Friday, January 22, 2010

പൈതൃകം നിലനിർത്തുന്നതിന്‌ ഒരു ഉത്തമ മാതൃക!




ലോകരേവരും കണ്ടു പഠിക്കാൻ കേരളത്തിലേക്കു വരേണ്ടതാണ്‌! പ്രമോട്ടു ചെയ്യപ്പെടേണ്ട ഒരു വിഭവം! പണം ഒഴുകുമെന്നും കാണിക്കപ്പെട്ടിനിറയുമെന്നതുമാണ്‌ ഇതിലെ ഏറ്റവും വലിയ ആകർഷണം!
ചിത്രത്തിൽ കാണുന്നത്‌ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരു പ്രധാന ക്ഷേത്രത്തിന്റെ തെക്കെ ഗോപുരവും ഏഴെട്ടുപതിറ്റാണ്ടുമുൻപ്‌ ഉപ
യോഗിച്ചിരുന്ന ദേവസ്വം കച്ചേരിയുമാണ്‌.
സ്ഥലം -കവിയൂർ മഹാദേവക്ഷേത്രം
ദേവസ്വം ഡിപ്പാർട്ട്‌മന്റ്‌ ക്ഷേത്രം ഏറ്റെടുത്തത്‌ കൊല്ലവർഷം 1076( ക്രി. വ.- 1899/1900) ശ്രീമൂലം തിരുനാൾ മഹാരാജവിന്റെ കാലത്ത്‌!
പദവി- അന്ന് തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ ദേവസ്വങ്ങളുടെ ഒപ്പം ഫസ്റ്റ്‌ ക്ലാസ്സ്‌ മേജർ.
ഈ ക്ഷേത്രം ദേവസ്വത്തിലെടുത്തപ്പോൾ, കേണൽ മണ്രോയുടെ കാലത്ത്‌ ദേവസ്വങ്ങളെ സർക്കാർ നിയന്ത്രണത്തിലെടുത്ത ആദ്യ ഘട്ടത്തിനു ശേഷം ഏറ്റവും കൂടുതൽ ഭൂസ്വത്ത്‌ തിരുവിതാംകൂർ ഗവണ്മെന്റിനു ലഭിച്ചു.
ഇത്‌ ചരിത്രം.
തെക്കെ ഗോപുരം ഈ നിലയിലായിട്ട്‌ കുറഞ്ഞത്‌ അഞ്ചെട്ടു വർഷമെങ്കിലുമായി. ഇതിനിടെ ദേവസ്വം മന്ത്രിയും അതതുകാലത്തെ ദേവസ്വം ഭരണാധികാരികളുമൊക്കെ പലകുറി ഈ മതിലകത്തു കയറിയിറങ്ങി. പലതവണ ടെണ്ടർ വിളിച്ചു എന്ന് സ്ഥിരം മറുപടിയ്ക്കു മാറ്റമില്ല.
ആയിരം കൊല്ലത്തിലേറെ പഴക്കമുള്ള ഈ ക്ഷേതൃത്തിലെത്തിയാൽ നമ്മുടെ പൂർവ്വികർ കൈമാറിയ അമൂല്യമായ പലതും എങ്ങനെ ' ഭദ്രമായി' സൂക്ഷിക്കാം എന്നതിന്‌ ഉത്തമ പാഠം ലഭിക്കും.
കുറെയെണ്ണമെങ്കിലും എടുത്തുപറയാവുന്നതാണ്‌.
ഒന്ന്- പ്രധാന ശ്രീകോവിലിന്റെ അടിത്തറയിൽ ക്രിസ്തുവർഷം 1051- 1052 വർഷങ്ങളിൽ നടന്ന രണ്ട്‌ ഭൂദാന രേഖകളു(ണ്ടായിരുന്നു). ചരിത്രകാരന്മാർ ബ്രാഹ്മണരുടെ വരവിനു ശേഷമുള്ള കേരളീയ സാമൂഹ്യമാറ്റത്തിനെ പരാമർശ്ശിക്കുമ്പോൾ എടുത്തുപറയുന്ന പ്രാചീന നിയമാവലികളിലൊന്നായ മൂഴിക്കുളം കച്ചത്തെക്കുറിച്ച്‌ സൂചനയുള്ള ഏറ്റവും പഴയ ശാസനങ്ങൾ ഇതുരണ്ട്മാണ്‌. ചരിത്ര വിദ്യാർത്ഥികൾക്ക്‌ ഇന്നിതൊന്നു കാണണമെന്നു വച്ചാൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരിസിന്റെ ഒന്നാം വാല്യം നോക്കുകയേ മാർഗ്ഗമുള്ളു. കാരണം പഴമയെമോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 1992 മുതൽ എല്ലാ വർഷവും മാർബ്ബിൾ പോലെ മിനുക്കമുണ്ടായിരുന്ന ഈ അടിത്തറയിൽ ഏതെങ്കിലും നിറത്തിലുള്ള പെയിന്റ്‌ അടിച്ച്‌ ഇന്ന് ഈ ശാസനങ്ങളെ ഒരു ചരിത്രമാക്കി മാറ്റാൻ ബോർഡിനു കഴിഞ്ഞു.
