Tuesday, March 26, 2013

മേഘങ്ങള്‍

വൈകിട്ട് ആന്ദ്രൂ ബസ്സില്‍ തിരുവല്ലയിലേക്ക് വരുംവഴി ഞാന്‍ ശ്രദ്ധിച്ചത് മേഘങ്ങളെയാണ്. മഴമേഘങ്ങള്‍. വരണ്ടുണങ്ങിയ വഴിക്കും ഇടങ്ങള്‍ക്കും മീതേ പരന്നു പാറി അണയുന്ന മഴമേഘങ്ങള്‍. ഒരു സ്വപ്നം പോലെ..... വേനലിന്റെ കഴുത്തറുക്കാന്‍ സര്‍വായുധങ്ങളും കരുതി എല്ലാത്തിനെയും മൂടി മഴമേഘങ്ങളെത്തി.
എനിക്ക് കൂട്ടുകാരന്‍ ജോയിയെ ഓര്‍മ്മ വന്നത് വെറുതെയല്ല. ഒരു സാധാരണക്കാരന്റെ വാദമുഖങ്ങളുമായി മനോരമയും മേമ്പൊടിക്ക് ഹിന്ദുവുമ് വായിച്ച് വിജ്ഞാനിയായി ജോയി എന്നും വരും ആഫീസില്‍. ഇടവേളകളിലൊക്കെ തന്റെ ( പത്രവാര്‍ത്തയില്‍ സ്വരൂപിച്ച ) ന്നൊമ്പരങ്ങളും ആശങ്കകളും വിളമ്പും.
ജോയിയുടെ സങ്കടങ്ങള്‍ വലുതാണ്. ഭൂമിയെക്കുറിച്ച്, മനുഷ്യനെക്കുറിച്ച് ഒക്കെ ജോയി സകലമാന ആശ്ങ്കകളും പങ്കുവയ്ക്കും.
ജോയിയെ പ്രകോപിപ്പിക്കാന്‍ മറ്റൊന്നും വേണ്ട; ഇതൊന്നും സംഭവങ്ങളല്ല, സ്വാഭാവികതകള്‍ മാത്രമാണെന്ന വേദാന്തഛായയുള്ള മറുപടി മാത്രം മതി.
( ശരിക്കും ചിലപ്പോളൊക്കെ അങ്ങനെ ശരിക്കും തോന്നാറുമുണ്ട്)
മേഘങ്ങളുടെ വരവു കണ്ടപ്പോള്‍ അതാണു തോന്നിയതും.
ഭൂമിയും പ്രപഞ്ചമാകെയും നാം ചിട്ടപ്പെടുത്തിയ ക്ലോക്കിനനുസരിച്ച് പ്രവര്ത്തിക്കണമെന്നു ശാഠ്യം പിടിക്കുന്നതിലെത്രമാത്രമ് സംഗതിയുണ്ട്? പരിസ്ഥിതി വാദം തീവ്രവാദമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ നിന്നുകൊണ്ടാണ് ഈ ചോദ്യമെന്നു കൂടിയോര്‍ക്കണം. ഭൂമുഖത്തെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ പരിസ്ഥിതിനാശത്തിന്റെ ഫലങ്ങളും അണുശക്തിയുടെ ദുര്‍ഫലങ്ങളും ഓസോണ്‍ പാളി ശോഷണവും അന്റാര്ട്ടിക്കയിലെ മഞ്ഞുരുകലും ഒക്കെ ആശങ്കയായി തോന്നുന്ന ഒരാളുടെ തന്നെ സംശയമാണ്. ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും ക്ലോക്കുകളെ നാം, ഭൂലോകവാസിയായ മനുഷ്യന്‍ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്.
ഒട്ടും തന്നെയില്ല എന്നാണെനിക്കു തോന്നുന്നത്. തടിയുറച്ച ഈശ്വരവിശ്വാസമുള്ള ജോയിയും ഈശ്വരന്‍ എന്നുകേട്ടാല്‍ അയ്യേ എന്നു നിലവിളിച്ച് സ്ഥലം കാലിയാക്കുന്ന പരിഷ്കൃത- വ്യവസ്ഥാപിത - പരിസ്ഥിതി തീവ്രവാദിയും സമന്വയിക്കുന്ന ഒരു തലത്തിന്റെ പ്രസക്തിയെക്കുറിച്ചുകൂടി ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.
ഭൂമി ഉണ്ടായ ശേഷം എത്രയോ വന്‍ വരള്ച്ചകളും വെള്ളപ്പൊക്കങ്ങളും മഞ്ഞുരുക്കങ്ങളും ഭൂകമ്പങ്ങളും പകര്ച്ചവ്യാധികളും ഒക്കെയുണ്ടായിട്ടുണ്ടാവും. എത്രയോ പ്രാണികുലങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കും. ഇതിലൊക്കെ മനുഷ്യന്റെ പങ്കെന്തായിരുന്നു? ഇതൊക്കെ മനസ്സിലാക്കാതെ, മനസ്സിലുണ്ടെങ്കില്‍പ്പോലും ബോധപൂര്‍വം മറച്ചുകൊണ്ടുള്ള  പരിസ്ഥിതി തീവ്രവാദത്തിന്റെ അര്‍ഥമെന്താണ്??
ഇതും യാഥാര്‍ഥ്യത്തിന്റെ ഒരു വശമാണ്. ഇന്ന് നാം കാണുന്ന പരിസ്ഥിതി വാദവും ഏതുപരിസ്ഥിതിവാദിയും അപ്പാടെയാക്ഷേപിക്കുന്ന യൂറോ കേന്ദ്രീകൃതമായ ചിന്താഗതിയുടെ സന്തതിയാണ്. അവിടെ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന ധാരണ ഒന്നാം പടിയില്‍ത്തന്നെയുണ്ട്. ആ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ നാഥനും ഗുണഭോക്താവും ആണെന്നും മറ്റെലാ ജീവജാലങ്ങളും ഭൂമിയും താരഗണങ്ങളൂമൊക്കെത്തന്നെയും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണെന്നും ഉള്ള ചിന്താഗതിയുണ്ട്. അതുകൊണ്ടാണ് മനുഷ്യന് രക്ഷകന്റെ റോള് ചമയുന്നത്. തനിക്കുവേണ്ടി വന്‍ വ്യവസായങ്ങളും അണുനിലയങ്ങളും ജെനിറ്റിക് ന്ബിയന്ത്രിത വിത്തുകളും ബഹിരാകാശയാനപാത്രങ്ങളും സുഖഭോഗസാമഗ്രികളും ഒരുക്കുന്ന അതേ ചിന്താഗതിയുടെ മൂലത്തില്‍ നിന്നു തന്നെയാണ് മനുഷ്യനേ ഭൂമിയെ രക്ഷിക്കാനാവൂ, അവന്‍ ഇതെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നൊക്കെയുള്ള വാദങ്ങളുമുയരുന്നത്.
ജോയിയിലേക്കു തിരിയെ വരാം. ജോയി വിശ്വസിക്കുന്നതും അതാണ്. കേവലം മതാത്മകമായ ഒരു തലത്തില്‍ നിന്നാണെങ്കിലും മനുഷ്യന്‍ ഭൂമിയെ നശിപ്പിക്കുകയാണെന്നും അത് ആധുനിക മനുഷ്യന്റെ വകതിരിവില്ലായ്മയാണെന്നും വരള്‍ച്ചയുമ് വെള്ളപ്പൊക്കവും ഒക്കെ അതിന്റെ സന്തതിയാണെന്നും ഇതൊക്കെ ലോകാന്ത്യത്തിന്റെ സൂചനകളാണെന്നും ജോയി കരുതുന്നു.
അങ്ങനെ ജോയി വായിക്കുന്നു.
പ്രപഞ്ചം മുഴുവന്‍ നശിപിക്കാനൊരുങ്ങുന്ന ഈ മനുഷ്യന്‍ പ്രകൃതിക്കപ്പുറത്തല്ലാതെ ഏതു ലോകത്തില്‍ നിന്നും വന്നവനാണ്. പ്രകൃതിയുടെ ഭാഗമല്ലേ മനുഷ്യന്‍?
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെങ്കില്‍ അവന് പ്രകൃതിയെ എത്രമാത്രം ധിക്കരിക്കുവാന്‍ കരുത്തുണ്ട്?
ഭൂമിയുടെ അവകാശികളെക്കുറിച്ച് ഒരു ബഷീറിയന്‍ ചിന്തയുടെ ഭ്രാന്തമായ പാഗന്‍ ഉദ്ഘോഷത്തെ എത്രമാത്രം കുടിലതയോടെയാണ് പാശ്ചാത്യ സംസ്കൃതി നിഷ്പ്രഭമാക്കുന്നതെന്നു നോക്കൂ...........


