൊരു ഒരു പിന്‍കുറിപ്പെഴുതിപ്പോയത്.