രണ്ട്‌- പൂർണ്ണമായും ചെമ്പുമേഞ്ഞ ഈ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക്‌ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം ഉണ്ടായ കേടുപാടുകൾ പരിഹരിച്ച്‌ മണ്ഡപത്തിന്റെയും വാതിൽമാടത്തിന്റെയും ബലിക്കൽപ്പുരയുടെയും മച്ചിലുള്ള അമൂല്യ ദാരുശിൽപ്പങ്ങൾ സംരക്ഷിക്കണമെന്ന് ഒരു പതിറ്റാണ്ടോളം നാടുകാർ മുറവിളികൂട്ടിയതിനോട്‌ ദേവ്സ്വം പ്രതികരിച്ചത്‌ 2000- മാണ്ടിലായിരുന്നു. \മേച്ചിലിന്റെ കേടു പരിഹരിക്കുന്നതിന്റെ ഭാഗമായി അന്ന് അഴിച്ചുമാറ്റിയ മണ്ട്ഡപത്തിന്റെ കഴുക്കോൽപ്പുച്ഛങ്ങളിൽ ഓടിൽത്തീർത്ത്‌ ശിൽപഭരിതമായി തീർത്തുകെട്ടിയിരുന്ന പന്ത്രണ്ട്‌ കഴുക്കോൽപ്പുച്ഛങ്ങൾ നാളിതുവരെയും തിരിയെ പിടിപ്പിച്ചിട്ടില്ല.
മൂന്ന്- കഴിഞ്ഞകൊല്ലം ഉത്സവകാലത്ത്‌ എടുത്തപ്പോൾ ഒന്നരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഭഗവാന്റെ തങ്കയങ്കിയുടെ ഇടതുകൈ ഒടിഞ്ഞനിലയിലായിരുന്നു. അന്ന് നാടുകാർ ഒന്നടങ്കം ബഹളം വച്ചതിനെത്തുടർന്ന് ഉത്സവദിവസങ്ങളിൽത്തന്നെ അതിന്റെ കേട്‌ താത്കാലികമായി പരിഹരിക്കാൻ തിരുവാഭരണം കമ്മീഷണർ നടപടിയെടുത്തു. പക്ഷേ വിലപിടിപ്പുള്ള പലവസ്തുക്കളും എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
അങ്ങനെ പറഞ്ഞാൽ തീരാത്തത്ര പുരാവസ്തു സൂക്ഷിപ്പിന്റെ ഉത്തമോദാഹരണങ്ങൾ തിരുവിതാംകൂർദ്ദേവ്സ്വം ബോർഡിന്റെ ഓരോ മഹാ ക്ഷേത്രത്തിനും പറയാനുണ്ടാവും. പൈതൃകസംരക്ഷണത്തിന്‌ തിരുവിതാം കൂർ ദേവസ്വംബോർഡ്‌ അനുവർത്തിച്ചുവരുന്ന അനശ്വര നിയമങ്ങൾ ഒരു മഹാഗ്രന്ഥമായി സമാഹരിക്കുക, ചരിത്ര സംരക്ഷണം പുരാവസ്തു സംരക്ഷണം എന്നീമേഖലകളിൽ ഊന്നൽകൊടുത്തുകൊണ്ട്‌ ഒരു വിശ്വ വിദ്യാലയം തന്നെ രൂപീകരിക്കുക എന്നീക്കാര്യങ്ങൾ എന്ത്രയും വേഗം മാനവ നന്മയെക്കരുതി ബോർഡ്‌ ചെയ്യേണ്ടതാണ്‌.
( എത്രയും വേഗം വേണം. അല്ലെങ്കിൽ ഈ ഗോപുരവും ദേവസ്വം കച്ചേരിയും അടക്കം പലതും പിന്തലമുറ കാണുന്നതിനു മുൻപ്‌ നിലമ്പൊത്തിയിരിക്കും)