Thursday, January 31, 2013

കമ്പങ്ങള്‍

എന്തൊക്കെയാണു കമ്പങ്ങള്‍ ആളുകള്‍ക്ക്!
(കഥ)കളിക്കമ്പം, പൂരക്കമ്പം, ആനക്കമ്പം, വെടിക്കമ്പം എന്നിങ്ങനെ പലകമ്പങ്ങളും ഈ കേരളക്കരയില്‍ നടപിലുണ്ടായിരുന്നു. കാലദേശങ്ങള്‍ക്കനുസരിച്ച് കമ്പങ്ങളും മാറിക്കൊണ്ടിരുന്നു. ഇന്നത്തെ ആഗോളവത്കൃതജീവിതത്തില്‍ ആളുകളുടെ കമ്പങ്ങളും മാറി....
കമ്പങ്ങള്‍ സ്വകാര്യമായിരിക്കുമ്പോള്‍ അതിനോരു സുഖവും ഭദ്രതയുമുണ്ട്. പക്ഷേ സ്വന്തം കമ്പങ്ങള്‍ സമൂഹത്തിലേക്ക് അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഗതിമാറി. നിര്‍ഭാഗ്യവശാല്‍ ഇന്ന് നാം കാണുന്നത് അതാണ്. പത്രങ്ങളില്‍ നിറയുന്ന പല ദുര്‍വാര്‍ത്തകളുടെയും ഉറവിടം അതാണ്. പീഡനകഥകള്‍ മുതല്‍ ഉത്സവപ്പറമ്പിലെ ആനയിടച്ചിലുകള്‍ക്കു വരെ വഴിവയ്ക്കുന്നത് ചിലരുടെ കമ്പങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനുള്ള പ്രവണതയുടെ പരിണതഫലമാണ്.
ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും മേളങ്ങളും കമ്പമാണെങ്കിലും ആനക്കമ്പം എനിക്കില്ല. ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും. തലയെടുപ്പുള്ള അനേകം ഗജരാജന്മാരെക്കണ്ടിട്ടുണ്ടെങ്കിലും തിടമ്പെടുത്തുനില്കുമ്പോഴൊഴിച്ച് അവയോട് അമിതമായ കൗതുകം തോന്നിയിട്ടില്ല. ഒത്ത വലിപ്പമുള്ള നെറ്റിപ്പട്ടമണിഞ്ഞ് വലിപ്പമുള്ള ചട്ടം കയറ്റി നില്കുമ്പോള്‍ ആന ഒരു കൗതുകമാവും, എന്റെ നോട്ടത്തില്‍. തിരുവല്ല ജയചന്ദ്രന്‍, ആറന്മുള രഘുനാഥന്‍, കരുനാഗപ്പള്ളി മഹാദേവന്‍ എന്നീ ലക്ഷണമൊത്ത ഗജവീരന്മാരുടെ തലയില്‍ പാര്‍വതീപരമേശ്വരന്മാരുടെ ഗംഭീരമായ തിടമ്പെഴുന്നള്ളിക്കുന്നത് കണ്ടു പരിചയിച്ച ഒരു ശീലം അതിനു കാരണമാവാം. അങ്ങനെയൊരു എഴുന്നള്ളിപ്പിനു സാക്ഷ്യം വഹിക്കുമ്പോള്‍ ആ തിടമ്പിന്റെ ഭംഗി/പ്രൗഢി ആ ആനയുടെ മുതുകിലേറുമ്പോള്‍ എത്രമാത്രം പൂര്‍ണ്ണമാവുന്നു എന്നതാണ് അധികവും ശ്രദ്ധിക്കുക. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ ഏറ്റുമാനൂരെ ഉത്സവം ആദ്യമായി കാണുമ്പോള്‍ ആ മനോഹരമായ തിടമ്പ് അല്പം കൂടി ലക്ഷണയുക്തനായ ആനയുടെ പുറത്തായിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. അക്കാലത്ത് ആനക്കമ്പം ഈ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല. ആ കാലത്തു തന്നെ അകമ്പടിയെഴുന്നള്ളിച്ച ഒരാനയുടെ ലക്ഷണക്കുറവുകാരണം കവിയൂരില്‍ നല്ല ഒരാനയെ പള്ളീവേട്ടദിവസത്തേക്ക് സംഘടിപ്പിക്ക്കുവാന്‍ ശ്രമിച്ചതിന്റെ ഭീകരസ്മൃതികളും ഉണ്ട്. ഇവിടം കൊണ്ടവസാനിക്കുന്നു എന്റെ ആനക്കമ്പം.
കോങ്ങാടുകുട്ടിശ്ശങ്കരനെ ശ്രദ്ധിക്കുന്നത് കൈരളിയിലെ ഇ ഫോര്‍ എലിഫന്റിന്റെ ഒരെപ്പിസോഡ് അവിചാരിതമായി കണ്ടപ്പോളാണ്. ആ സമയമായപ്പോഴേക്കും നല്ല ആനകള്‍ കവിയൂരുത്സവത്തിനും ഏതാണ്ടൊക്കെ അന്യമായിക്കഴിഞിരുന്നു. ദേവസ്വം ആനകള്‍ കുറവായതുകാരണം കൂലിയാനകളെ തിടമ്പെടുക്കാന്‍ പോലും വിളിക്കേണ്ടി വന്നുതുടങ്ങിയിരുന്നു.
കുട്ടിശ്ശങ്കരന്റെ നടപ്പാണ് ശ്രദ്ധയാകര്‍ഷിച്ചത്. അത്തരമൊരാനയുടെ പുറത്ത് എഴുന്നള്ളിപ്പ് കാണാനുള്ള കൗതുകം ഉണര്‍ന്നു എന്നതാണ് സത്യം. പിന്നീട് തികഞ്ഞ ആനക്കമ്പക്കാരനായി മാറിയ ഉണ്ണിയോട്, ( തേവരുടാന എന്ന ബ്ളോഗന്‍) കോങ്ങാടുകുട്ടിശ്ശങ്കരനെക്കുറിച്ച് സൂചിപ്പിച്ചു. അവന്‍ പിറ്റേയാഴ്ചതന്നെ കോങ്ങാട്ടുപോയി മദപ്പാടില്‍ തളച്ചിരുന്ന കുട്ടിശ്ശങ്കരന്റെ ഒത്തിരിപ്പടങ്ങളുമെടുത്തു.
എപ്പോഴോ ആനക്കമ്പം ബാധിച്ച ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് ഒരു നോവല്‍ പോലെന്തെങ്കിലും എഴുതണമെന്ന കമ്പവുമുദിച്ചു.
തുടര്‍ന്ന് കുട്ടിശ്ശങ്കരന്റെ എഴുന്നള്ളിപ്പുകാണാനാഗ്രഹിച്ച് തൃപ്പൂണിത്തുറയുത്സവത്തിനു പോയെങ്കിലും അന്ന് അദ്ദേഹത്തെ എഴുന്നള്ളിച്ചില്ല. എങ്കിലും എഴുതാനുദ്ദേശിക്കുന്ന സംഭവത്തിന് ബലം കിട്ടാന്‍ കുട്ടിശ്ശങ്കരന്റെ അത്യാവശ്യവിവരങ്ങള്‍ മോഹനേട്ടന്റെ( ഒന്നാം പാപ്പാന്‍) യും ആനകളുടെ ഉസ്താദായിരുന്ന (കടുവാ)വേലായുധന്റെയും പക്കല്‍ നിന്നു കരസ്ഥമാക്കി, ജീവിതത്തിലാദ്യമായി ഒരു ആനയുടെ കൊമ്പു പിടിച്ചു ഫോട്ടോയ്ക്ക് പോസുചെയ്തതിന്റെ അമ്പരപ്പോടെ തിരിയെപ്പോന്നു. കഥ എങ്ങനെ ഉരുത്തിരിച്ചെടുക്കാമെന്നു കുറെയാലോചിച്ചെങ്കിലും നടന്നില്ല. എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ നിന്നുപോകുന്ന അവസ്ഥ. അതിനിടയിലെപ്പോഴോ നായികയ്ക്ക് ആനക്കമ്പം തുടങ്ങുന്നത് കുട്ടിശ്ശങ്കരനെ കവിയൂരില്‍ എഴുന്നള്ളിക്കുന്നത് കാണുമ്പോഴാണെന്നും സങ്കല്പിച്ചുപോയി. എഴുത്ത് സംഭവിച്ചില്ലെങ്കിലും അതിനോടനുബന്ധിച്ചുണ്ടായ സങ്കല്പം യാഥാര്‍ഥ്യമായി. കോങ്ങാട് കവിയൂരിലെത്തി, പത്തോളം മറ്റ് ആന സൂപ്പര്‍താരങ്ങള്‍ക്കൊപ്പം. ആറാട്ടിനെഴുന്നള്ളിച്ചപ്പോള്‍ തിടമ്പു വഹിക്കുകയും ചെയ്തു.
എഴുതാനുള്ള ശ്രമം ഉപേക്ഷിച്ചില്ലെങ്കിലും അത് അസാധ്യമായിത്തന്നെ തുടര്‍ന്നു. കവിയൂരിനെയാണെങ്കില്‍ ആനക്കമ്പം വിഴുങ്ങുകയും ചെയ്തു.
ഇതിനിടയില്‍ ഒരു കാര്യം കൂടിശ്രദ്ധിച്ചു. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍, പാമ്പാടി രാജന്‍, ഗുരുവായൂര്‍ വലിയകേശവന്‍ എന്നീ താരങ്ങളെ അപേക്ഷിച്ച് കുട്ടിശ്ശങ്കരന് ആരാധകര്‍ തുലോം കുറവാണെന്ന്. ഒരു പക്ഷേ ആനയുടെ തലപ്പൊക്കം കാട്ടാനുള്ള വിമുഖതയോ, ശരീരത്തിന്റെ മാംസളതക്കുറവോ ആവാം കാരണമെന്നും തോന്നി.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ കുട്ടിശ്ശങ്കരനെ വീണ്ടും കാണാനിടവന്നു. ആനക്കമ്പക്കാരിയുടെ കഥ എഴുതാനുള്ള ഭ്രമം വീണ്ടും ശക്തമായ സമയത്ത് അപ്രതീക്ഷിതമായി വളരെ ഉള്‍നാടന്‍ പ്രത്യേകതകളുള്ള കടയനിക്കാടിലെ ചെറുക്ഷേത്രത്തില്‍. കടയനിക്കാടും എന്റെ സ്ഥലമാണ്. ഞാന്‍ വിവാഹം കഴിച്ചു ചെന്ന സ്ഥലം. അല്പം കാനനച്ഛായയുള്ള സ്വതേ ഉറക്കച്ചടവുള്ള ആ ദേശത്തും കോങ്ങാടു കുട്ടിശങ്കരന് ആരാധകരുണ്ടെന്നുള്ള അറിവ് അല്പം അമ്പരപ്പിച്ചുതാനും.
കടയനിക്കാട് ശാസ്താം കാവില്‍ കോങ്ങാടു കുട്ടിശങ്കരനെ എഴുന്നള്ളിപ്പിനു വിളിക്കുകമാത്രമല്ല ചെയ്തത്. ഗജരാജന്‍, ഗജരാജപ്രജാപതി എന്നീ പട്ടങ്ങള്‍ ലഭിച്ചിട്ടുള്ള ആ ഗജവീരന് ഗജശ്രേഷ്ഠകുലപതി എന്നൊരു ബിരുദവും സമ്മാനിച്ചു കടയനിക്കാടു ഗ്രാമം.
നഗരത്തിലെ ക്ഷേത്രങ്ങളെപ്പോലും അതിശയിക്കുന്ന രീതിയില്‍ ആള്‍ത്തിരക്കനുഭവപ്പെടുന്ന കവിയൂരിന്റെ അനുഭവങ്ങള്‍ നിറഞ്ഞതുകൊണ്ടാവാം പൊതുവേ കടയനിക്കാടിന്റെ ഗ്രാമീണ ഉത്സവത്തില്‍ കുട്ടിശ്ശങ്കരന്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മുന്പില്‍ ശാസ്താവിന്റെ തിടമ്പേറ്റിനില്കുന്നത് ഒരു കാഴ്ചയൊരുക്കിയില്ല. എങ്കിലും ഒരു ഗ്രാമീണ ഉത്സവത്തിന്റെ ലാളിത്യത്തില്‍ ആ ഗജരാജപ്രഭാവം തലയെടുത്തു നിന്നു.
സൗമ്യനായ ഗജരാജന്‍. നേര്‍ത്തവനകാന്തിയുടെ ഉടമയായി എഴുന്നള്ളുന്ന ശാസ്താവ്....