Sunday, January 17, 2010

സ്ത്രൈണത വിളിച്ചോതുന്ന മുഖങ്ങൾ

അധികം കൈകളിലെത്തിയിട്ടില്ലാത്ത എന്റെ ആദ്യ നോവലി( ജലരേഖകളാൽ ഭ്രംശിക്കപ്പെട്ട്‌- മാതൃഭൂമി ബുക്സ്‌)ലെ പ്രധാന കഥാപാത്രം ലിംഗമാറ്റത്തിനു വിധേയമായ നിരുപമയാണ്‌. വളരെക്കാലം ഈ വിഷയം മനസ്സിൽ കൊണ്ടു നടന്നു. എഴുതാൻ തുടങ്ങിയിട്ടും പലതവണ അവസാനിപ്പിക്കുകയും വീണ്ടും തനിപ്പുത്തനായി എഴുതിത്തുടങ്ങുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ ലിംഗമാറ്റത്തിനു വിധേയരായവരെയും അതിനു തയ്യാറകുന്നവരെയും പരിചയപ്പെടാൻ അവസരം കിട്ടിയത്‌ എഴുത്തിന്‌ ആക്കം കൂട്ടി. ആ നോവൽ എഴുതിത്തുടങ്ങി വർഷങ്ങൾക്കു ശേഷം മാത്രമാണ്‌ അതിനൊരു അവസാന രൂപം നൽകാനായതെങ്കിലും അതിനുവേണ്ടിയുള്ള തിരച്ചിൽ അനവധി വിചിത്രമായ ജീവിതവീക്ഷണങ്ങളെ പരിചയപ്പെടാൻ അവസരമൊരുക്കി എന്നതാണു നേര്‌. അത്തരം ചില ജീവിതങ്ങളെ പരിചയപ്പെടുത്താൻ ഇപ്പോൾ തോന്നുന്നു. കാരണം കേരളത്തിലെ പരമ്പരാഗത ജീവിത വീക്ഷണത്തിൽ വിചിത്രമെന്നു തോന്നുമെങ്കിലും നമുക്കിതത്ര അന്യമായ ഒരു ലോകമല്ല എന്നതു തന്നെ. കോട്ടയ്ക്കൽ ശിവരാമന്റെയും മാർഗ്ഗി വിജയന്റെയും ഇപ്പോൾ ചമ്പക്കര വിജയന്റെയും സ്ത്രീവേഷങ്ങൾ നമ്മുക്കു പകർന്നു തന്ന അനുഭൂതി സ്ത്രൈണഭാവങ്ങളുടെ പരകോടിയായിരുന്നു. യഥാർത്ഥ സ്ത്രൈണതയെ വെല്ലുന്ന സ്ത്രൈണാനുഭൂതി. ജീവിതത്തിൽ സാധാരണ പുരുഷന്മാരായിരിക്കുമ്പോളും സ്ത്രൈണതയുടെ അവതാരങ്ങളായി അരങ്ങിൽ തിളങ്ങാൻ അവർക്കെങ്ങനെയാണു കഴിഞ്ഞത്‌? അരങ്ങിലെ ഉർവ്വശിയെക്കണ്ട്‌ മതിമയങ്ങിപ്പോയ ഒരു പാവം നമ്പൂതിരിയുടെ കഥ നമ്മെ രസിപ്പിക്കുന്നതിനു പിന്നിലും വിചിത്രമായ ഒരു ട്വിസ്റ്റുണ്ട്‌. യഥാർത്ഥസ്ത്രീയെക്കാൾ സ്ത്രൈണതയുടെ ജ്വാലവമിപ്പിക്കാൻ ഈ അരങ്ങിലെ സ്ത്രീകൾക്കു കഴിയുന്നു എന്നതാണ്‌ ഈ സത്യം.
എങ്ങനെയാണ്‌ ഒരു പുരുഷൻ സ്ത്രൈണതയുടെ പ്രതിരൂപമായി അവതരിക്കുക? എന്തുകൊണ്ടാണ്‌ ആ സ്ത്രൈണത യാഥാർത്ഥ്യത്തെക്കാൾ കാഴ്ചക്കാരനെ മയക്കുന്നത്‌? വിദേശത്ത്‌ ചില കമ്പനികളെങ്കിലും സ്ത്രീസൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങളിൽ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരെ അവതരിപ്പിച്ചിട്ടുണ്ട്‌. ഏറ്റവും സ്ത്രൈണമായ മുഖം പുരുഷരൂപത്തിൽ നിന്നുരുത്തിരിഞ്ഞുവരുന്നതാനെന്നുള്ള ഒരു കാഴ്ചപ്പാടുള്ള പരസ്യ ഏജൻസികളും ഉണ്ട്‌. ആസുരശക്തിയുടെ കേന്ദ്രത്തിൽച്ചെന്ന് അമൃത്‌ അപഹരിക്കുവാൻ മോഹിനീരൂപമാർന്ന മഹാവിഷ്ണുവിനേ കഴിയൂ എന്ന പുരാണപാഠവും ഉണ്ട്‌.
ഇപ്പോൾ ചില അമേരിക്കൻ സുന്ദരികളെ ഞാനിവിടെ പരിചയപ്പെടുത്തുന്നു. ഡ്രാഗ്‌ ക്വീൻസ്‌ എന്നറിയപ്പെടുന്ന ഇവരിൽ ഏറിയ പങ്കും സാധാരണഗതിയിൽ പുരുഷന്മാരായി ജീവിതം നയിക്കുന്നവരാണ്‌. രാത്രികളിൽ നിശാശാലകളിൽ സ്വർഗ്ഗീയ സുന്ദരിമാരായി വേഷം കെട്ടിയാടുകയും ചെയ്യുന്നു. ഈ മുഖങ്ങളിൽ തെളിയുന്ന സ്ത്രൈണചാരുത, ഏതു സുന്ദരിയെയും വിനയം പഠിപ്പിക്കുന്നില്ലേ?
ഇവർക്ക്‌ ഇത്ര മാത്രം സ്ത്രീത്വം ( പുറമേ) കൈവരിക്കാനാവുമെങ്കിൽ എവിടെയാണ്‌ നാം കൃത്യമായി പാലിക്കാൻ വെമ്പുന്ന ആ ലിംഗവ്യവസ്ഥയുടെ അതിർവ്വരമ്പ്‌?
സ്റ്റാർലാ ഡാവിഞ്ചി- നോർത്ത്‌ കരോലിനയിലെ വിവിധ നിശാക്ലബ്ബുകളിൽ നർത്തകിയായ സ്റ്റാർല, യഥാർത്ഥ ജീവിതത്തിൽ ഡേവിഡ്‌ സിവൽ എന്ന ഗവേഷണ വിദ്യാർത്ഥിയാണ്‌.
വിവിധ ഗേ ഉത്സവങ്ങളിലും മത്സരങ്ങളിലും കിരീടം ലഭിച്ച ഈ ഇരുപത്തിയഞ്ചു വയസ്സുകാരൻ/രിസുഹൃത്തായ ജോഡിയോടൊപ്പം ക്വീൻസ്‌ സിറ്റിയിൽ താമസിക്കുന്നു.
സ്റ്റർലായുടെ തിളയ്ക്കുന്ന സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന എമറി സ്റ്റാർ( യഥാർത്ഥ ജീവിതത്തിൽ മാർക്ക്‌) ഇരുപത്തിയഞ്ചു വയസ്സുകാരനായ ഒരു ബിരുദവിദ്യാർത്ഥിയാണ്‌.
സെറിനിറ്റി എന്നറിയപ്പെടുന്ന ചേസ്‌ ജോൺസിഒരു ബാലെ കലാകാരനാണ്‌. പുരുഷന്മാർ മാത്രം ഉൾപ്പെട്ട തോക്കദോര ബാലെ ട്രൂപ്പിലെ അംഗവും.
അലെക്സിസ്‌ മാറ്റൊ, ഈഡൻ പാർക്ക്സ്‌ ഡിവൈൻ, ബ്ലാക്ക്വുഡ്‌ ബാർബ്ബി എന്നിങ്ങനെ സ്ത്രൈണതകൊണ്ട്‌ യഥാർത്ഥ സ്ത്രീയെ വെല്ലുവിളിക്കുന്ന എത്രയോ രാത്രി രാജ്ഞികൾ.
അപ്പോൾ സുഹൃത്തേ, ഈ സ്ത്രൈണത ശരിക്കുമെന്താണ്‌? പൗരുഷമോ???