ആനക്കമ്പക്കാരിയുടെ കഥ എഴുതണം എന്ന ആഗ്രഹം വീണ്ടും ചിറകുകുടയുന്നുണ്ട്, എന്റെയുള്ളില്‍!

Sunday, January 13, 2013

തണല്‍


യാദൃച്ഛികമായിട്ടാണ് കവലയിലെ ബദാം മരം ശ്രദ്ധിച്ചത്. ഒത്തിരിനാളുകള്‍ക്കു ശേഷം.
ഇരുപത്തഞ്ചുവര്‍ഷം മുന്പ് അത് ഞങ്ങള്‍ നട്ട ബദാം. അതിന്റെ ചരിത്രത്തിന് കൗതുകകരമായ ഒരു വശമുണ്ട്. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി കൃഷിഭവനില്‍ നിന്നു വിതരണം ചെയ്ത ബദാം തൈകളില്‍ രണ്ടുമൂന്നെണ്ണം സംഘടിപ്പിച്ചുകൊണ്ടുവന്നത് മണിച്ചേട്ടനായിരുന്നെന്നു തോന്നുന്നു. അത് കവലയില്‍ നടാനും തീരുമാനിച്ചു. സംഘമായിത്തന്നെ കവലയിലേക്കു ചെന്ന് ബസ് സ്റ്റോപ്പില്‍ മൂന്നു തൈകളും നട്ടു. ഇരുവശത്തുമുള്ള കടക്കാരും തിണ്ണയ്ക്കു നില്ക്കുന്നവരുമൊക്കെ ഈ സംഘശക്തിപ്രകടനം കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അത് അക്ഷരയുടെ, പ്രതികരണവേദിയുടെ പ്രവര്‍ത്തനങ്ങളോട് സ്വതേ തോന്നാറുള്ള മടുപ്പും തമാശയും, ഇവന്മാരിനി എന്തിനുള്ള പുറപ്പാടാണാവോ എന്ന ആശങ്കയും കലര്‍ന്ന ഒരുതരം കുതുകമായിരുന്നു താനും.
അതായിരുന്നല്ലോ അക്കാലത്ത് ആ കൂട്ടത്തിന്റെ പ്രസക്തി!
എണ്‍പതുകള്‍.......... യൗവനം..... തമ്മില്‍‌ച്ചേരുന്നവര്‍ക്ക് ഒത്തുചേരാന്‍ ഞാലീക്കണ്ടം കനിഞ്ഞു തന്ന ഒരു അവസരം. അക്ഷരാ കോളേജ് പിറക്കുന്നതിനുമുന്‍പുതന്നെ ആ കൂട്ടായ്മ മുളയെടുത്തുകഴിഞ്ഞിരുന്നു. പ്രതികരണവേദി എന്ന് താമസിയാതെ സ്വയം നാമകരണം ചെയ്യപ്പെട്ട ഒരു നാല്‍വര്‍ സംഘം.... താളം കയ്യെഴുത്തുമാസിക...........
താളത്തിനു പ്രവര്‍ത്തകര്‍ നാലേയുള്ളായിരുന്നു എങ്കിലും ഞാലിക്കണ്ടത്തിലെ വൈകിട്ടത്തെ കൂട്ടായ്മയില്‍ അതിന്റെ ഇരട്ടിയിലേറെ അംഗബലമുണ്ടായിരുന്നു. അന്ന് പറയത്തക്ക മതിലുകളൊന്നുമില്ലാത്ത ഒരു മൈതാനമായിരുന്നു ഞാലീലമ്പലത്തിന്റേത്. അമ്പലമാകട്ടെ പുതുക്കിപ്പണിതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. കാപ്പിക്കട, റേഷന്‍കട. ബേബിമാപ്പിളയുടെ പലചരക്കുകട, കുട്ടപ്പന്റെ എന്തും കിട്ടുന്ന മാടക്കട, ദാമോദരന്‍പിള്ളച്ചേട്ടന്റെ മുറുക്കാന്‍കട, അനിയന്‍കൊച്ചാട്ടന്റെ പലചരക്കുക, അങ്ങേ വശത്ത് കാക്കോളിലെ പറമ്പില്‍ രണ്ടു മാടക്കടകള്‍ എന്നിവയ്ക്കുപുറമേ കരയോഗക്കെട്ടിടത്തില്‍ ഒന്നോ രണ്ടോ മുറികളില്‍ ഒരു തുണിക്കടയും, സ്ടേഷനറി ഹോള്‍സേല്‍കടയും പ്രവര്‍ത്തനം തുടങ്ങിയത് അക്കാലത്താണ്. ഞാലീക്കണ്ടം മുഖം മിന്നുക്കാന്‍ രണ്ടും കല്പിച്ചു തയ്യാറായ കാലം.
താളം തുടങ്ങി.
ആരുമറിയാതെ തുടങ്ങിയ ആ സംരംഭം ശ്രദ്ധപിടിച്ചുപറ്റിയത് പതിനെട്ടു കവിതകളുടെ പുറംചട്ടയില്‍ പകര്‍ത്തിയിട്ടിരുന്ന ചുള്ളിക്കാടന്‍ വരികളില്‍ നിന്ന് ഏതാനും എണ്ണം പകര്‍ത്തി കറുത്ത കടലാസില്‍ വെള്ളച്ചായം കൊണ്ട് ഷാജി ചമച്ച ആ പോസ്ടറാണ്- നമുക്കിനി കരയിക്കുന്ന വാക്കുകള്‍ക്കു പകരം കത്തുന്ന വാക്കുകള്‍ വായിക്കാം.
അതു വായിക്കാന്‍ ചിലരെങ്കിലും തേടിപ്പിടിച്ചെത്തി. ആ പോസ്റ്ററിന് അനിയന്‍കൊച്ചട്ടാന്‍ സംരക്ഷകനായി.
1987-ലെ തിരഞ്ഞെടുപ്പുകാലത്ത് പതിച്ച ഏതാനും അരാജകമായ പോസ്റ്ററുകളിലൂടെ പക്ഷേ പ്രതികരണവേദി ഞാലീക്കണ്ടത്തിനാകെ വില്ലന്‍ സംഘമായി മാറി. അന്ന് സംഘം വളര്‍ന്നിരുന്നു. സതീശന്‍ചേട്ടന്‍, മണിച്ചേട്ടന്‍ എന്നീ മുതിര്‍ന്നവര്‍ വന്നതോടെ അതിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. താളം അല്പം പ്രൊഫഷണല്‍ കെട്ടും മട്ടും ആര്‍ജ്ജിച്ചു. പിന്നീട് പലരീതിയില്‍ പ്രമുഖരായിത്തീര്‍ന്ന പലരും അന്നതുമായി സഹകരിച്ചിരുന്നു. തിരക്കഥാകൃത്തായി പേരെടുത്ത സുരേഷ്ബാബു ഒന്നുരണ്ടു ലക്കങ്ങള്‍ക്ക് കവര്‍ച്ചിത്രം വരച്ചു. തോട്ടഭാഗത്തു പ്രവര്‍ത്തിച്ചിരുന്ന സതീശന്‍ചേട്ടന്റെ ഇംപീരിയല്‍ കോളേജ് കരയോഗക്കെട്ടിടത്തിന്റെ പിന്നാംപുറത്തേക്ക് അക്ഷരാ കോളേജ് എന്ന നാമത്തോടെ മാറ്റപ്പെട്ടതോടെ ഞാലീക്കണ്ടത്തിന്റെ വിചിത്രമായ ഒരു കാലം തുടിച്ചു തുടങ്ങി. പ്രതികരണവേദിയുടെ തട്ടകം അങ്ങോട്ടായി. ഒഡേസയുടെ സിനിമകള്‍ ഞാലിയിലമ്പലത്തിന്റെ മൈതാനത്ത് പ്രദര്‍ശ്ശിപ്പിക്കപ്പെട്ടു( അമ്മ അറിയാന്‍, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നിവ! അമ്പലമൈതാനത്ത്. ഇന്ന് ഒരു പക്ഷേ അതൊക്കെ സങ്കല്‍പ്പിക്കാന്‍പോലും ആയെന്നു വരില്ല.) ഇതുമൊക്കെയായി ബന്ധപ്പെട്ട് പലര്‍ അക്ഷരയിലൂടെ കടന്നു കയറി. സിനിമാ പ്രദര്‍ശനവും പോസ്ടറുമൊക്കെയായി പലപ്പോഴും ഞങ്ങളൊക്കെ അവിടെ തങ്ങി.