Friday, October 02, 2009

മനസ്സിൽ മലയിടിയുമ്പോൾ




മലയിടിച്ചിലിന്റെ കാരണങ്ങൾ പ്രവചിക്കാനാവില്ല. ഒരു പെരുമഴയോ മഞ്ഞിടിച്ചിലോ കൊടുങ്കാറ്റോ എന്തിന്‌, ഏതെങ്കിലും മൃഗത്തിന്റെ കുതിച്ചോട്ടമോ ഒരുവന്റെ ദീർഗ്ഘശ്വാസമോ പോലും മലയിടിച്ചിലിനു കാരണമാകും.
മലയിടിഞ്ഞുകൊണ്ടിരിക്കും.
മനസ്സിലാണെങ്കിൽ പ്രവചനാതീതമായ മലയിടിച്ചിലുകളുടെ പെരുമഴ.
പുറത്തു പെരുമഴ- തുലാവർഷം തിമിർക്കണ്ടപ്പോളെത്തിയ 'കാലംതെറ്റിയ' കർക്കടകപ്പേമഴ.
തണുപ്പ്‌.
രാത്രി.
തണുപ്പകറ്റാൻ വഴിതേടുന്നതിനിടയിലാണ്‌ ഹിമലായം ചുറ്റാൻ പോയവരെ ഓർത്തത്‌. വിളിച്ചു, മധുവിനെ; പക്ഷേ മുതുകുളത്തിന്റെ രാജാവിന്റെ ഫോൺ നിർത്താതെ ചിലച്ചുമരിച്ചു.
പലതവണ.

അവസാനം ഉണ്ണിയെത്തന്നെ വിളിച്ചു.
യാത്രകൾക്കായി ഉഴിഞ്ഞുവച്ച ജന്മം കൃത്യമായി പ്രതികരിച്ചു- ഗംഗോത്രി.
ഗംഗോത്രി ഓർമ്മയിൽ പതിഞ്ഞുപോയ സ്വപ്നാത്മകമായ ഒരനുഭവമാകുന്നു. കാലം ഓർമ്മയില്ല. യുഗങ്ങളായിക്കാണണം. ഒരുപക്ഷേ നിമിഷങ്ങൾ.
ശരിക്കും ഞാനിപ്പോൾ ഗംഗോത്രിയിൽത്തന്നെയാവണം-


പക്ഷേ ഉണ്ണി പറയുന്നത്‌ 1993 എന്നാണ്‌.
പലരും എഴുതിയും പറഞ്ഞും കേട്ട ദേവഭൂമിയിലൂടെ ഈ ജന്മത്തിന്റെ മുഴുവൻ ഭാരവും മറന്ന് മുൻപിൽ അടുത്തചുവടിന്റെ കൃത്യതമാത്രം തിരഞ്ഞ്‌ നടന്ന യാത്ര.
ചീർബാസയിലെ ഒരു ദിവസം.
കവിയൂരിന്റെ സൗമ്യഹരിതം മാത്രം പരിചയിച്ച കണ്ണുകൾ നരച്ച അന്തരീക്ഷത്തിന്റെ രൂക്ഷ സൗന്ദര്യത്തിനു മുൻപിൽ പകച്ചു.
കൃത്യമായ ഋതുഭേദങ്ങൾ ശീലിച്ച മനസ്സ്‌ അനുനിമിഷം മാറുന്ന കാലാവസ്ഥയ്ക്കുമുൻപിൽ നമിച്ചു.
ജീവിതത്തിൽ ഇതുവരെയും കേട്ട ഇടിമുഴക്കങ്ങൾ അപ്രസക്തമാവുന്ന ഒച്ചയിൽ ബന്ദർപ്പൂഞ്ഛിന്റെയും ശിവലിംഗപർവ്വതത്തിന്റെയും ചരിവുകൾ ഇടിഞ്ഞ്‌ മഞ്ഞുകുപ്പായത്തോടെ താഴേക്കു പതിക്കുന്നത്‌ ഒരു നിശ്വാസത്തിന്റെ കാറ്റിൽ ഇളകിത്തെറിക്കാവുന്ന ഒരു ചായക്കടയിലെ താത്കാലിക താവളത്തിൽ തളർന്നു കിടന്ന് കണ്ടു.
ജീവിതത്തിന്റെ യാത്ര!
ജീവിതം നമുക്കായി ഉഴിഞ്ഞു വച്ചിരിക്കുന്ന യാത്രകൾ എത്രയോ വിചിത്രമാകുന്നു.
പക്ഷേ ഹിമാലയത്തിൽ നിന്നു വന്ന മറുപടി പഴയ യാത്രയുടെ ഭീതികളല്ല ഉണർത്തിയത്‌. ആ ഭയാനക സൗന്ദര്യം ഇനിയെന്നു കാണാനാകും എന്ന ത്വരയാണ്‌.
പാവം, മാനവഹൃദയം.

Wednesday, July 22, 2009

ദി തേൾ




ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയായിരുന്നു കടി.
പലപ്പോഴും പലതിന്റെയും/പലരുടെയും കടി പ്രതീക്ഷിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോൾ!
അതും തേൾ. കരിന്തേൾ!
രാവിലെ അമ്മ മണ്ണടിയമ്പലത്തിൽ ദർശ്ശനത്തിനുപോയി മടങ്ങിവരും വഴി പെങ്ങളുടെ വീട്ടിൽ നിന്നും സംഘടിപ്പിച്ചതാണ്‌ ഒരു ജാതിത്തയ്യ്‌. വണ്ടി ലോക്കുചെയ്തപ്പോൾ അതെടുക്കാൻ മറന്നുപോയി. ഞാൻ വന്നതും ആദ്യം അച്ഛൻ പറഞ്ഞത്‌ ജാതിത്തയ്യിന്റെ കാര്യമാണ്‌. കുറെക്കഴിയട്ടെ എന്നു പറഞ്ഞ്‌ പതിവുമടി ആവർത്തിച്ചു. കുളികഴിഞ്ഞ്‌ രാമായണപാരായണവും നിർവ്വഹിച്ച്‌ അൽപനേരം നെറ്റിനുമുൻപിലിരുന്ന് പരതിക്കൊണ്ടിരിക്കുമ്പോൾ അച്ഛൻ വീണ്ടും രണ്ടുതവണ തലകാണിച്ചു- ജാതിത്തയ്യ്‌, രാവിലെയെടുത്തുവച്ചതാണ്‌.....
ഒടുവിൽ എഴുന്നേറ്റ്‌ പുറത്തേക്കിറങ്ങിയതും മഴതുടങ്ങി. മഴനനഞ്ഞും ഷെഡ്ഡിൽച്ചെന്ന് ജാതിക്കുരുന്നിനെ ഭദ്രമായി പുറത്തെടുത്തുവച്ചു. മഴയത്തേക്കിറക്കിവച്ചേക്കാൻ അച്ഛൻ വിളിച്ചുപറയുന്നുണ്ട്‌. എന്നാലങ്ങനെയാവട്ടെന്നുകരുതി അതെടുത്ത്‌ പുറത്തുവച്ച്‌ തിരിഞ്ഞതും കിട്ടി, കടി. എന്തെന്നറിയാതെ ഒരു നിമിഷം പകച്ചു. നോക്കുമ്പോൾ ഒരു ഞെരിപ്പൻ കരിംതേൾ വണ്ടിയുടെ കീഴിലേക്ക്‌ തുള്ളിത്തുള്ളിയകലുന്നതുമാത്രം കണ്ടു.