അങ്ങനെയാണ് ബദാം നടുന്നത്. ബസ്സ് കാത്തു നില്കുന്നവര്‍ക്ക് ഒരു തണല്‍ എന്ന ഉദ്ദേശത്തോടെ.
ബദാം വളര്‍ന്നു തുടങ്ങി. ഞങ്ങളാണതു നട്ടതെങ്കിലും, ഞങ്ങളുടെ ആശയങ്ങളുമായും പ്രവര്‍ത്തികളുമായി പലപ്പോഴും വിയോജിക്കേണ്ടി വന്നെങ്കിലും ഞാലീക്കണ്ടത്തിലെ മുതിര്‍ന്നവരും വഴിയിറമ്പിലെ കടക്കാരും ഒക്കെ അതിനെ പരിപാലിച്ചു. ഒരെണ്ണം പക്ഷേ ഇത്ര പരിലാളനകിട്ടിയിട്ടും അധികകാലം നിലനിന്നില്ല. ബാക്കിരണ്ടെണ്ണം അനുദിനം തിടം വച്ചുകൊണ്ടിരുന്നു.
അങ്ങനെയിരിക്ക ഒരു വൈകുന്നേരത്ത് പ്രക്ഷോഭകരമായ വാര്‍ത്തയുമായി മണിച്ചേട്ടന്റെ വരവ്, നമ്മുടെ ബദാമിന്റെ കമ്പ് ആരോ മുറിച്ചുകളഞ്ഞു. ഞങ്ങളെല്ലാവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ സമൂഹദ്രോഹത്തിനെതിരെ കടുത്ത പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു. ഞങ്ങളിലൊന്നിനെത്തൊട്ടാല്‍ തൊട്ടവന്റെ കൈവെട്ടും എന്നു മുറിയിപ്പുകൊടുക്കുന്ന ഒരു പ്രതിഷേധം.
കുറെ പ്ളക്കാര്‍ഡുകള്‍ തയ്യാറാവാന്‍ താമസം വന്നില്ല.( ചായം, കാര്‍ഡ് ബോര്‍ഡ് ഒക്കെ ആവശ്യത്തിനു സ്റ്റോക്കുണ്ടല്ലോ ). ഇരുപതിനടുത്തുവരുന്ന ഒരു മൗന ജാഥ കവലയിലേക്ക് നീങ്ങുന്നത് ഞാലീക്കണ്ടത്തിന്റെ പുതിയ കൗതുകമായി. “ ബദാമിന്റെ കമ്പു വെട്ടിയ സമൂഹദ്രോഹീ, നിനക്കു മാപ്പില്ല ' എന്ന പ്ളക്കാര്‍ഡേന്തിയ സതീശന്‍ചേട്ടന്റെ പിന്നിലായി ജാഥ കവല വലം വച്ച് അംഗവൈകല്യം വന്ന തൈക്കരികില്‍ അതു കുത്തിനാട്ടി അവസാനിപ്പിച്ചു. പ്രകടനം കഴിഞ്ഞതും ഒരാള്‍ അരികില്‍ വന്നു. കുട്ടപ്പന്‍. ഞാനാ അതിന്റെ കമ്പു മുറിച്ചത്. രാവിലത്തെ ഫുട്ബോര്‍ഡ് വരെ ആളുണ്ടായിരുന്ന എട്ടേകാലിന്റെ കോളേജു വണ്ടി വളവുതിരിഞ്ഞപ്പോള്‍ അതിന്റെ ഒരു കമ്പ് ഒടിഞ്ഞായിരുന്നു. അതങ്ങനെ കിടന്നാല്‍ പിന്നെ വരുന്ന വണ്ടികള്‍ കടന്നുപോവുമ്പോ അതു കൂടുതല്‍ ഒടിയുമല്ലോ എന്നു കരുതി ഞാനതങ്ങു കണ്ടിച്ചതാ.
ഞങ്ങളല്പം ഇളിഭ്യരായി എന്നതു വാസ്തവം. എങ്കിലും ഞങ്ങള്‍ നട്ട തണല്‍ മരത്തെ തൊടുകളിച്ചാല്‍ കളി കാര്യമാകും എന്ന് ഒന്ന് നാട്ടുകാരെ അറിയിക്കാന്‍ ആ പ്രകടനം ആവശ്യമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
കുറെക്കൊല്ലം മുന്പ് ഈ മരം വെട്ടിക്കളയും മുന്പ് സ്ഥലം പഞ്ചായത്തുമെമ്പര്‍ അന്നത്തെ ഞങ്ങളുടെ കൂടത്തിലെ ഒരാളോട് അതിന്റെ കാര്യം സൂചിപ്പിച്ചിരുന്നു എന്നതുമോര്‍ക്കുന്നു. ഓട്ടോ സ്റ്റാന്ഡുമൊക്കെയായതോടെ ആ വളവിനു മരം നില്ക്കുന്നത് കുഴപ്പമായതിനാല്‍ അതു കളയട്ടെ എന്ന് ഒരു ചോദ്യം.
ഇപ്പോള്‍ ഒന്നേ ബാക്കിയുള്ളു. അതങ്ങു വളര്‍ന്നു കൊഴുത്തു. ഇടുങ്ങിയ ഞാലീക്കണ്ടം കവലയില്‍ അതല്ലാതെ ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇന്നുമൊരു ആശ്രയമില്ല. കവലയിലെ ഓട്ടോക്കാര്‍ക്ക് സുഖമായിരിക്കാനുള്ള തണലും അതുതന്നെ. വൈകുന്നേരമാകുമ്പോളേക്കും അതിന്റെ ചുവടില്‍ മുറുക്കാന്‍ കച്ചവടവുമുണ്ട്.
ഞാലീക്കണ്ടം പക്ഷേ അടിമുടി മാറി. അമ്പലമൈതാനം അടച്ചുകെട്ടി. എട്ടുമണി കഴിയുന്നതോടെ അതിന്റെ ഗേറ്റുകളടയും. പല കടകളും ഇല്ലാതായി. ഒപ്പം അന്നു കട നടത്തിക്കൊണ്ടിരുന്ന മിക്കവരും. വൈകുന്നേരങ്ങളെ കൊഴുപ്പിച്ചിരുന്ന കവലയുടെ പലഭാഗത്തുമുണ്ടായിരുന്ന മിക്ക ഇരുപ്പുസംഘങ്ങളും നാമാവശേഷമായി. ഞങ്ങളുടെ കൂട്ടമാവട്ടെ, ഇപ്പോള്‍ നിലവിലുണ്ടോ ഇല്ലയോ എന്നുതന്നെ പറയാന്‍പോലുമാവാത്ത അവസ്ഥയിലായി. കവിയൂരില്‍ തുടരുന്നവര്‍ തന്നെ തമ്മില്‍ കാണുന്നതു ചിരുക്കം. ഒത്തുകൂടുമ്പോളുള്ള ചര്‍ച്ചകള്‍ക്കാവട്ടെ പണ്ടത്തെ ചര്‍ച്ചകളുടെ ചൂടോ വ്യക്തതയോ ഇല്ല. സ്വസ്ഥമായി അരമണിക്കൂര്‍ ഇരിക്കാനുള്ള സ്ഥലം ഇല്ലതന്നെ. പിന്നെങ്ങനെ കൂടും. അഥവാ കൂടിയാല്‍ത്തന്നെ അത് വൈകിട്ടെന്താ പരിപാടി എന്ന ഒരു വിളിയുടെ പുറത്തായിരിക്കും.
രാത്രി പത്തുമണിക്കും സന്ധ്യയുടെ ഊഷ്മളതയോടെ സജീവത കരുതിരുന്ന ഞാലീക്കണ്ടവുമിപ്പോള്‍ എട്ടുമണിയാവുംപോഴേക്കും കടകളടഞ്ഞ് ശൂന്യമാവും.
വീടുകളിലപ്പോള്‍ സീരിയലുകളുടെ ഗദ്ഗദം നിറഞ്ഞു കഴിഞ്ഞിരിക്കുമല്ലോ.