ഒരു കഷണം പച്ചമഞ്ഞൾ അരച്ചിട്ടു. ചെറിയൊരു കുത്തൽ അവശേഷിക്കുന്നുണ്ട്‌.
എന്തായാലും കടിച്ചവനെ തേടിപ്പിടിച്ച്‌ കശാപ്പുചെയ്യാൻ തോന്നിയില്ല. നിരർത്ഥകമായ ഒരു ജീവകാരുണ്യം.
നിരർത്ഥകമാവാം. പക്ഷേ കൊല്ലാൻ തോന്നാറില്ല. ഒരു തേളിനെയെന്നല്ല ഒന്നിനെയും തന്നെ.
(എല്ലാം കഴിഞ്ഞൊന്നുറങ്ങാമെന്നു കരുതി കിടക്കപൂകുന്ന ചിലപാതിരാത്രികളിൽ വിളക്കണക്കുന്ന നിമിഷം മുതൽ പാദാദികേശം കടികളുടെ ലാറ്റിനമേരിക്കൻ കളിശെയിലി പുറത്തെടുക്കുന്ന വിരുതൻകൊതുകുകളെ സർവ്വസംഹാരം ചെയ്യാൻ ഉറക്കമിളയ്ക്കുന്ന കഥ വേറെ)
കൊല്ല്ലാനുള്ള ത്വരയെ വേറെയൊരു ഗഹനമായ കൗതുകം തടുക്കുന്നതുകൊണ്ടാവാം;
എന്തെല്ലാം ജീവികൾ!
കടിക്കുന്നതും കടിക്കാത്തതും.
ചിരിക്കുന്നതും ചിരിക്കാത്തതും.
നടക്കുന്നതും നടക്കാത്തതും.
എത്രയോ വിചിത്രഗംഭീരമായ ജീവലീല!
അതിന്റെ പ്രഹേളികകൾ നിത്യവിസ്മയമായിരിക്കെ എങ്ങനെ മറ്റൊന്നിനെ കൊല്ലാൻ തോന്നും.
അഥവാ കടിച്ചതിനെ കൊല്ലാനുള്ള ഒരു ന്യായവാദം സ്വരൂപിച്ചെടുക്കാൻ ശ്രമിച്ചാൽ കടിച്ചവനും അത്തരമൊരു ന്യായം( ചവിട്ടിയെന്നോ നോവിച്ചെന്നോ മറ്റോ) ഉണ്ടാവുമല്ലോ എന്നൊക്കെ തോന്നിപ്പോകും. അതെല്ലാം നിരൂപിച്ച്‌ കൊന്നേക്കാമെന്നു തീർച്ചയാക്കിവൗമ്പോഴേക്കും കടിയാൻ അവന്റെ സ്വസ്ഥസങ്കേതത്തിലേക്ക്‌ പിൻവലിഞ്ഞിട്ടുമുണ്ടാവും.
പാവം മാനവഹൃദയം.
എന്തെല്ലാം തോന്നലുകൾ. എന്തെല്ലമഹന്തകൾ. എന്തെല്ലാം വിശ്വാസങ്ങൾ.
ഇത്തരം വിശ്വാസങ്ങളുടെയും തത്വസംഹിതകളുടെയും പിൻബലമൊന്നുമില്ലെങ്കിലും ചവിട്ടിയവനെ കടിക്കണമെന്നും വിശക്കുമ്പോൾ തിന്നണമെന്നും ത്വരിക്കുമ്പോൾ രതിക്കണമെന്നും മാത്രമുള്ള ലളിതമായ പ്രാണിതത്വം മാത്രം പിൻപറ്റുന്ന തേളുകളും പഴുതാരകളും ചിലന്തികളുമടങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത പ്രാണിലോകത്തിന്റെ പ്രതിനിധികൾ പലകാര്യങ്ങളിലും ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നു.
വേദാന്തം പറയുന്ന തൃഷ്ണാഹീനമായ അവസ്ഥ അവർക്ക്‌ പലപ്പോഴും ഉണ്ടല്ലോ!

Tuesday, July 21, 2009

ദ്വിമൂർത്തികൾ

" നശിച്ച ദുർഭൂതങ്ങളെ നമ്മുക്കുവേണ്ട. വിശ്വനായകന്റെ ലീലാവിലാസങ്ങൾ മതി" "എത്ര നരച്ച സിംഹങ്ങൾ വന്നാലും ഈ ധൃവത്തിന്റെ മുൻപിൽ നേരേ നിൽക്കില്ല"
ഇതൊക്കെ പുതിയ കാലത്തിന്റെ സുവിശേഷങ്ങളാണ്‌. ഈ ദിവ്യവചനങ്ങൾ വിളംബരം ചെയ്യുന്ന പരസ്യപ്പലകകൾ നാടിന്റെ മുക്കിലും മൂലയിലും- ബസ്‌ സ്റ്റോപ്പിലും ട്രാഫിക്ക്‌ ഐലൻഡിലും പൊതുകക്കൂസിലുമൊക്കെ നമ്മെ വരവേൽക്കുന്നുണ്ട്‌. ദിവ്യമൂർത്തികളുടെ വ്യത്യസ്തഭാവത്തിലുള്ള ചിത്രങ്ങൾ ഇതോടൊപ്പം അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്നതും കാണാം.
രണ്ടു നല്ല അഭിനേതാക്കൾ താരങ്ങളാവുമ്പോൾ സംഭവിക്കുന്നതിതാണ്‌. ഇരുവരും അറിയുന്നുണ്ടോ എന്നറിയില്ല. പക്ഷേ അനുദിനം ഈ വചനങ്ങൾ ഭാവവും രൂപവും മാറി വരുന്നു. ഈ ശതാവതാരങ്ങൾ സൗമ്യതയുടെ ഭാവം മെല്ലെ ഉഗ്രതയാർജ്ജിക്കുന്നു. ആദ്യത്തെ പരസ്യങ്ങൾ വെറും മസിലുപിടുത്തങ്ങളായിരുന്നെങ്കിൽ ഇപ്പോളത്‌ വാക്കുകൊണ്ടുള്ള കല്ലേറായി മാറിയിട്ടുണ്ട്‌. ഇനി.....
ഒരോ യുഗ വിശേഷങ്ങളേ!
സിനിമ പണ്ടേ മലയാളിയെ സ്വധീനിച്ചിട്ടുണ്ട്‌. അതിന്റെ ഫലമായി നല്ല സിനിമകൾ ഉണ്ടായിട്ടുമുണ്ട്‌. നല്ല നടന്മാരും സംവിധായകരുമടങ്ങുന്ന സിനിമാലോകത്തിന്റെ സമ്പന്നത മലയാളിക്ക്‌ അഭിമാനിക്കത്തക്കതുമാണ്‌. പക്ഷേ സിനിമയോടുള്ള ആവേശത്തിനും ഇഷ്ടനടന്റെ അഭിനയ ചാതുരി ലോകം അംഗീകരിക്കുമ്പോഴത്തെ സന്തോഷത്തിനും ഒക്കെയപ്പുറത്ത്‌ വളരെ വിചിത്രമായ ചില സംഭവങ്ങളാണ്‌ ഈക്കാണുന്നത്‌. നല്ലതോ ചീത്തയോ ഈ പ്രവണത എന്ന് പറയാനാവില്ല. ( ഒന്നിനെര്യും ചീത്തയെന്ന് എഴുതിത്തള്ളാനും നല്ലതെന്ന് മുറുകെപ്പുണരാനും ശ്രമിക്കാതിരിക്കുന്നതാണല്ലോ നല്ലത്‌) പക്ഷേ അതിന്റെ അവേശത്തിൽ ഒരു യുദ്ധദാഹം ഇണചേരുന്നത്‌ കാണാനുണ്ടെന്നത്‌ ........
നമ്മുടെ പ്രിയപെട്ട നടന്റെ അഭിനയചാതുരിയെ കുറെക്കൂടി ഉണർത്തുവാൻ ഈ സ്നേഹപ്രകടനങ്ങൾക്കാവുമോ?
ഇത്‌ സിനിമയ്ക്കും അഭിനയത്തിനും എല്ലാമതീതമായ ഒരു ലോകത്തിന്റെ ശബ്ദമാണ്‌. സിനിമയ്ക്കോ സൂപ്പർ നടന്മാർക്കോ( ആർത്തുവിളിച്ച്‌ ആരാധകർ തള്ളിക്കേറി ഇഷ്ടനടന്റെ സിനിമകൾക്ക്‌ കച്ചവടവിജയം ഉറപ്പാക്കുന്നതു കാണാതല്ല) യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു പ്രവൃത്തി.
ലോകം കാണുകയും അഭിനയത്തിലൂടെ സ്വന്തം ലോകം കെട്ടിപ്പടുക്കുകയും ചെയ്ത താരങ്ങൾക്ക്‌ ഇതറിയുകയും ചെയ്യാം.
ഇത്തരം ധർമ്മസംസ്ഥാപന(ചാരിറ്റബിൾ) ക്രിയകൾ ഇനിയുമിനിയും വളർന്ന് നക്ഷത്രങ്ങളെ സൂപ്പർനോവകളാവും വരെയും.

Sunday, July 19, 2009

1ക്യു 84





ഹാരുകി മുറാകാമിയുടെ ഏറ്റവും പുതിയ നോവൽ 1ക്യൂ 84 മെയ്മാസത്തിൽ ജപ്പാനിൽ പുറത്തിറങ്ങി. അഞ്ചുവർഷത്തിനുശേഷം പ്രത്യക്ഷപ്പെടുന്ന മുറാകാമി നോവൽ വായനക്കാരുടെ ആകാംക്ഷയെ ഉജ്ജ്വലിപ്പിച്ചതുകാരണം പ്രസാധകരായ സിഞ്ചോഷയ്ക്ക്‌ നേരത്തെ ഉദ്ദേശിച്ച ഒരു ലക്ഷം കോപ്പികളുടെ സ്ഥാനത്ത്‌ നാലുലക്ഷത്തി മുപ്പതിനായിരം കോപ്പികൾ അച്ചടിക്കേണ്ടി വന്നു. ഒരു നോവലിന്റെ ആദ്യപതിപ്പാണിതെന്നോർക്കണം!

മുറാകാമിയുടെ അസംബന്ധലോകത്തിന്റെ മാസ്മരികതയും ആഖ്യാനത്തിന്റെ ചടുലതയും ലോകത്തിന്റെ ഏതുകോണിലുമുള്ള വായനക്കാരുടെയും മനസ്സിളക്കാൻ പോകുന്നതാണ്‌. ആഖ്യാനം മുറകാമി ശെയിലിയിൽ സർഗ്ഗാത്മകമായ ഒരു ഞാണിന്മേൽക്കളിയാകുന്നു. യഥാർത്ഥലോകത്തിന്റെ ചില ഇരുണ്ട നിമിഷങ്ങൾക്കിരയായി ക്രമേണ അസംഭാവ്യമായ ഒരു ലോകത്തിന്റെ വാതിൽകടക്കുന്ന മുറാകാമി കഥാപാത്രങ്ങൾ കടന്നുപോകുന്ന അനുഭവങ്ങൾ പലപ്പോഴും നമ്മെ വല്ലാതെ ഞെട്ടിക്കും. യാഥാർത്ഥ്യത്തിൽ നിന്ന് അസംഭാവ്യതയിലേക്കുള്ള ആഖ്യാനത്തിന്റെ പ്രയാണമാവട്ടെ ശ്വാസം മുട്ടിക്കും. രണ്ടു വിപരീതലോകങ്ങളിലൂടെ ആഖ്യാനം കയറിയിറങ്ങിപ്പോകുമ്പോൾ ഇപ്പോൾ നോവലിസ്റ്റിന്‌ വഴിതെറ്റി കഥ പാളിപ്പോകും എന്നു തോന്നും. പക്ഷേ മുറാകാമി അതിവിദഗ്ധമായി ആഖ്യാന്ത്തിന്റെ നൂൽപ്പാലം തരണം ചെയ്യുന്നു. താൻ സൃഷ്ടിക്കുന്ന ലോകത്തിന്റെ വൈചിത്ര്യം കൊണ്ട്‌ നമ്മെ അതിശയിപ്പിക്കുന്നു.
പുതിയ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷയ്ക്കുവേണ്ടിക്കാത്തിരിക്കാം!