Wednesday, January 09, 2013

വാരിച്ചൊരിഞ്ഞ നിറങ്ങള്‍

ഒരുത്സവം കടന്നുപോവുമ്പോള്‍ എന്തൊക്കെയാണു ശേഷിപ്പിക്കുന്നത്!
ഓര്‍മ്മകള്‍! ഒത്തിരിയൊത്തിരി ഓര്‍മ്മകള്‍.......
വെറുമൊരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു കൊല്ലത്തേക്കു ചര്‍ച്ചയ്ക്കും കൊത്തിപ്പെറുക്കലിനും ഉള്ള വകയാവെ. ഒരുത്സവത്തെ വിശകലനം ചെയ്തു തീരുമ്പോഴേക്കും അടുത്തതിന്റെ കാഹളം മുഴങ്ങിയിരിക്കും.
എന്റേതൊരു ഗ്രാമമാണെങ്കിലും അതിന്റെ ഉത്സവം അത്രഗ്രാമീണമല്ലെന്നതു നേര്. മധ്യതിരുവിതാംകൂറിലെ വലിയുത്സവങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് കവിയൂരുത്സവം. പെരുമയേറിയ മഹാക്ഷേത്രത്തിലെ പെരുമയാര്‍ന്ന ഉത്സവം. കാലത്തിന്റെ ഒഴുക്കില്‍ അതിന്റെ പകിട്ടുകള്‍ക്ക് ഏറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും കവിയൂരുത്സവം കവിയൂരും കുന്നന്താനത്തും ഇരവിപേരൂരിലും മറ്റുമൂള്ളവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരം തന്നെയാണ്. അതാണ് ഇക്കൊല്ലവും കണ്ടതും.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ച് കാലഘട്ടം മുതല്‍ കണ്ട ഉത്സവങ്ങളുടെ ഓര്‍മയുണ്ട് ഈയുള്ളവന്. ടിവിയും ഇന്റര്‍നെറ്റും സങ്കല്പത്തില്‍പ്പോലുമെത്തിയിട്ടില്ലാത്ത എഴുപത് എണ്‍പതുകളിലെ ഉത്സവം വേറിട്ടൊരു അനുഭവമായിരുന്നു. എഴുപതുകളില്‍ എന്റെയോര്‍മ്മയിലുള്ള ഉത്സവങ്ങളില്‍ ക്ഷേത്ര പരിസരമാകെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ മൂന്നു നാലു ദിവസങ്ങളാണ്. ഞാലിക്കണ്ടം അന്തിച്ചന്തയ്ക്കടുത്തുള്ള കിഴക്കനേത്തു കെട്ടിടത്തിനു മുന്പില്‍ വരുന്ന പാത്രക്കടയില്‍ത്തുടങ്ങി ഉത്സവ വാണിഭക്കാരുടെ നീണ്ടനിര. കുളത്തിന്റെ കിഴക്കുവശത്തും തെക്കുവശത്തും ചെറുകിട സര്‍ക്കസ്, ജാലവിദ്യ സ്റ്റാളുകള്‍. കുളത്തിനു പടിഞ്ഞാറുവശത്തായി കല്‍ച്ചട്ടിക്കച്ചവടക്കാരുടെ വലിയ കൊട്ടില്‍. ക്ഷേത്രത്തിനുമുന്പിലത്തെ മൈതാനത്തിന്റെ തെക്കെ വശത്ത് ഇരുപത്തഞ്ചോളം ചിന്തിക്കടകള്‍, വടക്കുവശത്ത് ഇരുമ്പുസാധനങ്ങളും പറ, ഉലക്ക, ചങ്ങഴി തുടങ്ങിയവയും വില്ക്കുന്നകടകളും. കവിയൂരുത്സവം ആറന്മുള, ചെങ്ങന്നൂര്‍, തിരുവല്ല ക്ഷേത്രോത്സവങ്ങള്‍ക്കൊപ്പം പമ്പാതടത്തിലെ ഏറ്റവും വലിയ വില്പനമേളകളിലൊന്നായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളവസാനിക്കുംവരെയും ഈ വില്പനമേള അതേപടി തുടര്‍ന്നു.
ആറാനകളുണ്ടായിരുന്നു ആദ്യം. തമിഴ് നാട്ടില്‍ നിന്നുള്ള നാദസ്വര വിദഗ്ധര്‍ പങ്കെടുക്കുന്ന സേവയും ഓര്‍ക്കുന്നു. എഴുപതുകളുടെ അവസാനവര്‍ഷങ്ങളില്‍ ഉത്സവത്തിന്റെ പലതലങ്ങളിലും മങ്ങലേറ്റു. ദേവസ്വം ബോര്‍ഡിനൊപ്പം ഉത്സവനടത്തിപ്പിനു കമ്മറ്റിയുണ്ടായിരുന്നെങ്കിലും ഉത്സവത്തിന്റെ ഘോഷങ്ങള്‍ കുറഞ്ഞു. ആനകള്‍ നാലായും പിന്നെ മൂന്നായും കുറഞ്ഞു. ജനപങ്കാളിത്തത്തിനുമാത്രം മാറ്റം വന്നില്ല. ക്ഷേത്രമതിലകവും പരിസരങ്ങളും ഉത്സവം കാണാനെത്തിയവരെക്കൊണ്ടു തിങ്ങിനിറഞ്ഞു. കിഴക്കന്‍മേഖലകളില്‍ നിന്ന് പായും ചുരുട്ടിപ്പിടിച്ച് കവിയൂരുത്സവം കാണാനെത്തുന്നവര്‍ കുറഞ്ഞില്ല. കൊടിയേറിയാല്‍ പത്തുദിവസത്തേക്ക് കവിയൂരിലെ മിക്കവീടുകളിലും ഒന്നു രണ്ട് അതിഥികള്‍ക്ക് ഊണുകരുതുമായിരുന്നു. പള്ളിവേട്ടദിവസം അതിന്റെ അളവ് കൂടുതലായിരിക്കുമെന്നുമാത്രം. എണ്‍പതുകളുടെ ആദ്യപകുതിയില്‍ ഒന്നു രണ്ടു കമ്മറ്റികള്‍ ഉത്സവക്കൊഴുപ്പ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും ജനപ്രവാഹം കവിയൂരുത്സവത്തിനു കുറഞ്ഞില്ല. ആയിരത്തിത്തൊള്ളായിരത്തിയെണ്‍പത്തിയാറില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഉത്സവത്തിന്റെ മികവു വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം വിജയിച്ചു. തുടര്‍ന്ന് പടിപടിയായി കലാപരിപാടികള്‍ വര്‍ദ്ധിച്ചു. ആനകളുടെ എണ്ണം അവസാനത്തെ രണ്ടു ദിവസത്തേക്കെങ്കിലും നാലായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ പടിപടിയായി ഉത്സവത്തിന്റെ നിലവാരം ഉയര്‍ന്നു. ഉത്സവം നിലവാരം വീണ്ടെടുത്തു തുടങ്ങിയെങ്കിലും പല ഘടകങ്ങള്‍ അതിന്റെ നിറപ്പകിട്ടിനെ ബാധിച്ചു. പ്രധാനമായും ടിവിയുടെ പ്രചാരം. വീടടച്ചിട്ട് ഉത്സവത്തിനുപോകുന്നതിലുള്ള ഭയം മറ്റൊന്ന്. ഏറിവരുന്ന വാഹനസൗകര്യങ്ങള്‍ ഏതെങ്കിലുമൊരു സമയത്ത് ഉത്സവത്തിനെത്തി താമാസിയാതെ മടങ്ങാവുന്ന അവസ്ഥ സൃഷ്ടിച്ചതോടെ രാത്രിയിലെ ആള്‍ത്തിരക്കിനെ ചുരുക്കി. കേരളത്തിനെ പൊതുവായി ബാധിച്ച പുതിയ സംഗതികളെ ഉത്സവനഗരികള്‍ നേരിട്ടു വരുന്നതിന് അല്പം കാലതാമസം വന്നു എന്നു മാത്രം. കലാപരിപാടികള്‍ക്ക് ആളില്ലാതായിത്തുടങ്ങിയതോടെ എഴുന്നള്ളിപ്പുകളുടെ കൊഴുപ്പുവര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായി. ഇന്നു ബാധിച്ചിരിക്കുന്ന ആനക്കമ്പത്തിന്റെ തുടക്കം അവിടുന്നാണ്. ആനക്കമ്പം ചെരുപ്പക്കാരെ ആകര്‍ഷിച്ചുതുടങ്ങിയതോടെ ഉത്സവങ്ങള്‍ വീണ്ടും സജീവമാവുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കവിയൂരുത്സവത്തിനു കൊഴുപ്പേറ്റുന്നതും പലരും കേട്ടറിയുക പോലും ചെയ്തിട്ടില്ലാത്ത ഏതാനും വടക്കന്‍ ആനകളുടെ സാന്നിധ്യമാണ്. അത് വിജയിക്കുകയും ചെയ്തു, ഒരു തരത്തില്‍. ഇക്കുറി ജനാവലി എന്റെ ഓര്‍മ്മകളിലേതിന് സമാനമായിരുന്നു. എങ്കിലും ഉത്സവങ്ങള്‍ക്ക് പഴയ രീതിയിലുള്ള പ്രസക്തിയുണ്ടാവാന്‍ നിവൃത്തിയില്ലല്ലോ!
അതുകൊണ്ട് ടിവിയെയും നെറ്റിനെയും വെല്ലുന്ന ഷോ ബിസിനസ്സാവുകയല്ലാതെന്തുമാര്‍ഗ്ഗം?







എങ്കിലും ഉത്സവം കുറെയേറെ പകിട്ടുകളെ ഓര്‍മ്മയില്‍ ശേഷിപ്പിച്ച് ഈ ഗ്രാമത്തെ ലഹരിപിടിപ്പിച്ചു എന്നതു നേര്. അതും കവിയൂരുത്സവത്തിന്റേതായ രീതിയില്‍.....

Thursday, October 18, 2012

തൃക്കക്കുടിയിലെ സുവിശേഷം

കഴിഞ്ഞയാഴ്ചയിലാണ്, തൃക്കക്കുടിയില്‍ സുവിശേഷത്തിന് ഉപദേശിമാരെത്തിയത്. അതിനുമുന്പ് കുറെ ദിവസങ്ങളായി കക്കുടിഭാഗത്ത് സുവിശേഷയോഗം നടക്കുന്നതിന്റെ ശബ്ദം ജന്നലിലൂടെകേള്‍ക്കാമായിരുന്നു. അങ്ങനെ നടന്ന യോഗം തൃക്കക്കുടിയുടെ മുകളിലേക്ക് പറിച്ചുനട്ടതിന്റെ പിന്നിലെ മനോഭാവം അത്ഭുതകരം തന്നെ.
എന്തുകൊണ്ടെന്നു ചോദിച്ചേക്കാം. കാരണം തൃക്കക്കുടി വെറുമൊരു പാറയല്ല. മൂന്നുവലിയ പാറകളുടെ സമുച്ചയത്തില്‍ കേരളത്തിലെ ഏറ്റവും പുരാതനവും ചരിത്രപരമായി വളരെ പ്രത്യേകതകളുള്ളതുമായ ശിവാലയം കുടികൊള്ളുന്നു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും ചര്‍ച്ചചെയ്യുന്ന ഏതാണ്ടെല്ലാ പുസ്തകങ്ങളിലും കവിയൂര്‍ ഗുഹാക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. വിനോദസഞ്ചാരവകുപ്പിന്റെ വിവരണം മാത്രം ശ്രദ്ധിക്കുക- 'Located on the banks of the river Manimala, Kaviyoor is famous for its temples. The Kaviyoor Trikkukkudi Cave Temple, also known as the Rock Cut Cave Temple, is of historical importance and is preserved as a monument by the Archaeological Department. It bears close resemblance to the Pallava style of architecture and has prompted historians to date it to a period as early as the eighth century AD'- അതായത് തൃക്കക്കുടി കവിയൂര്‍ എന്ന ചെറുഗ്രാമത്തിന് മേല്‍വിലാസം കൊടുക്കുന്ന നാമമാണ്. ലോകഭൂപടത്തില്‍ ഈ ഗ്രാമത്തിന് അടയാളം നല്കുന്ന മഹദ്സ്മാരകം. ഇതൊരു ശിവാലയമാണെന്നതിന് ആരുമിതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല. കാരണം പടിഞ്ഞാറേ പാറ തുളച്ചുണ്ടാക്കിയ ഗുഹയില്‍ സാമാന്യം വലിയ ശിവലിംഗം കുടികൊള്ളുന്നു. അനവധി ഗ്രന്ഥങ്ങളിലും  ഗവേഷണപ്രബന്ധങ്ങളിലും സഥാനം പിടിച്ച നൂറുകണക്കിനു ചിത്രങ്ങളുണ്ട്. ഫോട്ടോഗ്രഫി കേരളത്തില്‍ പ്രചരിച്ച കാലം മുതല്‍ എടുക്കപ്പെട്ടവ. ഗവണ്മെന്റ് വകയായി പുറത്തിറക്കിയിട്ടുള്ള ഗസറ്റിയറുകളിലും വന്നിട്ടുണ്ട്. വിദേശികളും സ്വദേശികളുമായ നിരവധി ചരിത്രഗവേഷകര്‍- ഡോ. സ്ടെല്ലാ ക്രാംരിഷ്, കൃഷ്ണചൈതന്യ എന്നീപ്പേരുകള്‍ എടുത്തുപറയാം- തൃക്കക്കുടിയെയും അതിന്റെ പഴക്കത്തെയും ശില്പങ്ങളെയും കുറിച്ചു പറഞിട്ടുണ്ട്. ഇതൊക്കെയാണ് തൃക്കക്കുടിയുടെ യാഥാര്‍ഥ്യം.
ഇന്നുകാണുന്ന കവിയൂര്‍ മഹാദേവക്ഷേത്രം നിര്‍മിക്കുന്നതിനു മുന്പ്, കേരളത്തില്‍ ഇന്നു തലയുയര്‍ത്തി നില്ക്കുന്ന ഏതെങ്കിലും ദേവാലയത്തിന്റെ നിര്‍മിതിക്കുമുന്പ്( തൃക്കക്കുടി, കോട്ടുക്കല്‍, മടവൂര്‍പ്പാറ ഈ മൂന്നു ഗുഹാക്ഷേത്രങ്ങള്‍ക്കും ബാധകമാണ് അടുത്ത ഭാഗം) തൃക്കക്കുടി ഇന്നുകാണുന്ന നിലയില്‍ നിര്‍മിക്കപ്പെട്ടു. ഇത് താന്ത്രികവിധിപ്രകാരം നിത്യാചാരമുള്ള ഒരു ശിവാലയമല്ല. തൃക്കവിയൂര്‍ മഹാക്ഷേത്രത്തിലെ കീഴ്ശാന്തി ദിവസേന ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ച ശേഷം തൃക്കക്കുടിയില്‍ വിളക്കുവയ്ക്കണമെന്ന് പതിവുപുസ്തകത്തില്‍ ( 1932-ല്‍ പുതുക്കിയത്) നിബന്ധനയുണ്ടെങ്കിലും അത് മുടങ്ങിപ്പോയി. എങ്കിലും ഇവിടെ വിശ്വാസികള്‍ വരുന്നുണ്ട്. ചിലകൊല്ലങ്ങളില്‍ ശിവരാത്രി ആഘോഷിക്കാറുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെനിരതന്നെയുണ്ട്. 
തൃക്കക്കുടിയിലെ സന്ദര്‍ശകരാവട്ടെ, വിശ്വാസികള്‍ മാത്രമല്ല. ചരിത്ര താത്പര്യമുള്ളവര്‍, ശില്പതാത്പര്യമുള്ലവര്, പലനാട്ടുകാര്, പലഭാഷക്കാര്‍ ഈ ഗുഹാശിവന്റെ സന്നിധിയിലെത്തുന്നു. ലോകപ്രസിദ്ധമായ- footsteps പോലെയുള്ള സഞ്ചാരികളുടെ വഴികാട്ടിപ്പുസ്തകങ്ങളില്‍ തൃക്കക്കുടിയും അതിന്റെ പരിസരപ്രദേശങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. സഞ്ചാരികളുടെ അറിവിലേക്കായി വിനോദസഞ്ചാരവകുപ്പ് കവിയൂര്ല് മാത്രം മൂന്നിലേറെ പരസ്യബോര്ഡുകള്‍ നാട്ടിയിട്ടുണ്ട്; ലളിതമായ ഇംഗ്ലീഷില്‍ Kaviyoor Rock- cut Siva Temple എന്ന്.
പോരാഞ്ഞ് ക്ഷേത്രകവാടത്തില്‍ത്തന്നെ പുരാവസ്തുവകുപ്പിന്റെ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്( തീര്‍ച്ചയായും, ഈ ബോര്ഡ് ക്ഷേത്ര കവാടത്തില്‍ത്തന്നെയായിരുന്നു. ഇപ്പോളത് അകത്തേക്കു സ്ഥാനം മാറിയതിനുപിന്നില്‍ എന്താണു കാരണം? അതും ഈ അവസരത്തില്‍ അന്വേഷിക്കേണ്ടതാണ്. ആ ബോര്‍ഡ് യഥാസ്ഥാനത്ത്, അതായതു കവാടത്തില്‍ത്തന്നെ പുനഃസ്ഥാപിക്കുകയുമ് ചെയ്യണം)
ഇത്രയൊക്കെയുണ്ടായിട്ടും തൃക്കക്കുടിയെ അറിയാത്ത ആളുകള്‍ ഏതു ഗണത്തില്‍പ്പെടും? 
ഇതാണ് പ്രശ്നം.
തൃക്കക്കുടിയില്‍ നടന്നത് ഒരു കൈയേറ്റമാണ്. അതിനുപിന്നില്‍ ഗൂഢോദ്ദേശങ്ങളുണ്ട്. അത് വെളിച്ചത്തുകൊണ്ടുവരാനും അത്തരം പ്രവൃത്തികള്‍ ഇനി ആവര്‍ത്തിക്കില്ല എന്നുറപ്പുവരുത്താനും അധികൃതര്‍ക്കു ബാധ്യതയുണ്ട്. ഒന്നൊന്നര വര്‍ഷം മുന്പ് ചുങ്കപ്പാറയില്‍ സുവിശേഷകര്‍ എന്ന പേരില്‍ കുറെപ്പേര്‍ നടത്തിയ പ്രവൃത്തിയും ഇത്തരുണത്തിലോര്‍ക്കണം. ഇതരമതസ്ഥരുടെ വിശ്വാസങ്ങളെയും ദേവാലയങ്ങളെയും ഉന്നം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ മതേതരത്വമെന്ന സങ്കല്പത്തിന് നിലനില്പില്ലാതാവും. 
ഇക്കാര്യത്തില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വിവേചനം പാടില്ല.( അഭിപ്രായം പറയുന്നതിലും- തൃക്കക്കുടിയിലെ നടന്ന വിശേഷം അറിഞ്ഞിട്ടും കവിയൂരിലെ സാംസ്കാരിക പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രതികരിച്ചതായി അറിയില്ല. ഒരു സംഘര്‍ഷാവസ്ഥയുണ്ടായി എല്ലാം കുഴ മറിഞ്ഞാലേ പ്രതികരിക്കൂ എന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളതിനാലാണോ ആവോ?)
തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് എന്ന സ്ഥാപനം പിറന്നപ്പോള്‍ മുതല്‍ തൃക്കക്കുടിയുടെ ഉടമസ്ഥാവകാശം പേറുന്നു. തൃക്കക്കുടിയില്‍ നടന്ന കൈയേറ്റ ശ്രമത്തിനെതിരെ പരാതി നല്കിയതുകൊണ്ടുമാത്രമാവുന്നില്ല ആ ഉടമസ്ഥന്റെ കൃത്യനിര്‍വഹണം. തൃക്കക്കുടി ക്ഷേത്രത്തിന്റെ സ്ഥലം( ഏകദേശം മൂന്നേക്കര്‍ അളന്നു തിട്ടപ്പെടുത്തി വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ ഇനിയെന്നാണാവോ ഈ ഉടമസ്ഥന്‍ തയാറാവുക? 
 1200 കൊല്ലത്തിനുള്ളില്‍ തൃക്കക്കുടി മഹാദേവന്‍ എന്തിനെല്ലാം സാക്ഷിയായിക്കാണും? തൊട്ടുകിഴക്കുഭാഗത്തെ തിരുനെല്ലിക്കോട്ടയുടെ വിനാശമടക്കം ആയിരക്കണക്കിനു സംഭവങ്ങള്‍. തിരുനെല്ലിക്കോട്ട എന്ന പുരാതനവ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ലാത്തവിധത്തില്‍ നശിപ്പിക്കപ്പെട്ടു. ഇരുപതുകൊല്ലം മുന്പുവരെ നിലവിലുണ്ടായിരുന്ന ക്ഷേത്രത്തറയടക്കം നശിപ്പിക്കപ്പെട്ടു. തൃക്കക്കുടിയുടെ കിഴക്കുവശത്തുള്ള ചെറിയ പാറകളില്‍ പലതിലും വിചിത്രമായ ഭാഷയിലുള്ള ലിഖിതങ്ങള്‍ കണ്ടിടുണ്ടെന്ന് ഒരു പുരാതനന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ( തീര്‍ച്ചയായും നല്ല ചരിത്രബോധമുള്ള ആളായിരുന്നു അദ്ദേഹം. കവിയൂരിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സ്വന്തം പേരെഴുതിച്ചേര്‍ക്കാന്‍ യോഗ്യതയുണ്ടായിരുന്ന ആള്‍. ) ആ പാറകള്‍ തന്നെ അപ്രത്യക്ഷമായി. ചരിത്രത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരെ എന്താണു ചെയ്യേണ്ടത്???
എല്ലാത്തിനും മൂകസാക്ഷിയായി തൃക്കക്കുടിമഹാദേവന്‍......
ഭൂതത്തിലേക്കും ഭാവിയിലേക്കും കണ്ണയക്കുന്ന മഹാമൂകത. വര്‍ത്തമാനത്തെ കണ്ണുഴിഞ്ഞ് ജീവത്താക്കുന്ന സ്ഥാണു. 
സര്‍വത്തിനും സാക്ഷി.
മൂകത ഒരു കുറവായി തെറ്റിദ്ധരിച്ച് പലരും പലതിനും തുനിയുന്നു.
പ്രപഞ്ചത്തിലാകമാനം, ചലനങ്ങള്‍ക്കും ചരിതങ്ങള്‍ക്കും അണ്ഡരാശികള്ക്കും ആകാശങ്ങള്‍ക്കും ആധാരമായിടുള്ളതും മഹാമൂകതതന്നെ. മൂകതയില്‍ നിന്നേ ശബ്ദമുണരൂ. മൂകതയെ അറിയാതിരിക്കുന്നതും അറിഞ്ഞിട്ടും അറിയുന്നില്ലെന്നു ഭാവിക്കുന്നതും എവിടേക്കു നയിക്കും എന്നു ചിന്തിക്കുന്നതു നല്ലതാണ്. 