മുറാകാമിയുടെ പുസ്തകങ്ങൾ-















Friday, July 10, 2009

കാചാംകുറിശ്ശി കണ്ടു പിടിച്ചതു ഞാനാണ്‌!

കാചാംകുറിശ്ശി കണ്ടു പിടിച്ചതു ഞാനാണ്‌.
പത്തൊൻപതുകൊല്ലം മുൻപ്‌ തിരുവില്വാമല കണ്ടുപിടുച്ചതും ഞാൻതന്നെ!
അതെന്റെ പ്രശ്നമേയല്ല.
ആരെങ്കിലും/എന്തെങ്കിലും പ്രശ്നമായിട്ടുണ്ടെങ്കിൽ, കുളംതോണ്ടി വാഴവയ്ക്കേണ്ട ആ സാധനത്തിന്റെ പേര്‌ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നാണ്‌!
കാരണം,,,
പൊതുവേ ടെസ്റ്റുകളെല്ലാം എഴുതുന്ന, വെറുമൊരു സർക്കാരുദ്യോഗസ്ഥന്റെ മകന്‌( മോ......ന്‌) മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ്‌ ഗ്രേഡ്‌ ടെസ്റ്റിന്‌ അപേക്ഷിക്കാതിരിക്കാനാവില്ലല്ലോ!
ടെസ്റ്റെഴുതി.
ഇരുപത്തിയൊന്നാമനായി( ഇരുപത്തിയൊൻപതിനായിരത്തിലധികം ആൾക്കാർ പങ്കെടുത്ത പരീക്ഷയിൽ എന്ന് കൂട്ടിച്ചേർത്തിരിക്കുന്നു!)ജോലി കിട്ടുകയും ചെയ്തു.
കൊതിച്ചിരുന്ന പത്രപ്രവർത്തനം പരിശീലിച്ചുകൊണ്ടിരുന്ന ഞാൻ( ദേശാഭിമാനിയിൽ) അതുവിട്ട്‌ അതിരമ്പുഴ എന്ന മൂത്തുനരച്ച റബ്ബർ മാത്രം തിങ്ങിയ ഒരു പ്രദേശത്തു വന്നുപെട്ടത്‌ വിധിനിയോഗമാവാം.( ഗുമസ്ത്ഥ പാരമ്പര്യം, സ്മരിക്കുക!)
അടിപൊളി!
ആദ്യം പരിചയപ്പെട്ട വ്യക്തികളിലോരാൾ ഉണ്ണികൃഷ്ണവാര്യർ!
അമ്പലവാസിയാണോടാ?ചോദ്യം( ഇപ്പോൾ, രണ്ടാം വായനയിൽ, സേതു, വിളയാട്ടത്തിൽ; കൊടുക്കുന്ന അമ്പലവാസി നിർവ്വചനം സ്റ്റ്രൈക്കു ചെയ്യുന്നു.[ തമ്മിൽ കാണാനൊത്തലും ഇല്ലെങ്കിലും, പ്രിയപ്പെട്ട പാണ്ട്ഡവപുരകർത്താവേ, താങ്കൾ എഴുതിയ ഏറ്റവും സ(മ)ഹനീയമായ കൃതി, ആക്ഷേപഹസ്യമെന്ന പേരിൽ താങ്കൾ പ്രസിധീകരിച്ച 'വിളയാട്ടം " തന്നെയാണ്‌])ആ ബന്ധം മുറിയുന്നില്ല. പാദാദികേശം കേശാദിപാദം ഇന്ത്യ മുഴുവൻ സഞ്ചരിക്കാനായില്ലെങ്കിലും, കണ്ടതിലെല്ലാം അവന്റെ നിഴലുണ്ട്‌,.
പക്ഷേ, തിരുവില്വാമലയിലേക്ക്‌ അവന്റെ മൂന്നാം കണ്ണു തുറപ്പിക്കതു ഞാൻ തന്നെ.
[ രാത്രി രണ്ടുമണി, ആ കിഴക്കേ ഗോ(ഇല്ലാത്ത)പുരത്തിന്റെ ഭിത്തികളിൽച്ചരിയിരുന്ന് പങ്കുവച്ച ചരിത്രങ്ങൾ പിന്നാലെ വരുന്നുണ്ട്‌]
കാച്ചാം കുരിശിയിലേക്കും അതുതന്നെകഥ!
തൃക്കവിയൂരപ്പന്റെ നിയോഗം എന്നേ പറയാവൂ!
ആ കാച്ചാം കുറിശിയിലേക്ക്‌ ഞാനും അവനും വീണ്ടു പോവുകയാണ്‌ , നാളെ.
പെരുമാളേ,