മതം മനുഷ്യനു വേണ്ടി മാത്രമാണ്. അത് നന്മയിലേക്കുള്ള വഴിയാകണം.  




Sunday, September 02, 2012

ഭൂതജാലകം

മക്കളുമൊത്ത് തൃക്കക്കുടിയില്‍ ചെന്നത് ഇന്നലെ. തെളിഞ്ഞു നില്ക്കുന്ന അന്തരീക്ഷമായിരുന്നു രാവിലെ. എങ്കിലും പുത്തന്‍കൂറ്റു മഴയുടെ ചടുലഗതികള്‍ നിര്‍വചിക്കാന്‍ കെല്പില്ലാത്തതിനാല്‍ എത്രയും വേഗം കുറെ ചിത്രങ്ങളുമെടുത്ത് സ്ഥലം വിടാനായിരുന്നു ഉദ്ദേശം. ചെന്നയുടനെ തന്നെ കുറെ ചിത്രങ്ങളെടുത്തു.ഭൂതങ്ങള്‍ ആയുധമുപേക്ഷിച്ചതെന്നു പറയപ്പെടുന്ന ചെറുകുളത്തിന്റെ പടമെടുത്തുകൊണ്ടിരിക്കുമ്പോളാണ് മകന്‍ അത്ഭുതത്തോടെ പറഞ്ഞത്, ഒരിളക്കവുമില്ലല്ലോ ഈ വെള്ളത്തിന്. ശരിയാണ്, ഞാനിത്രയും കാലം അതു ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം. ചേരുമരത്തിന്റെയും അരയാലിലകളുടെയും കനത്ത പച്ചമറകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിലും നീലാകാശത്തിന്റെ നേര്‍ത്ത തുണ്ടും പ്രതിഫലിക്കുന്ന തെളിജലത്തിനെ അടിത്തട്ടിലെ ചവറ്റിലകളും കൂടിച്ചേര്‍ന്ന് വിചിത്രമായ ഒരു ദൃശ്യമാക്കുന്നു. ഈ കുളത്തില്‍ നല്ല മഴക്കാലത്തു മാത്രമേ വെള്ളം കാണൂ; അതും മുട്ടറ്റം. കുട്ടിക്കാലത്ത് തൃക്കക്കുടിയിലേക്കു പോകുന്നതിന് അനുവാദം ചോദിച്ചാല്‍ കുളത്തിലെങ്ങും ഇറങ്ങിയേക്കരുത് എന്നൊരു ശാസനയോടെയേവിടുമായിരുന്നുള്ളു. കാരണം കുളത്തിലിറങ്ങുന്നവരെ ഭൂതങ്ങള്‍ പിടിച്ചു താഴ്ത്തിക്കളയും. എങ്കിലും ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ സേവനവാരത്തില്‍ കിട്ടിയസ്വാതന്ത്ര്യമുപയോഗിച്ച് കൂട്ടുകാരുമൊത്ത് ഗുഹകാണാന്‍ പോയപ്പോള്‍ അതിലിറങ്ങിനോക്കി. അന്ന് കുളത്തില്‍ മരുന്നിനുപോലും വെള്ളമുണ്ടായിരുന്നില്ല. കരിയിലകള്‍ നിറഞ കുളത്തിലൂടെ നടന്ന് അങ്ങേപ്പാറയിലേക്കു കയറിക്കൂടും വരെയും ഭയമായിരുന്നു. പക്ഷേ ഭൂതങ്ങള്‍ അന്നാരെയും പിടിച്ചു താഴ്ത്തിയതുമില്ല.
പിന്നെത്രയോ തവണ അതിലെയിറങ്ങിക്കയറി. അന്നൊക്കെ പാറയുടെ മുകളിലെത്താന്‍ രണ്ടുമാര്‍ഗങ്ങളേ ഉണ്ടായിരുന്നുള്ളു. ഒന്ന് നേരെ പടിഞ്ഞാരുവശത്തുകൂടി നടന്ന് തോട് ചാടിക്കടന്ന് കണ്ടത്തിന്റെയിറമ്പിലൂടെ വടക്കേപ്പാറയുടെ മുകളിലേക്കു കയാറാം. രണ്ടാമത്തേത് ഒന്നുകില്‍ കുളത്തിന്റെ ഇറമ്പിലൂടെ നടുക്കത്തെ പരച്ചരിവില്‍ അള്ളിപ്പിടിച്ച് കയറിയോ കുളത്തിലിറങ്ങിക്കയറിയോ കിഴക്കുവശത്തേക്ക് എത്താം. അവിടെനിന്ന് മൂന്നു പാറകളുടെയും മുകളിലെത്താം. എളുപ്പ വഴി അതായിരുന്നു എങ്കിലും അതിത്തിരി സാഹസികമായിരുന്നു എന്നു മാത്രം. ഇപ്പോളേതായാലും പടിഞാറുവശത്തുകൂടിയുള്ള വഴി അടഞ്ഞ മട്ടാണ്. പാറയുടെ പടിഞ്ഞാറു വശത്ത് അനവധി വീടുകളും വേല്കളും പൊട്ടിമുളച്ചിരിക്കുന്നു. എന്നാല്‍ തെക്കു വശത്തായി പുതുതായി ഒരു വഴി രൂപപ്പെട്ടിട്ടുണ്ട്. അതിലെ പോയാല്‍ തെക്കുവശത്തെ പാറപ്പുറത്തേക്ക് കയറാനാവും.
എത്രമാത്രം മാറ്റങ്ങളാണ് തൃക്കക്കുടിക്കുണ്ടായിരിക്കുന്നത്? ഗുഹ കൂടുതല്‍ ജീര്‍ണ്ണമായിരിക്കുന്നു. ശിവലിംഗത്തിനു മുന്പില്‍ വിളക്കുകള്‍ പെരുകിയിരിക്കുന്നു. എപ്പോള്‍ ചെന്നാലും അവിടെയുമിവിടെയുമായി ആരെങ്കിലും പണം കാണീക്ക വച്ചിരിക്കുന്നതു കാണാം. പുരാവസ്തു വകുപ്പ് പണ്ടെങ്ങോ വച്ച ബോര്‍ഡു തന്നെ ഗുഹയെക്കാളേറെ പഴക്കം തോന്നിക്കുന്നതായിരിക്കുന്നു. പാറകള്‍ക്കു ചുറ്റുമുള്ള പ്രദേശത്തിന്റെ പരണാമം പക്ഷേ നേരെ എതിര്‍ദിശയിലാണ്. എഴുമ്പുല്ലുകള്‍ നിറഞ്ഞ കാടുകള്‍ ഇപ്പോളില്ല. മുണ്ടകപ്പാടം തരിശുകിടക്കുന്നു. ചുറ്റുപാടും വീടുകള്‍ പെരുകി. പാറയും അതിന്റെ പരിസരവും ചുരുങ്ങി. ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു.

ഗുഹാക്ഷേത്രത്തിന്റെയും അതിലെ ശില്പങ്ങളുടെയും അവസ്ഥയാണ് കഷ്ടം. ആയിരത്തി ഇരുനൂറുവര്‍ഷത്തിലേറെ പഴക്കമുള്ള, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മനുഷ്യനിര്‍മിതശിലാഗുഹയാണ് തൃക്കക്കുടി.  പല്ലവശില്പശൈലി എന്ന് ഏതാണ്ടെല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്ന രീതിയില്‍ പണിതിട്ടുള്ള ഗര്‍ഭഗൃഹവും അര്‍ദ്ധമണ്ഡപവും ഉള്ള ഗുഹാക്ഷേത്രം. ഗര്‍ഭഗൃഹത്തില്‍ ഒരു കാലത്തും നിരന്തരമായി പൂജിക്കപ്പെടാത്ത വലിയ ശിവലിംഗം. അര്‍ദ്ധമണ്ഡപത്തില്‍ നാലു ശില്പങ്ങള്‍. ഗര്‍ഭഗൃഹ വാതിലിനിരുവശത്തുമായി രണ്ടു ദ്വാരപാലകരും കിഴക്കേ ചുവരില്‍ ഗണപതിയും പടിഞ്ഞാറേ ചുവരില്‍ കമണ്ഡലം ഏന്തിയ ഒരു മഹര്‍ഷിയും. ഗര്‍ഭഗൃഹവാതിലിന്റെ പടിഞാരുവശത്തുള്ള നിരായുധനായി കൈകെട്ടി നില്ക്കുന്ന ഗംഭീരനായ ദ്വാരപാലകന്‍ ദക്ഷിണേന്ത്യന്‍ ശില്പകലയുടെ പ്രതീകമാണെന്ന് കൃഷ്ണചൈതന്യ വാഴ്തിയിട്ടുണ്ട്. പന്ത്രണ്ടിലേരെ നൂറ്റാണ്ടുകള്‍ വെയിലും മഴയും തരണം ചെയ്ത തൃക്കക്കുടിയിലെ ശില്പങ്ങള്‍ കഴിഞ്ഞ പത്തു മുപ്പതു വര്‍ഷം കൊണ്ട് പെട്ടെന്നു കൂടുതല്‍ വികൃതമായി. ഗുഹാപാര്‍ശ്വത്തിലെവിടെയോ ഉള്ള വിള്ളലിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം ഗണപതി ശില്പത്തിനെ വികലമാക്കിക്കഴിഞ്ഞു. മറ്റുമൂന്നു ശില്പങ്ങള്‍ ഞാന്‍ കാണുമ്പോഴൊക്കെ പറയത്തക്ക കേടുപാടില്ലാത്തവയായിരുന്നു. എന്നാല്‍ ഇത്തവണ കണ്ടപ്പോള്‍ അവയിലാകമാനം ചന്ദനവും കുങ്കുമവും ചാര്‍ത്തി വികൃതമാക്കിയിരിക്കുന്നു. ആരോ ദിവസവും വിളക്കുമ് സാമ്പ്രാണിയുമൊക്കെ കൊളുത്തുന്നുണ്ടെന്നു തോന്നുന്നു. ചന്ദനം ചാര്‍ത്തലും അവരുടെ വകതന്നെയാണോ ആവോ?
ക്ഷേത്രങ്ങളെ ശില്പാലങ്കൃതമാക്കിയ പൂര്‍വികര്‍ക്ക് എന്തു ധാരണയുണ്ടായിരുന്നോ അതാണ് നാം ആദ്യം ഉപേക്ഷിച്ചതെന്നു തോന്നുന്നു. അതോ അന്നത്തെയാള്‍ക്കാര്‍ക്ക് ഭക്തിയില്ലായിരുന്നോ???
 എന്താണു ഭക്തി?  ഈശ്വരന്‍ സൗന്ദര്യസ്വരൂപനാണെങ്കില്‍ ഭക്തി സൗന്ദ്ര്യാരാധനയല്ലേ. അതൊകൊണ്ടല്ലേ, ക്ഷേത്രങ്ങള്‍ ശില്പപൂര്ണ്ണങ്ങളായത്. ഇന്ന് മാധ്യമങ്ങളും ആധ്യാത്മികവ്യാപാരികളും ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത നവീന ഭക്തിയുടെ നിര്‍വചനത്തില്‍ സൗന്ദര്യാത്മകത ബോധപൂര്‍വം തമസ്കരിക്കപ്പെട്ടിരിക്കുന്നു എന്നു സാരം. ഏതെങ്കിലും ഒരു രൂപം കണ്ടാല്‍ അതിലെല്ലാം ചന്ദനവും കുങ്കുമവും ദിവ്യമെന്നു കരുതുന്ന മറ്റുപലതും വാരിപ്പൂശിയാല്‍ അതൊരു പുണ്യകര്‍മമാവും.










പക്ഷേ തൃക്കക്കുടി! ഇത് പ്രാഥമികമായും ഒരു പുരാവസ്തുസ്മാരകമാണ്. അത് ഒരു കാലഘട്ടത്തിന്റെ ശില്പ സംസ്കൃതിയുടെ പ്രതീകമാണ്.  തൃക്കക്കുടിയുടെ ഉടമ്സ്ഥാവകാശത്തെച്ചൊല്ലി റെവന്യൂ, ദേവസ്വം പുരാവസ്തു വകുപ്പുകള്‍ ചിലപ്പോള്‍ തര്‍ക്കിക്കാറുണ്ടത്രേ. പക്ഷേ ആരെങ്കിലും അതു സംരക്ഷിക്കാന്‍ തുനിഞ്ഞങ്ങിറങ്ങിയിരുന്നെങ്കില്‍. അല്ലെങ്കില്‍ ഒരു വശത്തുനിന്ന് വസ്തുക്കയ്യേറ്റവും മടൊരു വശത്തുനിന്ന് സാമൂഹ്യവിരുദ്ധരും വേറെയെവിടെയെങ്കിലും നിന്ന് പുത്തന്‍ ആരാധകരും കൂടി ഈ ചരിത്രഭൂമിയെ തുണ്ടുതുണ്ടായി പകുത്തെടുക്കും. പിന്നെയിവിടെ ഈ ഭീമന്‍ പാറ് പോലും അവശേഷിച്ചെന്നുമിരിക്കില്ല.


Sunday, July 15, 2012

ഇതൊരു പുരാവസ്തു മാത്രം

അക്ഷരത്തിന്റെ വില അത് സംവേദിക്കുമ്പോഴാണ്. 2007-ല്‍ ബ്ളോഗ്  ചെയ്യാന്‍ തുടങ്ങിയ എന്റെ അനുഭവം എന്റെ വാക്കുകള്‍ സംവേദനം ചെയ്യുന്നില്ല എന്നു മാത്രമാണ്. അത് എന്റെ മാത്രം കുറ്റമാണെന്ന് മനസ്സിലാകുന്നു. മനസ്സിലാക്കുന്നു.
തിരിച്ചറിവുകള്‍ തിരുത്തലുകള്‍ക്ക് കാരണമായില്ലെങ്കില്‍ സമൂഹം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.  ഉത്തമ സമൂഹ ജീവിയല്ലെങ്കിലും സമൂഹജീവിതത്തിന്റെ ഗുണവശങ്ങള്‍ അനുഭവിച്ച ഒരാളെന്ന നിലയ്ക്ക്, ഈ ബ്ളോഗിനെ ഞാനിവിഠെ അവസാനിപ്പിക്കുകയാണ്. വാക്കിന് പ്രസക്തിയുണ്ടോ എന്ന് പറയേണ്ടത് പറഞ്ഞവനല്ല,
കേള്‍ക്കുന്നവനാണ്. ഈ ഉദ്യമത്തില്‍ ഞാന് പരാജിതനായ ഒരു പറച്ചില്‍കാരനാണ്.........................................
അജിത്കവി ................................................